ഡേവിസ് പൈനാടത്ത്
പശുവും പട്ടിയുമൊന്നുമല്ല, ഒരു കോഴി വട്ടംചാടിയതാണ്. പെട്ടെന്നു ബ്രേക്ക് ചെയ്തു. ചരൽ ചിതറിക്കിടന്ന നാട്ടുപാതയിൽ ടയർ തെന്നി ബൈക്ക് മറിഞ്ഞു. അവൻ തെറിച്ചുവീണു. വൈദ്യുത പോസ്റ്റിൽ തലയിടിച്ചു...
ഹെൽമറ്റ് ഇല്ലായിരുന്നു!
അന്നുമുതൽ വസീം ഷാജ് വീൽചെയറിലാണ്. 11 വർഷം കടന്നുപോയി..
ചങ്ങനാശേരിക്കടുത്തു പായിപ്പാട് ന്യൂമൻസിലിൽ റിട്ട. എസ്ഐ ഷാജഹാന്റെ മകനാണ് വസീം. അപകടത്തിൽ നെഞ്ചിനു താഴേക്കു തളർന്ന് വീൽചെയറിലാകുന്പോൾ അവനു പ്രായം 17. സംശയിക്കേണ്ട. ലൈസൻസും ഇല്ലായിരുന്നു!
കാരണവും ഇന്നു വസീം പറയും, ""കൗമാരക്കാർക്കെല്ലാം 15 വയസുമുതൽ 23 വയസുവരെ ബൈക്കിനോടൊരു കന്പം ഉണ്ടാവില്ലേ. ഞാനും അങ്ങനെയായിരുന്നു.''
ഊരിമാറ്റിയ ഹെൽമറ്റ്
2008 ഓഗസ്റ്റ് 19. ളാക്കാട്ടൂർ എൻഎസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു അന്ന് വസീം ഷാജ്. പിതാവിന്റെ കൂട്ടുകാരന്റെ പൾസർ ബൈക്കെടുത്തു പോയതാണ്. ഒപ്പം സുഹൃത്ത് തുളസികൃഷ്ണനും. ളാക്കാട്ടൂർ -പാന്പാടി റോഡിലൂടെ യാത്രചെയ്യുന്പോൾ വസീം ഹെൽമറ്റ് വച്ചിരുന്നു. ഹെൽമറ്റ് കുറച്ചുസമയം വച്ചാൽ ഒരു അസ്വസ്ഥത തോന്നുമല്ലോ, വസീം പറഞ്ഞു. അപകടസ്ഥലമെത്തുന്നതിന് 300 മീറ്റർ മാത്രം മുന്പ് അവൻ ഹെൽമറ്റ് ഊരി പിന്നിലിരുന്ന തുളസിയുടെ കൈയിൽ കൊടുത്തു. പിറകേ ദുരന്തമെത്തി. ഒപ്പമുണ്ടായിരുന്ന തുളസിയുടെ കൈയൊടിഞ്ഞു.
(അപകടം കഴിഞ്ഞ് ആദ്യനാളുകളിൽ തന്നെ ആശ്വസിപ്പിക്കാൻ ഇടയ്ക്കിടെ എത്തിയിരുന്ന തുളസിയുടെ ജ്യേഷ്ഠൻ ഹരികൃഷ്ണൻ ഒരു വർഷം കഴിഞ്ഞ് ബൈക്കപകടത്തിൽ മരിച്ചത് ഇന്നും വസീമിന്റെ മറ്റൊരു ദുഃഖമാണ്.)
മരണത്തേക്കാൾ ഭയാനകം
ബൈക്കുകൾ റോഡിലൂടെ പായുന്നതു കാണുന്പോൾ ഇന്നു വസീമിനു പേടിയാണ്. അപകടമുണ്ടായാൽ അതുകഴിഞ്ഞുള്ള അവസ്ഥയാണ് ഓർമ വരിക. മരണത്തിന്റെ കണക്കാണ് എല്ലാവരും പറയുക. അതിനേക്കാൾ ഭയാനകമായ അവസ്ഥയുണ്ട്. സ്വപ്നങ്ങളും ജീവിതവും തകർന്ന എത്രയോ ചെറുപ്പക്കാർ കേരളത്തിൽ കഴുത്തൊടിഞ്ഞും നട്ടെല്ലു തകർന്നും കഴിയുന്നു. മരിച്ചുജീവിക്കുന്ന അവരുടെ കണക്ക് ആരും പറയാറുമില്ല.
സുന്ദരനായ വസീം, ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഒരു സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുന്നതിനിടെയായിരുന്നു ദുരന്തം. രണ്ട് ഒഡീഷനിൽ വസീം പങ്കെടുത്തിരുന്നു.
വില തലയ്ക്കോ, മൊബൈലിനോ
അയ്യായിരം രൂപ കൊടുത്തു വാങ്ങുന്ന മൊബൈൽ ഫോൺ പോലും, സ്ക്രീൻ ഗാർഡ് ഒട്ടിക്കാതെ, കവറിടാതെ ഇന്നത്തെ ചെറുപ്പക്കാർ ഉപയോഗിക്കാറില്ല. മൊബൈൽ ഫോണിനു നല്കുന്ന ആ ശ്രദ്ധയെങ്കിലും വിലയേറിയ സ്വന്തം തലയ്ക്കു കൊടുക്കേണ്ടെ - ഹെൽമറ്റ് കൃത്യമായി ധരിക്കാതെ ബൈക്കോടിക്കുന്ന പുതുതലമുറയോടു വസീം ഷാജിന്റെ ചോദ്യമാണിത്.
മൊബൈലിന്റെ കനംപോലും നമ്മുടെ തലയോടിനില്ലെന്നും അവർ അറിഞ്ഞിരിക്കണം.
ബാക്കി വാപ്പച്ചി പറയും
37 വർഷം പോലീസിൽ സേവനമനുഷ്ഠിച്ചയാളാണ് വസീമിന്റെ പ്രിയ വാപ്പച്ചി ഷാജഹാൻ. ഹെഡ് കോൺസ്റ്റബിളായും എഎസ്ഐയായും എസ്ഐയായുമൊക്കെ പ്രവർത്തിച്ചു വിരമിച്ചയാൾ. 37 വർഷത്തിനിടെ ഒട്ടേറെ ബൈക്കപകട മരണങ്ങളിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ അനുഭവം ഷാജഹാൻ പറഞ്ഞു - രണ്ടുപേരുടേതൊഴികെ എല്ലാ മരണങ്ങളും തലയ്ക്കേറ്റ പരിക്കു മൂലമായിരുന്നു. എന്നുവച്ചാൽ, 99 ശതമാനം പേരുടേയും ജീവനെടുത്തത് തലയ്ക്കേറ്റ പരിക്കുതന്നെയാണ്. ബൈക്കോടിക്കുന്പോൾ നിർബന്ധമായും ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയായിരുന്നു അദ്ദേഹം. നല്ല, ഐഎസ്ഐ മാർക്കുള്ള, ഫുൾ ഫെയ്സ് ഹെൽമറ്റ് തന്നെ വേണം കൃത്യമായി ധരിക്കാനെന്നും ഷാജഹാൻ കൂട്ടിച്ചേർത്തു. ചങ്കുപിടയ്ക്കുന്ന അനുഭവങ്ങൾ കണ്ടും കേട്ടും ഇപ്പോൾ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസെടുക്കാൻ പോകാറുണ്ട് ഷാജഹാൻ. സ്വന്തം മകന്റെ അനുഭവവും, ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും കോളജ് വിദ്യാർഥികളോടും മറ്റും പങ്കുവയ്ക്കും.
അതിവേഗം, അവിവേകം, അശ്രദ്ധ, വളവുകളിലെ ഓവർടേക്കിംഗ് - പെരുകുന്ന അപകടങ്ങൾക്കു ഷാജഹാൻ പറയുന്ന കാരണങ്ങൾ ഇവയാണ്.
മകനെ ഓർത്തു നെഞ്ചുനീറുന്ന വേദനയോടെ അദ്ദേഹം പറഞ്ഞു - അവന്റെ വേദനയെന്തെന്ന് അവനും അവന്റെ അമ്മയ്ക്കും എനിക്കും മാത്രമേ അറിയൂ... ഞങ്ങളുടെ സങ്കടം അവനെ അറിയിക്കാറുമില്ല.
വസീമിനെ നിരാശയുടെ പടുകുഴിയിലേക്കു തള്ളാതെ കാത്തു അവന്റെ മാതാപിതാക്കളും സുഹൃത്തുക്കളും. അവനായി സ്വിഫ്റ്റ് കാർ കൈകൾ കൊണ്ട് ഓടിക്കാവുന്ന തരത്തിൽ ഡിസൈൻ ചെയ്തെടുത്തു. ഇന്നു ഡ്രൈവിംഗ് സീറ്റിൽ എടുത്തിരുത്തിയാൽ കാറോടിച്ച് എറണാകുളത്തോ തിരുവനന്തപുരത്തോ പോയിവരാൻ വസീമിനു മടിയില്ല. ഒപ്പം വീൽചെയറുമുണ്ടാവും. ഓൺലൈനിലും സജീവമാണ് ആത്മധൈര്യം കൈവിടാത്ത ഈ യുവാവ്.
അപകടങ്ങളുടെ ബാക്കിപത്രം
ഇന്ത്യയിൽ നട്ടെല്ലിന്റെ ക്ഷതത്തിനും ബന്ധപ്പെട്ട രോഗാവസ്ഥകൾക്കും വൈകല്യങ്ങൾക്കും പ്രധാന കാരണം റോഡപകടങ്ങളാണെന്ന് ഇന്ത്യൻ സ്പൈനൽ ഇൻജുറീസ് സെന്റർ നടത്തിയ പഠനത്തിൽ വ്യക്തമായി. നട്ടെല്ലിനു സംഭവിക്കുന്ന ക്ഷതങ്ങളിൽ 43.5 ശതമാനത്തിനും കാരണം റോഡപകടങ്ങളാണ്.
ശരീരാവയവങ്ങൾ മുറിച്ചുനീക്കേണ്ടിവരുന്നതിന്റെ പ്രധാന കാരണം കുറച്ചുവർഷങ്ങൾക്കു മുന്പുവരെ കടുത്ത പ്രമേഹരോഗമായിരുന്നെങ്കിൽ ഇന്ന് ആ സ്ഥാനവും റോഡപകടങ്ങൾക്കാണ്.
അതിവേഗം, എങ്ങോട്ട്..?
അതിവേഗം ബഹുദൂരമെത്താൻ, നിയമങ്ങൾ മറന്ന്, പറപറക്കുന്നവർ അറിയുന്നുണ്ടോ, ഒരു സെക്കൻഡിലെ പിഴവ് ജീവനെടുക്കുന്നതിനെക്കുറിച്ച്. ആ പിഴവ് മാസങ്ങളോളം, ഒരുപക്ഷേ, ജീവിതകാലം മുഴുവൻ പലരേയും രോഗക്കിടക്കയിലാക്കാമെന്നതിനെക്കുറിച്ച്..?
തല തകരാതിരിക്കാൻ ഹെൽമറ്റ്
അപകടങ്ങളിൽ തലയ്ക്കേല്ക്കുന്ന പരിക്കാണ് മിക്കവാറും മരണകാരണമാവുക. തല കാക്കാൻ ഹെൽമറ്റ് ധരിച്ചവരും മരിച്ചവരിലുണ്ടെങ്കിലും, പലർക്കും രക്ഷാകവചമൊരുക്കിയതു ഹെൽമറ്റാണ്.
2016ൽ കേരളത്തിലുണ്ടായ ഇരുചക്ര വാഹനാപകടങ്ങളിൽ മരിച്ചവരിൽ 65 ശതമാനം ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നായിരുന്നു കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ബൈക്ക്, സ്കൂട്ടർ, മോപ്പഡ് എന്നിവയിൽ സഞ്ചരിച്ചിരുന്ന 1,293 പേർ മരിച്ചു. 839 പേരും ഹെൽമറ്റ് ധരിച്ചിരുന്നില്ല.
രണ്ടുവർഷത്തിനുശേഷം സ്ഥിതിമാറി. പോലീസിനെ പേടിച്ചിട്ടായാലും ഹെൽമറ്റ് ധരിക്കുന്നവരുടെ എണ്ണം കൂടി. എന്നിട്ടും നഗരപരിധി കടന്നാൽ ഹെൽമറ്റ് ഊരി കൈത്തണ്ടയിൽ ഇടുന്നവരെ ഇന്നും കാണാം. ഹെൽമറ്റ് തല രക്ഷിക്കാനുള്ളതല്ല, ജീവൻ രക്ഷിക്കാനുള്ളതാണെന്ന് ഇവരെന്തേ ഓർക്കാത്തത്?
ഹെൽമറ്റ് ഉപയോഗിക്കാത്തവർക്കു ചെറിയ വീഴ്ചയിൽ പോലും തലച്ചോറിനു ക്ഷതം, രക്തസ്രാവം എന്നിവ സംഭവിക്കാമെന്നു ഡോക്ടർമാർ വ്യക്തമാക്കുന്നു. ക്ഷതത്തിന്റെ തോതനുസരിച്ചു ശരീരഭാഗങ്ങൾ തളർന്നുപോകും.
ഓർക്കുക - 50 കിലോമീറ്റർ വേഗത്തിൽ പോകുന്ന ബൈക്കിൽനിന്നു വീഴുന്നതിന്റെ ആഘാതം മൂന്നുനിലക്കെട്ടിടത്തിന്റെ മുകളിൽനിന്നു വീഴുന്നതിനു തുല്യമാണ്.
പിന്നിലിരിക്കുന്നയാൾക്കും ഹെൽമറ്റ് നിർബന്ധമാക്കിയും, ഹെൽമറ്റ് ധരിക്കാതെ ഡ്രൈവ് ചെയ്യുന്നതിനുള്ള പിഴശിക്ഷ കൂട്ടിയും അധികൃതർ ഹെൽമറ്റ് കർശനമാക്കാൻതന്നെയുള്ള നീക്കത്തിലാണ്.
തല നമ്മുടേതാണ്. ബൈക്കിൽ തൂക്കിയിടുന്ന ഹെൽമറ്റ് തലയും തലച്ചോറും രക്ഷിക്കില്ലെന്ന ബോധ്യമുണ്ടാവണം. നിങ്ങളുടെ തല സംരക്ഷിക്കേണ്ടതു പോലീസിന്റെ ബാധ്യതയല്ലെന്നും.
കാത്തിരിപ്പാണ് കൗമാരം
18 തികയാൻ കാത്തിരിക്കുകയാണ് കേരളത്തിലെ കൗമാരം. എന്തിനെന്നോ. ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കാൻ.
2018 ൽ എറണാകുളം ആർടി ഓഫീസിൽനിന്നുമാത്രം 18 വയസ് തികഞ്ഞു ദിവസങ്ങൾക്കകം ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയത് 2,179 പേരാണ്. 2017ൽ ഇത് 2,152 ഉം, 2016ൽ 2,133 ഉം ആയിരുന്നു. 2008ൽ ഇത് 1,276 ആയിരുന്നു.
18 തികഞ്ഞാൽ ഉടനേ ലൈസൻസ് സ്വന്തമാക്കാൻ അതിനുംമുന്പേ ഡ്രൈവിംഗ് പരിശീലനം പൂർത്തിയാക്കി കാത്തിരിക്കുകയാണ് മിക്കവരും. പലരും വീട്ടിലുള്ള വാഹനങ്ങളിൽതന്നെ പഠിച്ച് 18 കടന്നാലുടൻ ലൈസൻസിനായി ഡ്രൈവിംഗ് സ്കൂളുകളെ സമീപിക്കുന്നു. പത്തുവർഷമായി കൗമാരക്കാരുടെ തിടുക്കം അധികരിച്ചിട്ടുണ്ടെന്ന് ആർടിഒ ഉദ്യോഗസ്ഥർ കണക്കുകൾ സഹിതം വ്യക്തമാക്കുന്നു.
വാഹനമോടിക്കാനുള്ള കൗമാരക്കാരുടെ തിടുക്കം അപകടകരമാണെന്നാണ് വിദഗ്ധ മതം. തലച്ചോർ പൂർണവളർച്ചയെത്താൻ 20 വയസാവണമത്രെ. ഡ്രൈവിംഗ് പോലുള്ള അപകടകരമായ, ഏറെ ജാഗ്രത ആവശ്യമുള്ള പ്രവൃത്തിക്കുള്ള പക്വതയാർജിക്കാൻ 20 വയസെങ്കിലും ആവണമെന്നും അവർ വ്യക്തമാക്കുന്നു.
2018ൽ റോഡ് ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട് എടുത്ത കേസുകളുടെ എണ്ണം:
മൊബൈൽ ഉപയോഗം -23,588
ഹെൽമറ്റില്ലാ യാത്ര - 17,06,401
മദ്യപിച്ചുള്ള ഡ്രൈവിംഗ് - 1,90,748
അപകടകരമായ ഡ്രൈവിംഗ് - 97,029
സിഗ്നൽ ലംഘനം - 47,154
സീറ്റ് ബെൽറ്റില്ലാ യാത്ര - 3,15,245
ഹെഡ് ലൈറ്റ്, ബ്രേക്ക് ലൈറ്റ് പ്രശ്നങ്ങൾ - 43,303
മറ്റ് റോഡ് നിയമലംഘനങ്ങൾ - 22,46,120
(തുടരും)