ഒരു ലോഡ്ജ് പൊളിക്കുന്നത് അത്ര വലിയ സംഭവമൊന്നുമല്ല, പക്ഷേ കഥകള്‍ ഏറെ പറയാനുള്ള ആ ലോഡ്ജില്‍ നമ്മെ ആനന്ദത്തില്‍ ആറാടിച്ചവരുടെ ഓര്‍മകള്‍ തങ്ങിനില്ക്കുമ്പോഴോ.. ആ ചുമരുകള്‍ക്കു പോലും ഒാരോ കഥകൾ പറയാനുണ്ടാകും....
കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപത്തെ ആനിഹാള്‍ റോഡിലെ നീലഗിരി ലോഡ്ജ് പൊളിച്ചുമാറ്റുമ്പോള്‍ കുറേ മധുരിക്കുന്ന ഓര്‍മകള്‍ അവിടെ തളം കെട്ടി നില്‍ക്കുകയാണ്. തകഴി, വയലാര്‍, കടമ്മനിട്ട, കാക്കനാടന്, പത്മരാജന്, അടൂര്‍... അങ്ങനെ കലാ-സാഹിത്യലോകത്ത് വിരാജിച്ചവര്‍ തങ്ങളുടെ സൃഷ്ടികള്‍ക്കായി കസേരയിട്ട് ഇരുന്ന മുറികള്‍ ഇനി ഓര്‍മയാകും. പക്ഷേ അപ്പോഴും ആ ഓര്‍മകളെ പിടിച്ചുനിര്‍ത്താന്‍ തങ്ങളെ കൊണ്ടാകുന്നതെല്ലാം ചെയ്യുമെന്ന് ലോഡ്ജ് ഉടമയായിരുന്നു രാമദാസ് വൈദ്യരുടെ മകന് ഡോ. മനോജ് കാളൂര്‍ പറയുന്നു.
കോഴിക്കോട് ആര്യവൈദ്യവിലാസിനി വൈദ്യശാലാ ഉടമയായിരുന്നു രാമദാസ് വൈദ്യര്. കോഴിക്കോട് എത്തുന്നവര്‍ പടി കയറി എത്തിയത് നീലഗിരിയുടെ ശാന്തത തേടിയാണ്. രാമദാസ് വൈദ്യരുടെ പിതാവ് കാളൂര്‍ നീലകണ്ഠന് വൈദ്യരാണ് റെയില്‍വേ സ്റ്റേഷനു സമീപം ആനിഹാള്‍ റോഡില്‍ ലോഡ്ജ് പണിതത്. 24 മുറികളുള്ള ഇവിടെ 75 മുതല്‍ 200 രൂപ വരെയായിരുന്നു വാടക. ജനല്‍ തുറന്നില്ലെങ്കിലും ഇവിടേക്ക് കാറ്റുവരുമത്രെ. ഒരുപാട് കഥകള്‍ എഴുതാനുള്ള ഊര്‍ജം പകരുന്ന കാറ്റ്...
പറയാന്‍ എത്രയെത്ര കഥകള്‍, ഏറ്റവും ഒടുവില്‍ ‘ഷട്ടറും'
1973-ല്‍ പുറത്തിറങ്ങിയ പണി തീരാത്ത വീട് എന്ന ചിത്രത്തിലെ നീലഗിരിയുടെ സഖികളേ, ജ്വാലാമുഖികളേ....എന്ന ഗാനം ഒരിക്കലെങ്കിലും മൂളാത്തവരുണ്ടാകില്ല. ഈ ഗാനം പിറന്നത് ഈ ലോഡ്ജിലാണ്. പണിതീരാത്ത വീട് എന്ന ചിത്രത്തിനുവേണ്ടി ഈ പാട്ടെഴുതുമ്പോള്‍ മാത്രമല്ല കവി വയലാര്‍ രാമവര്‍മ നീലഗിരി ലോഡ്ജില്‍ താമസിച്ചത്. പലതവണയെത്തിയിട്ടുണ്ട്. അതുമാത്രമല്ല ലോഡ്ജിന്റെ സ്വീകരണ കൗണ്ടറില്‍ ഒരു പത്തുരൂപ നോട്ട് ഫ്രെയിം ചെയ്തു വച്ചിരുന്നു. ജ്ഞാനപീഠ ജേതാവായ സാക്ഷാല്‍ തകഴി ശിവശങ്കരപ്പിള്ള സമ്മാനിച്ച പത്തുരൂപയാണത്...
നീലഗിരി ലോഡ്ജില്‍ താമസിച്ചവരുടെ പട്ടിക ചെറുതല്ല..വയലാറും തകഴിയും മാത്രമല്ല, വൈക്കം മുഹമ്മദ് ബഷീര്‍, വി.കെ.എന്‍, എസ്.കെ. പൊറ്റെക്കാട്ട്, എന്‍ .പി. മുഹമ്മദ്, കടമ്മനിട്ട, പത്മരാജന് , ഒ.വി. വിജയന് , എം.ടി, കാക്കനാടന്, മലയാറ്റൂര്‍ രാമകൃഷ്ണന് , പുനത്തില്‍ കുഞ്ഞബ്ദുള്ള, എം. മുകുന്ദന് , ഡോ. സുകുമാര്‍ അഴീക്കോട്, അടൂര്‍ ഗോപാലകൃഷ്ണന് , തിക്കോടിയന്, സുരാസു, പുനലൂര്‍ ബാലന് അങ്ങനെ എത്രയെത്ര പ്രതിഭകള്‍ ... അവരുടെയെല്ലാം സാന്നിധ്യവും ശബ്ദവും നിറഞ്ഞ മുറികള്‍ ഓര്‍മയാവുകയാണ്. ഏറ്റവും ഒടുവില്‍ ജോയ്മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ എന്ന സിനിമയുടെ ചിത്രീകരണവും ഇവിടെ നടന്നു.
രാമദാസ് വൈദ്യരുടെ പിതാവ് കാളൂര്‍ നീലകണ്ഠന് വൈദ്യരുടെ കാലത്താണ് സ്ഥലം വാങ്ങുന്നത്. അദ്ദേഹത്തിന്റെയും ഭാര്യ കല്യാണിയുടെയും ചിത്രങ്ങള്‍ക്കൊപ്പം നിറചിരിയുള്ള രാമദാസ് വൈദ്യരുടെ ചിത്രവും ലോഡ്ജിന്റെ സ്വീകരണമുറിയില്‍ നമ്മെ സ്വാഗതം ചെയ്തിരുന്നു. കല്ലിങ്ങല്‍ ദേവീക്ഷേത്രത്തോടു ചേര്‍ന്നായിരുന്നു ലോഡ്ജ്.
ബാര്‍ അറ്റാച്ച്ഡ് അല്ല, ടെമ്പിള്‍ അറ്റാച്ച്ഡ്
20 വര്‍ഷമായി വൈദ്യര് മരിച്ചിട്ട്. പഴക്കമേറെയുണ്ട് കെട്ടിടത്തിന് . ഇനിയും നിര്‍ത്തിയാല്‍ പൊളിഞ്ഞുവീണാലോ... ഭയപ്പാടില്‍ നിന്നാണ് നിലീഗിരി പൊളിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചത്. പഴയ കാലത്ത് ഇങ്ങനെയും ലോഡ്ജുകള്‍ സ്ഥിതി ചെയ്യുന്നുണ്ടായിരുന്നോ എന്നു തോന്നിപ്പോകും. ഓര്‍മകള്‍ക്കാണ് ഈ ലോഡ്ജില്‍ മാര്‍ക്കറ്റ് ഉണ്ടായിരുന്നത്. മഹാരഥന്മാര് താമസിച്ചിരുന്ന ഈ മുറിയില്‍ ഒന്നിരിക്കാനായിരുന്നു പലര്‍ക്കും മോഹം. പൊളിക്കാന്‍ തീരുമാനിച്ചപ്പോഴും താമസക്കാര്‍ക്ക് ഒരു പഞ്ഞവുമുണ്ടായിരുന്നില്ല.
6.5 സെന്റ് സ്ഥലത്താണ് ലോഡ്ജ് സ്ഥിതിചെയ്തത്. ഓടിട്ട മേല്‍ക്കൂരയും കോണിപ്പടികളുമെല്ലാം പഴയകാലത്തെ താമസ സൗകര്യങ്ങളുടെ നേര്‍കാഴ്ചകളായിരുന്നു. കോണിപ്പടികളില്‍ കാല്ചവിട്ടുമ്പോഴേ മുകളില്‍ താമസിക്കുന്നവര്‍ക്ക് അറിയാം, പുതിയ ഒരു അതിഥികൂടി എത്തുന്നുവെന്ന്..
2000 ചതുരശ്ര അടിയില്‍ നാലു നില കെട്ടിടത്തില്‍ ആയുര്‍വേദ ക്ലിനിക്കും ചികിത്സാ കേന്ദ്രവുമാണ് പുതുതായി നിര്‍മിക്കുന്നത്. ലോഡ്ജിന്റെ ഓര്മ നിലനിര്‍ത്താന്‍ കുറഞ്ഞ വാടകയ്ക്ക് മുറികളും ഒരുക്കുമെന്ന് രാമദാസ് വൈദ്യരുടെ മകന് ഡോ. മനോജ് കാളൂര്‍ പറഞ്ഞു.
ടെമ്പിള്‍ അറ്റാച്ച്ഡ് മിസറബിള്‍ സ്റ്റേ എന്നാ യിരുന്നു ഓമനപ്പേര്. ഹോട്ടലുകളില്‍ ബാര്‍ അറ്റാച്ച്ഡ് എന്നു ചേര്‍ക്കുന്ന പൊങ്ങച്ചത്തിന് നല്കിയ താക്കീതായിരുന്നു ഈ നാമകരണം. വൃദ്ധദമ്പതിമാര്‍ക്ക് താമസിക്കാനായാണ് നീലഗിരി ലോഡ്ജ് ആരംഭിച്ചത്.
യുവദമ്പതികള്ക്കുവേണ്ടി കല്യാണ്‍ഗിരി എന്നൊരു ഭാഗവും പിന്നീട് പണിതു. ചെറിയ ചെലവില്‍ നഗരത്തില്‍ താമസിക്കാന്‍ ഒരിടം എന്ന ഖ്യാതിയായിരുന്നു നീലഗിരി ലോഡ്ജിനെ മറ്റുള്ള ലോഡ്ജുകളില്‍നിന്നും വ്യത്യസ്തമാക്കിയത്.
ഓര്‍മകളില്‍ ആ ചിരിയും
ലോഡ്ജിനെ കുറിച്ചു പറയുമ്പോള്‍ രാമദാസ് വൈദ്യരെ കുറിച്ച് പറയാതിരിക്കാനാകില്ല. മണ്മറഞ്ഞിട്ട് രണ്ടു പതിറ്റാണ്ടായെങ്കിലും രാമദാസ് വൈദ്യര് എന്ന പേരു കേള്‍ക്കുമ്പോള്‍തന്നെ കോഴിക്കോട്ടുകാരുടെ ചുണ്ടില്‍ ചിരി വിടരും. ലോകചരിത്രത്തില്‍ ആദ്യമായി വൈരൂപ്യ മത്സരം നടത്തിയും അലക്കുകല്ലിനെ ആദരിച്ചും (അലക്കുകല്ലിന് പൊന്നാട) തെങ്ങുകയറ്റ കോളജ് സ്ഥാപിച്ചും പരദൂഷണത്തിന് നാരദന് പുരസ്കാരം സമ്മാനിച്ചുമെല്ലാം സമൂഹത്തിന്റെ ദുഷ്ചെയ്തികള്‍ക്കെതിരേ അദ്ദേഹം നര്‍മഭാസുരമായി പ്രതികരിച്ചു. കോഴിക്കോട്ടെത്തുന്ന സാംസ്കാരിക നായകരുടെ താവളം അദ്ദേഹത്തിന്റെ കല്ലായ് റോഡിലെ ആര്യവൈദ്യ വിലാസിനി വൈദ്യശാലയോ അല്ലെങ്കില്‍ ആനിഹാള്‍ റോഡിലെ നീലഗിരി ലോഡ്ജോ ആയിരുന്നു.
തെങ്ങുകയറ്റത്തിനുള്ള സ്വാശ്രയ കോളജ് എന്ന ആശയം ആദ്യമായി ലോകത്ത് അവതരിപ്പിച്ചത് രാമദാസ് വൈദ്യരായിരുന്നു. അന്നത്തെ കളക്ടറായിരുന്ന യു കെ എസ് ചൗഹാനായിരുന്നു കോളജിന്റെ ഉദ്ഘാടകന്‍. തെങ്ങില്‍ കയറിക്കൊണ്ട് ഉദ്ഘാടനത്തിനു മുതിര്‍ന്ന അദ്ദേഹത്തിന്റെ കാലില്‍ പിടിച്ചുവലിച്ച് പിന്തിരിപ്പിച്ചത് ഭാര്യയായിരുന്നു. അല്ലായിരുന്നെങ്കില്‍ അദ്ദേഹം തെങ്ങിന്റെ മണ്ടയിലെത്തുമായിരുന്നു എന്ന് തമാശയായി വൈദ്യര് പറഞ്ഞിരുന്നു.
ഇ. അനീഷ്