റ്റിസിഎം
മിതമായും മൃദുവായും മാത്രമാണു ഡോ. ഉർജിത് പട്ടേൽ സംസാരിക്കാറ്. റിസർവ് ബാങ്കിന്റെ 24ാമത്തെ ഗവർണറെ തെറ്റിദ്ധരിക്കാൻ ഇതും കാരണമായിട്ടുണ്ടാകും.
പട്ടേൽ ഗവർണറായി 66ാമത്തെ ദിവസം രാവിലെയാണു കറൻസി റദ്ദാക്കലിനു വേണ്ടി ശിപാർശ ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടത്. വൈകുന്നേരം അടിയന്തരമായി വിളിച്ചുകൂട്ടിയ ബോർഡ് യോഗത്തിൽ ഇത് സാന്പത്തിക വളർച്ചയെ പിന്നോട്ടടിക്കുന്ന അനാവശ്യ നടപടിയാണെന്നു പട്ടേൽ പറഞ്ഞു. പക്ഷേ, ശിപാർശ നല്കി. കറൻസി റദ്ദായി. അതിന്റെ ദുരന്തഫലം രാജ്യം ഇനിയും അനുഭവിച്ചു തീർന്നിട്ടില്ല.
അന്നു ഗവണ്മെന്റിനെ ധിക്കരിക്കാത്തതിനെച്ചൊല്ലി ചിലരെങ്കിലും പട്ടേലിനെ കുറ്റപ്പെടുത്തുന്നുണ്ട്. റിസർവ് ബാങ്ക് നൂറുശതമാനവും കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമാണെന്നതാകും പട്ടേലിന്റെ വിശദീകരണം.
ഞെട്ടിച്ച രാജി
എന്നാൽ ഡിസംബർ 10-ന് രാജിവച്ചപ്പോൾ പട്ടേൽ പലരെയും ഞെട്ടിച്ചു. കേന്ദ്ര സർക്കാരിനെ അടക്കം. ഒക്ടോബർ അവസാനമോ നവംബർ 19നോ ആയിരുന്നു രാജിയെങ്കിൽ ഈ ഞെട്ടൽ ഉണ്ടാകില്ലായിരുന്നു. അന്നു പട്ടേൽ രാജിവയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. പക്ഷേ രാജിവച്ചില്ല. നവംബർ 19ന് ഒൻപതു മണിക്കൂർ നീണ്ട ബോർഡ് യോഗത്തിൽ സംബന്ധിച്ചു. തന്റെനിലപാടുകളിൽ മാറ്റം വരുത്താതെ ചില സമവായങ്ങൾക്കു വഴങ്ങി. മുഖ്യവിവാദ വിഷയങ്ങൾ ഈ മാസം 14ലേക്കു തള്ളിവിട്ടു. ഇനി രാജിയില്ലെന്ന് എല്ലാവരും കരുതി.
അന്നു സമവായമുണ്ടായ കാര്യങ്ങളിൽ ഒന്നുപോലും അദ്ദേഹം നടപ്പാക്കിയില്ല. റിസർവ് ബാങ്കിന്റെ കേന്ദ്ര ബോർഡ് ഉപദേശക സമിതി മാത്രമാണെന്നും തീരുമാനം ഗവർണറും ഡെപ്യൂട്ടി ഗവർണർമാരും ഉൾപ്പെട്ട പ്രഫഷണൽ മാനേജ്മെന്റിന്റേത് ആണെന്നും അദ്ദേഹം മൗനമായി സ്ഥാപിച്ചു.
പൊരുതൽ എളുമപ്പമല്ല
അടുത്ത ബോർഡിലും എസ്. ഗുരുമൂർത്തിയുടെയും ധനമന്ത്രാലയ ഉദ്യോഗസ്ഥരുടെയും കടുത്ത ആക്രമണം ഉറപ്പായിരുന്നു. ബോർഡിലെ സർക്കാർ നോമിനിമാരെ മാറ്റി ആക്രമണം ശക്തിപ്പെടുത്തുമെന്നും സൂചന ഉണ്ടായിരുന്നു.
പൊരുതിനിൽക്കാൻ എളുപ്പമല്ലെന്നു വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലുള്ള തന്റെ രാജി പിൻഗാമിക്കു ഗവണ്മെന്റിന്റെ എറാൻമൂളിയാകാൻ പറ്റാത്ത അവസ്ഥ സൃഷ്ടിക്കുമെന്ന് പട്ടേൽ മനസിലാക്കുന്നു. ഇനി ആരു വന്നാലും റിസർവ് ബാങ്കിന്റെ സ്വയംഭരണം സംരക്ഷിച്ചേ മതിയാകൂ എന്നൊരവസ്ഥ ഈ രാജി വഴി ഉണ്ടായി.
മികച്ച പശ്ചാത്തലം
അൻപത്തഞ്ചു വയസുള്ള ഡോ. പട്ടേലിന് ഒരു പദവി ലഭിക്കാൻ ഒരു പ്രയാസവുമില്ല. അത്ര മികച്ച അക്കാദമിക പശ്ചാത്തലം അദ്ദേഹത്തിനുണ്ട്. വിദേശത്തെ അവസരങ്ങൾ ഉപേക്ഷിച്ചു മുംബൈയിലേക്ക് അദ്ദേഹം പോന്നത് വൃദ്ധയായ അമ്മയ്ക്ക് കൂട്ടായിരിക്കാൻ കൂടിയാണ്.
അമ്മയോടൊപ്പം സ്വന്തം വസതിയിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. റിസർവ് ബാങ്ക് ഗവർണറുടെ വിശാലമായ ഒൗദ്യോഗിക വസതിയിലേക്ക് പട്ടേൽ താമസം മാറ്റിയിരുന്നില്ല. അദ്ദേഹം അവിവാഹിതനാണ്.
പ്രഗല്ഭർക്ക് ഇടമില്ല
പട്ടേൽ രാജിവയ്ക്കുന്നതോടെ പ്രഗല്ഭരായ ധനശാസ്ത്രജ്ഞർക്കു മോദിഭരണത്തിൽ തുടരാനാവില്ലെന്ന ആക്ഷേപം രൂഢമൂലമാകും. പട്ടേലിന്റെ മുൻഗാമി ഡോ. രഘുറാം രാജനു കാലാവധി നീട്ടി നല്‍കാതെ ഒഴിവാക്കി. നീതി ആയോഗ് വൈസ് ചെയർമാൻ ഡോ. അരവിന്ദ് പനഗഡിയ അപ്രതീക്ഷിതമായി കഴിഞ്ഞ വർഷം രാജിവച്ച് അമേരിക്കയ്ക്കു മടങ്ങി. കേന്ദ്രത്തിന്റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. അരവിന്ദ് സുബ്രഹ്മണ്യനും കാലാവധി എത്തുംമുന്പേ രാജിവച്ചു പിരിഞ്ഞു. സ്വദേശി ജാഗരണ്‍ മഞ്ചും എസ്. ഗുരുമൂർത്തിയുമാണ് ഇവരെയെല്ലാവരെയും പുറത്തുചാടിച്ചത്. അതേ ശക്തികൾ തന്നെ പട്ടേലിനെയും പുറത്താക്കി.
ഒരു കാര്യത്തിൽ പട്ടേലിനെ അഭിനന്ദിക്കണം. തന്റെ പദവിക്ക് കോട്ടം വരുത്താതെ അന്തസോടെ അദ്ദേഹം വിട പറയുന്നു. കറൻസി റദ്ദാക്കലിനു സമ്മതിക്കേണ്ടിവന്നതിന്റെ പാപക്കറ കഴുകിക്കളഞ്ഞെന്നു മാത്രമല്ല റിസർവ് ബാങ്കിന്റെ സ്വാതന്ത്ര്യവും പണവും കവരാനുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഗൂഢനീക്കത്തിനെതിരേ രാജ്യത്തു ശക്തമായ ജനാഭിപ്രായം രൂപപ്പെടുത്തുകയും ചെയ്തു അദ്ദേഹം.
സർക്കാരിനു രാഷ്ട്രീയ തിരിച്ചടികൾ തുടർച്ചയായി വരുന്ന അവസരത്തിൽ ഡോ. പട്ടേൽ രാജിവച്ചത് ഭരണകൂടത്തിനു കനത്ത ആഘാതമായി.
തുടക്കം മുതലേ രാജികൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ഗവർണർ തന്നെ രാജിവച്ചാണ് പിരിഞ്ഞത്. ഓസ്ട്രേലിയക്കാരനായ സർ ഓസ്ബോൺ സ്മിത്ത് 1936 ഒടുവിൽ രാജിവച്ചത് പലിശ നിരക്കു സംബന്ധിച്ചു ധനമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ്. 1937 ജൂലൈ ഒന്നിനു രാജി പ്രാബല്യത്തിലായി.
പിന്നീടു രാജിവച്ച ഗവർണർ ഐസിഎസുകാരനായ സർ ബി. രാമറാവുവാണ്. എട്ടു വർഷം ഗവർണറായിരുന്നു. ധനമന്ത്രി ടി.ടി. കൃഷ്ണമാചാരിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു 1957 ജനുവരിയിലെ രാജി.
അടിയന്തരാവസ്ഥയിൽ ഗവർണറായിരുന്ന കെ.ആർ. പുരി 1977-ലെ ഭരണമാറ്റത്തെ തുടർന്നു രാജിവച്ചു.
1985 മുതൽ 90 വരെ ഗവർണറായിരുന്ന ആർ.എൻ. മൽഹോത്ര രണ്ടാമത്തെ കാലാവധി തീരും മുന്‍പേ രാജിവച്ചു. കേന്ദ്രമന്ത്രിസഭയുമായുള്ള അഭിപ്രായ വ്യത്യാസമാണു കാരണം.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ് റിസർവ് ബാങ്ക് ഗവർണറായിരിക്കെ രണ്ടു തവണ രാജിക്കത്തുമായി ധനമന്ത്രി പ്രണാബ് മുഖർജിയെയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും കണ്ടു. ആദ്യതവണ ഗവൺമെന്റിന്റെ നിലപാട് കേന്ദ്ര കാബിനറ്റ് കമ്മിറ്റിയുടെ തീരുമാനമാക്കി മാറ്റാൻ തീരുമാനിച്ചതോടെ രാജിയിൽ നിന്നു മാറി. രണ്ടാമത്തെ തവണ കേന്ദ്രം മൻമോഹന്റെ നിലപാട് അംഗീകരിച്ചു; രാജി ഒഴിവായി.
മാനുഫാക്ചറിംഗ് മേഖല വളർച്ചയിൽ: നവംബറിൽ 54 പോയിന്റ്
ഇന്ത്യൻ മാനുഫാക്ചറിംഗ് മേഖലയുടെ വളർച്ചയെ സൂചിപ്പിക്കുന്ന നിക്കി ഇന്ത്യ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് ( പിഎംഐ) നവംബറിൽ 54 പോയിന്റിലെത്തി. നവംബറിലിത് 53.1 പോയിന്റായിരുന്നു. പതിനൊന്നു മാസത്തെ ഏറ്റവും ഉയർന്ന പോയിന്റാണിത്. അന്‍പതു പോയിന്റിനു മുകളിൽ വളർച്ചയേയും അതിനു താഴെ ഉത്പാദന ചുരുങ്ങലിനേയും സൂചിപ്പിക്കുന്നു.
ഈ വർഷാദ്യം വളരെ ദുർബലമായ ഡിമാൻഡാണ് ദൃശ്യമായിരുന്നത്. അതിനു മാറ്റം വരുന്നുവെന്നാണ് പിഎംഐ സൂചിക നൽകുന്ന സൂചന. കൂടുതൽ ഓർഡറുകൾ മാനുഫാക്ചറിംഗ് മേഖലയിലേക്ക് വന്നു തുടങ്ങിയിട്ടുണ്ട്. 2019-ൽ മെച്ചപ്പെട്ട പ്രകടനം മാനുഫാക്ചറിംഗ് മേഖല കാഴ്ച വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സർവീസസ് പിഎംഐ: സന്പദ്ഘടനയുടെ 50 ശതമാനത്തിലധികം സംഭാവന ചെയ്യുന്ന സേവനമേഖലയും നവംബറിൽ വളർച്ച നേടിയതായി നിക്കി മാർക്കറ്റിംഗ് സർവീസസ് പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡെക്സ് സൂചിപ്പിക്കുന്നു.
സൂചിക നവംബറിൽ 53.7 ആണ്. ഒക്ടോബറിലിത് 52.2 പോയിന്റായിരുന്നു. ജൂലൈക്കു ശേഷമുള്ള ഏറ്റവും ഉയർന്ന പോയിന്റാണ്.
എന്നാൽ വിദേശത്തുനിന്നുള്ള ഓർഡർ ആറുമാസത്തിൽ ആദ്യമായി ചുരുക്കം കാണിച്ചു.
ക്രൂഡോയിൽ ഒരു വർഷത്തെ താഴ്ചയിൽ: ബാരലിന് 58 ഡോളറിൽ
ആഗോള ക്രൂഡോയിൽ വില ബ്രെന്റ് ബാരലിന് 58.71 ഡോളറിൽ ഡിസംബർ മൂന്നിന് എത്തി നിൽക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡോയിൽ വില താഴുന്നത് ഒരു പരിധി വരെ ആശ്വാസം നൽകുന്ന കാര്യമാണ്. ഒരു വർഷത്തെ ഏറ്റവും താഴന്ന വിലയാണിപ്പോൾ. നവംബറിൽ മാത്രം വിലയിൽ 20 ശതമാനം ഇടിവാണുണ്ടായത്.
ഒക്ടോബറിൽ 86 ഡോളറിലേക്ക് എത്തിയ വില ഇപ്പോൾ 58 ഡോളറിലേക്ക് താഴ്ന്നിട്ടുണ്ട്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രൂഡോയിൽ വിലക്കുറവ് എന്നാൽ വിലക്കയറ്റ സമ്മർദ്ദവും പലിശനിരക്ക് ഉയർത്താൻ റിസർവ് ബാങ്കിനുമേലുള്ള സമ്മർദ്ദവും കുറയുന്നുവെന്നാണ്. ക്രൂഡോയിൽ വിലയിൽ 10 ഡോളറിന്റെ കുറവുണ്ടാകുന്പോൾ ഇന്ത്യൻ ജിഡിപിയിൽ 0.5-0.7 ശതമാനം വളർച്ച കൂടുമെന്നും കണക്കാക്കുന്നു.
ഇറക്കുമതിച്ചെലവു കുറയുന്നതു മൂലം ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നു. ആഗോള വിപണിയിൽ ക്രൂഡിന് ബാരലിന് ഒരു ഡോളർ കുറയുന്പോൾ രാജ്യത്തിന്റെ ഇറക്കുമതി ബില്ലിൽ 6160 കോടി രൂപയുടെ കുറവാണ് സംഭവിക്കുന്നതെന്ന് ഇന്ത്യ റേറ്റിംഗ്സ് വിലയിരുത്തുന്നു. ഇന്ത്യ ക്രൂഡോയിൽ ആവശ്യത്തിന്റെ 83.5 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.
അതേ സമയം ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി ഏഴു വർഷത്തെ ഏറ്റവും ഉയരത്തിൽ എത്തിയിരിക്കുകയാണ് ഒക്ടോബറിൽ. ഒക്ടോബറിൽ ഇന്ത്യ ഇറക്കുമതി ചെയ്തത് 21 ദശലക്ഷം ടണ്‍ ആണ്. മുൻവർഷമിതേ കാലയളവിലിത് 19 ദശലക്ഷം ടണ്ണിനേക്കാൾ 10.5 ശതമാനം കൂടുതൽ.
നടപ്പുവർഷം 228.6 ദശലക്ഷം ടണ്‍ ക്രൂഡോയിൽ ഇറക്കുമതിയാണ് പ്രതീക്ഷിക്കുന്നത്. മുൻവർഷത്തെ 200.4 ടണ്ണിനേക്കാൾ 3.6 ശതമാനം കൂടുതൽ. അതേ സമയം ക്രൂഡോയിൽ ഇറക്കുമതി മൂലം മുൻവർഷത്തെ5.7 ലക്ഷം കോടി രൂപയിൽനിന്ന് നടപ്പുവർഷം 8.8 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് വിലയിരുത്തുന്നത്.
പക്ഷേ ഇതിനൊരു മറുവശമുണ്ട്. സൗദി അറേബ്യ, റഷ്യ തുടങ്ങിയ ലോകത്തിലെ എണ്ണയുത്പാദക രാജ്യങ്ങളുടെ വരുമാനം കുറയുന്നുവെന്നതും ഇതിന്റെ ഫലമാണ്. ഗൾഫ് രാജ്യങ്ങളിൽ വരുമാനം കുറയുന്നത് ആ രാജ്യത്തെ തൊഴിൽ കുറയ്ക്കുകയും ഇന്ത്യക്കാർക്ക് ഗൾഫിൽ ലഭിക്കുന്ന തൊഴിൽ കുറയുകയും ചെയ്യുകയെന്നതാണ്. ക്രൂഡോയിലിൽ 10 ഡോളറിന്റെ കുറവ് സംഭവിക്കുന്പോൾ ഗൾഫ് രാജ്യങ്ങളുടെ ജിഡിപിയിൽ 3-5 ശതമാനം ഇടിവാണുണ്ടാകുന്നത്.
ഉൽപ്പാദന, റീട്ടെയിൽ രംഗത്ത് റിക്രൂട്ട്മെന്റിൽ വളർച്ചയെന്ന് മോണ്‍സ്റ്റർ എംപ്ലോയ്മെന്റ് ഇൻഡക്സ്
2018 ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഓണ്‍ലൈൻ റിക്രൂട്ട്മെന്റിൽ നാലു ശതമാനം കുറവു രേഖപ്പെടുത്തിയതായി മോണ്‍സ്റ്റർ എംപ്ലോയ്മെന്റ് ഇൻഡക്സ് കണക്കാക്കുന്നു.
എന്നാൽ ഉൽപ്പാദന, നിർമ്മാണ, റീട്ടെയിൽ മേഖലകൾ റിക്രൂട്ട്മെന്റ് മെച്ചപ്പെടുത്തി. തുടർച്ചയായി രണ്ടാമത്തെ ക്വാർട്ടറിലും നിർമ്മാണ, ഉൽപ്പാദന രംഗത്ത് വാർഷിക വളർച്ച 65 ശതമാനമാണ് കുറിച്ചത്. 2018ന്റെ മൂന്നാം ക്വാർട്ടറിൽ ഇത് ത്രൈമാസത്തിൽ 18 ശതമാനമാണ്. റീട്ടെയിൽ മേഖലയാണ് രണ്ടാമത്തെ ഉയർന്ന വളർച്ച കുറിച്ചത്. ത്രൈമാസത്തിൽ 14 ശതമാനവും വാർഷികമായി 42 ശതമാനവും രേഖപ്പെടുത്തി.
ഉൽപ്പാദന, നിർമ്മാണ രംഗത്ത് ഓണ്‍ലൈൻ റിക്രൂട്ടിങിൽ വളർച്ച രേഖപ്പെടുത്തിയതിന് കാരണം ആഭ്യന്തര, കയറ്റുമതി വളർച്ചാ നിർണയം സ്ഥിരത നേടിയതായിരിക്കാമെന്ന് മോണ്‍സ്റ്റർ.കോം എപിഎസി-ഗൾഫ്, സിഇഒ അഭിജിത് മുഖർജി പറഞ്ഞു. ഇത് മേഖലയ്ക്ക് കുതിപ്പു നൽകുകയും ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനും വഴിയൊരുക്കി. ഉൽസവ കാലത്ത് റിക്രൂട്ട്മെന്റ് കൂടിയതാവാം മൂന്നാം ക്വാർട്ടറിൽ റീട്ടെയിൽ രംഗത്തെ വളർച്ചയ്ക്കു കാരണമെന്നും അദേഹം പറഞ്ഞു.
വേഗം കുറവാണെങ്കിലും ഹോം അപ്ലയൻസസ് (22 ശതമാനം), ബാങ്കിങ്-ഫിനാൻഷ്യൽ-ഇൻഷുറൻസ് (13 ശതമാനം) എന്നിങ്ങനെയാണ് വളർച്ച കുറിച്ചത്. ഹെൽത്ത്കെയർ (20ശതമാനം) എച്ച്ആർ-അഡ്മിനിസ്ട്രേഷൻ (19 ശതമാനം), ഫിനാൻസ്-അക്കൗണ്ട് (17ശതമാനം) എന്നിങ്ങനെയാണ് ഓരോ മേഖലകളിലെയും വാർഷിക റിക്രൂട്ട്മെന്റ് നിരക്കുകൾ.
നഗരങ്ങളിൽ ചണ്ഡിഗഢാണ് മുന്നിൽ നിൽക്കുന്നത് (17 ശതമാനം), ജയ്പൂർ (ആറു ശതമാനം), കോയന്പത്തൂർ (രണ്ടു ശതമാനം എന്നിങ്ങനെ പോകുന്നു. എന്നാൽ കഴിഞ്ഞ ക്വാർട്ടറിനെ അപേക്ഷിച്ച് ഓണ്‍ലൈൻ റിക്രൂട്ടിങ് കുറവാണ് രേഖപ്പെടുത്തിയത്. ഓണ്‍ലൈൻ റിക്രൂട്ടിങിൽ വളർച്ച കുറഞ്ഞ നഗരങ്ങൾ ബറോഡ (14ശതമാനം ഇടിവ്), കൊച്ചി (12 ശതമാനം ഇടിവ്) തുടങ്ങിയവയാണ്. കൊൽക്കത്ത,അഹമ്മദാബാദ് എന്നിവ ഏഴു ശതമാനം ഇടിവും രേഖപ്പെടുത്തി.
പദ്ധതി നടത്തിപ്പിലെ അവധാനത: ചെലവിൽ 3.37 ലക്ഷം കോടിയുടെ വർധന
നൂറ്റന്പതിലധികം കോടി രൂപയിൽ കൂടുതൽ ചെലവു വരുന്ന 358 അടിസ്ഥാന സൗകര്യ പദ്ധതികളുടെ നടത്തിപ്പിലെ അവധാനത മൂലം രാജ്യത്തിനു ഖജനാവിൽനിന്നു മുടക്കേണ്ടി വരുന്ന അധികത്തുക 3.37 ലക്ഷം കോടിരൂപ.
ഈ പദ്ധതികൾ തുടങ്ങുന്പോൾ കണക്കാക്കിയിരുന്നത് 16.78 ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ പദ്ധതികൾ തീർക്കണമെങ്കിൽ കുറഞ്ഞത് 20.17 ലക്ഷം കോടി രൂപ വേണം. അതായത് 20.12 ശതമാനം വർധന. ഈ പദ്ധതികളിൽ ഇതുവരെ 7.69 ലക്ഷം കോടി രൂപ ചെലവാക്കിയിട്ടുണ്ട്. എസ്റ്റിമേറ്റിന്റെ 38.1 ശതമാനത്തോളം വരുമിത്.
ഭക്ഷ്യേതര വായ്പാ വളർച്ച 5 വർഷത്തെ ഉയരത്തിൽ; 15.11 %
വ്യവസായമേഖലയുടേയും മറ്റും വളർച്ചയുട അളവുകോലുകളിലൊന്നായ ഭക്ഷ്യേതര മേഖലയിലെ വായ്പ വളർച്ച നവംബർ 9-ന് അവസാനിച്ച ദ്വൈവാരത്തിൽ, അഞ്ചു വർഷത്തെ ഏറ്റവും ഉയർന്ന വളർച്ചയായ 15.11 ശതമാനത്തിലെത്തി. തലേവാരത്തിലിത് 14.78 ശതമാനമായിരുന്നു. ഇതിനു മുന്‍പ് 2013 നവംബറിലവസാനിച്ച ദ്വൈവാരത്തിലാണ് ഈ 15 ശതമാനത്തിനു മുകളിൽ വളർച്ച കാണിച്ചത്.
നവംബർ 9 വരെ കന്പനികളും വ്യക്തികളും കൂടി എടുത്തിട്ടുള്ള വായ്പ 90.34 ലക്ഷം കോടി രൂപയാണ്. മുൻവർഷമിതേ കാലയളവിലിത് 78.63 ലക്ഷം കോടി രൂപയായിരുന്നു.
ചെറുകിട റീട്ടെയിൽ വായ്പകളാണ് മെച്ചപ്പെട്ട വളർച്ചയ്ക്ക് ഉൗർജം പകർന്നിട്ടുള്ളത്.