ഗൂഗിൾ ഇൻസൈറ്റിന്‍റെ സർവേയിൽ 2017 ലെ ഇന്ത്യയിലെ ഓണ്‍ലൈൻ ഉപഭോക്താക്കളുടെ എണ്ണം 40 കോടിയാണ്. മുപ്പത്തിമൂന്നു കോടി ആളുകളുടെ പക്കൽ സ്മാർട് ഫോണുമുണ്ട്. 2020 ആകുന്പോൾ 65 കോടി ഓണ്‍ലൈൻ ഉപഭോക്താക്കളും 50 കോടി സ്മാർട് ഫോണ്‍ ഉപഭോക്താക്കളുമുണ്ടാകുമെന്നും സർവേ പറയുന്നു. ഇന്ത്യയുടെ വാങ്ങൽ ഓണ്‍ലൈൻ വഴിയെ നീങ്ങുകയാണെന്നതിനുള്ള ഗൂഗിൾ നൽകുന്ന തെളിവാണിത്.
ഇന്‍റർ നെറ്റ് ഉപയോഗത്തിന്‍റെ കാര്യത്തിൽ ഇന്ത്യയിലെ മുൻനിര നഗരങ്ങളെ പിന്നിലാക്കി രണ്ടാംനിര നഗരങ്ങൾ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിന് ശക്തിപകരുന്നത് മൂന്നു കാര്യങ്ങളാണ് ശബ്ദം, പ്രാദേശിക ഭാഷ, വീഡിയോ.
ഓട്ടോ മൊബൈൽ, ടെക്നോളജി വിഭാഗത്തിലെ ഗൂഗിൾ സെർച്ചിംഗിന്‍റെ കാര്യത്തിലും ഇന്ത്യയിലെ മെട്രോ നഗരങ്ങളെ മെട്രോയിതര നഗരങ്ങൾ പിന്നിലാക്കി കൊണ്ടിരിക്കുകയാണ്. ഒരു വിധം എല്ലാമേഖലകളിലും മെട്രോയിതര നഗരങ്ങളുടെ ഈ പ്രാതിനിധ്യം കാണാം. പ്രാദേശിക ഭാഷകളിലുള്ള സെർച്ചിംഗ് വളരെ കുറവാണെങ്കിലും ആ മേഖലയിലും രാജ്യത്തിന്‍റെ മുന്നേറ്റമുണ്ടാകുമെന്നത് തീർച്ചയാണ്.
ഡിജിറ്റൽ ട്രാൻസാക്ഷൻ, ഇ-കൊമേഴ്സ്
ഇന്ത്യ ഡിജിറ്റൽ മേഖലയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണെന്നതിനുള്ള തെളിവാണ് ഡിജിറ്റൽ ട്രാൻസാക്ഷൻ രംഗത്തെയും ഇ-കൊമേഴ്സ് രംഗത്തെയും വളർച്ച. ഇവ രണ്ടും ഇന്ത്യയിലെ ഓണ്‍ലൈൻ ബിസിനസിന്‍റെ ഗതി തന്നെ മാറ്റുകയാണ്. 2020 ആകുന്പോഴേക്കും ഇന്ത്യയിലെ ഓണ്‍ലൈൻ രംഗത്തെ ചെലവഴിക്കൽ ഇപ്പോഴുള്ളതിനേക്കാൾ രണ്ടര ഇരട്ടിയാകുമെന്നാണ് ഗൂഗിളിന്‍റെ കണക്കുകൂട്ടൽ. ഉപഭോക്താക്കൾ ഓണ്‍ലൈൻ വാങ്ങലിനൊപ്പം തന്നെ തങ്ങളുടെ അടുത്തുള്ള ഓഫ് ലൈൻ സ്റ്റോറുകളും തെരഞ്ഞു കണ്ടുപിടിക്കുന്നുണ്ട്. ഇത്തരത്തിലുള്ള തെരച്ചിൽ 50 ശതമാനം കൂടിയെങ്കിൽ ഓഫ ലൈൻ സ്റ്റോറുകളുടെ ഓണ്‍ലൈൻ ബിസിനസിനെക്കുറിച്ചുള്ള തെരച്ചിൽ 80 ശതമാനം വർധിച്ചിട്ടുണ്ട്. ഓണ്‍ലൈൻ വഴി സേവിംഗ്സ് അക്കൗണ്ട് തുറക്കുക, സേവിംഗ്സ് അക്കൗണ്ടിന് ലഭിക്കുന്ന പലിശ നിരക്ക് തുടങ്ങിയ ബാങ്കിംഗ് രംഗത്തെ സേവനങ്ങളും ഓണ്‍ലൈൻ വഴി തെരയുന്ന ഇന്ത്യക്കാർ ധാരാളമാണ്.
ഇ-കൊമ്ഴ്സേ് രംഗത്ത് ഏറ്റവും കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നതും ബിസിനസ് നടക്കുന്നതുമായ മറ്റൊരു മേഖല ഫാഷനാണ്. പുരുഷൻമാരും സ്ത്രീകളും അക്കാര്യത്തിൽ ഒന്നിനൊന്നു മുന്നിലാണ്.
സൂക്ഷിച്ചാൽ ദുഖിക്കേണ്ട
സ്വയം സൂക്ഷിച്ചാൽ ദുഖിക്കാനിടവരില്ല. ഓണ്‍ലൈൻ ഡേറ്റ എൻട്രി, മണിക്കൂറുകൾക്കുള്ളിൽ ലക്ഷങ്ങൾ സ്വന്തമാക്കാം എന്നൊരു പരസ്യം കണ്ടാൽ ഏതൊരാളുടെയും കണ്ണ് അതിലൊന്നുടക്കും. പിന്നെ അതൊന്നു ചെയ്തു നോക്കിയാലോ എന്നു ചിന്തിക്കും. പിന്നെ രണ്ടു കൽപ്പിച്ച് ചെയ്യും. രാവും പകലുമില്ലാതെ കഷ്ടപ്പെട്ട് പണി തീർത്ത് കൊടുത്തതിനുശേഷം അക്കൗണ്ടിലേക്ക് പണം വരുന്നതു നോക്കിയിരിക്കും. ഒരുപാടു രാത്രികളിലെ ഉറക്കം നഷ്ടപ്പെട്ടു കഴിയുന്പോൾ ബോധ്യമാകും. താൻ പറ്റിക്കപ്പെട്ടുവെന്ന്.
തട്ടിപ്പുകാരൻ ഈ മേഖലയിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞ ഒരാളാണെങ്കിൽ നമ്മുടെ കയ്യിൽ നിന്നും സെക്യൂരിറ്റിയായി പറ്റുമെങ്കിൽ പത്തോ പതിനായിരമോ കൈക്കലാക്കിയിട്ടുണ്ടാകും. കഷ്ടപ്പാടും കാശു നഷ്ടവും നാലാളറിഞ്ഞാൽ പിന്നെ നാണക്കേടും. ഇതുമാത്രമാകും മിച്ചം. അതുകൊണ്ട് എന്തെങ്കിലും പരസ്യം കാണുന്പോഴേക്കും ചാടി വീഴരുത്.
ആരും തരാത്ത വാഗ്ദാനങ്ങൾ നൽകികൊണ്ടുള്ള പരസ്യം കൂടിയാണെങ്കിൽ പിന്നെ ആ വഴിയെ പോകാതിരിക്കുന്നതായിരിക്കും ബുദ്ധി. ശക്തമായൊരു നിയമം പോലുമില്ലാത്ത രാജ്യമായതുകൊണ്ട് പെട്ടു പോയാൽ പോയതാണ്. വെബ്സൈറ്റുകൾക്കുവേണ്ടിയുള്ള ട്രാൻസലേഷൻ, കണ്ടന്‍റ് റൈറ്റിംഗ് ഇങ്ങനെ പല രീതിയിലും തട്ടിപ്പുകാർ വരാം. ഗൂഗിളിൽ പോയി ഇവരെക്കുറിച്ചൊന്നു പരതുന്നതു നല്ലതായിരിക്കും. ഗൂഗിളിനും പരിധിയുണ്ട് എന്നതു കൂടി ഓർമിക്കുക.
നമ്മുടെ വിവരങ്ങൾ സുരക്ഷിതമാണോ
ഡിജിറ്റൽ ഇന്ത്യ എന്ന സ്വ്പ്നം യാഥാർഥ്യമാകുന്നതൊക്കെ നല്ലതു തന്നെ പക്ഷേ, അതിനു മുന്പ് ഇന്ത്യയ്ക്ക് അത്യാവശ്യമായ വേണ്ട ഒന്നുണ്ട് സൈബർ സെക്യൂരിറ്റി നിയമം. നിലവിൽ ഒരു വിധത്തിലുള്ള നിയമത്തിനും കീഴിൽ ഇ-കൊമേഴ്സ് ബിസിനസും ഡിജിറ്റൽ ട്രാൻസാക്ഷനും ഓണ്‍ലൈൻ സേവനങ്ങളുമെന്നും പെടുന്നില്ല. ചുരുക്കത്തിൽ ഉപഭോക്താക്കളുടെ വിവിരങ്ങളൊന്നും സുരക്ഷിതമല്ല.
വിവരങ്ങളൊക്കെ ആർക്കുമവേണെങ്കിലും ചോർത്തിയെടുക്കാം. വ്യക്തിഗത വിവരങ്ങൾക്കൊപ്പം തന്നെ സാന്പത്തിക വിവരങ്ങൾ ഉദാഹരണത്തിന് ബാങ്കിലെ അക്കൗണ്ട് വിവരങ്ങൾ, എടിഎം പിൻ നന്പർ, ക്രെഡിറ്റ് കാർ പിൻ നന്പർ എന്നിവയൊക്കെ ആരെങ്കിലുമൊന്നു മനസുവെച്ചാൽ അവരുടെ കയ്യിലെത്തും. ഇവയൊക്കെ സുരക്ഷിതമാക്കിയിട്ടു വേണം ഡിജിറ്റൽ വഴിയെ മുന്നേറാൻ.
ഇന്ത്യയിലെ സൈബർ സെക്യൂരിറ്റി പോളിസി 2013 ലേതാണ്. അന്നത്തെ സാഹചര്യങ്ങളിൽ നിന്നും ഇന്ത്യ ഇന്ന് ഏറെ ദൂരം മുന്നോട്ടു പോയിരിക്കുന്നു. അതുകൊണ്ടു തന്നെ സൈബർ സെക്യൂരിറ്റിയിൽ ഒരു പൊളിച്ചെഴുത്ത് അത്യാവശ്യമാണ്. സാമൂഹിക മാധ്യമങ്ങളിലും ഓണ്‍ലൈൻ ഇടപാടുകളിലും ഇന്ത്യക്കാർ മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ പൊളിച്ചെഴുത്ത് കൂടിയെ തീരു. വാറാനക്രൈ, റാൻസംവേർ എന്നിവയുടെ ആക്രമണം 2017 ൽ ഇന്ത്യയിലുണ്ടായി എന്നതും ശക്തമായ സൈബർ സെക്യൂരിറ്റിയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയത്തിനാണോ, നാഷണൽ ക്രിട്ടിക്കൽ ഇൻഫ്രസ്ട്രക്ച്ചർ ഇൻഫർമേഷൻ പ്രൊട്ടക്ഷൻ സെന്‍ററിനാണോ, ആഭ്യന്തര കാര്യ മന്ത്രാലയത്തിനും അതിന്‍റെ അന്വേഷണ അതോറിറ്റികൾക്കുമാണോ അതോ നാഷണൽ സൈബർ കോഓർഡിനേഷൻ സെന്‍ററിനാണോ ഇന്ത്യയിൽ സൈബർ സെക്യൂരിറ്റി ചുമതല എന്ന കാര്യത്തിലും സംശയം ഉയരാം.
അമേരിക്കയിലെ വിസിൽ ബ്ലോവറായിരുന്ന എഡ്വേർഡ് സ്നോഡൻ വാർത്തകളിൽ നിറഞ്ഞതോടെയാണ് സൈബർ സെക്യൂരിറ്റിയെക്കുറിച്ച് ഇന്ത്യയും അൽപ്പമെങ്കിലും ശ്രദ്ധിച്ചു തുടങ്ങിയത്.
2017 ഫെബ്രുവരിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്‍റർ ഡിസിപ്ലനറി സ്റ്റാൻഡിംഗ് കമ്മിറ്റി ഓണ്‍ സൈബർ സെക്യൂരിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ സൈബർ സെക്യൂരിറ്റി സംവിധാനത്തെ ശക്തമാക്കുക എന്നതാണ് കമ്മിറ്റിയുടെ ലക്ഷ്യം.
* നിലവിലുള്ളതും ഭാവിയിലേതുമായ സാങ്കേതിക വിദ്യയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതു കണ്ടെത്തുക
* വ്യത്യസ്തങ്ങളായ സെക്യൂരിറ്റി സ്റ്റാൻഡേർഡുകളും പ്രോട്ടോക്കോളുകളും സ്വീകരിക്കുക
* സൈബർ സെക്യൂരിറ്റിയെ ശക്തിപ്പെടുത്താനായി നയങ്ങളും മറ്റും രൂപീകരിക്കുക എന്നിവയാണ് കമ്മിറ്റിയുടെ ലക്ഷ്യം.
സാന്നിധ്യം വർധിക്കുന്നു
മീഡിയ, എന്‍റർടെയിൻമെന്‍റ്, എഫ്എംസിജി, ബിഎഫ്എസ്ഐ, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിലെല്ലാം ഡിജിറ്റൽ ബിസിനസ് വലിയ സാന്നിധ്യം ചെലുത്തിക്കഴിഞ്ഞു.
നിലവിൽ 20 ശതമാനത്തോളം ഒഇഎം(ഒറിജിനൽ എക്യുപ്മെന്‍റ് മാനുഫാക്ചർ) വിൽപനയും നടക്കുന്നത് ഡിജിറ്റൽ മാർഗത്തിലൂടെയാണ്. ആളുകൾ അവരുടെ ആവശ്യത്തിനുള്ള വസ്തുക്കൾ സെർച്ച് ചെയ്യുക മാത്രമല്ല ചെയ്യുന്നത്. സെർച്ച് ചെയ്യുന്നതോടൊപ്പം തന്നെ വാങ്ങിക്കുകയും ചെയ്യുന്നുണ്ട്.
ഡിജിറ്റൽ ബിസിനസിൽ വാങ്ങലുകൾ മാത്രമല്ല മ്യൂചൽ ഫണ്ടിനെക്കുറിച്ച് അന്വേഷിക്കുക, എസ്ഐപി ഓണ്‍ലൈനായി ആരംഭിക്കുക എന്നിവയും ചെയ്യുന്നുണ്ട്. 2020 ആകുന്പോഴേക്കും ഇന്ത്യയിലെ എഫ്എംസിജി മേഖലയിലെ 40 ശതമാനം ബിസിനസും ഓണ്‍ലൈൻ വഴിയായിരിക്കുമെന്നു ഗൂഗിൾ ബിസിജി എഫ്എംസിജി റിപ്പോർട്ടിൽ പറയുന്നു.
തട്ടിപ്പിന്‍റെ പലമുഖങ്ങൾ
മുകളിൽ പറഞ്ഞതൊക്കെ ഡിജിറ്റൽ ഇന്ത്യയുടെ നല്ല വശങ്ങളാണ്. ഡിജിറ്റലാകുന്പോൾ പലമുഖങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഒന്നാണ് തട്ടിപ്പുകൾ. മനോഹരമായ വെബ്സൈറ്റ് അതിൽ കയറി വില വളരെ കുറവ്. നല്ല ഉത്പന്നങ്ങൾ ഒന്നു രണ്ടെണ്ണം ഓർഡർ ചെയ്തു. കാഷ് ഓണ്‍ ഡെലിവറി നോക്കിയപ്പോൾ ഇല്ല. ഓണ്‍ലൈനായി തന്നെ പേ ചെയ്തു. സാധനം വരുമെന്നു പറഞ്ഞ ദിവസമൊക്കെ കഴിഞ്ഞു. ആദ്യ ദിവസം വന്ന ഒന്നു രണ്ടു മെസേജല്ലാതെ അവരുടെ ഭാഗത്തു നിന്നും അനക്കമൊന്നുമില്ല. സൈറ്റ് നോക്കിയപ്പോൾ കാണാനുമില്ല. പണം പോയതു മിച്ചം. കണ്ടാൽ ഒരു തരത്തിലുള്ള തട്ടിപ്പും തോന്നാത്ത വിധത്തിലുള്ള ചില സൈറ്റുകളുണ്ട്. ഇവയുടെ മുകളിൽ സെക്യുർ ആണെന്നുള്ളത് പലപ്പോഴും അടയാളപ്പെടുത്തിയിട്ടുണ്ടാകില്ല. അതൊട്ടു നമ്മൾ ശ്രദ്ധിക്കണമെന്നുമില്ല. ഇങ്ങനെ തട്ടിപ്പിനിരയാകാം. https എന്ന സൈറ്റുകളിലുണ്ടോ എന്നു പരിശോധിക്കുക എന്നതിനുശേഷം മാത്രം വാങ്ങുക. വാങ്ങുന്ന ഉത്പന്നങ്ങളുടെ റിവ്യു നോക്കാം. റേറ്റിംഗ് നോക്കാം. ഗൂഗിളിൽ സൈറ്റ് ഒന്നു സെർച്ച് ചെയ്തു നോക്കാം.
പലരും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങലുകൾ നടത്തും. ഒരിക്കലും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാതിരിക്കുക. ഡെബിറ്റ്കാർഡാണ് ഏറ്റവും സുരക്ഷിതം. പരസ്യങ്ങളിൽ വീഴാതിരിക്കുക എന്നുള്ളതാണ് ശ്രദ്ധിക്കാനുള്ള മറ്റൊരു കാര്യം.
ഓർഡർ ചെയ്ത ഉത്പന്നങ്ങൾക്കു പകരം കല്ലും മണ്ണും ഇഷ്ടികയുമൊക്കെ കിട്ടി എന്നു കേൾക്കാറുണ്ട്. കൊറിയർ സർവീസുകാർ തരുന്ന പണിയായിരിക്കും ഇത്. വിശ്വാസ വഞ്ചനയക്ക് പരാതി കൊടുക്കുക എന്നതുമാത്രമാണ് ഇവിടെ ചെയ്യാനുള്ളത്. വെബ്സൈറ്റുകൾ പണം മടക്കി നൽകിയോ അല്ലെങ്കിൽ ഉത്പന്നം നൽകിയോ ഒരുപരിധിവരെ ഇത്തരം പ്രശ്നങ്ങളെ ഒതുക്കി തീർക്കാറുമുണ്ട്.
ഇ കൊമേഴ്സ് ബിസിനസുകൾ
* വസ്ത്രങ്ങൾ
* സൗന്ദര്യ വർധക വസ്തുക്കൾ
* ചെരുപ്പ്
* ആഭരണങ്ങൾ
* ചോക്ലേറ്റ്
* പെട്ടന്നു കേടാകാത്ത ഭക്ഷ്യ വസ്തുക്കൾ
* ഇന്റീരിയർ ഡെക്കറേഷൻ വസ്തുക്കൾ
* കരകൗശല വസ്തുക്കൾ
* സമ്മാനങ്ങൾ
* എഫ്എംസിജി ഉത്പന്നങ്ങൾ
*പഴം പച്ചക്കറികൾ എന്നിവയിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങൾ
ജസ്റ്റിസ് ബി.എൻ ശ്രീകൃഷ്ണ കമ്മിറ്റി
ഇന്ത്യയുടെ ഡേറ്റ പ്രൊട്ടക്ഷൻ ഫ്രെയിം വർക്ക് രൂപീകരിക്കുന്നതിനായി സുപ്രീംകോടതി മുൻ ജഡ്ജി ബി.എൻ ശ്രീകൃഷ്ണയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിക്ക് 2017 ജൂലൈയിൽ ഇലക്ട്രോണിക്സആൻഡ് ഐടി മന്ത്രാലയം രൂപം നൽകിയിട്ടുണ്ട്. ഇന്ത്യയിലെ ഡേറ്റ സുരക്ഷിത പ്രശ്നങ്ങൾ അവയ്ക്ക് പരിഹാരം കാണാനുള്ള മാർഗങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കാനാണ് പത്ത് അംഗങ്ങളുള്ള കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്. 2017 ഡിസംബർ 31 ന് ചില നിർദേശങ്ങൾ കമ്മിറ്റി മുന്നോട്ടു വെച്ചിട്ടുണ്ട്.
1. സാങ്കേതിക വിദ്യയിൽ തുടർച്ചയായിട്ടുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാകണം ഡേറ്റ സംരംക്ഷമ നിയമം കൊണ്ടു വരേണ്ടത്.
2. നിയമത്തിൽ പൊതുമേഖലയെയും സ്വാകര്യമേഖലയെയും ഒരു പോലെ ഉൾക്കൊള്ളിച്ചിരിക്കണം.
3. കൃത്യമായ ആവശ്യങ്ങൾക്കാണ് ഡേറ്റ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക
4. ഡേറ്റ എന്തെങ്കിലും പ്രോസസിംഗിനായി ശേഖരിക്കുന്നുണ്ടെങ്കിൽ ഡേറ്റ കണ്ട്രോളർക്കാണ് ഇതിന് ഉത്തരവാദിത്തം.
5. ഉയർന്ന അധികാരമുള്ള അതോറ്റിയെ ചുമതലപ്പെടുത്തേണ്ടതുണ്ട്.
6. മോശമായ രീതിയിൽ ഉപയോഗിച്ചാൽ കൃത്യമായ പിഴയും ശിക്ഷയും നൽകണം.