ഷിജോയ്ക്കും സംഘത്തിനും കൃഷി ജീവനും ജീവിതവും
ഷിജോയ്ക്കും സംഘത്തിനും കൃഷി ജീവനും ജീവിതവും
Tuesday, July 5, 2022 4:58 PM IST
കൃഷി ഉപജീവനമാര്‍ഗമെന്നതിലുപരി ഒരു സംസ്‌കാരം കൂടിയാണെന്ന കാര്യം പ്രവൃത്തികൊണ്ട് ഉറപ്പിക്കുകയാണ് കോട്ടയം ജില്ലയിലെ എലിക്കുളം മല്ലികശേരിയില്‍ പതിയില്‍ വീട്ടില്‍ ഷിജോ മാത്യുവും സുഹൃത്തുക്കളും. മുണ്ടക്കയത്തിനടുത്ത് തെക്കേമലയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഷിജോയ്ക്കു കൃഷി ജന്മഗുണമാണ്. കള്ളിവയലില്‍ കൊണ്ടൂപ്പറമ്പില്‍ എസ്റ്റേറ്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുമ്പോഴും കൃഷി ഉപേക്ഷിക്കാന്‍ അദ്ദേഹം തയാറായില്ല.

അങ്ങനെയാണു സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ജസ്റ്റിന്‍ ദാനിയേല്‍, കെ.ബി. കൃഷ്ണന്‍കുട്ടി എന്നിവര്‍ക്കൊപ്പം പച്ചക്കറി കൃഷിയിലേക്കിറങ്ങാന്‍ ഷിജോ തീരുമാനിച്ചത്. ഭാര്യ ഡീനാമോള്‍ ആന്റണിയും മൂന്നുവയസുള്ള മകന്‍ ഡിജോണും ഒപ്പം കൂടി.

എസ്റ്റേറ്റ് ഉടമ ജോസഫ് എം. കള്ളിവയലിലും ഭാര്യ പ്രീതി ജോസഫും വാടകയില്ലാതെ ഭൂമി നല്‍കാനും തയാറായി. തങ്ങള്‍ ശേഖരി ച്ചുവച്ചിരുന്ന മേല്‍ത്തരം വിത്തുകളും പരമ്പരാഗതമായി ലഭിച്ച കൃഷിയറി വുകളും അവര്‍ കൈമാറുകയും ചെയ്തു. ഇതിനിടെ, ഷിജോയും കൂട്ടുകാരും എലിക്കുളം കൃഷിഭവന്‍, എലി ക്കുളം നാട്ടുചന്ത എന്നിവിടങ്ങളിലെത്തി വിത്തു മുതല്‍ വിപണി വരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ കൂടുതല്‍ അറിവ് നേടിയെടുക്കുകയും ചെയ്തു.

എലിക്കുളം കൃഷി ഓഫീസര്‍ നിസ ലത്തീഫ്, അസി. കൃഷി ഓഫീസര്‍ അനൂപ് കെ. കരുണാകരന്‍ എന്നിവര്‍ കൃഷിയിടത്തിലെത്തി മണ്ണൊരുക്കം മുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു. മണ്ണിന്റെ അമ്ലത്വം കുറയ്ക്കാന്‍ കുമ്മായം അല്ലെങ്കില്‍ ഡോളമൈറ്റ് നല്‍കുകയായിരുന്നു ആദ്യപടി. നന്നായി സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളാണ് കൃഷി ക്കായി തെരഞ്ഞെടുത്തത്.

പച്ചക്കറി കൃഷിക്കായി നിലം ഒരുക്കിയ കൂട്ടത്തില്‍ ഗ്രോ ബാഗു കളിലും കൃഷിയിറക്കി. ഗ്രോ ബാഗ് നിറയ്ക്കാനും ഇവര്‍ക്കു പ്രത്യേക രീതിയുണ്ട്. പൊടിമണ്ണില്‍ ആവ ശ്യത്തിനു കുമ്മായം അല്ലെങ്കില്‍ ഡോളമൈറ്റ് ചേര്‍ത്തു ചെറുതായി നനച്ചു പുട്ടു പൊടി പാകത്തിലാക്കി പടുതയിട്ടു മൂടും. ആറുദിവസം കഴിഞ്ഞു സ്വന്തമായുണ്ടാക്കിയ കമ്പോസ്റ്റ് ഇട്ട് കൂട്ടിയി ളക്കി വീണ്ടും മൂടും. വീണ്ടും പത്തു ദിവസം കഴിഞ്ഞ് ഈ മിശ്രിതം ഗ്രോ ബാഗില്‍ നിറച്ചാണു ചെടികള്‍ നടുന്നത്.

സ്യൂഡോമോണാസ് ലായനിയില്‍ കുതിര്‍ത്തെടുത്ത വിത്താണ് നടാന്‍ ഉപയോഗിക്കുന്നത്. മികച്ച അങ്കുരണ ശേഷിയും രോഗപ്രതിരോധ ശേഷിയും ഇതുവഴി ലഭിക്കും. പച്ചമുളക്, വഴു തന, ക്യാപ്‌സിക്കം, കാബേജ്, കോളി ഫ്‌ളവര്‍ എന്നിവയുടെ വിത്തുകള്‍ പ്രോട്രെകളില്‍ മുളപ്പിച്ചെടുത്താണ് നടുന്നത്. പയര്‍, വെണ്ട, വെള്ളരി, കോവല്‍, ചീര, പയര്‍, കുറ്റിപ്പയര്‍, നിത്യവഴുതന, വഴുതന, കുക്കുമ്പര്‍, പാവല്‍, പടവലം, തക്കാളി എന്നിവയുടെ വിത്തുകള്‍ നേരിട്ടുമാണ് നടുന്നത്. ഒന്നരയേക്കറോളം സ്ഥലത്താണ് പച്ചക്കറി കൃഷി.

കുഞ്ഞുചെടികള്‍ക്ക് എക്‌സ്ട്രാ കെയര്‍

ചെറുപ്രായത്തില്‍ കുഞ്ഞുങ്ങള്‍ ക്കെന്നപോലെ പച്ചക്കറിത്തൈക ള്‍ക്കും പ്രത്യേക പരിചരണവും ലാള നയും ആവശ്യമാണെന്ന് ഷിജോ പറയുന്നു. അതിനാല്‍ തന്നെ ജൈവ വളങ്ങള്‍ക്കൊപ്പം വളരെ കുറ ഞ്ഞ അളവില്‍ രാസവളങ്ങളും നല്‍ കും. ബാരിഷ്ടതകള്‍ തീരുന്ന മുറ യ്ക്ക് പൂര്‍ണമായും ജൈവകൃഷി മുറ കളി ലേയ്ക്ക് മാറുന്നതാണ് രീതി. കമ്പോസ്റ്റ്, എല്ലുപൊടി, വിവിധതരം പിണ്ണാക്കുകളുടെ മിശ്രിതം എന്നിവ ആവശ്യാനുസണം വിളകള്‍ക്ക് നല്‍കും.

മത്തിക്കഷായം

വിഷരഹിതമായ മത്തി, ശുദ്ധമായ ശര്‍ക്കര എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന മത്തിക്കഷായം എന്ന ഫിഷ് അമിനോ ആസിഡ് പച്ചക്ക റിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്ന് ഷിജോയും സംഘവും ചൂണ്ടിക്കാട്ടി. കൃഷിവകുപ്പിന്റെ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം കൃഷിഭവന്‍ വഴി സൗജന്യമായും മത്തിക്കഷായം ലഭിക്കുന്നുണ്ട്. 3 മില്ലി ഒരു ലിറ്റര്‍ വെള്ളം എന്ന കണക്കില്‍ സ്‌പ്രേ ചെയ്യുകയാണ് പതിവ്. 2 മില്ലി ഒരു ലിറ്റര്‍ വെള്ളം എന്ന അനുപാതത്തില്‍ ചുവട്ടില്‍ ഒഴിക്കുന്നതും നല്ലതാണ്.


ലാഭം നല്‍കും വാഴത്തോപ്പ്

പച്ചക്കറികൃഷിയില്‍ മാത്രമല്ല, വാഴയിലും വിജയം തീര്‍ത്തു മുന്നേറുകയാണ് ഷിജോയും സംഘവും. നിലമ്പൂര്‍, വള്ളിയൂര്‍ ഇനങ്ങളില്‍പ്പെട്ട ഏത്ത വാഴകളാണ് സംഘം പ്രധാനമായും കൃഷി ചെയ്യുന്നത്. നിലമ്പൂര്‍ വാഴ ശരാശരി 12 കിലോ തൂക്കമുള്ള കുലകള്‍ നല്‍കും. നല്ല പൊക്ക മുണ്ടാകും. അതിനാല്‍ തന്നെ ഊന്നു കാല്‍ അത്യാവശ്യം. നല്ല നനയും കൊടുക്കണം.

എന്നാല്‍, വള്ളിയൂരിന് വെള്ളം കുറച്ചു മതി. പൊക്കവും കുറവ്, നാട്ടികെട്ടല്‍, ഊന്ന് നല്‍കല്‍ എന്നിവ അത്യാവശ്യത്തിനു മതി. ആറര മാസത്തില്‍ കുലയ്ക്കും. പത്തുകി ലോയില്‍ താഴെ തൂക്കം. നല്ല രൂപഭംഗി യുള്ള കായകള്‍. വിപണിയില്‍ ഏറെ പ്രിയമുള്ള ഇനമാണിത്.

കൃഷിവകുപ്പ് നിര്‍ദേശാനുസര ണമുള്ള ശാസ്ത്രീയ വളപ്രയോഗ ത്തിനൊപ്പം കോഴിവളവും വാഴയ്ക്കു നല്‍കും. ചെറുമൂലകങ്ങള്‍ ധാരാളമാ യുള്ള കോഴിക്കാഷ്ടം വാഴക്കൃഷിയില്‍ മികച്ച ആദായമുണ്ടാക്കും. എന്നാല്‍, നന ഉറപ്പാക്കണം.

ആദ്യതവണ വിളവെടുത്തു കഴി ഞ്ഞാല്‍ ലക്ഷണമൊത്ത രണ്ടു വിത്തു കള്‍ നിലനിറുത്തും. കുല മൂക്കുന്ന തിന് ഒരു മാസം മുമ്പു മാത്രമേ വാഴ വിത്തുകളെ വളരാന്‍ അനുവദി ക്കാറുള്ളു. അതിന് മുമ്പു വിത്തുകളെ നശിപ്പിച്ചു കളയും. ഇങ്ങനെ രണ്ടായിരം വാഴകളാണ് ഷിജുവും കൂട്ടുകാരും കൂടി പരിപാലിക്കുന്നത്. ഇവയ്‌ക്കൊപ്പം ഒന്നരയേക്കറോളം വരുന്ന കപ്പകൃഷിയുമുണ്ട്. എസ്റ്റേ റ്റിലെ ആവശ്യത്തിനു ശേഷമുള്ള ഉത്പന്നങ്ങള്‍ എലിക്കുളം കൃഷി ഭവന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ ത്തിക്കുന്ന കര്‍ഷകരുടെ സ്വന്തം നാട്ടുചന്ത വഴിയാണ് വില്‍ക്കുന്നത്.

ഗുണമേറും പിണ്ണാക്ക് മിശ്രിതം

ഏറെ നാളത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ഷിജോയും സംഘവും കണ്ടെത്തിയ പിണ്ണാക്ക് മിശ്രിതം അതിവിശിഷ്ടമാണ്. വേപ്പിന്‍ പണ്ണാക്ക്, നിലക്കടല പിണ്ണാക്ക്, ഉങ്ങിന്‍ പിണ്ണാക്ക്, മരോട്ടി പിണ്ണാക്ക്, ആവണക്കിന്‍ പിണ്ണാക്ക് എന്നിവ ഓരോ കിലോ എന്ന അനുപാതത്തില്‍ ഉണക്കിപ്പൊടിച്ചു മിശ്രിതമാക്കിയാണ് ഈ വളക്കൂട്ട് ഉണ്ടാക്കുന്നത്.

ഇത് ഒരുക്കാന്‍ കിലോയ്ക്കു ശരാശരി 40 രൂപാ ചെലവ് വരും. വൈകുന്നേരങ്ങളിലാണ് വളപ്രയോഗം. പിന്നാലെ നന്നായി നനയ്ക്കുകയും ചെയ്യും. വളമിട്ടു രണ്ടാം ദിവസം മുതല്‍ തന്നെ ചെടികള്‍ക്ക് പുത്തന്‍ ഉണര്‍വ് കിട്ടും. ഇലകള്‍ക്കു നല്ല പച്ചനിറം വരും.

പച്ചക്കറികള്‍ക്ക് ചുവട്ടിലെ പുത നിര്‍ബന്ധമാണ്. ചെടികളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന സൂഷ്മാണുക്കളുടെ വളര്‍ച്ച ഉയര്‍ത്തുന്നതിന് ഇതുവഴി കഴിയും. ചെടികള്‍ക്ക് നല്ല പ്രതിരോധ ശേഷിയും ലഭിക്കും.

പച്ചക്കറികള്‍ക്കു ചാഴി വലിയ ഭീഷണിയാണ്. മഴക്കാലത്താണ് ഇവയുടെ ആക്രമണം രൂക്ഷമാകുന്നത്. വേനല്‍ക്കാലത്ത് പച്ചക്കറിച്ചെടികള്‍ക്കരുകില്‍ ഗ്രീന്‍നെറ്റ് കെട്ടിയാല്‍ ചാഴികള്‍ കൂട്ടമായി നെറ്റില്‍ തമ്പടിക്കും. ഇവയെ കൊതുകുബാറ്റില്‍ പിടിക്കുന്ന രീതി ഫലപ്രദമാണ്. തോട്ടത്തില്‍ നല്ല വെളിച്ചമുണ്ടെങ്കില്‍ കീട രോഗങ്ങള്‍ കുറവായിരിക്കും.

തീര്‍ത്തും നിവൃത്തിയില്ലാത്ത സാഹചര്യങ്ങളില്‍ കൃഷിഭവന്റെ നിര്‍ദേശാനുസരണം ഇവര്‍ കീടനാശിനികളും ഉപയോഗിക്കാറുണ്ട്. ചാഴിയെ പിടിച്ചു പിഴിഞ്ഞ് അതിന്റെ നീര് വെള്ളത്തില്‍ ചേര്‍ത്ത് ചെടികളില്‍ സ്‌പ്രേ ചെയ്യുന്നതു ചാഴിയെ ഒഴിവാക്കാന്‍ നല്ലതാണെന്നാണ് ഇവരുടെ അനുഭവം.
ഫോണ്‍: 7012662523, 9496570334

എ.ജെ. അലക്‌സ് റോയി
അസി. കൃഷി ഓഫീസര്‍, കൃഷിഭവന്‍, എലിക്കുളം