റെജി ജോസഫ്
മൂക്കുപൊത്താതെയും അഴുക്കിൽ ചവിട്ടാതെയും പൊതുവഴി നടക്കാനാവുന്നില്ലെന്ന പരാതിക്ക് പരിഹാരമുണ്ടാകുമോ. ബസ് സ്റ്റാൻഡിലും നഗരത്തിലും വഴിയോരങ്ങളിലും നാറ്റം. എത്ര ശൗചാലയങ്ങൾ പണിതീർത്താലും പരാതികൾ തീരുന്നില്ല. പരിഹാരമുണ്ടാകുന്നുമില്ല. ജലവും മണ്ണും വായുവും മാലിനമായതോടെ എല്ലാക്കാലത്തും പകർച്ചവ്യാധികൾ ജനങ്ങളെ കീഴടക്കുന്നു.
ശുചിമുറികൾ പണിയാൻ ഓരോ വർഷവും ശതകോടികളാണ് ചെലവഴിക്കുന്നത്. നൂറ്റാണ്ടിനിടെ അൻപതിലേറെ ശൗചാലയനിർമാണ പദ്ധതികൾ രാജ്യത്ത് ആവിഷ്കരിച്ചിട്ടും ശുചിത്വം കാണാനില്ല. 137 കോടി ജനം അധിവസിക്കുന്ന രാജ്യം നേരിടുന്ന വലിയ പരിമിതികളിലൊന്നാണ് വെളിയിടവിസർജനം. വ്യക്തിശുചിത്വത്തിൽ കേരളം മാതൃകയാണെങ്കിലും പൊതുശുചിത്വത്തിൽ നാം പിന്നിൽതന്നെ. ആസൂത്രണവും അടിസ്ഥാന സൗകര്യവുമില്ലാതെയാണ് ഇവിടെ എക്കാലവും ശുചിമുറികളുടെ നിർമാണം. ഒരിടങ്ങളിലും അറ്റകുറ്റപ്പണി നടക്കാറില്ല, ശുചിയായി സൂക്ഷിക്കുകയുമില്ല. വൃത്തിയും വെടിപ്പുമുള്ള പൊതുശൗചാലയം നാട്ടിലൊരിടത്തും കാണാനില്ല.
ശൗചാലയങ്ങൾ എവിടെ, എങ്ങനെ നിർമിക്കണം എന്നതിന് വ്യക്തമായ ആസൂത്രണം രാജ്യത്തില്ല. ശൗചാലയം സൗകര്യവും ശുചിത്വവുമുള്ള രീതിയിൽ നിർമിച്ചുകൊടുക്കണമെന്നു മാത്രമാണ് സംസ്ഥാന തദ്ദേശ സ്ഥാപന നിർമാണ ചട്ടങ്ങളിൽ പറയുന്നത്. ജനം ഒരുമിച്ചുകൂടുന്ന ഇടങ്ങളിലുണ്ടാവണം കക്കൂസും മൂത്രപ്പുരയും എന്നതു മാത്രമാണ് ചട്ടം. സേഫ്റ്റി ടാങ്കും ജലസൗകര്യവും ലഭ്യമാണോ എന്നത് പരിഗണനാവിഷയമല്ല.
പതിനായിരം പേർ കയറുന്നിടത്തും ആയിരം പേർ എത്തുന്നിടത്തും ഒരേ സൗകര്യവും ഒരേ സംവിധാനവുംതന്നെ. വഴി, വെള്ളം, വെളിച്ചം, വൃത്തി ഒരിടത്തും കാണാറില്ല.
ബസ്- റെയിൽവെ സ്റ്റേഷനുകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ, ഓഡിറ്റോറിയങ്ങൾ, സമ്മേളനവേദികൾ, പാർക്കുകൾ, ബീച്ചുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലൊക്കെ എത്രയോ പേർ എത്തുന്നു. ബീച്ചുകളിലും പാർക്കുകളിലും മാർക്കറ്റുകളിലും പ്രാഥമികാവശ്യം നിറവേറ്റാനാണ് സംവിധാനമില്ലാത്ത സാഹചര്യം. ഉള്ള ഇടങ്ങളിലാവട്ടെ നിലവാരം പരിതാപകരം.
നവംബർ 19 ലോക ടോയ്ലെറ്റ് ദിനമായി ആചരിക്കുന്നു. ശുചിമുറി സംവിധാനം ഏറെ മെച്ചപ്പെട്ടുവെന്നു പറയുന്പോഴും ദിവസം 200 കോടി ടണ് വിസർജ്യം വെളിയിടങ്ങളിൽ തള്ളപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതുമൂലം വെള്ളവും മണ്ണും വായുവും മലിനമാകുന്നു. ഒട്ടേറെ രോഗങ്ങൾക്ക് ഇതിടയാക്കുന്നു. തുറന്ന ടോയ്െലറ്റ് ടാങ്കുകളുള്ള ഇന്ത്യയിലെ ട്രെയിനുകളിൽനിന്ന് എത്രയോ കാലമായി ട്രാക്കുകളിലേക്കു മനുഷ്യവിസർജ്യം പതിച്ചുകൊണ്ടിരിക്കുന്നു. കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്നതിൽ രണ്ടാം സ്ഥാനമാണ് അതിസാരത്തിനുള്ളത്. അതായത് പ്രതിദിനം 1600 കുഞ്ഞുങ്ങൾ മരിക്കുന്ന സാഹചര്യം. കോളറ, ന്യുമോണിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ വേറെയും.
ഫലം കാണാത്ത പദ്ധതികൾ
സ്വച്ഛ് ഭാരത് ഉൾപ്പെടെ നിരവധി സ്വപ്നപദ്ധതികൾ വന്നിട്ടും കോടിക്കണക്കിനു പേർ കാര്യങ്ങളും സംഗതിയും വഴിയോരങ്ങളിൽതന്നെ നിർവഹിക്കുന്നു.
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി രണ്ടു ലക്ഷം കുടുംബങ്ങൾക്ക് കക്കൂസുകൾ നിർമിക്കേണ്ടതായുണ്ട്. അടിയന്തര പ്രാധാന്യമുള്ള 51 ഗ്രാമപഞ്ചായത്തുകളിൽ കുന്ന്, പാറക്കെട്ട്, വെള്ളക്കെട്ട്, തീരദേശം തുടങ്ങി പണിക്കു വെല്ലുവിളികളുണ്ട്. ദുർഘട പ്രദേശങ്ങളിൽമാത്രം 39,120 കക്കൂസുകൾ പണിയേണ്ടി വരുമെന്നാണ് കണക്കുകൾ. ആലപ്പുഴ, പാലക്കാട്, എറണാകുളം, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ ഒരു ടോയ്ലറ്റിന് ശരാശരി 25, 491 രൂപ വീതം അഞ്ചു കോടിയിലധികം രൂപ നിർമാണച്ചെലവു വരുന്നു. നമ്മുടെ സംസ്ഥാനത്ത് ഇക്കാലത്തും പുറംപോക്കിൽ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത് 2,16,380 പേരെന്നാണ് കണക്ക്. ഗ്രാമങ്ങളിൽ 1,67,927 പേർക്കും നഗരങ്ങളിൽ 48,453 പേർക്കും ശൗചാലയമില്ലെന്ന് ശുചിത്വ മിഷൻ വ്യക്തമാക്കുന്നു.
പൊതുഇട വിസർജനത്തിന് പരിഹാരമുണ്ടാക്കിയ പഞ്ചായത്തുകൾ ഏറ്റവും കൂടുതൽ കണ്ണൂരിലാണ്. കണ്ണൂരിലെ 30 പഞ്ചായത്തുകൾ വെളിയിട വിമുക്തം എന്ന പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ആദിവാസി പിന്നോക്കമേഖലയായ അട്ടപ്പാടിയിൽ 5,200 കക്കൂസുകൾ നിർമിക്കേണ്ടതുണ്ട്. അഗളി പഞ്ചായത്തിൽ മാത്രം വേണം 1912 ശുചിമുറികൾ.
കക്കൂസ് സ്വന്തമായുണ്ടായിട്ടും ഉപയോഗിക്കാത്തവർ തീരമേഖലയിലാണ് കൂടുതൽ. ബോധവൽക്കരണത്തിലൂടെ സ്വഭാവം മാറ്റിയെടുക്കാനാകുമെന്നാണ് ശുചിത്വമിഷന്റെ പ്രതീക്ഷ. 941 പഞ്ചായത്തുകളെ വെളിയിട വിമുക്തമാക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും പൂർത്തിയാക്കിയത് 89 പഞ്ചായത്തുകൾ മാത്രം. കോർപ്പറേഷനുകളും മുനിസിപ്പാലിറ്റികളും പദ്ധതി ഇഴയുകയാണ്.
കേന്ദ്ര ശൗചാലയ നിർമാണ പദ്ധതിയിൽ ഗ്രാമപ്രദേശങ്ങളിൽ 28,528 കക്കൂസുകളുടെ നിർമാണമാണ് പൂർത്തിയായത്. 92,075 എണ്ണം നിർമാണഘട്ടത്തിലാണ്. ഇടുക്കിയിൽ 25,493 ടോയ്ലെറ്റുകൾ നിർമിക്കാൻ പദ്ധതിയിട്ടെങ്കിലും പൂർത്തിയാക്കാനായത് 1,970. പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് കണ്ണൂരാണ്. അവിടെ 64.49 ശതമാനം പൂർത്തിയാക്കാൻ ജില്ലയ്ക്കായി. കോർപ്പറേഷനുകളിൽ കോഴിക്കോടാണ് മുന്നിൽ. 86 കക്കൂസുകൾ കോർപ്പറേഷൻ നിർമിച്ചു.
സംസ്ഥാന സർക്കാന്റെയും കേന്ദ്രത്തിന്റെയും വിഹിതമായി 15,400 രൂപയാണ് ഒരു ടോയ്ലെറ്റിന് അനുവദിക്കുന്നത്. 8,733 രൂപ തദ്ദേശസ്ഥാപനങ്ങൾ പ്ലാൻഫണ്ടിൽനിന്നു കണ്ടെത്തണം. ശേഷിക്കുന്ന തുക കേന്ദ്രസർക്കാർ നൽകും.
കേരളം പിന്നിൽതന്നെ
കേരളത്തിലെ 78 ശതമാനം വീടുകളിലും കക്കൂസ്മാലിന്യം ടാങ്കുകളിൽ കെട്ടി നിർത്തുന്ന ഉറവിട ശുചിത്വ സംവിധാനമാണുള്ളത്. സെൻസസ് പ്രകാരം സംസ്ഥാനത്ത് 39.5 ലക്ഷം സെപ്റ്റിക് ടാങ്കുകളും 23 ലക്ഷം കുഴിക്കക്കൂസുകളും ഉണ്ട്. 10-20 വർഷം കൂടുന്പോഴാണ് സാധാരണയായി കുഴികൾ കാലിയാക്കുന്നത്. ദിവസവും 7,966 ഘനമീറ്റർ മാലിന്യം സെപ്റ്റിക് ടാങ്കുകളിൽ നിന്നോ കുഴികളിൽ നിന്നോ നീക്കം ഇവിടെ ചെയ്യേണ്ടിവരുന്നു. കേരളം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ടോയ്ലെറ്റ് മാലിന്യ നിർമാർജനം. ഫ്ളാറ്റുകളുടെയും ഹോട്ടലുകളുടെയും ആശുപത്രികളുടെയും എണ്ണം വർധിച്ചുകൊണ്ടിരിക്കെ ടോയ്ലെറ്റ് സംസ്കരിക്കാനും നിക്ഷേപിക്കാനും ഇടവും സാങ്കേതികവിദ്യയുമില്ലാതെ ദുരിതപ്പെടുന്നു.
വഴിയോരങ്ങളിലും ജലാശയങ്ങളിലും കക്കൂസ് മാലിന്യം തള്ളിയെന്ന വാർത്ത ഏറെക്കാലമായി കേൾക്കുന്നു. മാലിന്യം നീക്കം ചെയ്യുന്ന ഏജൻസികളുടെ പരസ്യങ്ങൾ മാധ്യമങ്ങളിൽ പതിവായി കാണാം. ഇവ സംസ്കരിക്കാനുള്ള സൗകര്യം ഏജൻസികൾക്കൊന്നുമില്ല എന്നതാണ് വസ്തുത. ഇവരേറെയും വിജനമായ സ്ഥലങ്ങളിൽ മാലിന്യം തള്ളുക പതിവാണ്. ജനനിബിഡമായ കേരളത്തിൽ ഇത്തരത്തിൽ തള്ളുകയെന്നത് സമൂഹത്തോടു ചെയ്യുന്ന ക്രൂരതയയാണ്. ഇത്തരം സാമൂഹികഅപരാധം ചെയ്യുന്നവരെ ടാങ്കർ ഉൾപ്പെടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചാൽ രണ്ടായിരം രൂപ പിഴയടച്ച് ഇവർക്ക് രക്ഷപ്പെടാൻ സാധിക്കുന്നു. ഈ കുറ്റത്തിന് മൂന്നു വർഷത്തെ തടവോ രണ്ടുലക്ഷം രൂപ പിഴയോ രണ്ടുംകൂടിയോ നൽകുന്ന നിയമമുണ്ടാക്കിയിട്ടുണ്ടെങ്കിലും നടപടി പഴയ പടി തുടരുന്നു. ടോയ്ലെറ്റ് മാലിന്യം സംസ്കരിക്കുന്നതിന് ബ്രഹ്മപുരത്തും വെല്ലിംഗ്ടണ് ഐലന്റിലും 100 കിലോ ലിറ്റർ വീതം ശേഷിയുള്ള പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലായി നൂറുകണക്കിനു സ്ഥാപിച്ചാലും തീരുന്നതല്ല കേരളം നേരിടുന്ന പ്രതിസന്ധി.
വഴിയിൽ തള്ളുന്നതല്ല മാതൃക
ഫ്ളാറ്റുകളിലും വില്ലകളിലുംമറ്റും സെപ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കാനുള്ള സംവിധാനം പരിമിതമാണ്. ഇതിനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ നിലവിലില്ല എന്നതിനു തെളിവാണ് പൊതു സ്ഥലങ്ങളിൽ ഇവ തള്ളുന്ന സംഭവങ്ങൾ. സമൂഹത്തിനും പരിസ്ഥിതിക്കും ഇതുണ്ടാക്കുന്ന ആഘാതത്തിന്റെ വ്യാപ്തി വളരെ വലുതാണ്. കേരളത്തിൽ ഇതരസംസ്ഥാന തൊഴിലാളി ക്യാന്പുകളുടെ എണ്ണം പെരുകുന്നതിനാൽ മലിനീകരണം വർധിക്കുകയാണ്.
കൽപ്പറ്റ നഗരസഭ യൂനിസെഫ് സഹായത്തോടെ സംസ്കരണത്തിന് പ്ലാന്റ് സജ്ജമാക്കിയിട്ടുണ്ട്. ദിവസം പതിനായിരം ലിറ്റർ മാലിന്യം കൽപ്പറ്റയിൽ സംസ്കരിക്കാനാവും. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്ന് ഇത് ശേഖരിക്കുന്നതിലൂടെ 26 ലക്ഷം രൂപയും 15,000 കിലോ വളം ഉത്പാദിപ്പിക്കുന്നതിലൂടെ രണ്ട് ലക്ഷം രൂപയും വർഷവും നഗരസഭയ്ക്ക് ലഭിക്കും.
മണ്ണിരകളെ ഉപയോഗിച്ച് കക്കൂസ് മാലിന്യം കന്പോസ്റ്റാക്കുന്ന ടൈഗർ ബയോ ഫിൽറ്റർ സാങ്കേതികവിദ്യയിലാണ് കൽപറ്റയിലെ പ്രവർത്തനം. ആദ്യഘട്ടത്തിൽ കക്കൂസ് മാലിന്യം പ്രത്യേക ടാങ്കിൽ വിഘടിപ്പിക്കും. അടുത്ത ഘട്ടത്തിൽ ഖര ജലഘടകങ്ങൾ വേർതിരിക്കും. തുടർന്ന് മണ്ണിരകളെ ഉപയോഗിച്ച് ഖരപദാർഥം വളമാക്കി മാറ്റും. ഇത് ശാസ്ത്രീയമായി സംസ്കരിച്ച് വിടുന്ന വെള്ളം കുടിക്കാനൊഴികെ ആവശ്യങ്ങൾക്ക് വിനിയോഗിക്കാനാവും.
(തുടരും)