ഫ്രാങ്കോ ലൂയിസ്
തൃശൂർ: വായന കുറയുന്നുവോ? ഇല്ല, കൂടുന്നുവെന്നു പഠന റിപ്പോർട്ടുകളും സർവേകളും. വായന കൂടിയെന്നു മാത്രമല്ല, കൂടുതൽ പേർ എഴുത്തുകാരായി രംഗത്തുവരുന്നുവെന്നും സർവേ റിപ്പോർട്ടുകൾ.
വർധിച്ചത് ഓണ്‍ലൈൻ വായനയാണ്. ഫേസ് ബുക്ക്, വാട്സ്ആപ് തുടങ്ങിയ നവ സാമൂഹ്യ മാധ്യമങ്ങളിലൂടെ കവിതയും കഥയും അനുഭവങ്ങളുമെല്ലാം വായിക്കുകയും ആ മാധ്യമങ്ങളിലൂടെ എഴുതി സർഗശേഷി പ്രകടമാക്കുകയുംചെയ്യുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചു.
പുതുതലമുറ പുസ്തകങ്ങളും പത്രങ്ങളും വായിക്കുന്നേയില്ലെന്നാണ് എല്ലാവരുടെയും പരാതി. പ്രത്യേകിച്ച്, പത്രവും പുസ്തകങ്ങളും വായിച്ചു ശീലിച്ച അമ്പതു വയസു പിന്നിട്ടവർ യുവതലമുറയെ ‘വായിക്കാതെ വിവരംകെട്ടവർ’ എന്നു പരിഹസിക്കാറുണ്ട്.
പുതുതലമുറ വായനയെ ഓണ്‍ലൈനിലേക്കു മാറ്റിയെന്നതാണ് കഴിഞ്ഞ മൂന്നുനാലു വർഷത്തെ പ്രധാന വായനാവിശേഷം. കോവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ ലോക്ക് ഡൗണ്‍ കാലത്ത് ഓണ്‍ലൈൻ വായന കൂടുതൽ വ്യാപകമായി. പത്രങ്ങളും പുസ്തകങ്ങളും ഇന്റർനെറ്റിലൂടെ വായിക്കുന്നവർ അനേകം. മൂന്നു വർഷത്തിനിടെ 1.8 കോടി പേർകൂടി പത്രം വായിക്കുന്നവരായി. 90 ലക്ഷം പേർകൂടി മാഗസിനുകൾ വായിക്കാൻ തുടങ്ങി: ഇന്ത്യൻ റീഡർഷിപ്പ് സർവേ റിപ്പോർട്ടിൽ പറയുന്നു.
പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഗവേഷണ വിഷയങ്ങൾ, പൊതുവിജ്ഞാനം, പ്രമുഖരുടെ ജീവിതം, കൗതുക വിശേഷങ്ങൾ, ക്ലാസിക് പുസ്തകങ്ങൾ തുടങ്ങിയവ വായിക്കാനാണു പുതുതലമുറ താൽപര്യം കാണിക്കുന്നത്. എല്ലാം ഓണ്‍ലൈനിലൂടെയാണെന്നു മാത്രം. മൊബൈൽ ഫോണ്‍, ലാപ് ടോപ്, ഇ-ബുക്ക്, ഇ-റീഡർ തുടങ്ങിയവയിലൂടെയാണു വായന. കൊച്ചുകുട്ടികൾക്കുപോലും മാതാപിതാക്കൾ ഇ-ബുക്കോ ഇ-റീഡറോ വാങ്ങിക്കൊടുത്തു.
കോവിഡ് ലോക്ക് ഡൗണ്‍ കാലങ്ങളിൽ ഒട്ടുമിക്ക പ്രസാധകരും തങ്ങൾ പ്രസിദ്ധീകരിച്ച പഴയ പുസ്തകങ്ങൾ സൗജന്യമായി ഓണ്‍ലൈനിലൂടെ നൽകി. കേരള സാഹിത്യ അക്കാദമിയുടെ ഓണ്‍ലൈൻ ലൈബ്രറിയിൽതന്നെ രണ്ടായിരം പുസ്തകങ്ങൾ സൗജന്യമായി ലഭ്യമാണ്. കുമാരനാശാൻ, വള്ളത്തോൾ, ഉള്ളൂർ, ചങ്ങമ്പുഴ തുടങ്ങിയ മഹാരഥന്മാരുടെ പുസ്തകങ്ങൾവരെ ഇങ്ങനെ ലഭ്യമാണ്.
ഗ്രന്ഥകാരൻ മരിച്ച് 60 വർഷം കഴിഞ്ഞാൽ പകർപ്പവകാശവും റോയൽറ്റിയും ബാധകമല്ല. ഇത്തരം പുസ്തകങ്ങളാണ് സാഹിത്യ അക്കാദമിയും പ്രസാധകരും സൗജന്യമായി ഓണ്‍ലൈനിലൂടെ വായനക്കാരിലേക്ക് എത്തിച്ചത്.
സാഹിത്യ അക്കാദമിയിലെ ഓഫ്ലൈൻ ഡിജിറ്റൽ ലൈബ്രറിയിൽ പതിനായിരത്തിലേറെ പുസ്തകങ്ങൾ സജ്ജമാണ്. അക്കാദമി ലൈബ്രറിയിൽ എത്തി കംപ്യൂട്ടറിലൂടെ വായിക്കാം. അനേകം ഗവേഷണ വിദ്യാർഥികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് അക്കാദമി ലൈബ്രറിയിൽ മുപ്പതിലേറെ വർഷത്തെ സേവനത്തിനുശേഷം ഈയിടെ വിരമിച്ച ലൈബ്രേറിയൻ ഡോ. കെ. രാജേന്ദ്രൻ പറഞ്ഞു.
മലയാളം പുസ്തകങ്ങൾ സ്കാൻ ചെയ്ത് ഇമേജാക്കിയാണ് ഓണ്‍ലൈനിൽ ലഭ്യമാക്കുന്നത്. ഇംഗ്ലീഷ് പുസ്തകങ്ങൾ സ്കാൻചെയ്ത് ടെക്സ്റ്റാക്കി അപ്ലോഡ് ചെയ്യാം. ഇതിനു സഹായകമായ ആപ്ലിക്കേഷനുകൾ ലഭ്യമാണ്. ടെക്സ്റ്റ് രൂപത്തിലുള്ള പുസ്തകങ്ങൾ അതിവേഗത്തിൽ ഡൗണ്‍ലോഡാകും. ഇമേജ് ഡൗണ്‍ലോഡാകാൻ ഡാറ്റ നഷ്ടമാകും, അല്പം സമയമെടുക്കുകയും ചെയ്യും.
മലയാളം പുസ്തകം സ്കാൻചെയ്തു വരികൾ ടെക്സ്റ്റാക്കാൻ യോജ്യമായ ആപ്ലിക്കേഷനുകൾ ലഭ്യമല്ല. നിലവിലുള്ള ആപ്പുകൾക്കു പഴയ ലിപികൾ തിരിച്ചറിയാനാകുന്നില്ല. ണ്ട, ന്മ, മ്പ, ക്ത എന്നിങ്ങനെയുള്ള ചില അക്ഷരങ്ങൾ നഷ്ടപ്പെടുകയും ചെയ്യും. അതിനാൽ ടെക്സ്റ്റ് രൂപത്തിലാക്കാനുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ല. സാഹിത്യ അക്കാദമി ലൈബ്രറിയെ ഡിജിറ്റിൽ ലൈബ്രറിയാക്കുന്നതിനു നേതൃത്വം നൽകിയ ഡോ. രാജേന്ദ്രൻ പറഞ്ഞു.
ലോക്ക്ഡൗണിന്റെ ഭാഗമായി വിദ്യാലയങ്ങൾ തുറക്കാതെ ഓണ്‍ലൈൻ ക്ലാസുകൾ തുടങ്ങിയതോടെ ഓണ്‍ലൈൻ വായന കൂടുതൽ വ്യാപകമായിട്ടുമുണ്ട്.