രൂപ താഴോട്ടു വീഴുകയാണ്. ജനുവരി ഒന്നിന് 63.68 രൂപയായിരുന്നു യുഎസ് ഡോളറിന്റെ നിരക്ക്. ഓഗസ്റ്റ് 27ന് അത് 70.17 രൂപയായി. എട്ടു മാസം കൊണ്ടു 10.25 ശതമാനം ഇടിവ്. തുർക്കിയുടെ ലീരയും പാക്കിസ്ഥാന്റെ രൂപയും കഴിഞ്ഞാൽ ഏറ്റവുമധികം താഴ്ച കണ്ട വികസ്വര രാജ്യ കറൻസിയായി ഇന്ത്യൻ രൂപ ഇക്കൊല്ലം.
രൂപ മാത്രമല്ല താഴോട്ടു പോരുന്നത്. മിക്ക വികസ്വര രാജ്യങ്ങളുടെയും കറൻസികൾ താഴോട്ടാണ്. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ബോർഡ് (ഫെഡ്) പലിശനിരക്ക് ഉയർത്തുന്നതു തന്നെ പ്രധാന കാരണം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാണിജ്യപോരാട്ടം ചൈനയുടെയും റഷ്യയുടെയും യൂറോപ്യൻ യൂണിയന്റെയും വരെ കറൻസികളെ ദുർബലമാക്കുന്നു.
അത്ര കരുത്തനല്ല
ബാഹ്യകാരണങ്ങൾ കൊണ്ടാണു രൂപ താഴോട്ടു പോകുന്നത് എന്നു വിശദീകരിക്കുന്പോഴും രൂപ അത്ര കരുത്തോടെയല്ല നിൽക്കുന്നത് എന്നു സമ്മതിക്കേണ്ടിവരും. കാറ്റ് അല്പംകൂടി ശക്തമായാൽ പിടിച്ചുനിൽക്കാൻ രൂപയ്ക്കു കഴിഞ്ഞെന്നു വരില്ല.
കാര്യങ്ങളെല്ലാം ഭദ്രമാണെന്നു പറയാനാണു ഗവൺമെന്റ് ശ്രമിക്കുന്നത്. ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 75 ഡോളറിലധികമാകാതിരുന്നാൽ പ്രശ്നമില്ലെന്നും ഡോളറിന് 68-69 നിരക്കിൽ രൂപ സ്ഥിരപ്പെടുമെന്നുമാണു കേന്ദ്ര സാന്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് പറയുന്നത്. പക്ഷേ, അതു മുഖവിലയ്ക്കെടുക്കാൻ കഴിയില്ല. ക്രൂഡ് വില 75 ഡോളറിനു മുകളിലാ ണുതാനും.
വാണിജ്യകമ്മി
ഒട്ടും സുഖകരമല്ല വിദേശവ്യാപാര നില. ഏറ്റവുമൊടുവിൽ കണക്കുകൾ വന്ന ജൂലൈയിലെ നില നോക്കുക. കയറ്റുമതി 2577 കോടി ഡോളർ. ഇറക്കുമതി 4379 കോടി ഡോളർ. വിദേശവ്യാപാരത്തിലെ കമ്മി 1802 കോടി ഡോളർ. അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കൂടിയ കമ്മി.
ക്രൂഡ് ഓയിൽ വിലവർധന തന്നെയാണ് വില്ലൻ. നേരത്തേ സ്വർണ ഇറക്കുമതി വലിയ വിഷയമായിരുന്നു. ഇപ്പോൾ ഔപചാരിക മാർഗത്തിലൂടെയുള്ള സ്വർണ ഇറക്കുമതി കുറവാണ്. പത്തു ശതമാനം ചുങ്കം ഉള്ളതുകൊണ്ട് കള്ളക്കടത്തു വ്യാപകമായിട്ടുണ്ടെന്നാണു നിഗമനം. കള്ളക്കടത്തിന്റെ കണക്ക് ഔദ്യോഗിക കയറ്റിറക്കുമതി കണക്കിൽ പെടില്ലല്ലോ?
കറന്റ് അക്കൗണ്ട് കമ്മി
വാണിജ്യകമ്മി കൂട്ടുന്നത് മറ്റൊരു കമ്മി വർധിക്കാനിടയാക്കും. കറന്റ് അക്കൗണ്ട് കമ്മി. രാജ്യത്തിന്റെ വായ്പ ഒഴിച്ചുള്ള മൊത്തം വിദേശനാണ്യ ഇടപാടുകളുടെ ബാക്കിപത്രമാണു കറന്റ് അക്കൗണ്ട്. അതു സ്ഥിരമായി കമ്മിയാണ്. കമ്മി അധികമായാൽ കൂടുതൽ വായ്പ എടുക്കേണ്ടിവരും. അതു ഭാവിയിൽ ദോഷമാണ്.
ഇപ്പോഴത്തെ നിലയിൽ വാണിജ്യ കമ്മി വർധിച്ചാൽ ഇക്കൊല്ലം കറന്റ് അക്കൗണ്ട് കമ്മി മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി)ത്തിന്റെ മൂന്നു ശതമാനത്തിനടുത്താകും. അത് അത്ര ഭദ്രമായ നിലയല്ല. 40,000 കോടി ഡോളർ വിദേശ നാണ്യശേഖരത്തിലു ള്ളപ്പോൾ 80,000 കോടി ഡോളറിന്റെ ധനകമ്മി അപായം തന്നെ യാണ്.
കഴിഞ്ഞ വർഷങ്ങളിൽ ക്രൂഡ് ഓയിൽ വില താണു നിന്നത് കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) വളരെ കുറച്ചുനിർത്താൻ സഹായിച്ചിരുന്നു. 2016-17ൽ ജിഡിപിയുടെ 0.6 ശതമാനം (1440 കോടി ഡോളർ) മാത്രമായിരുന്നു സിഎഡി. 2017-18ൽ ഇത് ജിഡിപിയുടെ 1.9 ശതമാനമായി (4870 കോടി ഡോളർ).
ഇക്കൊല്ലം സിഎഡി മൂന്നു ശതമാനത്തിനടുത്ത് എത്തിയെന്നു വന്നാൽ രൂപ വീണ്ടും താഴോട്ടുപോകും. കാരണം സിഎഡി നികത്താൻ ഇന്ത്യ കൂടുതൽ വിദേശബാധ്യത എടുക്കേണ്ടി വരും. അതു തുടർന്നുള്ള വർഷങ്ങളിൽ രാജ്യത്തെ വല്ലാതെ വലയ്ക്കും.
വിദേശകടം ചെറുതല്ല
സ്വകാര്യ കന്പനികളും മറ്റും വിദേശ വാണിജ്യ വായ്പയെടുത്തിട്ടുള്ളതിൽ നല്ലൊരു സംഖ്യ ഈ വർഷം തിരിച്ചടയ്ക്കേണ്ടതുണ്ട്. കഴിഞ്ഞ ഡിസംബറിലെ നിലവച്ച് രാജ്യത്തിന്റെ വിദേശകടം 51, 340 കോടി ഡോളറാണ്. ഇതിൽ പകുതിയോളം ഒരു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കണം. 40,000 കോടി ഡോളറിലൊതുങ്ങുന്നു വിദേശനാണ്യശേഖരം. ഇത് ഇപ്പോഴത്തെ നിലയിൽ ഏഴേകാൽ മാസത്തെ ഇറക്കുമതിക്കേ മതിയാകൂ.
വിദേശകടങ്ങൾ കാലാവധിയാകുന്പോൾ വേറേ പുതിയ കടം കിട്ടുകയാണെങ്കിൽ കുഴപ്പമില്ല. പുതിയതു വാങ്ങി പഴയതു കൊടുത്തു തീർത്തു മുന്നോട്ടുപോകാം. അതിന് ഏതെങ്കിലും തടസം ഉണ്ടായാൽ കഥമാറും.അപ്പോൾ 2013ലേതു പോലെ രൂപ വീണ്ടും വീണ്ടും താഴോട്ടു പോകും.
ഏതായാലും അത്തരമൊരവസ്ഥയിലേക്കു വഴുതിവീഴില്ല എന്നാണു ഗവൺമെന്റ് കണക്കുകൂട്ടുന്നത്. രാഷ്ട്രീയ അസ്ഥിരതയ്ക്കു സാധ്യതയില്ലാത്തതിനാൽ പ്രശ്നമില്ലെന്നു നിരീക്ഷകരും കരുതുന്നു. എന്നാൽ, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യത കുറയുമെന്ന നിലവന്നാൽ കാര്യങ്ങൾ മാറും.
കോട്ടം തട്ടുന്നവർ
രൂപ താഴോട്ടു പോകും തോറും ഇറക്കുമതി അധിഷ്ഠിത മേഖലക്കാർക്കു ക്ഷീണമാണ്. പെട്രോളിയം ഇന്ധനം വേണ്ട വിഭാഗങ്ങളാണ് ഏറ്റവുമധികം ബുദ്ധിമുട്ടുക. വിമാനക്കന്പനികൾ തന്നെ ഉദാഹരണം. ഈ ധനകാര്യ വർഷം ആദ്യത്തെ നാലുമാസം കൊണ്ടു തന്നെ വിമാനക്കന്പനികളുടെ നഷ്ടം 2,500 കോടി രൂപ കവിഞ്ഞു. ഏറ്റവും വലിയ കന്പനിയായ ഇൻഡിഗോയുടെ ലാഭം 97 ശതമാനം കുറഞ്ഞു. സ്പൈസ് ജെറ്റ് 13 ത്രൈമാസങ്ങൾക്കുശേഷം ഇക്കഴിഞ്ഞ ത്രൈമാസത്തിൽ നഷ്ടത്തിലായി. ജെറ്റ് കടുത്ത നടപടികൾ സ്വീകരിക്കേണ്ട നിലയിലായി. അടിയന്തരമായി 2,500 കോടി രൂപ കിട്ടിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാവില്ലെന്നാണ് എയർ ഇന്ത്യ പറയുന്നത്.
രൂപവില കുറയുന്നത് മൊബൈൽ ഫോൺ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കാറുകൾ തുടങ്ങി ഗണ്യമായ ഇറക്കുമതി ഘടകങ്ങൾ ഉള്ള വ്യവസായങ്ങൾക്കെല്ലാം ക്ഷീണമാണ്. എല്ലാ വിഭാഗങ്ങൾക്കും ഇറക്കുമതിച്ചെലവ് കൂടുന്നതു മുഴുവൻ വിലയിൽ ചേർക്കാൻ പറ്റില്ല.
പെയിന്റ്, സ്റ്റീൽ, വ്യക്തിഗത കൺസ്യൂമർ ഉത്പന്നങ്ങൾ തുടങ്ങിയവയും ഇറക്കുമതിച്ചെലവ് കൂടുന്നതനുസരിച്ചു ബുദ്ധിമുട്ടും. ക്രൂഡ് ഓയിൽ വില ഉയരുക കൂടി ചെയ്യുന്പോൾ പൊതുവിലക്കയറ്റവും പിടിവിട്ട് കയറും.
വിദേശയാത്ര, വിദേശപഠനം എന്നിവയും രൂപയുടെ ക്ഷീണം മൂലം ചെലവ് വർധിക്കുന്ന മേഖലകളാണ്.
നേട്ടമുള്ളവർ
രൂപയുടെ ഇടിവിൽ നേട്ടം കൊയ്യുന്നവരാണ് കയറ്റുമതിക്കാർ. ഐടി കന്പനികൾ, ഔഷധ നിർമാതാക്കൾ, വാഹന കയറ്റുമതിക്കാർ തുടങ്ങിയവർക്കെല്ലാം ഇതു നല്ല അവസരമാണ്.
80 കടന്നു ഡോളർ
ഒരാഴ്ചമുന്പ് ഒരു സെമിനാറിൽ ധനമന്ത്രാലയത്തിലെ ഒരു ഓഫീസർ പറഞ്ഞത് ഡോളർ 80 രൂപ കടന്നാലും ഭയപ്പെടാനില്ലെന്നാണ്. അദ്ദേഹത്തിന്റെ ന്യായീകരണം ഇതാണ്. നമ്മുടെ സമാനനിലയിലുള്ള രാജ്യങ്ങളുടെ കറൻസികളും താഴുകയാണ്. അവയ്ക്കൊപ്പം താണില്ലെങ്കിൽ കയറ്റുമതിരംഗത്തു രാജ്യം പിന്തള്ളപ്പെടും.
സർക്കാരും റിസർവ് ബാങ്കുമെല്ലാം ഇതേ കാഴ്ചപ്പാടിലാണെന്നു കരുതാൻ ന്യായമുണ്ട്. ഡോളർ 70 കടന്നശേഷം ഇന്ത്യ ഡോളർ വിറ്റ് രൂപയെ താങ്ങി നിർത്താൻ ശ്രമിച്ചില്ല. താങ്ങിനിർത്തുന്നതു വിഫലമാകുമെന്ന ആശങ്കയും ഉണ്ടാകാം.
റിസർവ് ബാങ്കിന്റെ തന്നെ കണക്കുകൂട്ടലിൽ ഡോളറിന് 73.50 രൂപ വരണം. ഇന്ത്യയുടെ 36 വാണിജ്യ പങ്കാളികളുടെ കറൻസിയുമായി തട്ടിച്ചു തയാറാക്കുന്ന യഥാർഥ പ്രായോഗിക വിനിമയനിരക്കിലാണ് ഈ കണക്കുകൂട്ടൽ കാണുന്നത്.
റ്റി.സി. മാത്യു