റെജി ജോസഫ്
ചില തദ്ദേശസ്ഥാപനങ്ങളിൽ പലർക്കും വരുമാന നേട്ടത്തിനുള്ള സാധ്യതയാണ് പൊതുശൗചാലയങ്ങളുടെ നടത്തിപ്പ്. ഇവിടങ്ങളിൽ ടെൻഡർ നടപടികളിലും നിരക്കു നിശ്ചയിക്കലിലുമൊക്കെയുണ്ട് ഒത്തുകളികൾ.
വിവിധ ജില്ലകളിൾ ഒന്നിലേറെ കംഫർട്ട് സ്റ്റേഷനുകൾ ഒരേസമയം ടെൻഡർ ഏറ്റെടുത്തു നടത്തുന്ന കന്പനികളുമുണ്ട്. ലേലം പിടിച്ചശേഷം ഇവ ഉപ കരാർ കൊടുക്കുകയോ ഇതര സംസ്ഥാനക്കാരെ പണപ്പിരിവുകാരായി നിയമിക്കുകയോ ചെയ്യുന്നു. കരാറിൽ പെടാത്ത ഇനമായി ശൗചാലയത്തോടു ചേർന്ന് ലോട്ടറി, സിഗരറ്റ് വ്യാപാരവും ശുചിമുറി നടത്തുക പതിവാണ്. കരാർ ഒന്നോ രണ്ടോ വർഷത്തേക്കാണെന്നു ശുചിമുറി നടത്തിപ്പുകരാർ എന്നു ധരിച്ചാൽ തെറ്റി. 25 വർഷത്തേക്കുവരെ ബിഒടി വ്യവസ്ഥയിൽ കരാറെടുത്തിരിക്കുന്ന സംരംഭകരുമുണ്ട്. നിർമാണം, നടത്തിപ്പ് എന്നിവയെല്ലാം കരാറുകാരെ ഏൽപ്പിച്ച പഞ്ചായത്തുകളും ഇതര തദ്ദേശസ്ഥാപനങ്ങളും പലതാണ്.
പോതുശുചിത്വം, പൊതുജനാരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും സെമിനാറുകളും പതിവാണ്. എന്നാൽ ശൗചാലയ നിർമിതിയെപ്പറ്റി കൃത്യമായ ബോധ്യങ്ങൾ ആർക്കുമില്ല. കെട്ടിടസൗകര്യം, സേഫ്റ്റി ടാങ്ക്, ജലലഭ്യത, വെളിച്ചം, സുരക്ഷ എന്നിവയിൽ ആസൂത്രണങ്ങളൊന്നുമില്ലാതെയാണ് ശൗചാലയ നിർമിതി. പരാതികൾ ഒഴിവാക്കാൻ കുറച്ചുമാത്രം ശൗചാലയങ്ങൾ മതിയെന്ന ധാരണയിൽ ബസ് സ്റ്റാൻഡുകളിൽ മാത്രമായി നിർമാണം പരിമിതപ്പെടുത്തി. മാർക്കറ്റ്, ഷോപ്പിംഗ് കോംപ്ളക്സ്, ആരോഗ്യകേന്ദ്രം, കമ്യൂണിറ്റി ഹാൾ, മൈതാനം, പാർക്ക്, ബീച്ച് എന്നിവിടങ്ങളിൽ ശുചിമുറികൾ പണിയാൻ തദ്ദേശസ്ഥാപനങ്ങൾ താൽപര്യപ്പെടുന്നില്ല. കാരണം നടത്തിപ്പും അറ്റകുറ്റപ്പണിയും പലർക്കും തലവേദനയായി മാറുന്നു.
കാത്തിരിപ്പുകേന്ദ്രങ്ങൾ, വാണിജ്യസ്ഥാപനങ്ങൾ, ഓഫീസുകൾ, പെട്രോൾ പന്പുകൾ എന്നിവിടങ്ങളിലൊക്കെ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ശുചിമുറികൾ വേണ്ടതാണ്. പൊതുജനങ്ങൾ ഇവയുടെ സേവനം രാപകൽ ലഭ്യമാക്കണമെന്ന് നിയമവുമുണ്ട്. അതേ സമയം സ്ഥാപനത്തിന്റെ പ്രാധാന്യമനുസരിച്ച് എത്ര ശൗചാലയങ്ങൾ എന്തൊക്കെ സൗകര്യങ്ങളോടെ വേണം എന്നതിലൊന്നും എഴുതപ്പെട്ട നിബന്ധനയില്ല. പൊതുസ്ഥാപനങ്ങളിൽ ടോയ്ലറ്റ് ഉപയോഗത്തിന് ഫീസ് ഈടാക്കണമെന്നോ വേണ്ടെന്നോ നിയമം പറയുന്നുമില്ല. ഫീസ് എന്നതിനു പകരം സർവീസ് ചാർജ് എന്ന പദമാണ് തദ്ദേശസ്ഥാപനങ്ങൾ രേഖകളിൽ എഴുതിവയ്ക്കുക. ബസുകൾ ഓട്ടത്തിനിടെ ബസ് സ്റ്റാൻഡുകളിൽ കയറുന്നതിനും പാർക്ക് ചെയ്യുന്നതിനും തദ്ദേശ സ്ഥാപനങ്ങൾ ജീവനക്കാരെ നിയമിച്ച് ഫീസ് വാങ്ങുന്ന സാഹചര്യത്തിൽ യാത്രക്കാരിൽനിന്ന് ശുചിമുറിക്ക് പ്രത്യേകം പണം വാങ്ങാൻ പാടില്ലെന്നു ശഠിക്കുന്നവരുമുണ്ട്. ഇതേച്ചൊല്ലി പൊതുതാൽപര്യ ഹർജികൾ നൽകി കോടതികളിൽ വ്യവഹാരങ്ങളും നടന്നിട്ടുണ്ട്.
വിദേശ രാജ്യങ്ങളിൽ പെട്രോൾ പന്പുകളിൽ പൊതുജനങ്ങൾക്ക് എപ്പോഴും ഉപയോഗിക്കാവുന്ന ശുചിമുറി, കുടിവെള്ളം, വിശ്രമകേന്ദ്രം, ടീ ഷോപ്പ് തുടങ്ങിയ സംവിധാനങ്ങളുണ്ടാവും. ഇന്ധനം അടിക്കാനല്ലാതെ എത്തുന്നവർക്കും ഇത് ഉപയോഗിക്കാം. ഇവ പൊതുജനങ്ങൾക്ക് യാത്രാവേളയിൽ ശങ്ക തോന്നിയാൽ തൊട്ടടുത്ത പെട്രോൾ പന്പിൽ കയറുക എന്നത് പൊതുനിയമവുമാണ്. നമ്മുടെ നാട്ടിലും ഇത്തരം സേവനങ്ങൾ ഉൾപ്പെടെയാണ് ഉപയോക്താവ് ഇന്ധനത്തിന് വില നൽകുന്നതെന്നിരിക്കെയും ഏറെയിടങ്ങളിലും മിനിമം സേവനം ഏറെപ്പേർക്കും പരാതിക്ക് ഇടയില്ലാത്തവിധം ലഭ്യമാക്കുന്നില്ല.
നിർദേശം രേഖകളിൽ മാത്രം
ദേശീയപാതകളിൽ ഓരോ 50 കിലോമീറ്ററിലും വിശ്രമമുറിയും റസ്റ്ററന്റും ഉൾപ്പെട്ട ടോയ്ലെറ്റ് സമുച്ചയങ്ങൾ വേണമെന്നാണ് 2010ൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾ നിർദേശം നൽകിയിരുന്നത്. 1525 കിലോമീറ്റർ ദേശീയപാതയുള്ള കേരളത്തിൽ 30 സമുച്ചയങ്ങളെങ്കിലും വേണ്ടതാണ്. റോഡ്, പാലം ടോൾപിരിവ് കൃത്യമായി നടക്കുന്നുണ്ടെങ്കിലും കേന്ദ്രം ആവശ്യപ്പെട്ട ഒരു സംരംഭം പോലും കാണാനില്ല.
സംസ്ഥാനപാതകളിൽ 40 കിലോമീറ്ററിലും മലയോരപാതകളിൽ 30 കിലോമീറ്ററിലും വിശ്രമമുറികളോടുകൂടിയ വെളിപ്പുരകൾ വേണമെന്നാണ് നിർദേശം. 40,000 കിലോമീറ്ററിൽ ബസ് സർവീസുള്ള കേരളത്തിൽ കുറഞ്ഞത് ആയിരം എണ്ണമെങ്കിലും വേണ്ടിവരും. മഞ്ചേശ്വരംമുതൽ പാറശാല വരെ 620 കിലോമീറ്ററിൽ കുറഞ്ഞത് 12 ടോയ്ലെറ്റ് കേന്ദ്രങ്ങൾ വേണ്ടതാണ്. പക്ഷെ ഇത്തരത്തിൽ ഉപയോഗപ്രദമായ ഒരെണ്ണം പോലും കാണാനില്ല. ഈ സൗകര്യത്തിനുള്ള സാധ്യത പഠിക്കാൻ ആശ്വാസ് പബ്ലിക് അമെനറ്റിസ് ലിമിറ്റഡ് എന്ന കന്പനി 2013ൽ രൂപവത്കരിച്ച് മാനേജിംഗ് ഡയറക്ടറെയും ജീവനക്കാരനെയും നിയമിച്ചിരുന്നു. ഇവർ പ്രാഥമികപഠനം നടത്തി 34 ഇടങ്ങളിൽ ടോയ്ലെറ്റ് വേണമെന്ന് റിപ്പോർട്ട് നൽകിയതല്ലാതെ തുടർ നടപടിയൊന്നും ഉണ്ടായില്ല. ഫയലുകൾ ഇപ്പോഴും ചുവപ്പുനാടയിൽ പൊടിയും ചിതലും കയറി നശിക്കുന്നു.
മൂക്കുപൊത്തി നാട്
വെളിയിട വിസർജനമുക്ത നഗരം എന്ന ബോർഡ് കേരളത്തിൽ അടുത്തയിടെയായി പലയിടങ്ങളിലും കാണാം. നിയമം ലംഘിച്ചാൽ മുനിസിപ്പൽ ആക്ട് 341 പ്രകാരം 500 രൂപ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുമുണ്ട്. ആലുവയിൽ ഇത്തരത്തിൽ ബോർഡ് വെച്ചപ്പോൾ എവിടെ പൊതുശുചിമുറി എന്ന ചോദ്യവുമായി കണ്ണുകൾ മൂടിക്കെട്ടി, റാന്തൽ വിളക്കുമായി അടുത്തയിടെ നടത്തിയ ഒറ്റയാൾ പ്രതിഷേധം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സ്വച്ഛ് ഭാരത് പദ്ധതിയിൽ നഗരസഭകളിൽ പണിത രണ്ടായിരം ഇ ടോയ്ലെറ്റുകളിൽ ഒരെണ്ണംപോലും കേരളത്തിൽ പ്രവർത്തനക്ഷമമല്ല. കഴിഞ്ഞ മഹാപ്രളയത്തിൽ ഏറെയും മണ്ണുമൂടി കാടുകയറി. ഒരു ഇ-ടോയ്ലെറ്റ് അറ്റകുറ്റപ്പണിക്ക് വർഷം 20,000 രൂപ വേണമെന്നാണ് നഗരസഭകൾ പറയുന്നത്. അതേ സമയം ഇവയിൽനിന്നു വരുമാനം ലഭിക്കുന്നുമില്ല.
2018 പ്രളയത്തിൽ 4,329 ശൗചാലയങ്ങൾ പൂർണമായും 7,101 എണ്ണം ഭാഗികമായും തകർന്നിരുന്നു. പുനർനിർമാണത്തിന് 6,667 രൂപ സ്വച്ഛ് ഭാരത് മിഷൻ ഫണ്ടിൽ നിന്നും ശേഷിക്കുന്നവ നഗരസഭയുടെ ശുചിത്വ പരിപാലന ഫണ്ടിൽനിന്നും ചെലവഴിക്കാനാൻ സർക്കാർ നിർദേശിച്ചു. ഗ്രാമപഞ്ചായത്തുകളിൽ 5,000 രൂപ വീതം അനുവദിക്കാനായിരുന്നു തീരുമാനം. പക്ഷെ ഏറെയും അറ്റകുറ്റപ്പണി നടത്താതെ കാടുകയറിയിരിക്കുന്നു.
ഇന്ത്യയിലെ 2300 നഗരങ്ങളിലെ 57,000 പൊതുശൗചാലയങ്ങൾ ജനങ്ങൾക്കു പ്രാപ്യമാക്കാൻ ഗൂഗിൾ മാപ്പിൽ പെടുത്താൻ ഗൂഗിൾ കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. ഇത്തരത്തിൽ എങ്ങനെയെങ്കിലും ഗൂഗിളിൽ സ്ഥലം കണ്ടെത്തി കയറിച്ചെല്ലുന്പോൾ ഉപയോഗശൂന്യമായ സാഹചര്യമാണു കാണാനാവുക. മുറുക്കാൻ തുപ്പലും ബീഡി സിഗരറ്റ് കുറ്റികളും മദ്യക്കുപ്പികളും പാൻ ഉത്പന്നങ്ങളുടെ കവറുകളും നിറഞ്ഞുപൊന്തിയ പൊതുശൗചാലയങ്ങൾ. വൃത്തിഹീനമായ പരിസരം. വെള്ളം ലഭ്യമായിരിക്കില്ല. വെള്ളമുണ്ടെങ്കിൽതന്നെ ഉപയോഗശേഷം ഒഴിച്ചുപോരാനുള്ള സ്വഭാവം പലർക്കുമില്ല.
ശുചിത്വ ഭാരതം ലക്ഷ്യമാക്കി 2014 ഒക്ടോബർ രണ്ടിന് തുടക്കമിട്ടതാണ് സ്വച്ഛ് ഭാരത്. പൊതു ശുചിത്വം ലക്ഷ്യമാക്കി ശൗചാലയ നിർമാണത്തിനായിരുന്നു പദ്ധതി കൂടുതൽ ശ്രദ്ധ. അതിനാൽ സ്വച്ഛ് ഭാരത് സ്വസ്ത് ഭാരത് എന്ന ആപ്തവാക്യവുമുണ്ടായി. ഗ്രാമങ്ങളിലെ 60 ശതമാനം ജനങ്ങളും വിസർജനം നടത്തുന്നുന്നത് വെളിയിടങ്ങളിലാണെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ സ്വയം വൃത്തിയാക്കേണ്ട കറ എന്നാണ് നിലവിലെ സാഹചര്യത്തെ വിശേഷിപ്പിച്ചത്. പൊതുസ്ഥലങ്ങളിൽ പ്രാഥമിക ആവശ്യം സാധിക്കുന്നവരുടെ എണ്ണത്തിൽ ഇക്കാലത്തും വലിയ കുറവൊന്നുമില്ല. പ്രത്യേകിച്ചു ചേരികളിലെ സാഹചര്യം ദയനീയമാണ്. ടോയ്ലെറ്റുള്ള ഇടങ്ങളിൽ 300 പേർ ഒരു ടോയ്ലെറ്റ് ഉപയോഗിക്കുന്നതായാണ് മുംബൈ ധാരാവിയിലെ ചേരിയിൽ നടത്തിയ സർവേകളിൽ കണ്ടത്. ഗ്രാമങ്ങളിലെ 38 ശതമാനം സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് ടോയിലറ്റുകൾ ഇല്ലെന്നു റൂറൽ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് 2018 അടിസ്ഥാനമാക്കി ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ പാർലമെന്റിൽ വെളിപ്പെടുത്തിയിരുന്നു.
പത്ത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും 50 ശതമാനം ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് ടോയ്ലെറ്റുകളില്ല. തെലങ്കാന,രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് സംസ്ഥാനങ്ങൾ ഇതിൽപ്പെടുന്നു. 2018 ലെ കണക്കനുസരിച്ച് ഗ്രാമങ്ങളിലെ 26,360 സബ്സെന്ററുകളിലും 1,313 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്ഥിരമായി ജല വിതരണ സൗകര്യമില്ലെന്നതാണ് മറ്റൊരു പരിമിതി.
(തുടരും)