പ്രസവ ചികിത്സയിൽ ഉപയോഗിക്കുന്ന ഓക്സിടോസിൻ മരുന്ന് പാൽ ഉൽപാദനം കൂട്ടാൻ പശുക്കൾക്ക് കലക്കിക്കൊടുത്തത് അടുത്ത കാലത്തെ കൗതുകവാർത്തയായിരുന്നു. പാൽപാത്രത്തിൽ അളവ് കൂടിയെങ്കിലും പശുവിനും പാൽ കുടിക്കുന്നവർക്കും ഇത് ദൂഷ്യം ചെയ്യുമെന്നു മൃഗവകുപ്പിന് മുന്നറിയിപ്പു നൽകേണ്ടിവന്നു. ഗർഭച്ഛിദ്രത്തിനും ലഹരിക്കും മരുന്ന് ഓണ്ലൈനിൽ വരുത്താവുന്ന കാലമാണിത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെയും മരുന്നുകടകളിൽ മരുന്നു കിട്ടും. ചിലയിടങ്ങളിൽ ഡോക്ടറേക്കാൾ ആധികാരികമായി രോഗനിർണയം നടത്തി രോഗിക്കു മരുന്നു നിശ്ചയിച്ചു നൽകുന്നത് മരുന്നു കടക്കാരാണെന്നത് പുതിയ സംഭവമൊന്നുമല്ല. അതും പോട്ടെ, ഒരേ മരുന്നിന് അടുത്തടുത്ത കടകളിൽ പോലും പല വിലയാണ്. പനിയോ പകർച്ച വ്യാധിയോ വരട്ടെ, ചിലയിനം മരുന്നുകളുടെ വില കുതിച്ചു കയറും. ജീവൻരക്ഷാ ഒൗഷധം എന്ന ലേബലിൽ വിൽക്കുന്ന ചിലതെങ്കിലും മറ്റ് രോഗങ്ങൾക്ക് കാരണമാകുന്നു എന്ന തിരിച്ചറിവ് ആർക്കുമില്ല. അപകടകാരിയെന്നു കണ്ടു നിരോധിക്കുന്ന മരുന്നുകളാവട്ടെ പേരും ഘടനയും മാറ്റി വീണ്ടും വിൽപനയ്ക്കെത്തുന്നു.
കുറിപ്പടിയില്ലാതെ വിൽക്കാൻ പാടില്ലാത്ത ചില മരുന്നുകൾ മൂന്നും നാലും ഇരട്ടി വിലയ്ക്ക് ചില കടകളിൽ വിൽപന നടത്തുന്നു. അലോപ്പതി വിൽക്കാൻ ലൈസൻസുള്ള ഷോപ്പിൽ ആയുർവേദവും മൃഗമരുന്നും കിട്ടും. മരുന്നു കന്പോളം നമ്മുടെ നാട്ടിൽ എക്കാലവും ഒരു മായാവിലാസമാണ്.
ഒരു വർഷം കേരളീയർ അകത്താക്കുന്നത് എണ്ണായിരം കോടി രൂപയുടെ അലോപ്പതി മരുന്നുകളാണ്. രാജ്യത്തെ ആളോഹരി മരുന്നുചെവവ് വർഷം 500 രൂപ. കേരളീയൻ കഴിക്കുന്നതാവട്ടെ 4000 രൂപയുടെ മരുന്ന്. കുറിപ്പടിയിലും കുറിപ്പില്ലാതെയും വിറ്റഴിയുന്നതും വാങ്ങിത്തിന്നുന്നതുമായ മരുന്നെല്ലാം മരുന്നാണോ എന്ന് ആരും നോക്കുന്നില്ല.
ലക്ഷം കോടി മരുന്ന് മെഡിക്കൽ ഷോപ്പുകളിലും ആശുപത്രികളിലും നൽകുന്പോൾ പതിനായിരത്തിലൊന്നിൽപോലും സാന്പിൾ കൃത്യതയോടെ പരിശോധിക്കാനുള്ള സംവിധാനം ഇവിടില്ല. മരുന്നുകന്പനികളുടെ ലാഭക്കന്പോളമായ കേരളത്തിൽ മരുന്നുപരിശോധനയ്ക്ക് നിലവിലുള്ളത് 47 ഡ്രഗ് ഇൻസ്പെക്ടർമാർ.
ഇരുപതിനായിരം മെഡിക്കൽ ഷോപ്പുകളിലും ആശുപത്രി ഫാർമസികളിലും നിലവാരപരിശോധന നടത്തേണ്ടത് ഈ 47 പേരാണ്. ഇതിന്റെ പത്തിരട്ടി ഡ്രഗ് ഇൻസ്പെക്ടർമാരുണ്ടെങ്കിലും നേരേ ചൊവ്വേ നടക്കില്ല മരുന്നു പരിശോധന.
പാലക്കാട്, മലപ്പുറം, കൊല്ലം, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്കുള്ളത് ഓരോ ഇൻസ്പെക്ടർ വീതം. ആയിരത്തിലേറെ മരുന്നുകടകൾ ഈ ജില്ലയിലെല്ലാമുണ്ട്. ഇവർക്ക് സർക്കാർ വാഹനമോ സഹായികളോ മറ്റ് സംവിധാനമോ ഇല്ല. അലോപ്പതിയിൽ മാത്രമല്ല ആയുർവേദം, സിദ്ധ, യൂനാനി, ഹോമിയോ തുടങ്ങിയ മരുന്നുകളിലും പരിശോധന എന്നത് നേരംപോക്കുമാത്രമാണ്. വലുപ്പത്തിൽ ഇന്ത്യയുടെ ഒരു ശതമാനവും ജനസംഖ്യയിൽ മൂന്നു ശതമാനവുമേ കേരളത്തിലുള്ളു എങ്കിലും മരുന്നുവിൽപനയുടെ പത്ത് ശതമാനവും കേരളത്തിലാണ്.
കേന്ദ്ര ആരോഗ്യമന്ത്രാലയം അടുത്തയിടെ പുറത്തുവിട്ട രണ്ടു വർഷത്തെ പഠന റിപ്പോർട്ട് ശ്രദ്ധേയമാണ്. സർക്കാർ ആശുപത്രികളിൽ കൊടുക്കുന്ന മരുന്നുകളിലുമുണ്ട് ഗുണനിലവാരം കുറഞ്ഞതും വ്യാജനുമത്രെ. ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, ഇ.എസ്.ഐ. ഡിസ്പെൻസറികൾ എന്നിവിടങ്ങളിൽ നൽകുന്നതിലുമുണ്ട് ചാത്തൻ മരുന്നുകൾ. പരിശോധനാ സാന്പിളായി എടുത്ത 946 ഇനം മരുന്നുകളിൽ 94 ഇനം മരുന്നുകൾ ഉപയോഗയോഗ്യമല്ലെന്നായിരുന്നു കണ്ടെത്തൽ. നിലവാരം കുറഞ്ഞതായി കണ്ടെത്തിയ ഈ മരുന്നുകൾ ഇതോടകം ലക്ഷക്കണക്കിന് പേർ കാലങ്ങളോളം കഴിച്ചിട്ടുണ്ടാകും. എന്തായിരിക്കും അതിന്റെ ശാരീരിക പ്രത്യാഘാതം എന്ന് പിന്നീട് ആരും പഠനവിഷയമാക്കിയില്ല. ആശുപത്രികളും മരുന്നു കന്പനികളും നടത്തുന്ന മരുന്നു പരിക്ഷണത്തെക്കാൾ മാരകമാണ് നിലവാരം കുറഞ്ഞ മരുന്നുകളുടെ വിൽപന.
കേരളത്തിലെ ഏക പൊതുമേഖലാ മരുന്നു നിർമാണ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ (കെ.എസ്.ഡി.പി ) ഉൽപാദിപ്പിച്ച 113 സാന്പിളുകൾ പരിശോധന നടത്തിയതിൽ 14 എണ്ണത്തിന് നിലവാരമില്ലെന്ന് കണ്ടെത്തിയതും അടുത്ത കാലത്താണ്. മറ്റ് മരുന്നു കന്പനികളെക്കാൾ ഗുണമേന്മയുള്ള അസംസ്കൃത പദാർഥങ്ങൾ ഉപയോഗിച്ചുതന്നെയാണ് കെ.എസ്.ഡി.പിയിലെ മരുന്നു നിർമാണം. ജർമനിയിൽ നിന്നുൾ പ്പെടെ പദാർഥങ്ങൾ ഇറക്കുമതി ചെയ്യുന്ന ഇവിടെ ഉൗഷ്മാവിലെ വ്യതിയാനം ഉൾപ്പെടെ സാങ്കേതിക പ്രശ്നങ്ങളാണ് ചില മരുന്നുകൾ ഗുണമേന്മ പരിശോധനയിൽ പരാജയപ്പെടാൻ കാരണമായതത്രെ.
ആയുർവേദത്തിനു പേരും പെരുമയുമുള്ള നാടാണ് കേരളം. ഇവിടെയുള്ള 786 ആയുർവ്വേദ മരുന്നു കന്പനികളുടെ മരുന്നുകൾ പരിശോധിക്കാനുള്ളത് മൂന്ന് ഇൻസ്പെക്ടർമാർമാത്രം. സാന്പിളുകൾ പരിശോധിച്ച് ലൈസൻസ് അനുവദിക്കുക, ചേരുവകൾ പരിശോധിക്കുക തുടങ്ങിയവയാണ് ആയുർവ്വേദ ഡ്രഗ് ഇൻസ്പെക്ടർമാരുടെ ചുമതലകൾ. ലക്ഷം ലക്ഷം മരുന്നുകുപ്പികളിൽ ഒന്നോ രണ്ടോ മാത്രം പരിശോധിക്കാനുള്ള സാഹചര്യവും സൗകര്യവുമേ ഇന്നു നിലവിലുള്ളു. പരിശോധനക്കാരുടെ കൂറവുമൂലം സാന്പിൾ പരിശോധനയുടെ ഫലം പുറത്തുവരാൻ ഒരു വർഷം വരെ കാത്തിരിക്കണമെന്നതാണ് സ്ഥിതി.
ഏതു ചാത്തൻ മരുന്നാണെങ്കിലും ഫലം വരുന്പോഴേക്കും വലിയൊരു അളവോളം വിറ്റുതീർന്നിട്ടുണ്ടാകും. ചിലയിനം നാടൻ ചികിത്സകളിൽ മരുന്ന് എന്ന പേരിൽ തയാറാക്കുന്ന കൂട്ടുകളിൽ പരിശോധനയേ നടക്കുന്നില്ല. പരിശോധിക്കാൻ സംവിധാനവുമില്ല. മെഡിസിൻ എന്ന ലേബലിൽ എന്തു സാധനം വിപണിയിലെത്തിച്ചാലും വാങ്ങിക്കഴിക്കാൻ രോഗികളുള്ള നാട്ടിൽ ഇങ്ങനെയൊക്കെയേ കാര്യങ്ങൾ പോകൂ എന്നതാണ് സാഹചര്യം.
ഡ്രഗ്സ് ആന്ഡ് കോസ്മെറ്റിക്സ് റൂൾസ് അനുസരിച്ച് ആന്റിബയോട്ടിക്സ് ഉൾപ്പെടെ എല്ലാ മരുന്നുകളും ഡോക്ടറുടെ കുറിപ്പടിക്കനുസരിച്ചും വില്പന ബില്ലോടുകൂടിയും മാത്രമേ വിൽപന പാടുള്ളു. അതേ സമയം കുറിപ്പടിയും ബില്ലുമില്ലാതെ വിൽപന സാധാരണം. വിദേശങ്ങളിൽ നിരോധിച്ച പല മരുന്നുകളും ഇവിടെ എക്കാലവും സുലഭമാണ്. നിരോധിത മരുന്ന് ഏതാണെന്ന് രോഗിക്കറിയില്ല. ഓരോ മരുന്നിലെയും രാസതൻമാത്രകൾ എന്താണെന്നോ ഇത് എങ്ങനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നതെന്നോ രോഗി അറിയുന്നില്ല. ഇന്ത്യയിൽ മരുന്നു വില നിർണയിക്കുന്നത് കേന്ദ്ര ആരോഗ്യവകുപ്പല്ല, വളം-രാസപദാർഥ വകുപ്പിനു കീഴിലുള്ള ഒൗഷധ വിലനിർണയ സമിതിയാണ്. ആഗോള കുത്തക മരുന്നു കന്പനികളെ നിയന്ത്രിക്കാൻ സർക്കാരിനിന്നു സാധിക്കുന്നില്ല. ചില്ലിപ്പൈസകളുടെ മുടക്കിൽ കോടികൾ കൊയ്യുന്ന വ്യവസായമാണ് മരുന്ന്, ചികിത്സാ ലോകം. കുത്തക കന്പനികൾ ഇടയ്ക്കിടെ വില കൂട്ടുന്നു. ഇടയ്ക്ക് ക്ഷാമമുണ്ടാക്കുന്നു. പുതിയ മരുന്നുകൂട്ട് വിപണിയിലെത്തിക്കുന്പോൾ വിറ്റഴിക്കാൻ പുതിയ ഉപാധികൾ തേടുന്നു.
മരുന്നു കൂട്ടിലെ രാസപദാർഥങ്ങളിൽ ഒന്നാംതരം, രണ്ടാംതരം, മൂന്നാംതരം എന്നിങ്ങനെ തിരിവുകളുണ്ടായിരിക്കെ മരുന്നിലെ ഗുണമേൻമയെക്കുറിച്ച് ആർക്ക് അറിയാനാകും. ഒരു കന്പനിയുടെ മരുന്ന് കടയിലില്ലെങ്കിൽ മറ്റൊരു കന്പനിയുടെ മരുന്ന് കൊടുക്കും. മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി, മസ്തിഷ്കജ്വരം തുടങ്ങിയവയുടെ മരുന്നുകൾക്ക് പെട്ടെന്നു ക്ഷാമവും വിലക്കയറ്റവും സാധാരണമാണ്. (തുടരും)
റെജി ജോസഫ്