പി.ജയകൃഷ്ണൻ
ഉപ്പില്ലാത്ത ഭക്ഷണമോ, ആർക്കും ചിന്തിക്കാൻ പോലും പറ്റില്ല. എന്നാൽ ആ ഉപ്പിൽ പോലും മായം ഉണ്ടെന്നറിയുന്പോൾ ആശങ്കപ്പെടാത്തവരുണ്ടാവില്ല. നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാൻ പറ്റാത്തതാണല്ലോ ഉപ്പ്. എന്തു വേണമെങ്കിലും നമ്മള്‍ക്ക് മാറ്റിനിര്‍ത്താം. പക്ഷേ ഉപ്പ്, അതൊരിക്കലും മാറ്റി നിര്‍ത്താനാവില്ല. ഭക്ഷണത്തില്‍ ഒരൽപമെങ്കിലും ഉപ്പ് വിതറാതെ നമുക്ക് കഴിക്കാനും ആവില്ല. എന്നാല്‍ അതിലും മായമുണ്ടെന്നാണ് പുതിയ പഠനറിപ്പോര്‍ട്ട്.
അമേരിക്കന്‍ വെസ്റ്റ് അനലറ്റിക്കല്‍ ലബോറട്ടറീസില്‍ നടന്ന പഠനമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുന്നത്. ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കുന്ന ’പ്രോസസ്ഡ്’ ഉപ്പുകളുടെ കൂട്ടത്തില്‍ വിഷാംശമുള്ള ഉപ്പും ഉള്‍പ്പെടുന്നുവെന്നാണ് കണ്ടെത്തൽ. പൊട്ടാസ്യം ഫെറോസയനൈഡ് എന്ന വിഷമയമായ പദാര്‍ഥം പരിശോധനയ്ക്കെത്തിയ ഇന്ത്യയിലെ ഒരു കന്പനിയുടെ ഉപ്പിലും കണ്ടെത്തിയെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.
ഉപ്പിനെ ’പ്രോസസ്’ ചെയ്തെടുക്കുന്ന ഘട്ടത്തിലാണത്രേ ഇത്തരം പദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നത്. കാൻസര്‍, വന്ധ്യത, ഹൈപ്പര്‍ തൈറോയിഡിസം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, വൃക്ക സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കെല്ലാം കാരണമാകുന്ന പദാര്‍ഥമാണ് പൊട്ടാസ്യം ഫെറോസയനൈഡ് എന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു .
സര്‍ക്കാരും വാണിജ്യലോബികളും ചേര്‍ന്നുള്ള അവിഹിത കൂട്ടുകെട്ടാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം രാജ്യസഭയിൽപോലും ഉപ്പിലെ മായം പ്രധാന ചർച്ചയായിരുന്നു.
ചായപ്പൊടിയും വില്ലൻ
മായം കലർന്ന വിവിധ ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിപണിയിൽനിന്ന് അടുത്ത കാലത്തായി പിടികൂടിയതിൽ മുഖ്യ ഇനമാണ് ചായപ്പൊടി. കൂത്തുപറമ്പ് നഗരത്തിലെ ഒട്ടേറെ ചായക്കടകളിലും ഹോട്ടലുകളിലും തട്ടുകടകളിലും നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് മായം കലർന്ന ചായപ്പൊടി ഉപയോഗിക്കുന്നത് വീണ്ടും ശ്രദ്ധയിൽപെട്ടത്.
ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ കൂത്തുപറന്പ് നഗരത്തിലെ മുപ്പത് കടകളിൽ പരിശോധന നടത്തിയിരുന്നു. ഇവയിൽ പല കടകളിൽനിന്നും ചായപ്പൊടിയുടെ സാമ്പിൾ എടുത്ത് ഗുണനിലവാര പരിശോധനയ്ക്ക് അയച്ചു. കോഴിക്കോട്ടെ റീജിയണൽ അനലറ്റിക്കൽ ഫുഡ് ലബോറട്ടറിയിൽ അയച്ചു നടത്തിയ പരിശോധനയിലാണ് നിരോധിക്കപ്പെട്ട കൃത്രിമ വർണ വസ്തുക്കളായ കാർമിയോസിൻ, സൺ സൈറ്റ് യെല്ലോ, ടാർ ടാറിസിൻ എന്നിവ ചേർത്തതായി കണ്ടെത്തിയത്.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം യാതൊരു കാരണവശാലും ഭക്ഷ്യവസ്തുക്കളിൽ ചേർക്കാൻ പാടില്ലാത്ത നിറമാണിവ. ഗുണനിലവാരം കുറഞ്ഞ ചായപ്പൊടികളും ഉപയോഗിച്ച ശേഷം കളയുന്ന ചായപ്പൊടികളും ശേഖരിച്ച് കൊണ്ടുപോയി കേരളത്തിനു പുറത്തെ രഹസ്യ കേന്ദ്രത്തിൽ സിന്തറ്റിക്ക് വർണ വസ്തുക്കൾ, രുചി വർധക വസ്തുക്കൾ എന്നിവ ചേർത്താണ് ഇത്തരം ചായപ്പൊടികൾ വിപണിയിൽ എത്തിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇത്തരം മായം കലർന്ന ചായ തുടർച്ചയായി കുടിച്ചാൽ കുടലിൽ കാൻസർ, അലർജി, മൈഗ്രേയ്ൻ, തൈറോയ്ഡ് കാൻസർ, ഡിപ്രഷൻ, കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റി എന്നീ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന് ആരോഗ്യ വകുപ്പധികൃതർ വ്യക്തമാക്കുന്നു. ചെറിയ തുകയ്ക്ക് ലഭിക്കുന്ന ഇത്തരം ചായപ്പൊടികൾ ഉപയോഗിച്ചാൽ മായമില്ലാത്ത ചായപ്പൊടികൾ ഉപയോഗിച്ച് തയാറാക്കുന്നതിന്റെ ഇരട്ടിയിലധികം ചായ ഉണ്ടാക്കാനാകുമെന്നതാണ് ചില വ്യാപാരികൾ ഇത്തരം ചായപ്പൊടികൾ ഉപയോഗിക്കാനുള്ള മുഖ്യകാരണം. കൂടാതെ ഇത്തരം ചായ ഒരു തവണ കുടിച്ചാൽ വീണ്ടും കുടിക്കാനുള്ള പ്രവണത ഉണ്ടാവുകയും ചെയ്യുമത്രെ. അതിനാൽ നല്ലതെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ചായപ്പൊടി ഉപയോഗിക്കുക.
ഭക്ഷ്യ ഉത്പന്നങ്ങൾ രോഗം ഫ്രീ മാർക്കറ്റുകൾ
പരസ്യങ്ങളുടെ മായാവലയത്തിൽ കുരുങ്ങുന്നതിനു മുന്‍പ് കാണുന്നതല്ല യാഥാർഥ്യം എന്ന് മനസിലാക്കാനെങ്കിലും നാം ശ്രമിക്കേണ്ടിയിരിക്കുന്നു. അത് ഭക്ഷ്യവസ്തുക്കളാകുന്പോൾ പ്രത്യേകം പറയേണ്ട കാര്യമില്ല. ശർക്കര പോലും മായത്തിൽ കുരുങ്ങിയിരിക്കുന്നു എന്നു പറയുന്പോൾ എങ്ങനെ ആശങ്കപ്പെടാതിരിക്കും.
ചതി പേറി ശർക്കര
നിറവും തിളക്കവുമാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതെന്ന് കച്ചവടതന്ത്രമറിയുന്ന ആർക്കും അറിയാം. ഇത് ചൂഷണം ചെയ്യുന്നതിന്റെ ഭാഗമായാണ് അടുത്ത കാലത്ത് ശർക്കരയിലും (വെല്ലം) വ്യാപകമായി വിഷാംശം ചേർക്കാൻ തുടങ്ങിയത്. വെല്ലത്തിന് ആകർഷകമായ നിറവും തിളക്കവും നല്‍കാനായി മാരക വിഷാംശമായ റോഡാമിൻ ബി ആണ് ചേർക്കുന്നത്.
കണ്ണൂർ ജില്ലയിലടക്കം ഇത്തരം വെല്ലം നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ഇത്തരം വെല്ലത്തിന്റെ വില്പന പൂർണമായും തടയാനായിട്ടില്ല. കാൻസർ ഉൾപ്പെടെ രോഗങ്ങൾക്ക് കാരണമാകുന്ന രാസവസ്തുക്കൾ വെല്ലത്തിൽ ചേർത്തതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഈ നടപടി.
തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ വെല്ലം നിർമാണ സ്ഥാപനങ്ങൾക്കും സംസ്ഥാനത്തെ വ്യാപാരികൾക്കും ഭക്ഷ്യ സുരക്ഷാ വിഭാഗം ഉത്തരവ് കൈമാറിയിരുന്നു. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, തലശേരി, ഇരിട്ടി, കണ്ണൂർ എന്നിവിടങ്ങളിലെ കടകളിൽ നിന്നും ശേഖരിച്ച വെല്ലത്തിന്റെ സാമ്പിൾ കോഴിക്കോട്ടെ റീജിയണൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് വെല്ലത്തിൽ വ്യാപകമായ രീതിയിൽ റോഡാബിൻ ബി കലർന്നതായി കണ്ടെത്തിയത്.
തുണികള്‍ക്ക് ചായത്തിന് ഉപയോഗിക്കുന്ന രാസവസ്തു വെല്ലത്തിൽ ചേർത്തതായാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇവ ചേർത്ത വെല്ലത്തിന് കടും റോസ് നിറമാണ് ഉണ്ടാവുക. റോഡമിന്‍ ബി ദേഹത്ത് തട്ടിയാല്‍ ചര്‍മാര്‍ബുദത്തിന് വരെ സാധ്യതയുണ്ടെന്നും ഇത് ചേര്‍ത്ത വെല്ലം ശരീരത്തിനകത്തെത്തിയാല്‍ കാന്‍സര്‍ പിടിപെടാന്‍ വഴിവയ്ക്കുമെന്നും ഭക്ഷ്യസുരക്ഷാ അധികൃതര്‍ പറയുന്നു.
കരിമ്പ് ഉല്പന്നത്തിന്റെ സ്വാഭാവിക നിറത്തിന് വിപരീതമായി ഉപഭോക്താക്കള്‍ നല്ല നിറമുള്ള വെല്ലം തെരഞ്ഞെടുക്കുന്നതിനാണ് ഇത്തരം നിറങ്ങളില്‍ വെല്ലം കേരളത്തിലെത്താന്‍ കാരണമാവുന്നത്. കറുത്ത വെല്ലത്തില്‍ ഇത്തരം രാസവസ്തുക്കളുടെ സാന്നിധ്യം പ്രത്യക്ഷമായി കണ്ടിട്ടില്ല. കോയമ്പത്തൂരും കർണാടകയിലും കൃത്യമായ മേല്‍വിലാസം പോലുമില്ലാത്തവരാണ് ഇത്തരം വെല്ലം ഉത്പാദിപ്പിക്കുന്നത്. .
നേരത്തെ സിമന്റ് ചാക്കുകളില്‍ പോലും കേരളത്തില്‍ വെല്ലം എത്തിയിരുന്നതായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥിരീകരിക്കുന്നു. പരിശോധകരുടെ ശ്രദ്ധയില്‍ ഇത് പെട്ടതോടെയാണ് അതിന് അറുതിയുണ്ടായത്. റോഡാബിൻ ബി ചേര്‍ത്ത വെല്ലം കുടല് കാന്‍സറിനും കരള്‍ രോഗങ്ങള്‍ക്കും കാരണമാകും. വെല്ലത്തില്‍ മായം ചേര്‍ത്തതായി തെളിഞ്ഞാല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാം. ആര്‍ക്കെങ്കിലും ജീവഹാനിയുണ്ടായാല്‍ ജീവപര്യന്തം തടവും ലഭിക്കും.നേരത്തെ വെല്ലത്തിന്റെ പരിശോധന തമിഴ്നാട്ടിലും കര്‍ണാടകത്തിലും നടത്തിയിരുന്നു.
മാസങ്ങൾക്കു മുന്‍പ് കണ്ണൂർ ഇരിട്ടിയിലെ ക്ഷേത്രത്തിൽ പ്രസാദ സദ്യയായി പായസം തയാറാക്കിയപ്പോൾ വെല്ലം ഉപയോഗിച്ചതിലെ നിറം മാറ്റം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി ലഭിച്ചത്. ഇതായിരുന്നു വെല്ലത്തിൽ മായം കലർന്നിട്ടുണ്ടോ എന്ന അന്വേഷണത്തിന് തുടക്കമായത്. കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ സി.എ. ജനാർദ്ദനനു പുറമെ കൂത്തുപറമ്പ് ഫുഡ് സേഫ്റ്റി ഓഫീസർ ഷോണിമയും ഉൾപ്പെട്ട പ്രത്യേക സ്ക്വാഡാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തിയത്. ഇതേ തുടർന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റ ദിവസം പരിശോധനയും നടന്നിരുന്നു.
അരിയിലെ മായം
അരിയിലും മായമോ എന്ന ചിന്തയായിരുന്നു ഇതുവരെ എല്ലാവർക്കും. ഇന്നതും സംഭവിച്ചിരിക്കുന്നു. എല്ലാം കച്ചവടക്കണ്ണിലൂടെ കാണുന്നവർ വെളുത്ത അരി റെഡ്ഓക്സൈഡ് ചേർത്ത് കുത്തരിയും മട്ടയുമാക്കുന്ന പ്രവണതയാണ് ഇന്ന് വ്യാപകമായി കാണുന്നത്. മട്ടയ്ക്കും ചമ്പാവരിക്കുമൊക്കെ നിറം കൂട്ടാനും കളറുകള്‍ തന്നെ ശരണം. ഭാരം വർധിപ്പിക്കാനായി പല വർണക്കല്ലുകളും മാർബിള്‍ കഷണങ്ങളുമൊക്കെയാണ് മറ്റൊന്ന്.
അരിയില്‍ ചേർക്കാൻ ഒറ്റ നോട്ടത്തില്‍ കണ്ടെത്താനാവാത്ത കല്ലുകള്‍ നിർമിച്ചു നല്കുന്ന സംഘങ്ങള്‍ പോലുമുണ്ട്. പഴകിയതും കേടുവന്നതുമായ അരി ചേർക്കുന്നതും വ്യാപകമാണ്. അരി മണികളുടെ തുടുപ്പ് കൂട്ടാനായി നെല്ല് പുഴുങ്ങുമ്പോള്‍ രാസപദാർഥങ്ങൾ ചേർക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. തവിടും തവിടെണ്ണയും മിക്സ് ചെയ്ത് കളര്‍ നല്‍കാനായി അരിയില്‍ ചേർക്കുന്ന രീതിയും കണ്ടുവരുന്നുണ്ട്.
അരി കഴുകുമ്പോള്‍ നിറം ഇളകുന്നുണ്ടെങ്കില് മായം ചേർത്തതാണെന്ന് സംശയിക്കാം. വഴുവഴുപ്പ് തവിടെണ്ണ ചേർത്തത്തിന്റെ സൂചനയാണ്. ഇത്തരം അരി നന്നായി കഴുകി മാത്രം ഉപയോഗിക്കുക. യഥാർഥ മട്ടയരി കഴുകിയാലും അരിക്ക് പുറത്തെ തവിടിന്റെ 23 ലൈന്‍ എങ്കിലും അവശേഷിക്കും. അരിവാങ്ങുമ്പോള്‍ ഗുണനിലവാരമുള്ള ബ്രാൻഡ് തന്നെ നോക്കി വാങ്ങുക.
(തുടരും)