പി. ജയകൃഷ്ണൻ
മാംസം മൂന്നു മണിക്കൂറിലധികം തുറന്നുവച്ചാൽ അത് പഴകുമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിലയിരുത്തൽ. ഫ്രീസറിലാണ് സൂക്ഷിക്കുന്നതെങ്കിലും മീനിനും മാംസത്തിനും ഓരോ നിമിഷവും മാറ്റം വന്നുകൊണ്ടിരിക്കും. ആഴ്ചകളോളം മാംസവും മീനുമൊക്കെ പല കടക്കാരും ഫ്രീസറിൽ സൂക്ഷിക്കുന്നതായാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ കണ്ടെത്തിയത്.
ഇത്തരത്തിൽ പഴകിയ മാംസവും മീനുമൊക്കെ ഉപയോഗിച്ച് തയാറാക്കിയ വിഭവങ്ങളാണ് തീൻമേശയിൽ നിരത്തുന്നത്. ഫ്രീസറിലോ ഫ്രിഡ്ജിലോ ഭക്ഷണം സൂക്ഷിക്കുന്നത് കുറ്റകരമല്ല. എന്നാൽ ഭക്ഷണം സൂക്ഷിക്കുന്ന കേന്ദ്രമായി മാത്രം അത് മാറുന്പോൾ സംശയിക്കേണ്ടിയിരിക്കുന്നു. ഭക്ഷണം ഫ്രീസറിൽ വയ്ക്കുന്ന തീയതിയും സമയവും രേഖപ്പെടുത്താനുള്ള സംവിധാനങ്ങൾ മിക്ക ഹോട്ടലുകളിലുമില്ല.
ഭക്ഷണ സാധനങ്ങൾ എപ്പോൾ ഉണ്ടാക്കിയതാണെന്ന് അറിയാനുള്ള ഉപഭോക്താക്കളുടെ അവകാശം ഒരിടത്തും പാലിക്കപ്പെടുന്നുമില്ല എന്ന് വ്യക്തം. ഫ്രീസറിൽ ഭക്ഷണം വയ്ക്കുന്നതുകൊണ്ടുമാത്രം അത് പഴകാതിരിക്കുന്നില്ല.
പഴകുന്നതിന് കൂടുതൽ സമയം പിടിക്കും എന്നു മാത്രം. എല്ലാ ഭക്ഷണവും കൂട്ടിക്കലർത്തി തുറന്ന രീതിയിലാണ് പലയിടങ്ങളിലും ഫ്രീസറിൽ സൂക്ഷിക്കുന്നത്.
ആഹാരസാധനങ്ങൾക്ക് നിറം പകരാൻ ചേർക്കുന്ന രാസവസ്തു പെട്ടെന്ന് മനുഷ്യരിൽ അപകടം വരുത്തുന്നില്ലെങ്കിലും നിരന്തരമായ ഉപയോഗം കാൻസർ പോലുള്ള മാരകരോഗങ്ങൾക്ക് വഴിവയ്ക്കുന്നു.
ഭക്ഷണത്തിലെ രാസവസ്തുക്കൾ
തലമുറകളിലേക്ക് പകരുന്ന ജനിതക തകരാർ വരെ ഭക്ഷണ പദാർഥങ്ങളിലെ രാസവസ്തുക്കൾ ഉണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. മഞ്ഞൾപ്പൊടിയിൽ ചേർക്കുന്ന ലെഡ്ക്രോമേറ്റ് ജനിതക തകരാർ ഉണ്ടാക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരോധിച്ചിരുന്നു. മുളക്പൊടിയിൽ സ്റ്റാർച്ച്, പോണ്ഷ്യ, 4ആർ, കാർമോയിസിൻ, സണ്സെറ്റ് യെല്ലോ തുടങ്ങിയ കൃത്രിമ നിറവും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
കാൻസറിനു കാരണമാകുന്ന നിരോധിക്കപ്പെട്ട കൃത്രിമ നിറമായ സുഡാൻവരെ മുളക്പൊടിയിൽ ഉപയോഗിച്ചു വരുന്നു. മസാല പായ്ക്കറ്റുകളിൽ വില കുറവുള്ള ഘടകങ്ങൾ (ഉപ്പ്) കൂടുതലായി ചേർത്ത് ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവണതയും അടുത്ത കാലത്ത് വർധിച്ചിട്ടുണ്ട്.
കേരളീയ ഭക്ഷണത്തിൽ ഒഴിവാക്കാൻ കഴിയാത്ത പരിപ്പ് വർഗങ്ങളിലും മായത്തിനു കുറവില്ല. ടിന്നിലടച്ച ഭക്ഷണങ്ങൾ വെടിയുണ്ടകളെക്കാൾ മാരകമാണെന്നു പറയുന്നു. ടിന്നിലടച്ച ബേബി ഫുഡുകൾ കുഞ്ഞുങ്ങൾക്ക് നല്കുന്ന പ്രവണത ഇന്നും കണ്ടുവരുന്നുണ്ട്. രുചി വർധിപ്പിക്കുന്നതിന് ബേബി ഫുഡുകളിൽ മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (എംഎസ്ജി) അഥവാ ചൈനീസ് ഉപ്പ് ധാരാളമായി ഉപയോഗിക്കുന്നുണ്ട്.
കൊച്ചുകുട്ടികൾക്കുള്ള ഭക്ഷണത്തിനു രുചി അത്യാവശ്യമില്ലെങ്കിലും മാതാപിതാക്കൾ രുചിച്ചു നോക്കാൻ ഇടയുണ്ടെന്ന തന്ത്രം മനസിലാക്കിയാണ് ഇങ്ങനെ ചെയ്യുന്നത്. എംസ്ജി ചേർത്ത ഭക്ഷണങ്ങൾ പതിവായി ഉപയോഗിക്കുന്നതിലൂടെ പിന്നീട് രുചിതന്നെ തിരിച്ചറിയാത്ത അവസ്ഥ ഉണ്ടാകുമെന്നാണ് കണ്ടെത്തൽ. എംഎസ്ജി തലച്ചോറിൽ മുഴകൾക്കും വളർച്ചാ മുരടിപ്പിനും വഴിവയ്ക്കുന്നു. എന്നാൽ അടുത്ത കാലത്തായി ഉപ്പിനു പകരം സോഡിയം ബെൻസോയേറ്റ്, നൈട്രേറ്റ്, സൾഫേറ്റ് തുടങ്ങി നിരവധി രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്.
കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് ഇവയുടെ ഉപയോഗം കാരണമാകുന്നു. പ്രിസർവേറ്റീവുകൾ ചേർക്കാതെ പായ്ക്കു ചെയ്ത ഭക്ഷ്യവസ്തുക്കൾ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കില്ല. ചോക്ലേറ്റുകൾ, ഐസ്ക്രീമുകൾ, കേക്കുകൾ തുടങ്ങിയവ വാനില, പൈനാപ്പിൾ, ചെറി, സ്ട്രോബറി തുടങ്ങിയ രുചികളിൽ ലഭിക്കുന്നത് പ്രകൃതി ദത്ത ഫലങ്ങളിൽ നിന്നല്ലെന്ന് അറിയാവുന്നവർ പോലും ഇത്തരം സാധനങ്ങൾ ധാരാളം വാങ്ങി കഴിക്കുന്നു.
പലതരം രാസ മിശ്രിതങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. പഴവർഗങ്ങളിൽനിന്നും വേർതിരിച്ചെടുക്കുന്ന എസ്സൻസുകളെക്കാൾ ഇവയ്ക്ക് വില വളരെ കുറവുമാണ്.
പാനീയങ്ങളിലും വിഷാംശം
പാനീയങ്ങളിലാകട്ടെ മധുരത്തിനുവേണ്ടി മാരക വിഷാംശങ്ങളടങ്ങിയ രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്. കോളകൾ തണുപ്പിക്കുന്പോൾ കട്ട പിടിക്കാതിരിക്കാൻ ചേർക്കുന്ന എത്തിലിൻ ഗ്ലൈക്കോൾ മാരക വിഷമാണ്. വളരെ ചെറിയ അളവിലാണ് ഇവ ഉപയോഗിക്കുന്നതെങ്കിലും ഒരു മണിക്കൂറിനുള്ളിൽ നാലു ലിറ്റർ കോള ഒരാൾ അകത്താക്കിയാൽ മരണം സംഭവിക്കും.
175 മില്ലിലിറ്റർ കോളയിൽ 80 മില്ലീഗ്രാം കഫീനുണ്ടാകും. ഇത് കോളയുടെ അടിമയാക്കുന്നതോടൊപ്പം വാതം, രക്തധമനികളുടെ വീക്കം എന്നിവയ്ക്ക് കഫീൻ കാരണമാകുന്നു. ഇതിലെ സൈക്ലമേറ്റുകൾ ബ്ലാഡർ കാൻസറിന് കാരണമാകുന്നതായി എലികളിൽ നടത്തിയ പഠനങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. അസിസൾഫെയിം, സാക്കറിൻ എന്നിവയും വിഷവസ്തുക്കളാണ്. കോളയിലെ ഫോസ്ഫോറിക് ആസിഡ് പല്ലിന്റെ കട്ടിയുള്ള ഇനാമലിനെ അലിയിച്ചു കളയുന്നു. കൂടാതെ ദഹനേന്ദ്രിയത്തിലെ അമ്ലത കൂട്ടുകയും ചെയ്യും.
ഒരു മിഠായിയിൽ പോലും ഇരുപതിലേറെ കൃത്രിമ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ശീതീകരിച്ചു സൂക്ഷിക്കുന്ന മാംസത്തിന്റെ നിറം നിലനിർത്തുന്നതിനായി ചേർക്കുന്ന സോഡിയം നൈട്രേറ്റ് ഉദര കാൻസറിനുവരെ വഴിവയ്ക്കും. സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾക്കു പുറമെ ഉടൻ പാകം ചെയ്യാൻ സജ്ജമാക്കിയ ഭക്ഷ്യ വസ്തുക്കളും വിപണി കൈയടക്കിക്കഴിഞ്ഞു. ആട്ട, പുട്ടുപൊടി, ദോശപ്പൊടി, പായസം മിക്സ് എന്നിവയിലും പ്രിസർവേറ്റീവുകൾ ചേർക്കുന്നുണ്ട്. ജീവൻ രക്ഷാ മരുന്നുകൾ പോലും ഗുണനിലവാരം പുലർത്താതെയാണ് വിൽക്കപ്പെടുന്നത്.
മായം ചേർക്കലിൽനിന്നു പഴവർഗങ്ങൾപോലും ഇന്നു വിഭിന്നമല്ല. മാന്പഴം, ആപ്പിൾ, മധുര നാരങ്ങ, മുന്തിരി, തണ്ണിമത്തൻ, കൈതച്ചക്ക, നേന്ത്രപ്പഴം തുടങ്ങി കീടനാശിനി തെളിക്കാത്ത പഴവർഗങ്ങൾ വില്പനയ്ക്കെത്തുന്നില്ല. പഴവർഗങ്ങൾ പഴുപ്പിക്കാനാണ് പ്രധാനമായും കാൽസ്യം കാർബൈഡ് അടക്കമുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്നത്. ഉത്പാദകർ മുതൽ മൊത്തക്കച്ചവടക്കാർവരെ ഇത്തരത്തിൽ രാസവസ്തുക്കൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
എന്നാൽ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നതു മാത്രമാണ് ഇതുവരെ തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതെന്നാണ് ഫുഡ്ഇൻസ്പെക്ടർമാർ വെളിപ്പെടുത്തുന്നത്. കൂടാതെ ചില ലായനികൾ ഉപയോഗിച്ച് പഴവർഗങ്ങൾ പഴുപ്പിക്കുന്നതും വ്യാപകമാണ്. പേരയ്ക്ക മാത്രമാണ് ഇതിൽനിന്നും വ്യത്യസ്തമായി നില്ക്കുന്നത്. ഭക്ഷ്യ വസ്തുക്കൾ കേടാകാതെ സൂക്ഷിക്കുന്നതിനും ലാഭത്തിനും വേണ്ടിയാണ് പലപ്പോഴും ഏറെ അപകടകാരികളായ രാസവസ്തുക്കൾ ചേർക്കുന്നത്. എന്നാൽ ഇവ വരുത്തുന്ന കൊടിയ ദുരിതങ്ങൾ പലപ്പോഴും ലാഭക്കൊതിയർ കാണാതെ പോകുന്നു.
(തുടരും)