റിച്ചാർഡ് ജോസഫ്
ഒന്നര വയസുള്ള കുട്ടിക്കു കളിക്കാൻ മൊബൈൽ ഫോണും ടാബ്ലറ്റും. പുതിയ വീഡിയോകൾ കാണാൻ അണ്‍ലിമിറ്റഡ് ഡേറ്റ. അൽപം മുതിർന്നാൽ ഗെയിമിംഗിനായി അത്യാധുനിക സ്ക്രീനുകളും ഗെയിം കണ്‍സോളും. കുട്ടികൾ മൈതാനത്ത് ഓടിക്കളിച്ചിരുന്ന കാലം മാറി. ആധുനിക കാലഘട്ടത്തിൽ മുറിക്കുള്ളിൽ കൂനിക്കൂടിയിരുന്നു ഡിജിറ്റൽ സ്ക്രീനുകളിൽ മിന്നിമറയുന്ന കാഴ്ചകൾ കാണാനാണ് ഇവർക്കു താത്പര്യം. മൊബൈൽഫോണും ടാബ്ലറ്റുമെല്ലാം അടങ്ങുന്ന ഡിജിറ്റൽ-ഇലക്ട്രോണിക് വിനോദോപാധികൾക്കു വഴിമാറുകയാണ് ഇന്നു നമ്മുടെ കുരുന്നുകളുടെ ലോകം.
നാലു വയസുകാരന്റെ കഥ
മൊബൈൽ ഫോണ്‍ കൈയിലില്ലാതെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് പേരൂർക്കട സ്വദേശികളായ മാതാപിതാക്കൾ നാലു വയസുകാരൻ അപ്പുവുമായി(യഥാർഥ പേരല്ല) തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചൈൽഡ് സൈക്യാട്രി വിഭാഗത്തിലെത്തിയത്. ഉണ്ണാനും ഉറങ്ങാനും മാത്രമല്ല, എന്തിനും മൊബൈൽ ഫോണ്‍ വേണം. ഒരു വയസാകും മുൻപേ തുടങ്ങിയതാണ് അപ്പുവിന്റെ സ്ക്രീനുകളോടുള്ള അഡിക്ഷൻ. കൈക്കുഞ്ഞായിരിക്കേ ഭക്ഷണം കഴിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയായാണ് അമ്മ അപ്പുവിനെ സ്ക്രീനിനു മുന്നിലിരുത്തിയത്. പിന്നീട് അതു പതിവായി.
രണ്ടു വയസാകും മുൻപേ അപ്പു മൊബൈൽ ഫോണ്‍ കൈയടക്കിക്കഴിഞ്ഞിരുന്നു. പിന്നീട് മൊബൈൽ ഫോണില്ലാതെ ഒന്നും ചെയ്യാൻ കഴിയാതെയായി. ഇത്തരത്തിലുള്ള നിരവധി കുട്ടികളാണ് ഇന്ന് കേരളത്തിലെ വിവിധ സ്വകാര്യ-സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ‘ചികിത്സയ്ക്കായി’ എത്തുന്നത് എന്നറിയുന്പോഴാണ് ചെറുതെന്നു കരുതുന്ന ഈ വിഷയത്തിന്റെ ഗൗരവം നമുക്കു മനസിലാകുക.
ഒരു ദോഷവുമില്ലെന്നോ?
മൊബൈൽ ഫോണ്‍ രണ്ടര വയസുള്ള തന്റെ മകൾക്കു നൽകുന്പോൾ തൃശൂർ സ്വദേശിനി മായ (യഥാർഥ പേരല്ല) എന്ന വീട്ടമ്മയ്ക്കു മുന്നിലുള്ളത് ഒരു ലക്ഷ്യം മാത്രമാണ്. വീട്ടിലെ ജോലികളൊക്കെ ഒന്നു തീർക്കണം. മൊബൈലിൽ ആകുന്പോൾ എന്തെങ്കിലുമൊക്കെ കണ്ടുകൊണ്ടിരുന്നോളും. ഒരു ദോഷവുമില്ല. മാസങ്ങളോളം ഇങ്ങനെ തുടർന്നു. അതൊരു തെറ്റായ പ്രവൃത്തിയായി ആ അമ്മയ്ക്ക് ഒരിക്കലും തോന്നിയില്ല.
ക്രമേണ മകളുടെ പെരുമാറ്റത്തിൽ മാറ്റം വന്നുതുടങ്ങി. തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യം, അക്രമവാസന! ഡോക്ടർമാർ സ്ക്രീൻ ഡിപൻഡൻസി ഡിസോർഡർ അഥവാ എസ്ഡിഡി എന്നു വിളിക്കുന്ന രോഗാവസ്ഥയിലേക്കാണ് മകൾ എത്തിയതെന്നറിയാൻ ഏറെ സമയമെടുത്തു.
മകളുടെ പ്ലേ സ്കൂളിലെ അധ്യാപകരിൽനിന്ന് തനിക്കു നിരന്തരം പരാതികൾ ലഭിക്കാറുണ്ടെന്നും ആ അമ്മ പറയുന്നു. പ്ലേ സ്കൂളിലെത്തിയാലും ടീച്ചർമാരോട് മൊബൈൽ ഫോണ്‍ ചോദിക്കും. എപ്പോഴും അക്രമോത്സുകയാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. രണ്ടു മുതൽ 12 വയസുവരെയുള്ള കുട്ടികളാണ് സ്ക്രീൻ അഡിക്്ഷൻ എന്ന ഗുരുതരമായ അവസ്ഥയിലെത്തുന്നവരിൽ അധികവും.
ഓഫീസ് ജോലി കഴിഞ്ഞ് ക്ഷീണിച്ചു വീട്ടിലെത്തുന്പോൾ കുട്ടികൾക്ക് മൊബൈൽ ഫോണ്‍ നൽകുന്നത് ഒരു എളുപ്പവഴിയായാണ് മിക്ക മാതാപിതാക്കളും കാണുന്നത്. പ്രത്യേകിച്ച് അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക്.
എന്താണ് സ്ക്രീൻ അഡിക്ഷൻ ?
ഡോ. ബോബൻ ഇറാനിമോസ്
മൊബൈൽ ഫോണ്‍, ടാബ്ലെറ്റ്, ഐപാഡ്, ഗെയിം കണ്‍സോൾ, ലാപ് ടോപ്പ്, ടിവി, കംപ്യൂട്ടർ തുടങ്ങിയ സ്ക്രീനുകളോടു തോന്നുന്ന അഡിക്ഷനെ സൂചിപ്പിക്കുന്നതിനാണ് മനഃശാസ്ത്രജ്ഞർ സ്ക്രീൻ അഡിക്ഷൻ എന്ന വാക്ക് ഉപയോഗിക്കുന്നത്. ടെക്നോളജി അഡിക്ഷൻ അഥവാ ടെക് അഡിക്്ഷൻ എന്നും ഇതിനെ പറയുന്നു. മയക്കുമരുന്നിനോടുള്ള അടിമത്തം പോലെയോ ചിലപ്പോൾ അതിനേക്കാൾ ഗുരുതരമായോ ദൂഷ്യഫലങ്ങളുണ്ടാക്കുന്നതാണിത്. മുതിർന്ന പൗരന്മാരേക്കാൾ കുട്ടികളിൽ ഇത് ശാരീരികവും മാനസീകവുമായ നിരവധി പ്രശ്നങ്ങളുണ്ടാക്കുമെന്നു ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ സൂചിപ്പിക്കുന്നു. സ്ക്രീൻ അഡിക്ഷൻ കൊണ്ടുണ്ടാകുന്ന ദൂഷ്യഫലങ്ങൾ നിരവധിയാണ്. ഏകാഗ്രതക്കുറവും വിഷാദവും മുതൽ ഉറക്കക്കുറവിനും ഓർമക്കുറവിനും ഉത്സാഹക്കുറവിനും വരെ ഇതു കാരണമാകുന്നു.
കുട്ടികളിലെ സ്ക്രീൻ ഉപയോഗം മസ്തിഷ്ക വികാസത്തെയും ദോഷകരമായി ബാധിക്കുന്നു. ഇത് തീരുമാനങ്ങളെടുക്കുന്നതിനുള്ള കഴിവും ആത്മനിയന്ത്രണവും ഇല്ലാതാക്കുന്നുവെന്നും കണ്ടെ ത്തിയിട്ടുണ്ട്. അഡിക്ഷനേക്കാൾ വലിയ ഭവിഷത്തുക്കളാണ് സ്ക്രീനുകളുടെ അമിതോപയോഗം കുട്ടികൾക്കു നൽകുന്നത്. ദിവസവും സ്കൂളിലോ ട്യൂഷൻ സെന്ററിലോ ബുക്കുകളും മറ്റു പഠനോപകരണങ്ങളും മറന്നുവയ്ക്കുക, കൈയിൽ നിന്നും ഒരോ വസ്തുക്കൾ നഷ്ടമാകുക തുടങ്ങിയവയെല്ലാം സ്ക്രീൻ അഡിക്ഷന്റെ ഭാഗമായി സംഭവിക്കാവുന്ന പ്രശ്നങ്ങളാണ്.
എന്നാൽ, മിക്ക സ്ക്രീൻ അഡിക്ഷൻ കേസുകളും അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) എന്ന അവസ്ഥയിലേക്കാണ് കുട്ടികളെ നയിക്കുന്നതെന്നു കോട്ടയത്തെ മൈൻഡ് ക്ലിനിക് ഫോർ ചിൽഡ്രൻ ആൻഡ് അഡൽറ്റ്സിലെ കണ്‍സൾട്ടന്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റും കോട്ടയം എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസ് സൈക്കോളജി അധ്യാപകനുമായ ഡോ.ബോബൻ ഇറാനിമോസ് പറയുന്നു. ഇതുതന്നെ മൂന്നുതരമുണ്ട്. കംബൈൻഡ് എഡിഎച്ച്ഡി, ഇൻ അറ്റൻഡീവ് എഡിഎച്ച്ഡി, ഹൈപ്പർ ആക്ടീവ് ഇംപൽസീവ് എഡിഎച്ച്ഡി എന്നിവയാണിവ. ശ്രദ്ധക്കുറവും അമിതമായ എടുത്തുചാട്ടവുമുള്ളവരാണ് ആദ്യഗണത്തിൽ പെടുക. ശ്രദ്ധക്കുറവും പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെയും ഇൻ അറ്റൻഡീവ് എഡിഎച്ച്ഡി വിഭാഗത്തിൽ പെടുത്തുന്നു. പഠനത്തിൽ ഉയർന്ന നിലവാരം പുലർത്തുകയും എന്നാൽ എടുത്തുചാട്ടക്കാരും വികൃതികളുമായ കുട്ടികളെയാണ് ഹൈപ്പർ ആക്ടീവ് ഇംപൽസീവ് എഡിഎച്ച്ഡി വിഭാഗത്തിൽ പെടുത്തുന്നത്.
എന്തുകൊണ്ട് അഡിക്ഷനിലേക്ക്...
യുനിസെഫ് ചൈൽഡ് ഓണ്‍ലൈൻ പ്രൊട്ടക്ഷൻ ഇൻ ഇന്ത്യയുടെ രണ്ടുവർഷം മുൻപുള്ള റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ 10 കോടിയിലേറെ കുട്ടികൾ മൊബൈൽ ഫോണുകളിലേക്കും ഇന്റർനെറ്റിലേക്കും പ്രവേശിക്കുന്നുണ്ട്. ലോകത്തിൽ മൊബൈൽ ഫോണ്‍ വരിക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. "ഇന്ത്യ ഇന്റർനെറ്റ് 2019' എന്ന പേരിൽ ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിയ പഠനത്തിൽ അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള ഏതാണ്ട് 6.6 കോടി കുട്ടികൾ ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നു.
പുതിയ ലോകം സാങ്കേതികമായി വളരെ മുന്നിലാണ്. അതുകൊണ്ടുതന്നെ കുട്ടികൾ അറിഞ്ഞും അറിയാതെയും സാങ്കേതിക അറിവു നേടുകയും അനായാസം ഉപയോഗിക്കുകയും ചെയ്യുക സ്വാഭാവികം. ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ കുട്ടികളിലാണ് സ്ക്രീൻ അഡിക്്ഷൻ അധികമായും കണ്ടുവരുന്നത്. ജോലിക്കാരായ മാതാപിതാക്കൾ പകൽസമയങ്ങളിൽ മിക്കവാറും വീടുകളിലുണ്ടാകില്ല. അതുകൊണ്ടുതന്നെ ജോലിക്കാരാകും മിക്ക കുട്ടികളെയും നോക്കുന്നത്. കുട്ടികൾക്കു ഭക്ഷണം നൽകുന്നതിനും മറ്റുമായി ടിവിയോ മൊബൈൽ ഫോണോ ഉപയോഗിക്കുന്നതു സ്വാഭാവികം.
സാധാരണ ഒരു വയസിലാണ് ഇത് ആരംഭിക്കുന്നത്. ജോലിക്കാരില്ലാത്ത വീടുകളിലെ മാതാപിതാക്കളാകട്ടെ ഒരു പരിധിയുമില്ലാതെയാണ് കുട്ടികൾക്കു
സ്ക്രീൻ നൽകുന്നത്. എന്നാൽ, ഗുരുതരമായ ഒരു അടിമത്തത്തിലേക്കാണ് തങ്ങളുടെ കുട്ടികൾ പോകുന്നത് എന്ന് അവർ അറിയുന്നില്ല.
അന്പിളിമാമനെ ആർക്കുംവേണ്ട !
അന്പിളിമാമനെ കാണിച്ച് ഭക്ഷണം കൊടുത്തിരുന്ന കാലമല്ല ഇന്ന്. ശിശുവായിരിക്കുന്പോൾ സ്ക്രീനിൽ കുട്ടിപ്പാട്ടുകൾ കേട്ടുതുടങ്ങുന്നവർ രണ്ടര-മൂന്നു വയസോടെ ഗെയിമുകളിലേക്കു കടക്കുന്നു. ഗെയിമുകളെതന്നെ നാലായി തരംതിരിക്കാം. സാധാരണ ഗെയിമുകൾ, അസാധാരണ ഗെയിമുകൾ, ഗുരുതരമായ ഗെയിമുകൾ, അതീവ ഗുരുതരമായവ. ഇതിൽ സാധാരണ ഗെയിമുകളിൽ തുടങ്ങുന്ന കുട്ടികൾ കൗമാരമെത്തും മുൻപേ വ്യത്യസ്തമായ കളികൾ തേടും. ഇതു ഗുരുതരമായ ഗെയിമുകളിലേക്കു കുട്ടികളെ നയിക്കും. ഓണ്‍ലൈൻ ഗെയിമിംഗിൽ നടക്കുന്ന ഇന്റർനാഷണൽ ചാറ്റിംഗും അതീവ ഗുരുതരമാണ്.
ക്ലാസിൽ പഠിപ്പിക്കുന്ന കാര്യങ്ങൾക്കു പകരം ഇത്തരം കുട്ടികൾ വീഡിയോ ഗെയിമിന്റെ പുതിയ തലങ്ങളെക്കുറിച്ചാകും ചിന്തിക്കുക. ഇതിന്റെ ഫലമായി ക്ലാസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ല. അധ്യാപകർ പറയുന്ന നോട്ടുകൾ എഴുതി പൂർത്തിയാക്കുന്നതിനും ഇത്തരക്കാർക്കു സാധിക്കാറില്ല. ഉയർന്ന സ്ഥലങ്ങളിൽനിന്ന് എടുത്തുചാടുക, ശരീരത്തെ സ്വയം മുറിവേൽപ്പിക്കുകയും ശിക്ഷിക്കുകയും ചെയ്യുക തുടങ്ങിയവയെല്ലാം ഇത്തരം വീഡിയോ ഗെയിമുകളുടെ ഉപയോഗത്തിന്റെ അനന്തരഫലങ്ങളാണ്.
കുട്ടികളിൽ മാത്രമല്ല മുതിർന്നവർക്കുപോലും അഡിക്ഷൻ ഉണ്ടാക്കത്തക്കവിധത്തിലാണ് വീഡിയോ ഗെയിമുകളുടെ രൂപകൽപ്പന. തുടർച്ചയായി കളിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഓരോ ഗെയിമും. ദിവസങ്ങൾ കഴിയുംതോറും കുടുംബാംഗങ്ങളോടുള്ള ഗെയിം അഡിക്ടുകളുടെ പെരുമാറ്റം വളരെ വിചിത്രമായിരിക്കും.