റെജി ജോസഫ്
സ്ത്രീ സൗഹൃതശൗചാലയങ്ങളുടെ കുറവ് പ്രധാനമാണ്. ഓഫീസുകൾ, ഓഡിറ്റോറിയങ്ങൾ, ആരാധനാലയങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിലെ ശുചിത്വക്കുറവുമൂലം സ്ത്രീകൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നു.
ദേശീയപാതയിലെ പ്രധാന കേന്ദ്രങ്ങളിൽ വേണ്ടിടത്തോളം ശൗചാലയങ്ങൾ നിർമിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ തുടർച്ചയായി നിർദേശിച്ചിരുന്നു. യാത്രാവേളകളിൽ സ്ത്രീകൾക്ക് ഹോട്ടലുകളെയും പെട്രോൾ പന്പുകളെയുമാണ് ആശ്രയിക്കേണ്ടിവരുന്നത്. ഇവയേറെയും സ്ത്രീ സൗഹൃദമോ വൃത്തിയുളളതോ അല്ല. മാസമുറക്കാലത്ത് സ്കൂളിലും കോളജുകളിലും ഓഫീസിലും ഇതര ജോലിയിടങ്ങളിലും പോകുന്ന വനിതകൾക്ക് തിരികെ വീട്ടിലെത്തും വരെ ദുരവസ്ഥയാണ്. പൊതു ഇടങ്ങളിലും സ്ഥാപനങ്ങളിലും ശൗചാലയങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സ്ത്രീകൾ അനുഭവിക്കുന്നത്. സാനിറ്ററി നാപ്കിനുകൾ മാറാൻ സാധിക്കുന്ന സൗകര്യമോ സംവിധാനങ്ങളോ ഭൂരിഭാഗം സ്ഥലങ്ങളിലുമില്ല.
ഇതിനു പരിഹാരമായി 2017-ൽ എല്ലാ സർക്കാർ ഹൈസ്കൂളുകളിലും സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ സ്ഥാപിക്കാൻ ഗവണ്മെന്റ് തീരുമാനിച്ചിരുന്നു. ഷീ പാഡ് പദ്ധതിയിൽ സ്ത്രീസൗഹൃദ ശൗചാലയങ്ങൾ നിർമിക്കാനായിരുന്നു തീരുമാനം. സംസ്ഥാന വനിതാ വികസന കോർപറേഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കാനിരുന്നത്. എന്നാൽ, ഏതാനും സ്കൂളുകളിൽ തുടക്കമിട്ടതല്ലാതെ അത് മറ്റിടങ്ങളിലേക്കു തുടർന്നു കൊണ്ടുപോകാൻ സാധിച്ചിട്ടില്ല.
പൊതു ഇടങ്ങളിലും ദുരിതം
സർക്കാർ ഓഫീസുകളിലും പൊതുസ്ഥാപനങ്ങളിലും ദിവസവും എത്രയോ പേർ കയറിയിറങ്ങുന്നു. എത്രയോ സമയം അവിടെ വരാന്തയിലും മുറ്റത്തും ചെലവഴിക്കുന്നു. സർക്കാർ സ്ഥാപനങ്ങളിൽ ശുചിമുറി നിർമാണത്തിന് 100 കോടി രൂപ അടുത്തയിടെ ധനവകുപ്പ് അനുവദിച്ചിരുന്നു. പക്ഷേ സൗകര്യങ്ങളുടെ അഭാവത്തിൽ ഇവിടങ്ങളിൽ നിർമാണത്തിന് സാധ്യതയില്ലാതായി. വാടകക്കെട്ടിടങ്ങളിൽ കുടിവെള്ളം പോലും ലഭ്യമല്ലാതെ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളിൽ എങ്ങനെ ടോയ്ലറ്റ് ക്ലീനിംഗ് എന്നതാണ് ചോദ്യം. പ്രത്യേകിച്ചും മുകൾ നിലകളിൽ പ്രവർത്തിക്കുന്ന ഓഫീസുകളിൽ വാട്ടർ കണക്ഷനും മറ്റും ഉണ്ടാവണമെന്നുമില്ല. ഇടവും സൗകര്യവും കാണണമെന്നുമില്ല.
ഗ്രന്ഥശാലാസംഘത്തോട് അഫിലിയേറ്റ് ചെയ്ത 8,700 ലൈബ്രറികളിൽ പൊതുശൗചാലയങ്ങൾ നിർമിക്കാൻ സർക്കാർ അനുമതിയുണ്ട്. ഗ്രാമീണമേഖലയിൽ രണ്ടുലക്ഷം രൂപയുടെ പദ്ധതി. കേന്ദ്രവിഹിതം 1,20,000 രൂപയും സംസ്ഥാന വിഹിതം 60,000 രൂപയും കഴിച്ച് ബാക്കി 20,000 രൂപ ഗ്രന്ഥശാലാസംഘം വഹിക്കണം. നഗരസഭയിൽ 98,000 രൂപയാണ് ടോയ്ലറ്റിന് അനുവദിക്കുന്നത്. കേന്ദ്രവിഹിതം 39,200 രൂപയും സംസ്ഥാന വിഹിതം 26,134 രൂപയും ലഭിക്കും. 9,800 രൂപ ഗ്രന്ഥശാലാ സംഘം വഹിക്കണം. 22,866 രൂപ ശുചിത്വകേരളം ഫണ്ടിൽനിന്ന് വകയിരുത്തും. സ്ഥലസൗകര്യമില്ലാത്തതിനാൽ പകുതിയിടങ്ങളിലും നിർമാണം പൂർത്തിയാക്കാനായില്ല എന്നതാണ് വസ്തുത.
ഗ്രാമീണ ഇന്ത്യയിൽ 55.4 ശതമാനം ജനങ്ങളും ഇപ്പോഴും തുറസായ ഇടങ്ങളിലാണ് മലമൂത്ര വിസർജനം നടത്തുന്നത്. നഗരങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ വിസർജനം നടത്തുന്നത് ജനസംഖ്യയുടെ 7.5 ശതമാനം പേർ. ശുചീകരണസംവിധാനങ്ങൾ പരിമിതമായതിനാൽ നഗരങ്ങളിൽ 833 ദശലക്ഷം ആളുകളുടെയും നഗരങ്ങളിലെ 377 ദശലക്ഷം ആളുകളുടെയും ആരോഗ്യത്തിന് ഭീഷണി നേരിടുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം നടത്തിയ സർവേകൾ വെളിപ്പെടുത്തുന്നു. ഗ്രാമങ്ങളിലെ 40 ശതമാനം ശൗചാലയങ്ങളിലും ഓട സംവിധാനവുമില്ല.
ബാക്കിയായി കടന്പകളേറെ
ശുചിത്വ ഭാരത മിഷൻ വന്നതോടെ ശുചിത്വ സംരഭത്തിൽ പങ്കാളിയാകാൻ രാജ്യത്തെ വൻകിട കന്പനികളും വ്യവസായികളും സംഘടനകളും മുന്നോട്ടുവന്നു. ഗൂഗിൾ കന്പനി ഡൽഹിയിൽ മാത്രം അയ്യായിരത്തിലേറെ പൊതു ടോയ്ലറ്റുകൾ നിർമിച്ചു. കോൾ ഇന്ത്യ ലിമിറ്റഡ് 235 കോടി, ടാറ്റ കണ്സൾട്ടൻസിയും ഭാരതി ഫൗണ്ടേഷനും 100 കോടി രൂപ വീതവും കൊക്കക്കോള 42 കോടിയും ഉൾപ്പെടെ 5,000 കോടിയുടെ വാഗ്ദാനമെത്തി. രണ്ടു സെക്കൻഡിൽ ഒരു ശൗചാലയം എന്ന ലക്ഷ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശുചിത്വഭാരത യജ്ഞത്തിന് തുടക്കം കുറിച്ചത്. 2019 ഒക്ടോബർ രണ്ടോടെ പൊതുസ്ഥലത്തെ വിസർജനം അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം. പക്ഷെ ഇന്നും സ്വപ്ന പദ്ധതി വിജയം കണ്ടിട്ടില്ല. അഞ്ചു വർഷത്തിനുള്ളിൽ ഗ്രാമങ്ങളിൽ മാത്രം ഒരു ലക്ഷം കോടി രൂപ ശൗചാലയ നിർമാണത്തിനു വേണ്ടിവരുമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ കണക്ക്. 75,000 കോടി കേന്ദ്രവും ബാക്കി സംസ്ഥാനങ്ങളും വഹിക്കണമെന്നായിരുന്നു തീരുമാനം.
വർഷം 1.77 കോടി ശൗചാലയങ്ങൾ നിർമിച്ചാൽ മാത്രമേ ലക്ഷ്യം പൂർത്തീകരിക്കാനാകൂ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അതായത് ഒരു ദിവസം 50,000 എണ്ണം വീതം. അഥവാ രണ്ട് സെക്കൻഡിൽ ഒരെണ്ണം വീതം.
കുടുംബശ്രീ കണ്ണൂർ ജില്ലയിലെ പൊതു ശൗചാലയങ്ങൾ ഏറ്റെടുത്തു നടത്താനുള്ള തയാറെടുപ്പിലാണ്. തുടക്കമായി തളിപ്പറന്പ് നഗരസഭ കംഫർട്ട് സ്റ്റേഷൻ 6,10,000 രൂപയ്ക്ക് നാലു വനിതകൾ ലേലം പിടിച്ചിരിക്കുന്നു. ഏറ്റെടുത്തു ദിവസങ്ങൾക്കുള്ളിൽ മദ്യപരേയും പുകവലിക്കാരേയും ശുചിമുറിക്കു പുറത്താക്കാൻ സ്ത്രീക്കൂട്ടായ്മക്കു സാധിച്ചു.
റെയിൽവേസ്റ്റേഷൻ വിശ്രമമുറികളിലെ ശൗചാലയങ്ങളുടെ ഉപയോഗം അടുത്തയിടെ സൗജന്യമാക്കിയിട്ടുണ്ട്. ട്രെയിൻടിക്കറ്റ് റെയിൽവേയുടെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കാനുള്ളതാണെന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
കരാറുകാരെ ഒഴിവാക്കിയതോടെ വൃത്തിയായി ഉപയോഗിക്കാൻ ജനങ്ങൾ താൽപര്യം കാണിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി. പ്ലാസ്റ്റിക് മാലിന്യം തള്ളി ശൗചാലയം കേടുവരുത്തുന്ന പ്രവണതയും കൂടി.
വേണം കർമപദ്ധതി
രാജ്യത്ത് രേഖയിലുള്ളിടത്തോളം ശുചിമുറികൾ ഉപയോഗത്തിൽ കാണാനില്ലെന്നതാണ് കൗതുകം. സ്വാതന്ത്ര്യത്തിനുശേഷം പണിതീർത്തതായി സർക്കാർ കണക്കിലുള്ള 3.75 കോടി ശുചിമുറികൾ യഥാർഥത്തിൽ നിലവിലില്ലെന്നാണ് റൈറ്റ് ടു സാനിറ്റേഷൻ എന്ന സന്നദ്ധസംഘടനയുടെ പഠനം പറയുന്നത്. ഈ കണക്കിൽ കേരളത്തിലുമുണ്ട് 1,100 ശുചിമുറികൾ. നിർമൽ ഭാരത് അഭിയാൻ ഫണ്ടിൽ നിന്നു സ്കൂളുകളിലും ജില്ലാ ശുചിത്വസമിതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ നിർദേശിക്കുന്നിടത്തു ശൗചാലയങ്ങൾ നിർമിക്കാൻ ശുചിത്വമിഷന് സഹായം നൽകും. ഉപയോക്താക്കൾ ഇത് എങ്ങനെ പണിതുവെന്നോ ഉപയോഗത്തിലുണ്ടോ എന്നൊന്നും പണം നൽകിയവർ അന്വേഷിക്കാറില്ല. പൊതുശുചിത്വത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ശതകോടികളാണ് ഇക്കാലത്ത് അനുവദിക്കുന്നത്. 11-ാം പഞ്ചവത്സര പദ്ധതിതിയിൽ 6,540 കോടി രൂപയാണ് കേന്ദ്രസർക്കാർ നീക്കിവച്ചത്. അടുത്ത പദ്ധതിയിലാവട്ടെ നീക്കിവെച്ച തുക 37,159 കോടി. പണമുണ്ടെങ്കിലും നടപ്പാക്കുന്നതിലെ വീഴ്ചയാണ് പ്രശ്നം.
(അവസാനിച്ചു)