ഡേവിസ് പൈനാടത്ത്
മിന്നാമിനുങ്ങേ, മിന്നുംമിനുങ്ങേ
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം...
അകാലത്തിൽ പൊലിഞ്ഞ പ്രസിദ്ധ നടനും നാടൻ പാട്ടുകാരനുമായ കലാഭവൻ മണി പാടി പ്രശസ്തമാക്കിയ പാട്ട്. ഓരോ അപകടം ഞെട്ടിക്കുന്പോഴും മാതാ-പിതാ ഹൃദയമുള്ളവരുടെ മനസിൽ തെളിയാവുന്ന വരികൾ.
ഓൺലൈൻ ചലഞ്ചുകളിലും വാട്സാപ്പ് കൂട്ടായ്മകളിലുമൊക്കെ ആകർഷിക്കപ്പെട്ട് ബൈക്കിൽ പറന്നു പറന്നുപോയ ചെറുപ്പക്കാർ കേരളത്തിലും ചിലരുണ്ട്. ബൈക്ക് റൈഡിംഗ് ഹരമാക്കിയവർ. ഡ്രൈവിംഗ് ആഘോഷിച്ചവർ. സ്വന്തക്കാരെ കണ്ണീരു കുടിപ്പിച്ച് അവർ കടന്നുപോയിട്ടും പേടിപ്പെടുത്തുന്ന ബൈക്ക് ഇരന്പങ്ങൾ ഇവിടെ അവസാനിക്കുന്നതേയില്ല..!
"ലോകം ഞങ്ങളുടെ കളിക്കളം'
ലോകം ഞങ്ങളുടെ കളിക്കളം - അതാണ് അവരുടെ മുദ്രാവാക്യം. അമേരിക്ക ആസ്ഥാനമായി എഴുപത്തയ്യായിരത്തിലേറെ അംഗങ്ങളുള്ള അയൺബട്ട് അസോസിയേഷൻ (ഐബിഎ) എന്ന ഓൺലൈൻ കൂട്ടായ്മയുടെ പ്രധാന "കളി' അതിവേഗ ബൈക്ക് റൈഡിംഗ് ചലഞ്ചാണ്. 24 മണിക്കൂറിൽ 1624 കിലോമീറ്റർ ബൈക്കിൽ ഓടിയെത്തേണ്ട "സാഡിൽസോർ ചലഞ്ചാ'ണ് ഐബിഎയിൽ അംഗത്വം സന്പാദിക്കാനുള്ള ഏറ്റവും ചെറിയ റൈഡ്!
അയൺബട്ട് കൊച്ചുകേരളത്തെ ഞെട്ടിച്ചതു കഴിഞ്ഞവർഷം ഏപ്രിലിലാണ്. "സാഡിൽ സോർ ചലഞ്ചി'ൽ പങ്കെടുക്കാൻ പുറപ്പെട്ട ഒറ്റപ്പാലം കയറുംപാറയിൽ സമത വീട്ടിൽ സുഗതന്റെ ഏകമകൻ മിഥുൻ ഘോഷ്(22) കർണാടകയിലെ ചിത്രദുർഗയിൽ അപകടത്തിൽ മരിച്ചു. 24 മണിക്കൂർ 1624 കിലോമീറ്റർ എന്നുവച്ചാൽ മണിക്കൂറിൽ ശരാശരി 68 കിലോമീറ്റർ വേഗം!
മരണവേഗത്തിന്റെ മാപ്പ്
വാഹനപ്രേമിയായിരുന്നു മിഥുൻഘോഷ്. നാലാംക്ലാസ് മുതൽ ഓട്ടോമൊബൈൽ മേഖലയുമായി ബന്ധപ്പെട്ട മാസികകളും പുസ്തകങ്ങളും വായിക്കാനായിരുന്നു ഇഷ്ടമെന്ന് അച്ഛൻ സുഗതൻ പറഞ്ഞു. എൻജിനീയറിംഗിനു ചേർന്നപ്പോഴും ഓട്ടോമൊബൈൽ എൻജിനീയറിംഗ് തന്നെ തെരഞ്ഞെടുത്തു. പാന്പാടി നെഹ്റു കോളജിൽ അവസാനവർഷ വിദ്യാർഥിയായിരിക്കെയാണ് കോയന്പത്തൂരിലേക്കെന്ന് അച്ഛനോടു കള്ളം പറഞ്ഞ് അവൻ ചലഞ്ചിനായി തന്റെ ഹോണ്ട സിബിആർ ബൈക്കിൽ പുറപ്പെട്ടത്. യാത്രാസജ്ജീകരണങ്ങൾ കണ്ട് സംശയം തോന്നിയെങ്കിലും കൂടുതലൊന്നും ആരും ചോദിച്ചില്ല..!
പിറ്റേന്നു രാവിലെ കർണാടക പോലീസ് ഫോണിൽ മിഥുൻ അപകടത്തിൽ മരിച്ച വിവരം അറിയിക്കുകയായിരുന്നു. പൂനെ - ബംഗളൂരു ഹൈവേയിലെ ചിത്രദുർഗയിൽ ബൈക്ക് ലോറിയിലിടിച്ച് തത്ക്ഷണം മരിക്കുന്പോൾ, ചലഞ്ചിന്റെ ഭാഗമായി മിഥുൻ 221 കിലോമീറ്റർ പൂർത്തിയാക്കിയിരുന്നു.
ചലഞ്ച് പ്രകാരം 1624 കിലോമീറ്റർ സഞ്ചരിക്കേണ്ട മാപ്പ്, മിഥുൻ തന്റെ കിടപ്പുമുറിയുടെ വാതിലിനു പിറകിൽ ഒട്ടിച്ചിരുന്നതു പിന്നീടു കണ്ടെത്തി. പാലക്കാടുനിന്ന് ബംഗളൂരുവിലേക്കും അവിടെനിന്നു ഹുബ്ലിയിലേക്കും നിർദിഷ്ടസമയം കൊണ്ട് ബൈക്ക് റൈഡിംഗ് നടത്തി ചലഞ്ച് പൂർത്തിയാക്കാനായിരുന്നു പദ്ധതി. ഒന്നും നടന്നില്ല. അരുതാത്തതു നടന്നു - അവന്റെ മരണം, വെറും 22 വയസിൽ
ആരോടും പറയാതെ, അവൻ പോയി
വാഹനക്കന്പം കൂടുതലാണെന്ന് അറിയാമായിരുന്നെങ്കിലും ഇത്തരം ഒരു ചലഞ്ചിന്റെ ഭാഗമാകാൻ മകൻ ശ്രമിക്കുന്നത് അറിയില്ലായിരുന്നെന്ന് അച്ഛൻ സുഗതൻ. മരണവാർത്തയറിഞ്ഞശേഷം മിഥുന്റെ മുറി പരിശോധിച്ചപ്പോഴാണ് വാതിലിനു പിറകിൽ വരച്ച് ഒട്ടിച്ച മാപ്പ് കാണുന്നതും ചലഞ്ചിനെക്കുറിച്ച് അറിയുന്നതും. സുഗതൻതന്നെ ഇക്കാര്യം പുറത്തുവിട്ടതോടെ കേരളത്തിൽ ഇക്കാര്യം ചർച്ചയായി. അയൺബട്ടിൽ അംഗമായ മലയാളികളെക്കുറിച്ചും മറ്റും അന്വേഷിക്കുമെന്ന് ഡിജിപി തന്നെ പറഞ്ഞെങ്കിലും കാര്യമായൊന്നും നടന്നില്ലെന്നും അദ്ദേഹം പറയുന്നു.
അയൺബട്ടിനെ ഫോളോ ചെയ്തിരുന്ന മിഥുന്റെ ചില സഹപാഠികളൊക്കെ അതിൽനിന്നു പിന്തിരിഞ്ഞെന്നു മാത്രം. കേരളത്തിൽ മറ്റനേകം യുവാക്കളും മകന്റെ അപകടം പാഠമാക്കി ഓൺലൈൻ ചലഞ്ച് ഒഴിവാക്കിയിട്ടുണ്ടാകുമെന്നും സുഗതൻ കരുതുന്നു. അതിനു പക്ഷേ, മിഥുന്റെ ജീവൻതന്നെ വേണ്ടിവന്നു.അകലൂർ ഹൈസ്കൂളിലെ പ്രധാനാധ്യാപിക പ്രിയയാണ് മിഥുന്റെ അമ്മ. മിത്ര ഏകസഹോദരിയും.
എങ്കിലും, അതു വേണമായിരുന്നോ..
മിഥുൻഘോഷിന്റെ മരണവും ബൈക്ക് റൈഡ് ചലഞ്ചുമൊക്കെ വാർത്തയായപ്പോൾ സുഹൃത്ത് ബേസിൽ ഏബ്രഹാം ഫേസ്ബുക്കിൽ എഴുതി...""മിഥുൻ ഒരു വാഹനപ്രേമിയും യാത്രകളെ ഒട്ടേറെ ഇഷ്ടപ്പെട്ട വ്യക്തിയുമായിരുന്നു. ജീവിതത്തിൽ ഒട്ടേറെ പ്രതീക്ഷകളും ആഗ്രഹങ്ങളുമുള്ള വ്യക്തിയുമായിരുന്നു. അല്ലാതെ ഒരു സൂയിസൈഡ് ഗെയിം കളിച്ച് സ്വയം മരിക്കാൻ ഇറങ്ങിപ്പുറപ്പെട്ടതല്ല..എല്ലാവർക്കും ഓരോരോ ആഗ്രഹങ്ങൾ ഉണ്ടാവൂല്ലോ...''
എങ്കിലും...എങ്കിലും മാതാപിതാക്കളുടെ മനസുള്ളവർ ചോദിച്ചുപോവും; അതു വേണമായിരുന്നോ. വാതിലിനു പിറകിൽ ഒട്ടിച്ച മാപ്പിൽ "റിസ്ക് 70 ശതമാനം' എന്നുകൂടി എഴുതിവച്ചുള്ള മിഥുന്റെ യാത്ര പ്രിയപ്പെട്ടവർക്കു തീരാദുഃഖമല്ലേ സമ്മാനിച്ചത്? അവന്റെ പ്രതീക്ഷകളും ആഗ്രഹങ്ങളും ഇനിയെവിടെ..?
വാട്സാപ്പിലെ ബൈക്ക് സ്റ്റണ്ടിംഗ്
കഴിഞ്ഞ മഹാനവമി നാളിലാണ്. അതിരപ്പിള്ളി റോഡിൽ ഒരു ബൈക്കപകടം സംഭവിക്കുന്നു. യുവാവ് തത്ക്ഷണം മരിച്ചു. പക്ഷേ, ഒപ്പം പാഞ്ഞിരുന്ന ബൈക്കുകളിൽ ഉണ്ടായിരുന്ന ചെത്തുപിള്ളേർക്കൊന്നും മരിച്ചയാളെ അറിയില്ല. അപ്പോൾ എങ്ങനെ നിങ്ങളെല്ലാവരും ഒരുമിച്ച്...!
പുതുതലമുറയുടെ ഒരു ഹരമായ വാട്സാപ്പ് കൂട്ടായ്മയിലെ അംഗമായിരുന്നു മരിച്ച അലൻ. പത്തൊന്പതുകാരൻ. പരസ്പരം അറിയാതെ എങ്ങനെയോ ഒരു വാട്സാപ്പ് കൂട്ടായ്മയിൽ അംഗമായവർ. എല്ലാവരും വിദ്യാർഥികൾ. അവർ അന്നുരാവിലെ തൃശൂരിൽ ഒത്തുചേരുന്നു. പന്ത്രണ്ട് ബൈക്കുകളിലായി അതിരപ്പിള്ളിക്കു പുറപ്പെടുന്നു. കൂട്ടത്തിൽ മിക്കവർക്കും പരസ്പരം പരിചയമില്ലായിരുന്നു. അലനൊപ്പം ബൈക്കിൽ യാത്രചെയ്ത തൃശൂർ പൂങ്കുന്നം പുത്തൻപീടിക സിദ്ദിഖിന്റെ മകൻ അജ്മൽ മാത്രമായിരുന്നു അലന്റെ പരിചയക്കാരൻ. അപകടത്തിൽ അജ്മലിനും സാരമായി പരിക്കേറ്റു.
വീട്ടുകാരോടു വാശിപിടിച്ചു വാങ്ങിയ പുത്തൻബൈക്കിൽ സംഘത്തിലെ മറ്റ് ഇരുപതുപേർക്കൊപ്പം പോയ അലൻ ഇന്നില്ല. അതിരപ്പിള്ളി റോഡിലെ കൊന്നക്കുഴി ചക്രാണിവളവിൽ റോഡിൽനിന്നു തെന്നിമാറിയ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ചായിരുന്നു ദുരന്തം.
തൃശൂർ അരണാട്ടുകര വലിയങ്ങാടിയിൽ ആലപ്പാട്ട് പള്ളിപ്പുറത്തുകാരൻ മാർട്ടിന്റെയും ആനിയുടേയും മകനാണ് അലൻ. ഒരു വർഷത്തെ ഫിസിയോതെറാപ്പി കോഴ്സിനുശേഷം ഡിഗ്രിക്കു ചേർന്നിരിക്കുകയായിരുന്നു. ഡിഗ്രി കഴിഞ്ഞും ഫിസിയോ തെറാപ്പി പഠിക്കണം.. വിദേശത്തു പോകണം എന്നൊക്കെയായിരുന്നു അവന്റെ ആഗ്രഹമെന്നു പിതാവ് മാർട്ടിൻ പറഞ്ഞു.
അതു വേണ്ട ബ്രോ
തൃശൂർ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധ കാന്പയിനിട്ട പേരായിരുന്നു "വേണ്ട ബ്രോ!'. യുവാക്കളോട് അവരുടെ രീതിയിൽതന്നെ കാര്യം പറയുകയായിരുന്നു ലക്ഷ്യം.
റാഷ് ഡ്രൈവിംഗ് ലഹരിയാക്കിയ ന്യൂജൻ യുവത്വത്തോടും പറയാനുള്ളത് ഒന്നുമാത്രം - വേണ്ട ബ്രോ. ജീവനും ജീവിതവും പണയം വച്ചുള്ള ഒരു കളിയും റോഡിൽ നമുക്കു വേണ്ട. ചങ്ക് ബ്രോസായി ചെത്തിനടക്കേണ്ട പ്രായം മരണമെത്തേണ്ട നേരമല്ലെന്നു മനസിലുറപ്പിച്ചാവണം ഡ്രൈവിംഗ്. ചോരത്തിളപ്പ് കാട്ടേണ്ടതു റോഡിലല്ല.ഡ്രൈവിംഗ് ആസ്വദിക്കാം, ആഘോഷിക്കരുത് - മോട്ടോർ വാഹനവകുപ്പു തന്നെ പലയിടത്തും എഴുതിവച്ചിട്ടുള്ള വാചകമാണിത്. ആഘോഷം അതിരുവിട്ടാൽ, നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ, സീനാവും. സീൻ ഡാർക്കാവും!
ഷേപ്പ് മാറ്റുന്നവർ
സ്റ്റൈൽ കൂട്ടാൻ വാഹനങ്ങളുടെ ഷേപ്പ് മാറ്റി സ്വന്തം ഷേപ്പ് കളയുന്നവരും ഇല്ലാതില്ല. എന്നിട്ടും രൂപംമാറ്റൽ ഫാഷനാക്കുകയാണ് പുതുതലമുറ. സൈഡ് മിറർ ഡ്രൈവറുടെ മൂന്നാംകണ്ണാണ്. സ്റ്റൈൽ കൂട്ടാനായി സൈഡ് മിറർ വരെ പറിച്ചെറിയുന്ന ന്യൂജൻ ബ്രോസ് തങ്ങളുടെ പ്രവൃത്തി ആത്മഹത്യാപരമാണെന്നു മനസിലാക്കുന്നതേയില്ല.
രൂപമാറ്റം വരുത്തലും അപകടസാധ്യത കൂട്ടുമെന്നു കണക്കുകൾ പറയുന്നു. കന്പനിയുടെ രൂപകല്പനയ്ക്കനുസരിച്ചുള്ള വാഹനങ്ങളുടെ ബോഡി, സൈലൻസർ തുടങ്ങിയ ഭാഗങ്ങൾ മാറ്റി പകരം മറ്റു വാഹനഭാഗങ്ങൾ കൂട്ടിച്ചേർത്തു വരുത്തുന്ന മാറ്റം നിരവധി സുരക്ഷാപ്രശ്നങ്ങൾക്കും അപകടങ്ങൾക്കും വഴിവയ്ക്കാം.
നിയമപ്രകാരമല്ലാതെയും, ആവശ്യമായ അനുമതി വാങ്ങാതെയും വാഹനങ്ങൾക്കു രൂപമാറ്റം വരുത്താൻ പാടില്ല. വാഹന രജിസ്ട്രേഷൻ കാൻസൽ ചെയ്യുന്നതടക്കമുള്ള ശിക്ഷാനടപടികൾ കാത്തിരിപ്പുണ്ടെന്നും ഓർക്കുക.
ഫ്രീക്കൻമാരും പോലീസ് ചേസും
ഹെൽമറ്റില്ലാതെ പായുന്ന ഫ്രീക്കന്മാരെ തടഞ്ഞുനിർത്തി പരിശോധിക്കുന്ന പതിവുണ്ടായിരുന്നു തൃശൂരിലെ പോലീസിന്. എന്നാൽ, കൈ കാണിച്ചിട്ടും നിർത്താതെ പാഞ്ഞ ചില ഫ്രീക്കന്മാരെ ചേസ് ചെയ്തതു പോലീസിനു പണിയായി. ഫ്രീക്കന്മാർ അപകടത്തിൽപെട്ടതു ചേസിന്റെ കുറ്റമായി. അതോടെ റേഞ്ച് ഐജിയുടെ ഉത്തരവ് കമ്മീഷണർ മുതൽ സ്റ്റേഷൻ ഹൗസ് ഓഫീസർ വരെയുള്ളവർക്കു വന്നു - ചേസ് വേണ്ട. പിന്തുടർന്നു പിടിക്കേണ്ട.
ചേസ് നിർത്തിയതോടെ വാഹന പരിശോധനകളിൽ നിർത്താതെ പായുന്ന ഇരുചക്ര വാഹനങ്ങളുടെ എണ്ണം കൂടിയതു മിച്ചം.
സാഹസികത ന്യൂജൻ മുഖമുദ്ര മനഃശാസ്ത്രജ്ഞർ പറയുന്നു -
യൗവനത്തിന്റെ സഹയാത്രികരാണ് സാഹസികതയും വേഗവും. പക്ഷേ, വേണ്ടത്ര സുരക്ഷയും ശ്രദ്ധയും ഉണ്ടായില്ലെങ്കിൽ ജീവൻ നഷ്ടപ്പെടുത്താനും ഈ സഹയാത്രികർ മതിയാകും.
ഒരു വ്യക്തിയുടെ, അല്ലെങ്കിൽ സമൂഹത്തിന്റെ സാംസ്കാരിക നിലവാരം ശരിക്കും വ്യക്തമാകുന്ന ഇടംകൂടിയാണ് പൊതുനിരത്തുകൾ. സഹജീവിയോടുള്ള പരിഗണനയും പ്രധാനമാണ്. എന്നാൽ, മറ്റുള്ളവരോടുള്ള ആദരവു കുറവും, സാഹസികത കാണിച്ച് ശ്രദ്ധ നേടാനുള്ള മനസും ന്യൂജനറേഷന്റെ മുഖമുദ്രയാണ്. അപകടങ്ങളിലേക്കുള്ള എടുത്തുചാട്ടത്തിന് പ്രധാന കാരണവും.
ബാല്യം മുതൽ കളിക്കുന്ന കാർ - ബൈക്ക് റേസിംഗ് പോലുള്ള കംപ്യൂട്ടർ ഗെയിമുകളുടെ ദുഃസ്വാധീനവും ഇന്നത്തെ യുവതലമുറയുടെ ഡ്രൈവിംഗിൽ ദൃശ്യമാണ്.
ജീവിതം ഒന്നേയുള്ളൂ, അത് അടിച്ചുപൊളിക്കുക എന്ന മനോഭാവ വും അപകടകാരണമാണ്. ലഹരിയും കൂടിയുണ്ടെങ്കിൽ അപകടം ഓടിയെത്തും. റോഡിൽ അവശ്യം വേണ്ട ക്ഷമയുടെ കാര്യത്തിലും യുവതലമുറ പിന്നിൽതന്നെയാണ്.
മണി വീണ്ടും പാടുന്നു...
നേരേ പടിഞ്ഞാറു സൂര്യൻ
താനേ മറയുന്ന സൂര്യൻ
ഇന്നലെ ഇത്തറവാട്ടില്
തത്തിക്കളിച്ചൊരു പൊൻസൂര്യൻ
തെല്ലു തെക്കേപ്പുറത്തെ മുറ്റത്ത്
ആറടിമണ്ണിലുറങ്ങിയല്ലോ...
കൊലയ്ക്കു കൊടുക്കണോ നമ്മുടെ മക്കളെ..?
നിങ്ങളുടെ മക്കളെ നിങ്ങൾതന്നെ കൊല്ലണോ..? തൃശൂർ സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര ഫേസ്ബുക്കിൽ ചോദിച്ചതാണിത്.
അതിവേഗം മൂലമുള്ള ബൈക്കപകടങ്ങൾ ജില്ലയിൽ പെരുകുന്നതിനെതിരേ മുന്നറിയിപ്പുമായി, മൂന്നുവർഷത്തിനകം ഉണ്ടായ ബൈക്കപകടങ്ങളുടെ കണക്കുകൾ സഹിതമായിരുന്നു പോലീസ് മേധാവിയുടെ പോസ്റ്റ്.
ആഡംബര കാറുകളെക്കാൾ വിലയുള്ളതും കാറിനേക്കാൾ വേഗമുള്ളതുമായ ഇരുചക്ര വാഹനങ്ങളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഇതോടൊപ്പം അപകടങ്ങളും കൂടുന്നു. മരിക്കുന്നവരിലും, ഗുരുതര പരിക്കേറ്റു ജീവച്ഛവമാകുന്നവരിലും ഭൂരിഭാഗം 30 വയസിൽ താഴെയുള്ളവരാണെന്നു ചൂണ്ടിക്കാട്ടിയ കമ്മീഷണർ ചോദിച്ചു: എങ്ങോട്ടാണ് ഈ കുട്ടികൾ പായുന്നത്.
മറ്റൊരു ചോദ്യം രക്ഷിതാക്കളോടും അദ്ദേഹം ഉന്നയിച്ചു: മുന്തിയ ഇനം ബൈക്ക് വാങ്ങിനല്കണമെന്ന പിടിവാശിക്കു കീഴടങ്ങുന്നതിനുമുന്പ് അവരുടെ ജീവനാണോ വലുതെന്നു ചിന്തിക്കാറുണ്ടോ..???
(തുടരും)