പൊഴിക്കര കൊലപാതകത്തിന്റെ ചുരുളഴിച്ച് -2
അന്വേഷണം പുരോഗമിക്കവേയാണ് വയോധികയുടെ വീടിനു കിഴക്കു ഭാഗത്തുള്ള റോഡിൽ കിടന്ന് ഒരു സിം കാർഡ് കിട്ടിയത്. മദ്രസയിൽ ഓത്തിനു പോയ കുട്ടികൾക്കാണ് സിം കാർഡ് ലഭിച്ചത്. അവരുടെ രക്ഷിതാക്കൾ അത് പോലീസിനെ ഏൽപിച്ചു. ആ സിം കാർഡ് പരിശോധിച്ചപ്പോൾ മരിച്ചുപോയ സ്ത്രീയുടേതാണെന്ന് മനസിലായി.
സിം കാർഡ് വീടിനു പുറത്തു നിന്നു കിട്ടിയതോടെ ഈ സംഭവത്തിൽ രണ്ടാമതൊരാൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഫോണ് ഉൾപ്പെടെ എന്തൊക്കെയോ ആ വീട്ടിൽ നിന്ന് നഷ്ടമായിട്ടുണ്ടെന്നും മനസിലായി. അങ്ങനെയിരിക്കെ ഏഴാം ദിവസം നിരീക്ഷണത്തിലുള്ള ഐഎംഇഐ നന്പർ പ്രകാരമുള്ള ഫോണ് കൊല്ലം ഇരവിപുരം ഭാഗത്തുള്ള ഒരു സ്ത്രീയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ച് പ്രവർത്തിക്കുന്നതായി വിവരം കിട്ടി. ആ ഫോണിന്റെ ലൊക്കേഷൻ കണ്ടെത്തി. ആ സ്ത്രീയെ കണ്ടുപിടിച്ച് ഫോണിനെക്കുറിച്ച് ചോദിച്ചപ്പോൾ രണ്ടു ദിവസം മുന്പ് അവരുടെ ഭർത്താവ് സെക്കൻഡ് ഹാൻഡായി ഫോണ് വാങ്ങിയതാണെന്ന് അറിയിച്ചു. ഭർത്താവ് പരവൂർ പൊഴിക്കരയിൽ മരംവെട്ട് തൊഴിലാളിയായ ശിവൻകുട്ടിയാണെന്ന് അവർ പറഞ്ഞു. അയാൾ അപ്പോൾ പരവൂർ ഭാഗത്തുണ്ടാകുമെന്നും അവർ വ്യക്തമാക്കി. പോലീസ് മഫ്തിയിൽ ആയതിനാലാണ് അവർ ഇത്രയും വിവരങ്ങൾ പറഞ്ഞത്.
ശിവൻകുട്ടിക്കായി അന്വേഷണം
ശിവൻകുട്ടിയെ തിരിച്ചറിയാൻ മറ്റു മാർഗങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ ആ സ്ത്രീയുടെ സഹോദരനെ കൂടെ കൂട്ടാൻ ശ്രമിച്ചെങ്കിലും അയാൾ വരാൻ തയാറായില്ല. തുടർന്ന് അയാളെ അൽപം ബലമായി വാഹനത്തിൽ കയറ്റി ഞങ്ങൾ പരവൂരിലേക്കു പോയി. എന്തോ പന്തികേട് തോന്നിയതിനാൽ സഹോദരനെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോയെന്നു പറഞ്ഞ് ഭാര്യ ശിവൻകുട്ടിയെ ഫോണിൽ അറിയിച്ചു. പോലീസ് ബോർഡില്ലാത്ത ഞങ്ങളുടെ വാഹനത്തിന്റെ നന്പറും അവർ ഭർത്താവിനു കൈമാറി. അൽപം ക്രിമിനൽ സ്വഭാവമുള്ള ശിവൻകുട്ടി അളിയനെ തേടി കൊല്ലത്തേക്കു വന്നു. പോലീസ് ബോർഡില്ലാത്ത വാഹനത്തെ വഴിയിൽ വച്ചുകണ്ട് അയാൾ സ്കൂട്ടർ വട്ടം വച്ചു. ഞങ്ങളുടെ വാഹനത്തിലുണ്ടായിരുന്ന അളിയൻ, അതാണ് ശിവൻകുട്ടിയെന്ന് ഞങ്ങൾക്ക് കാണിച്ചു തന്നു. തേടിയ വള്ളി കാലിൽ ചുറ്റി. പോലീസ് അയാളെ കസ്റ്റഡിയിലെടുത്തു. ആദ്യമൊക്കെ ചോദ്യം ചെയ്യലുമായി അയാൾ സഹകരിച്ചില്ല. വിശദമായ ചോദ്യം ചെയ്യലിൽ അയാൾ കടകവിരുദ്ധമായ വിവരങ്ങൾ നൽകി. കേസിൽ ബന്ധമില്ലെന്നു വരുത്തി തീർക്കാനാണ് അയാൾ ശ്രമിച്ചത്.
സംഭവത്തിന്റെ പിറ്റേന്നു മുതൽ ഇയാളുടെ ഫോണ് ലൊക്കേഷനും ഭാര്യയുടെയും അമ്മയുടെയും സഹോദരിയുടെയും മൊഴികളും കോർത്തിണക്കിയതിൽ നിന്നും അയാളുടെ മൊഴിയിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യൽ പുരോഗമിച്ചതോടെ അയാൾക്കു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അയാൾ ഉണ്ടായ സംഭവങ്ങൾ വ്യക്തമായും കൃത്യമായും പോലീസിനു നൽകി.
വൈരാഗ്യത്തിന്റെ പേരിലുണ്ടായ കൊലപാതകം
സഹോദരൻ ആശുപത്രിയിൽ ആയതിനാൽ സംഭവത്തിനു മൂന്നു നാലു ദിവസം മുന്പേ ഇയാൾ ആശുപത്രിയിൽ ഉണ്ടായിരുന്നു. അടുത്ത ദിവസങ്ങളിൽ നടന്ന പഞ്ചായത്തു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അടിപിടിയിലാണ് ഇയാളുടെ സഹോദരൻ ആശുപത്രിയിലായത്. ആശുപത്രി ബിൽ ഇനത്തിൽ 30,000 രൂപ ചാത്തന്നൂരിലെ ആശുപത്രിയിൽ കെട്ടിവയ്ക്കണമായിരുന്നു. ഭാര്യയുടെ താലി പണയം വച്ചാണ് തുക കണ്ടെത്തിയതെന്നാണ് അയാൾ ആദ്യം പറഞ്ഞത്. എന്നാൽ, രണ്ടു ഗ്രാമുള്ള താലി പണയം വച്ചാൽ എങ്ങനെ മുപ്പതിനായിരം രൂപ കിട്ടുമെന്ന ഞങ്ങളുടെ ചോദ്യത്തിൽ അയാൾ മൗനിയായി. അയാളിൽ നിന്നുള്ള വ്യക്തമായ മറുപടിക്ക് ഞങ്ങൾക്ക് അൽപസമയം കൂടി കാത്തു നിൽക്കേണ്ടിവന്നു. കൊലപാതകത്തിന്റെ ചുരുൾ അഴിച്ച് അയാൾ ആ സംഭവം വിവരിച്ചത് ഇങ്ങനെയായിരുന്നു.
എഴുപതുകാരിയുടെ വീട്ടിൽ നിന്ന് ഇയാൾ മുന്പ് മരം വാങ്ങിയിട്ടുള്ളതാണ്. സംഭവദിവസത്തിന്റെ തലേന്ന് അവിടെവന്ന് സഹോദരന്റെ ആശുപത്രി ബില്ലിനായി 50,000 രൂപ വേണമെന്ന് ആ സ്ത്രീയോടു പറഞ്ഞു. എന്നാൽ, പണം ഇല്ലെന്നു പറഞ്ഞ് അവർ അയാളെ പറഞ്ഞു വിട്ടു. ആ സ്ത്രീയുടെ ശരീരത്തിലുള്ള സ്വർണം താൻ അപ്പോൾ ശ്രദ്ധിച്ചിരുന്നതായി ശിവൻ കുട്ടി പറഞ്ഞു.
സംഭവദിവസം ഉച്ചയ്ക്ക് രണ്ടരയോടെ ഇയാൾ മദ്യപിച്ച് ആ വീട്ടിലെത്തി. മകനുവേണ്ടി പണിയുന്ന വീടിന്റെ പുറകിലെ ഗേറ്റിലൂടെ അകത്തു കടന്നു. അപ്പോൾ എഴുപതുകാരി അടുക്കളയിൽ പാത്രം കഴുകുകയായിരുന്നു. പണം തരില്ലേയെന്ന് അവരോട് ചോദിച്ചപ്പോൾ പണം ഇല്ല, ഇവിടെ നിന്നും പോയ്ക്കൊള്ളാൻ ആ സ്ത്രീ പറഞ്ഞു. അത് അയാളെ പ്രകോപിപ്പിച്ചു. ശിവൻകുട്ടി കുടിക്കാൻ വെള്ളം ചോദിച്ചു. അവർ ഗ്ലാസ് എടുക്കാനായി അകത്തേക്ക് പോയ സമയം അടുത്തുള്ള മാവിൽ കെട്ടിയിരുന്ന പ്ലാസ്റ്റിക് കയർ ഇയാൾ അഴിച്ചെടുത്തു കൈയിൽ ചുരുട്ടി പിടിച്ചു. വൃദ്ധ വെള്ളമെടുത്തു കൊടുത്തെങ്കിലും അയാൾ അത് കുടിക്കാതെ ഒഴിച്ചുകളഞ്ഞു. വെള്ളം കുടിച്ചില്ലേ, ഇനി ഇവിടെ നിന്നു പോയ്ക്കൊളളാൻ ആ അമ്മ അയാളോടു വീണ്ടും ആവർത്തിച്ചു.
എന്നാൽ, ശിവൻകുട്ടി വീണ്ടും പണം ആവശ്യപ്പെട്ടു. പണമില്ലെന്നു പറഞ്ഞ് അടുക്കളയിൽ നിന്ന് അവർ മകന്റെ പണി നടക്കുന്ന വീട്ടിലേക്കു പോകാനിറങ്ങി. തൊട്ടു പുറകിലായി ശിവൻകുട്ടി നടന്നു. ആ അമ്മ മൂന്നു സ്റ്റെപ്പ് നടന്നപ്പോൾ കൈയിൽ കരുതിയിരുന്ന കയർ പുറകിൽ നിന്ന് കഴുത്തിലിട്ട് വലിച്ചു തൂക്കിപ്പിടിച്ചു. മരണവെപ്രാളത്തോടെ പിടഞ്ഞ അവരെ ഏതാണ്ട് മൂന്നു നാലു മിനിറ്റ് അങ്ങനെ തൂക്കിപ്പിടിച്ചു നിന്നു. ഇതുകണ്ട് കൂട്ടിൽ കിടന്നിരുന്ന നായ്ക്കൾ നിറുത്താതെ കുരച്ചു. ആ കുരുക്കോടെ തന്നെ പുറകോട്ടു വലിച്ചു. ആ സമയം അവരുടെ ഉപ്പൂറ്റി തറയിൽ ഇഴഞ്ഞു. ആ ഇഴഞ്ഞ പാടാണ് കടൽ നത്തയ്ക്ക ഇഴഞ്ഞതായി ആദ്യം തെറ്റിധരിക്കപ്പെട്ടത്. ആ വലിവ് തൂങ്ങിമരണത്തിന് സമാനമായ രീതിയിൽ ആയിരുന്നു. അവർ മരിച്ചെന്നു കരുതി കോരിയെടുത്ത് വിറകുപുരയിലേക്ക് കൊണ്ടുപോയി. അവിടെ കിടത്തിയ ശേഷം പണത്തിനായി വീടിനകത്ത് തെരഞ്ഞു. ഒന്നും കിട്ടാതെ വന്നപ്പോൾ പുറത്തേക്ക് ഇറങ്ങാനൊരുങ്ങവേ മേശപ്പുറത്തിരുന്ന പഴയ ഫോണ് ശ്രദ്ധയിൽപ്പെട്ടു. അത് കൈയിലെടുത്ത ശേഷം ഫ്രിഡ്ജിൽ നിന്ന് വെള്ളമെടുത്തു കുടിച്ചു. വീണ്ടും വിറകുപുരയിലെത്തി. വീട്ടിൽ നിന്നും പണമൊന്നും കിട്ടാതിരുന്നതിനാൽ ആഭരണങ്ങൾ എടുക്കാതെ മറ്റു മാർഗമില്ലായിരുന്നു. മൂന്നു വളയും മാലയും മോതിരവും ഉൗരിയെടുത്ത സമയം മകന്റെ പുരയിടത്തിൽ നിന്ന് ആരോ ’അമ്മേ അമ്മേ’ എന്നു വിളിക്കുന്നതു കേട്ടു. ഗേറ്റ് കുറ്റിയിട്ടിരുന്നതിനാൽ വിളിച്ചയാൾക്ക് അകത്തേക്ക് വരാൻ സാധിച്ചില്ല. ശിവൻകുട്ടി അൽപസമയം അവിടെ പതുങ്ങിയിരുന്നു. കൂടുതൽ സമയം അവിടെ നിന്നാൽ പന്തികേടാകുമെന്നു മനസിലായതിനാൽ വിറകുപുരയുടെ കതക് അടച്ചശേഷം കിഴക്കുവശത്തെ മതിൽ ചാടി കടന്ന് റോഡിലെത്തി. അവിടെ നിന്ന് സുഹൃത്തായ ഓട്ടോഡ്രൈവറെ വിളിച്ചു. ഓട്ടോറിക്ഷ വരുന്നതിനുമുന്പ് സിം കാർഡ് ഉൗരി റോഡിൽ ഉപേക്ഷിച്ച ശേഷം ഓട്ടോയിൽ പരവൂരിലെത്തി. അവിടത്തെ ഒരു സ്വർണ പണയ സ്ഥാപനത്തിൽ ലോക്കറ്റ് പണയം വച്ചു. ആശുപത്രിയിൽ അത്യാവശ്യം അടക്കാനുള്ള പണം സംഘടിപ്പിച്ച് പെട്ടെന്ന് ചാത്തന്നൂരെത്തി. പിറ്റേ ദിവസം അടുത്തുള്ള പ്രൈവറ്റ് ബാങ്കിൽ സ്വർണം പണയം വച്ചു. ആ പൈസയിൽ കുറച്ചെടുത്ത് പരവൂരിൽ പണയം വച്ചിരുന്ന ലോക്കറ്റ് തിരിച്ചെടുത്ത ശേഷം പരവൂരിലെ ജ്വല്ലറിയിൽ അത് വിറ്റു. ആ പണം കൊണ്ട് ആശുപത്രിയിലെ ബാക്കി ബില്ല് അടച്ചു. ഭാര്യയ്ക്കും സഹോദരിക്കും കുറച്ച് പണം നൽകി. ബാക്കി പണം താൻ ചെലവാക്കിയെന്ന് ഞങ്ങളോട് അയാൾ പറഞ്ഞു. ഭാര്യയ്ക്കും സഹോദരിക്കും നൽകിയ പണം പോലീസ് കണ്ടെടുത്തു.
തുടർന്നുള്ള പരിശോധനയിൽ ലോക്കറ്റ് ജ്വല്ലറിയിൽ നിന്നും മറ്റ് ആഭരണങ്ങൾ പ്രൈവറ്റ് ബാങ്കിൽ നിന്നും കണ്ടെത്തി. രണ്ടു വളകൾ അക്കൂട്ടത്തിൽ ഇല്ലായിരുന്നു. തുടർന്ന് അതിനായി ഇയാളുടെ വീടും പരിസരവും വീണ്ടും പരിശോധിച്ചു. അപ്പോൾ വീടിന്റെ പുറകുവശത്ത് കൂട്ടിയിട്ടിരുന്ന ആറ്റു മണലിൽ നിന്ന് പോളിത്തീൻ കവറിൽ പൊതിഞ്ഞു കുഴിച്ചിട്ടിരുന്ന നിലയിൽ 10,000 രൂപ കണ്ടെത്തി. വീണ്ടും ചോദ്യം ചെയ്തപ്പോൾ രണ്ടു വള കൈവശം വച്ചാൽ പോലീസ് പിടിക്കുമെന്നു ഭയന്ന് പൊഴിക്കര പൊഴിയിൽ എറിഞ്ഞു കളഞ്ഞുവെന്നും പറഞ്ഞു. ഒഴുക്കുള്ള സ്ഥലമായതിനാൽ അത് കണ്ടെത്താനായില്ല.
ലഭിച്ചത് ശക്തമായ തെളിവുകൾ
ഈ കേസിൽ ശിവൻകുട്ടിക്കെതിരേ ശക്തമായ തെളിവുകളാണ് ലഭിച്ചത്. കൊല ചെയ്യപ്പെട്ട സ്ത്രീയുടെ വീട്ടിലെ ഫ്രിഡ് ജിലും അലമാരയിലും നിന്ന് ലഭിച്ച വിരലടയാളം ശിവൻകുട്ടിയുടേതായിരുന്നു. ഇയാളെ പരവൂരിലെ പണമിടപാട് സ്ഥാപനത്തിലെയും ജ്വല്ലറിയിലെയും ഉടമകൾ തിരിച്ചറിഞ്ഞു. ജ്വല്ലറിയിലെ സിസിടിവി ഇയാളുടെ സാന്നിധ്യവും ലോക്കറ്റ് വിൽക്കുന്നതിന്റെ ദൃശ്യവും ഉണ്ടായിരുന്നു. പണയ രജിസ്റ്ററിൽ ഇയാളുടെ കൈയൊപ്പും ഉണ്ടായിരുന്നു.
എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആ അമ്മയുടെ മരണം സംഭവിച്ചത് രാത്രി എട്ടിനും എട്ടരയ്ക്കും ഇടയ്ക്കായിരുന്നുവെന്നാണ്. എന്നാൽ ശിവൻകുട്ടി ഈ കൃത്യം നടത്തിയത് ഉച്ചയ്ക്ക് രണ്ടിനും നാലിനും ഇടയ്ക്കായിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ റിപ്പോർട്ട് പ്രകാരം മരണം നടന്ന രാത്രി എട്ടിനും എട്ടരയ്ക്കും ഇടയ്ക്ക് പ്രതിയുടെ സാന്നിധ്യം കൃത്യസ്ഥലമായ പരവൂരിൽ നിന്നു വളരെ അകലെ ചാത്തന്നൂരിലായിരുന്നുവെന്ന് പ്രതിഭാഗം ശക്തമായി വാദിച്ചു. ഈ വൈരുധ്യം കേസുമായി കോർത്തിണക്കുന്നതിൽ ഏറെ തല പുകയ്ക്കേണ്ടിവന്നു.
ശാസ്ത്രീയ തെളിവുകളാണ് ആ പ്രതിസന്ധി മറികടക്കാൻ പോലീസിനും പ്രോസിക്യൂഷനും സഹായകമായത്. മരിച്ച സ്ത്രീ മൂത്രവിസർജനം നടത്തിയതായി കാണപ്പെട്ടതും മരണസ്ഥലം വിറകുപുരയാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാൽ ശക്തമായ ശാസ്ത്രീയ തെളിവുകൾ പോലീസും പ്രോസിക്യൂഷനും കോടതിക്കു മുന്നിൽ നിരത്തിയതോടെ ആ വാദത്തിനു മുനയൊടിഞ്ഞു. കഷ്ടിച്ച് അഞ്ചടി മാത്രം ഉയരമുണ്ടായിരുന്ന മരിച്ച സ്ത്രീയുടെ പുറകിൽ നിന്ന് ആറടി ഉയരമുള്ള പ്രതി പുറകിലൂടെ പ്ലാസ്റ്റിക് കയർ കഴുത്തിലിട്ട് പുറകോട്ട് വലിച്ചു തൂക്കി പിടിച്ചതിൽ തലച്ചോറിലേക്കുള്ള രക്തപ്രവാഹം താൽക്കാലികമായി തടസപ്പെട്ട് അവർ ബോധരഹിതയായി. ഏതാണ്ട് കോമ സ്റ്റേജിലായി. വളർത്തുനായ്ക്കളുടെ കുര കേട്ട് ആരെങ്കിലും വന്നേക്കുമോയെന്ന് ഭയന്ന് പെട്ടെന്ന് തന്നെ കയറിന്റെ കുരുക്ക് പ്രതി വിട്ടുകളഞ്ഞതിനാൽ ആ സമയം മരണം സംഭവിച്ചില്ല. എന്നാൽ, ആ സമയം അവർ മരിച്ചില്ലയെന്നു പ്രതിക്ക് മനസിലായതുമില്ല. മരണം സംഭവിച്ച മുന്നോട്ടുള്ള വീഴ്ചയിൽ ആ സ്ത്രീയുടെ താടി തറയിൽ തട്ടി കരിവാളിപ്പു വന്നിരുന്നു. അതാണ് ഇൻക്വസ്റ്റ് വേളയിൽ ഇടതുവശത്തെ താടിയിൽ കരിവാളിപ്പു കണ്ടത്. കഴുത്തിൽ കയറിട്ട് പുറകോട്ടു തൂക്കി വലിച്ച സമയം ഇടതുകൈ വിരൽ ശക്തിയായി വിറകിൽ തട്ടിയതാണ് ഇടതുകൈവിരൽ മുട്ടിനു പരിക്കു പറ്റാൻ കാരണം.
ഭവനഭേദനം, അതിക്രമിച്ചു കടക്കൽ, മോഷണം, കൊലപാതകം എന്നിങ്ങനെ പോലീസ് ചാർജ്ചെയ്ത എല്ലാ കുറ്റകൃത്യങ്ങളും അയാൾക്കെതിരേ ഉള്ളതായി കോടതിക്ക് നിസംശയം ബോധ്യപ്പെട്ടു. അതോടെ ജീവപര്യന്തം തടവ് ഉൾപ്പെടെ 27 വർഷത്തെ കഠിനതടവിന് കൊല്ലം അഡീഷണൽ ഡിസ്ട്രിക് ആൻഡ് സെഷൻസ് ജഡ്ജി (ഫാസ്റ്റ്ട്രാക് ) 2013-ൽ വിധി പ്രഖ്യാപിച്ചു ശിവൻകുട്ടിയെ തുറങ്കലിൽ അടച്ചു.
ആദ്യഘട്ടത്തിൽ സാധാരണ മരണമെന്നും രണ്ടാം ഘട്ടിൽ അസ്വാഭാവിക മരണമെന്നും കരുതിയ ഈ കേസ് കൊലപാതകമെന്നു കണ്ടെത്തി മറ്റു ദൃക്സാക്ഷികൾ ഇല്ലാതെ പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കാൻ കഴിഞ്ഞത് പോലീസിന്റെ പ്രതിച്ഛായ വലിയ തോതിൽ ഉയർത്തി. ഈ കേസ് തെളിയിച്ചതിനും പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയതിനും പോലീസ് സേനയിൽ നിന്ന് എന്നെ ഗുഡ് സർവീസ് എൻട്രികൾ നൽകി ആദരിച്ചു.(അവസാനിച്ചു)
എം.എ നസീർ
ഡിവൈഎസ്പി, നർകോട്ടിക് സെൽ, ആലപ്പുഴ
തയാറാക്കിയത്: സീമ മോഹൻലാൽ