ദേശീയ ഒൗഷധവില നിയന്ത്രണ നിയമം മരുന്ന് കന്പനികൾ അട്ടിമറിക്കുന്നു. ഇതിനു തടയിടാൻ സർക്കാരിനാവുന്നില്ല. വർഷത്തിൽ പത്തു ശതമാനം മാത്രമേ മരുന്നു വില വർധിപ്പിക്കാവൂവെന്നാണ് നിയമം. വർധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയ്ക്ക് മരുന്ന് വില തോന്നും പടി വർധിപ്പിക്കുന്നു. നിപ്പ പോലുള്ള പകർച്ചവ്യാധിയുണ്ടായപ്പോൾ എവിടെ, എന്തു മരുന്ന് എന്നതായി പരക്കെ അന്വേഷണവും ആകുലതയും. വിദേശത്തുനിന്നുൾപ്പെടെ കിട്ടിയ മരുന്നുകൾ പ്രയോജനപ്പെടും എന്ന പ്രതീക്ഷയിൽ പ്രയോഗിക്കുക എന്നതേ ഗതിയുണ്ടായിരുന്നുള്ളു. മരുന്നു വികസിപ്പിക്കാത്ത പല വ്യാധികൾക്കും പ്രയോജനപ്പെടുന്നെങ്കിൽ പ്രയോജനപ്പെടട്ടെ എന്ന വിശ്വാസത്തിൽ കിട്ടുന്ന മരുന്നു നൽകുന്നത് പുതിയ സംഭവമൊന്നുമല്ല. പല വികസ്വരരാഷ്ട്രങ്ങളിലും ഈ നയം എക്കാലത്തുമുണ്ട്.
വിപണിയിലുള്ളവ പിൻവലിച്ച് വിലകൂട്ടി വിൽക്കാൻ മരുന്നിൽ മറ്റൊരു ഘടകം അധികം ചേർത്തുള്ള തന്ത്രവും ചില മരുന്നുകന്പനികൾ പ്രയോഗിക്കുന്നത് പതിവാണ്. മരുന്നുകളിൽ എം ആർ പി പോലും രേഖപ്പെടുത്താതെയാണ് ചില കന്പനികൾ ജീവൻരക്ഷാ മരുന്നുകൾ വിൽക്കുന്നത്.
വ്യാജ മരുന്നുകൾ തടയാൻ വിവിധ രാജ്യങ്ങൾ കർക്കശ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിവരുന്നത്. വ്യാജമോ നിലവാരം കുറഞ്ഞതോ ആയ മരുന്നുകൾ കണ്ടെത്തുന്ന ട്രൂസ്കാൻ ആർ.എം. അനലൈസർ എന്ന യന്ത്രം അബുദാബിയിൽ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം ഈയിടെ പുറത്തിറക്കി. മരുന്നുകളിലെ രാസ ഘടകങ്ങൾ വേർതിരിച്ച് പരിശോധിക്കാൻ ഉപകരണത്തിനു കഴിയും. ഫാർമസികൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിൽ യന്ത്രം സ്ഥാപിച്ചുകഴിഞ്ഞു.
നിലവാരമില്ലാത്ത മരുന്നുകൾ കണ്ടെത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശാനുസരണം നോയിഡയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽസ് തയ്യാറാക്കിയ പഠന റിപ്പോർട്ട് പുറത്തുവന്നതിൽ 3.5 ശതമാനവും നിലവാരം കുറഞ്ഞതാണെന്നു കണ്ടെത്തി. 2016ൽ ഒരുലക്ഷം കോടി രൂപയുടെ മരുന്നു വിറ്റതിൽ 3160 കോടി രൂപയുടെ മരുന്നുകളും നിലവാരം കുറഞ്ഞതായിരുന്നു. വ്യാജമരുന്നുകളാവട്ടെ 0.0245 ശതമാനം. അതായത് 24.5 കോടി രൂപയുടേത്.
സർക്കാർമേഖലയിൽ വിതരണം ചെയ്യുന്ന 10.02 ശതമാനം മരുന്നുകൾക്ക് നിലവാരമില്ലെന്നായിരുന്നു കണ്ടെത്തൽ. ഇതിൽ 0.059 ശതമാനം വ്യാജൻ. മെഡിക്കൽ കോളജുകളിലെ മരുന്നുകളിൽ 10.44 ശതമാനം നിലവാരം കുറഞ്ഞവ. സർക്കാർ ആശുപത്രികളിൽ ഇത് 11.03 ശതമാനം.നിലവാരം കുറഞ്ഞ മരുന്നുകൾ വിതരണം ചെയ്യുന്ന സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം മിസോറാമിന് (8.82 ശതമാനം). കേരളത്തിൽ 1.97 ശതമാനം.
മരുന്നു നിർമാണത്തിൽ അഭിമാനാർഹമായ ഒരു സുവർണകാലം നമുക്കുണ്ടായിരുന്നു. ഇവിടത്തേതിനു പുറമെ നിരവധി രാജ്യങ്ങളിലേക്കും കുറഞ്ഞവിലയ്ക്ക് അവശ്യമരുന്നുകൾ ലഭ്യമാക്കാൻ ഇന്ത്യക്കു കഴിഞ്ഞിരുന്നു. വികസ്വരരാജ്യങ്ങളുടെ ഫാർമസി, പാവങ്ങളുടെ മരുന്നുകട തുടങ്ങിയ വിശേഷണങ്ങൾ അന്ന് ഇന്ത്യൻ ഒൗഷധവ്യവസായത്തിനു സ്വന്തമായിരുന്നുതാനും.
1970ലെ പേറ്റന്റ് നയം, 1978ലെ ഒൗഷധ നയം, 1979ലെ വിലനിയന്ത്രണ നിയമം എന്നിവയുടെ ഫലമായാണ് ഇന്ത്യയിൽ ഒൗഷധവ്യവസായം വളർന്നത്.
അടിസ്ഥാന ഒൗഷധങ്ങൾ ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കണമെന്ന നിബന്ധന 1994ൽ പിൻവലിക്കപ്പെട്ടതോടെ മരുന്നിനു വിദേശരാജ്യങ്ങളെ നമുക്ക് ആശ്രയിക്കേണ്ടിവന്നു.
ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും പ്രത്യാഘാതം മരുന്നു വിപണിയെയും വെറുതെ വിടുന്നില്ല. 80 ശതമാനത്തോളം ജീവൻരക്ഷാ ഒൗഷധങ്ങൾ ഇറക്കുമതിചെയ്യുന്ന അടിസ്ഥാന ഒൗഷധങ്ങളിൽ നിന്നാണ് ഇപ്പോൾ ഉത്പാദിപ്പിച്ചുവരുന്നത്. ഇറക്കുമതിയുടെ ഏറിയ പങ്കും ചൈനയിൽ നിന്നാണെന്നു മാത്രമല്ല വിലയും നിരക്കും ഓരോ വർഷവും വർധിച്ചുവരികയും ചെയ്യുന്നു.
പൊതുമേഖല, വൻകിട, ചെറുകിട കന്പനികൾ എന്നിങ്ങനെ തരംതിരിച്ച് നിശ്ചിതശതമാനം അടിസ്ഥാന ഒൗഷധങ്ങൾ ഇവിടെ നേരിട്ട് ഉത്പാദിപ്പിക്കണമെന്നായിരുന്നു 1978-ലെ നയം. ഈ നിബന്ധന 94ൽ പിൻവലിക്കപ്പെട്ടതോടെ വിദേശ നിക്ഷേപം ഫാർമസി മേഖലയിലും വർധിച്ചുവന്നു. അടിസ്ഥാന ഒൗഷധങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനോ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനോ ഉള്ള യാതൊരു നയവും ഇപ്പോഴില്ല. ഇവിടെയുണ്ടാക്കുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്താനുള്ള നിർദേശവുമില്ല. ഇന്ത്യയിൽ മാർക്കറ്റ് ചെയ്യുന്ന 10 ശതമാനം മരുന്നുകളെങ്കിലും വ്യാജമാണെന്ന് സർക്കാർ 2016ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
ആഗോള കുത്തകകളും കോടിക്കോടീശ്വരൻമാരുമായ മരുന്നു മുതലാളിമാരെ നിയന്ത്രിക്കാൻ ഭരണകൂടത്തിനുപോലും എളുപ്പമല്ല. ചികിത്സാലോകം നിയന്ത്രിക്കുന്നത് ഈ അതിശക്തൻമാരാണ്. മരുന്നു നിരോധനവും നിയന്ത്രണവുമൊന്നും ഇവരുടെ ഇടപെടലുകൾക്കുമുന്നിൽ വിലപ്പോകില്ല. ചുമ, പനി, പ്രമേഹം എന്നിവയ്ക്കുൾപ്പെടെ 444 മരുന്നു സംയുക്തങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം മുൻപ് പല ഘട്ടങ്ങളിലായി നിരോധിച്ചപ്പോഴൊക്കെ മരുന്നു കന്പനിക്കാർ ഇതിനെതിരേ നിയമനടപടിയിലേക്ക് സംഘടിതമായി നീങ്ങി.
പാരസെറ്റമോൾ, കഫീൻ, അമോക്സിലിൻ എന്നിവയ്ക്കൊപ്പം ചില സംയുക്തങ്ങൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നവിധം കൂട്ടിച്ചേർത്ത മരുന്നുകൾക്ക് നിരോധനം ഏർപ്പെടുത്തിയെങ്കിലും മരുന്നു കന്പനികൾ പുതിയ പേരുകളിൽ മാർക്കറ്റിലെത്തി. അവസാനം സുപ്രീം കോടതി ഇടപെട്ടാണ് ഇതിനു തടയിട്ടത്. ബൽഗാമിലെ കെഎൽഇ സർവകലാശാല വൈസ് ചാൻസലർ ചന്ദ്രകാന്ത് കൊകാതെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഇന്ത്യയിൽ വിപണിയിലുള്ള നൂറുകണക്കിനു മരുന്നു സംയുക്തങ്ങൾ അപകടകാരികളാണെന്നു കണ്ടെത്തിയിരുന്നു. ഇതിനെ അടിസ്ഥാനമാക്കി 2016 മാർച്ച് പത്തിനു 344 മരുന്നു സംയുക്തങ്ങൾ നിരോധിച്ചു. അതിനു മുൻപു 95 സംയുക്തങ്ങൾ നിരോധിച്ചിരുന്നു. കഴിഞ്ഞ ജൂണ് എട്ടിന് അഞ്ച് ഇനങ്ങൾക്കു കൂടി നിരോധനം ബാധകമാക്കി. പക്ഷേ ഇതു പ്രാബല്യത്തിലായില്ല.
തിരുവനന്തപുരത്തും കൊച്ചിയിലുമായി രണ്ട് മരുന്നു പരിശോധന കേന്ദ്രങ്ങളെയുള്ളു എന്നതിനാൽ മുഴുവൻ ജനറിക് മരുന്നുകളുടെയും നിലവാരം ഉറപ്പുവരുത്താൻ കഴിയുന്നില്ല. അതിനാൽ മരുന്നു കന്പനികൾ നൽകുന്ന കുറിപ്പുകളുടെ പിൻബലത്തിലും വിശ്വാസത്തിലും വിപണനത്തിന് അനുവാദം നൽകുകയാണ് ഇപ്പോൾ പതിവ്. വിറ്റഴിച്ച മരുന്നു നിലവാരമില്ലെന്നു പിന്നീട് കണ്ടെത്തിയാൽ നഷ്ടപരിഹാരം തേടാനുള്ള സാഹചര്യവും നിലവിലില്ല. കേരളത്തിൽ വിറ്റഴിയുന്ന എണ്ണായിരം കോടി രൂപയുടെ മരുന്നിൽ 40 കോടി രൂപയുടെ മരുന്നു മാത്രമാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ നിർമിക്കുന്നത്.
ഇതേ സ്ഥാപനം ഉത്പാദിപ്പിച്ച പാരസെറ്റമോൾ അസീത്രോമൈസിൻ ഗുളികകൾ 2014ലും 2015ലും നിലവാര പരിശോധനയിൽ പരാജയപ്പെട്ടു. എന്തിനേറെ 2008 മുതൽ 2012 വരെ കെഎസ്ഡിപി കേരള മെഡിക്കൽ സർവീസസ് കോർപറേഷനു നൽകിയ മരുന്നുകളിൽ 25 ബാച്ചുകൾ പരിശോധനകളിൽ നിലവാരം കുറഞ്ഞതെന്നു കണ്ടതിനാൽ 5.7 ലക്ഷം രൂപയുടെ മരുന്നുകൾ നശിപ്പിക്കേണ്ടതായി വന്നു.
സർക്കാർ ആശുപത്രികൾക്കു വേണ്ടി മാത്രം ഓരോ വർഷവും 600 കോടി രൂപയുടെ മരുന്നു കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ സംഭരിക്കുന്നുണ്ട്. ഇവയുടെയൊക്കെ ഗുണമേൻമ ഉറപ്പാക്കാനുള്ള സംവിധാനം നിലവിലില്ല.
സർക്കാർ വിതരണം ചെയ്യുന്ന 30 ശതമാനം മരുന്നുകൾ പരിശോധിക്കാനേ ഡ്രഗ്സ് കണ്ട്രോൾ വിഭാഗത്തിന് നിയമപരമായി അനുമതിയുള്ളൂ എന്നതും മറ്റൊരു പരിമിതി. അതിനാൽ 70 ശതമാനം മരുന്നുകൾ പരിശോധിക്കപ്പെടാതെ വിതരണം ചെയ്തുകൊണ്ടിരിക്കുന്നു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കെ.എസ്.ഡി.പിയിൽ നിന്നുൾപ്പെടെ മരുന്ന് ടെൻഡർ സ്വീകരിച്ചാണ് വാങ്ങുന്നത്. കുറഞ്ഞ നിരക്കിൽ ടെൻഡർ നൽകുന്ന കന്പനികളിൽ നിന്ന് മരുന്നു വാങ്ങുകയാണ് പതിവ്. ഇതാവട്ടെ പരിശോധനകളൊന്നുമില്ലാതെ സർക്കാർ ആശുപത്രികളിലെത്തുന്നു. (തുടരും)
റെജി ജോസഫ്