എഐഎഡിഎംകെയുടെ നെടുംതൂണും അവസാനവാക്കുമായിരുന്ന ജയലളിതയും ഡിഎംകെയുടെ പരമാധ്യക്ഷൻ കരുണാനിധിയും മൺമറഞ്ഞതോടെ തുടങ്ങിയ പുതിയ നേതാവിനു വേണ്ടിയുള്ള കാത്തിരിപ്പ് തമിഴകം ഉപേക്ഷിച്ചെങ്കിലും ഇപ്പോൾ ചില പുതിയ പ്രതീക്ഷകൾ മുളപൊട്ടിത്തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ അമ്മ ജയലളിതയ്ക്കൊപ്പം പ്രഭാവമുള്ള ഒരാളെ കുറേനാൾ അവർ കാത്തിരുന്നു. അമ്മയെപോലെ എല്ലാവരും ഭയപ്പെടുന്ന, ബഹുമാനിക്കുന്ന ഒരു നേതാവുവേണം; അണികളെല്ലാം കാൽതൊട്ടുവന്ദിക്കുന്ന, സാഷ്ടാംഗം പ്രണമിക്കുന്ന ഒരാൾ. ദ്രാവിഡ രാഷ്ട്രീയത്തെ ദീർഘനാൾ നയിച്ച കരുണാനിധിയുടെ കരുത്തും അസ്തമിച്ചില്ലാതായപ്പോൾ പുതിയ താരോദയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നുമൊക്കെയുള്ള ചർച്ചകൾ ചാനലുകളിൽ ചൂടുപിടിക്കാതെയിരുന്നില്ല. ജയലളിതയുടെയും കരുണാനിധിയുടേയും മരണം സൃഷ്ടിച്ച വിടവു നികത്താൻ കാമരാജിനെപ്പോലെയോ എംജിആറിനെ പോലെയോ ഒക്കെയുള്ള ഒരു അനിഷേധ്യ നേതൃത്വത്തെ ജനം നോക്കിയിരുന്നു. ആ താരോദയം ചിന്നമ്മയെന്ന ശശികലയിലും ഒപിആർ എന്ന പന്നീർസെൽവത്തിലും ഇപിഎസ് പളനിസ്വാമിയിലും ദിനകരനിലും ദീപ ജയകുമാറിലുമൊക്കെയായി ജനം ചികഞ്ഞു നോക്കി. പക്ഷെ ഒന്നും അങ്ങ് ശരിക്കും തെളിഞ്ഞുകണ്ടില്ല.
സ്റ്റൈൽമന്നൻ രജനിയും ഉലകനായകൻ കമൽഹാസനും രംഗപ്രവേശംചെയ്തത് ചെറിയ പ്രതീക്ഷകൾക്ക് വക നൽകിയെങ്കിലും കുറച്ചുകാലമായി പഴങ്കഞ്ഞി പരുവത്തിലായിരുന്നു കാര്യങ്ങൾ. ഏതുനിമിഷം വേണമെങ്കിലും താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചേക്കും എന്ന വാർത്ത കുറച്ചുദിവസം ചൂടനായി നിലനിർത്താൻ കുറച്ചു കാലംമുന്പ് രജനീകാന്തിനു കഴിഞ്ഞു എന്ന കാര്യം ആർക്കും നിഷേധിക്കാനാകില്ല. പക്ഷെ ഇതേവരെ പാർട്ടി പ്രഖ്യാപനം പോലും നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.
ഒരു കാട്ടിൽ രണ്ടുസിംഹങ്ങൾ വാഴില്ല എന്ന സാമാന്യ തത്ത്വം കണക്കിലെടുത്ത്, വേണോ വേണ്ടയോ എന്ന് രജനി ശങ്കിച്ചു നിൽക്കുന്ന അവസ്ഥയിൽ റിസ്കെടുക്കാൻ തയാറാകാതെ, പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നു കമൽഹാസന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം. അടുത്ത തെരഞ്ഞെടുപ്പിൽ താൻ രംഗത്തുണ്ടാകുമെന്നും അതിന് ഗ്രാമങ്ങളിൽ പോയി ജനങ്ങളെ കാണും എന്നൊക്കെ പ്രഖ്യാപിച്ച് കാര്യങ്ങളൊക്കെ ഒരുമാതിരിരി ഒതുക്കി നൻപൻ രജനിയേയും സുഖിപ്പിച്ച് സംസാരിച്ച് അദ്ദേഹത്തിന്റെ രാഷ് ട്രീയത്തിലിറക്കത്തിന് താത്കാലികമായി തടയിടാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.
എന്നാൽ യോജിച്ച് പ്രവർത്തിക്കാൻ തയാറാണെന്ന് രണ്ടുപേരും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ ചെറിയ പ്രതീക്ഷകൾ തമിഴകത്ത് ഉണ്ടാകാതിരുന്നിട്ടില്ല എന്നു പറയാം. പക്ഷെ, എത്രമാത്രം വിജയപ്രദമായിരിക്കും ഈ ‘സേന്ത് പണിയാറ്റൽ ’എന്നത് കാണേണ്ടതു തന്നെ. കാരണം നിരവധി കാര്യങ്ങൾ ഈ ‘യോജിപ്പിന്’ തടസമായി ഉണ്ട് എന്നതു തന്നെ.
രണ്ടുപേരുടേയും പരസ്പരം പോരടിക്കുന്ന ഫാൻസ് അസോസിയേഷനുകളാണ് ഇവരുടെ യോജിപ്പിനുള്ള പ്രധാന വിലങ്ങുതടി എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അഴിമതിക്കെതിരേയാണ് രണ്ടുകൂട്ടരുടേയും പ്രഖ്യാപിത പോരാട്ടമെങ്കിലും പ്രത്യയശാസ്ത്രങ്ങൾ വ്യത്യസ്തമാണ്. ഇതും പ്രശ്നംതന്നെ. അതുമാത്രമല്ല, അടുത്ത 2021 ലെ നിയമസഭാ തെരടുപ്പിൽ ആരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടും എന്ന ചോദ്യവും ഉയർന്നു കഴിഞ്ഞു. അതപ്പോൾ കാണാം എന്നാണ് രജനീകാന്ത് ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞൊഴിഞ്ഞതെങ്കിലും അണികൾ ആവേശത്തോടെ ചർച്ചചെയ്യുന്ന കാര്യമായി ഇതു മാറിക്കഴിഞ്ഞിട്ടുണ്ട്.
രജനീകാന്ത് ആദ്യം പാർട്ടി രൂപീകരിക്കട്ടെ എന്നായിരുന്നു, രണ്ടുപേരും ഒന്നിച്ചു പ്രവർത്തിക്കുമെന്ന വാർത്തയോട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ കളിയാക്കിക്കൊണ്ടുള്ള പ്രതികരണം. എന്നും സ്വന്തംവഴി തെരഞ്ഞെടുക്കുകയും ആ വഴിക്ക് മാത്രം നടക്കുകയും ചെയ്തിട്ടുള്ള താരത്തിന് പക്ഷെ സമയമായില്ല പോലും. എന്നാലിപ്പോൾ, യോജിച്ച് പ്രവർത്തിക്കാൻ തയാറാണെന്ന് പറഞ്ഞ് വാർത്തകളിൽ വീണ്ടും നിറയുകയാണ് സ്റ്റൈൽമന്നൻ.
എന്നാൽ ശിവാജി ഗണേശന്റെ ഗതിയായിരിക്കും രാഷ്ട്രീയത്തിൽ കമൽഹസനും രജനികാന്തിനും സംഭവിക്കുകയെന്നാണ് എഐഎഡിഎംകെ വക്താവ് കഴിഞ്ഞദിവസം പറഞ്ഞത്. തമിഴ്നാടിന്റെ വികസനത്തിന് ഒരുമിച്ച് നീങ്ങേണ്ട അവസ്ഥ വന്നാൽ കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയുമായി സഹകരിക്കുന്നതിൽ തടസമില്ലെന്ന് രജനികാന്ത് വ്യക്തമാക്കിയതിന് പിന്നാലെയാണ് എഐഡിഎംകെയുടെ കളിയാക്കിക്കൊണ്ടുള്ള പ്രതികരണം. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ വിമർശിച്ചതാണ് പാർട്ടിയെ ചൊടിപ്പിച്ചതത്രേ.
""എപ്പോഴും അദ്ഭുതങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇന്നലെയും ഇന്നും അത്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ട്, ഇനിയും അത് തുടരും. 2021 അസംബ്ളി തെരരഞ്ഞെടുപ്പിൽ അത്തരം ഒരു അദ്ഭുതമാണ് തമിഴകം കാണുക. ഉദാഹരണത്തിന് എടപ്പാടി പളനിസാമി ഒരിക്കലും മുഖ്യമന്ത്രിയാകുമെന്ന് രണ്ടുവർഷംമുന്പ് ആരും പ്രതീക്ഷിച്ചതല്ല. മുഖ്യമന്ത്രിയായി രണ്ടാഴ്ചയ്ക്കുള്ളിൽ അദ്ദേഹത്തിന്റെ ഭരണം അവസാനിക്കുമെന്ന് പലരും വിധിയെഴുതി. എന്നാൽ, പളനിസാമി അധികാരക്കസേരയിൽ രണ്ടുവർഷം പിന്നിട്ടു. ഒട്ടേറെ പ്രതിസന്ധികൾ മറികടന്നാണ് അദ്ദേഹം ഇത് സാധിച്ചെടുത്തത്. ഇന്നലെ സംഭവിച്ച അദ്ഭുതങ്ങൾ ഇന്നു തുടരുന്നു. നാളെയും അതു സംഭവിക്കും.’’എന്നായിരുന്നു രജനിയുടെ പ്രസ്താവന.
തമിഴ്നാടിന്റെ വികസനത്തിന് ഒരുമിച്ച് നീങ്ങേണ്ട അവസ്ഥ വന്നാൽ കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയുമായി സഹകരിക്കുന്നതിൽ തടസമില്ലെന്നുമാണ് രജനികാന്ത് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം നടന്ന ഒരു ആഘോഷ വേളയിൽ രജനിയും കമൽഹാസനും ഒന്നിച്ച് പ്രവർത്തിക്കണം എന്നും അഴിമതി തുടച്ചുമാറ്റി നിങ്ങൾക്ക് ചെയ്യാനുള്ളത് ചെയ്ത ശേഷം അടുത്ത തലമുറയ്ക്കായി വഴിമാറണം എന്നും നടൻ വിജയ്യുടെ അച്ഛനും നിനിമാ സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. അതിനെ ചുറ്റിപ്പറ്റിയാണ് യോജിച്ചുള്ള പ്രവർത്തനം സംബന്ധിച്ച ചർച്ചകൾ സജീവമായത്. 40 വർഷമായി ഒന്നിച്ചുള്ള രജനിയുമായി സഹകരിക്കുന്നതിൽ തടസമില്ലെന്ന് കമൽഹാസൻ മുന്പ് പ്രഖ്യാപിച്ചിരുന്നു.
കോൺഗ്രസ് യുഗത്തിനുശേഷം തമിഴിനാട്ടിൽ അധികാരത്തിൽ മാറിമാറി വന്നിട്ടുള്ളത് ഡിഎംകെ, എഡിഎംകെ ദ്രാവിഡ പാർട്ടികളാണ്. മറ്റൊന്നിനും തമിഴ് മണ്ണിൽ കാര്യമായ വേരോട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കരുണാനിധിയുമായി തെറ്റിപ്പിരിഞ്ഞ് എംഡിഎംകെ രൂപീകരിച്ച വൈ. ഗോപാലസ്വാമിയും വിജയകാന്തിന്റെ ഡിഎംഡികെയും പിഎംകെയും മറ്റ് കോൺഗ്രസ്, ബിജെപി അടക്കമുള്ള ദേശീയ- സംസ്ഥാന കക്ഷികളും തനിയെ നിന്നാൽ ആകെ വോട്ടിന്റെ അഞ്ചുശതമാനംപോലും നേടാനാകാത്ത അവസ്ഥയിലാണ്. അങ്ങനെയുള്ള തമിഴ് രാഷ്ട്രീയത്തിൽ, ജനങ്ങൾക്കിടയിൽ അടിവേരുള്ള രണ്ട് നേതാക്കൾ ഒന്നിച്ചാൽ അത്ഭുതം സംഭവിച്ചു കൂടായ്കയില്ല. അഴിമതിക്കെതിരേ ഒറ്റയാൾ പോരാട്ടം നടത്തി ആംആത്മി പാർട്ടിയുമായി എത്തി കേജരിവാൾ ഡൽഹി ഭരണം പിടിച്ചതുപോലെ, കമൽഹാസന്റെയും രജനീകാന്തിന്റെയും പോരാട്ടം അഴിതിക്കെതിരേ ആയതിനാൽ രജനീകാന്ത് പ്രവചിച്ച അത്ഭുതം സംഭവിച്ചുകൂടായ്കയുമില്ല.
ജോസി ജോസഫ്