മാഡം, എന്റെ മകൻ പ്രത്യേകമായ ഒരു മാനസികാവസ്ഥയിലാണ്. അവനെ ഇപ്പോൾ തന്നെ മാഡം ഒന്നു ഫോണിൽ വിളിക്കണം. അവന് എന്നാണു വീട്ടിലേക്കു മടങ്ങിയെത്താനാവുക? വീട്ടിലേക്കു തിരിച്ചുവരാൻ പറ്റുമോ, എല്ലാവരെയും തനിക്കിനി കാണാൻ പറ്റുമോ എന്നൊക്കെയാണ് അവൻ ചോദിക്കുന്നത്. എനിക്കും ആകെ ടെൻഷനാണ്.’
ദുബായിൽ നിന്നു മടങ്ങിയെത്തിയ അമ്മയും നാലു മക്കളുമുള്ള കുടുംബത്തിന്റെ ക്വാറന്റൈൻ അവസാനിക്കാറായപ്പോൾ കോവിഡ് 19 രോഗലക്ഷണങ്ങളോടെ ആശുപത്രിയിലേക്കു മാറ്റിയ മൂത്ത മകനെക്കുറിച്ച് അമ്മയുടെ ഉത്കണ്ഠയാണിത്. എറണാകുളം ജില്ലയിലെ വനിതാ ശിശുവികസന വകുപ്പിനു കീഴിൽ മൂവാറ്റുപുഴ ഐസിഡിഎസിലുള്ള സൈക്കോ സോഷ്യൽ കൗണ്‍സലർ പി.ആർ. അനുമോളുടെ ഫോണിലേക്കു വിളിച്ചാണ് അമ്മ ആകുലത പങ്കുവച്ചത്.
പകർച്ചവ്യാധിയുടെ ലക്ഷണങ്ങളോടെ അപ്രതീക്ഷിതമായി വീട്ടിൽ നിന്നു മാറിനിൽക്കേണ്ടിവരിക, അമ്മയെയും സഹോദരങ്ങളെയും കാണാൻ സാധിക്കാതെ വരിക.. ഇതെല്ലാം ആ പതിനാറുകാരന്റെ മനസിനെ ഉലച്ചു. അമ്മയെയും മകനെയും നിരന്തരമായി ടെലി കൗണ്‍സലിംഗ് നടത്തി. രാത്രിയും പകലും വ്യത്യാസമില്ലാതെ അവരെ കേൾക്കേണ്ടിവന്നു. ബലവും ആത്മവിശ്വാസവും നൽകാനുള്ള ദീർഘമായ പരിശ്രമങ്ങളിലൂടെയാണ് ഇരുവരുടെയും മാനസിക സമ്മർദം കുറയ്ക്കാനായതെന്നു കൗണ്‍സലറുടെ വാക്കുകൾ. ഒടുവിൽ പരിശോധനാഫലം നെഗറ്റീവായി വീട്ടിലേക്കു മടങ്ങുന്പോൾ, കൗണ്‍സലർക്കു നന്ദി പറയാൻ ആ അമ്മയും മകനും മറന്നില്ല.
അമ്മയ്ക്കു പകരമില്ല
തിരുവല്ലയിലെ അഞ്ചും എട്ടും വയസുള്ള രണ്ടു കുട്ടികൾക്കു ലോക്ക്ഡൗണ്‍ കാലത്താണു ഗൾഫിൽ നിന്നു വന്നത്. അഛനും അമ്മയും ദുബായിൽ ജോലി ചെയ്യുന്നു. ഇളയ കുട്ടിയെ ഒന്നാം ക്ലാസിൽ ചേർക്കാനുള്ളതിനാൽ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള പ്രത്യേക വിമാനത്തിൽ ബന്ധുവിനൊപ്പം കയറ്റിവിടുകയായിരുന്നു.
നാട്ടിലെത്തിയശേഷം ക്വാറന്റൈൻ പൂർത്തിയാക്കി മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്താണെങ്കിലും കുട്ടികൾ വല്ലാത്ത മാനസിക സമ്മർദത്തിലായിരുന്നു. മാതാപിതാക്കളെ പിരിഞ്ഞിരിക്കേണ്ടിവന്നതാണ് ഇരുവരെയും വിഷമിപ്പിച്ചത്. മുത്തച്ഛനും മുത്തശ്ശിയുമായുള്ള ഇടപെടലുകൾ കുട്ടികൾക്ക് ആശ്വാസമാകുന്നില്ല, ആസ്വദിക്കുന്നുമില്ല.
കുട്ടികൾക്കു കളികൾക്കും ചിരികൾക്കുമുള്ള അവസരങ്ങളും കൗണ്‍സലിംഗ് സേവനങ്ങളുമൊക്കെ ലഭ്യമാക്കിയെങ്കിലും അവരുടെ മുഖം തെളിഞ്ഞില്ല. ഒടുവിൽ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനസർവീസ് ആരംഭിച്ചശേഷം ദുബായിൽ നിന്ന് അവധിയെടുത്ത് അമ്മയും നാട്ടിലെത്തിയതോടെയാണ് കാര്യങ്ങൾ സാധാരണ നിലയിലെത്തിയത്.
മക്കൾക്കു മാതാപിതാക്കളുടെ സാന്നിധ്യവും സ്നേഹവും വലുതാണ്. അതിനു പകരം വയ്ക്കാൻ എന്തെല്ലാം ഒരുക്കിയാലും പകരമാവില്ല.
സാമൂഹ്യ (മാനസിക) അകലങ്ങൾ!
ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെയോ ചിലപ്പോൾ അതിലേറെയോ പ്രധാനമാണു മനസിന്റെ ആരോഗ്യം. ശരീരത്തിനു ഭക്ഷണം എന്ന പോലെ മനസിന്റെ ആരോഗ്യത്തിനും കരുതലിന്റെ പോഷണം ആവശ്യമാണ്. മനസിൽ നിന്നാണു വ്യക്തിത്വത്തിന്റെ ആവിഷ്കാരം രൂപപ്പെടുന്നത്. നന്മയുള്ള മനസ് നന്മയുള്ള വ്യക്തിത്വത്തെ പ്രകാശിപ്പിക്കും. നന്മയുള്ള വ്യക്തിത്വങ്ങൾ നല്ല സമൂഹത്തെയും.
പ്രായത്തിനൊത്തു പാകപ്പെട്ട മനസാണു ശരിയായ ജീവിതസഞ്ചാരത്തിലേക്കും ഉചിതമായ തീരുമാനങ്ങളിലേക്കും നമ്മെ കൈപിടിക്കുന്നത്. മനസിനെ സ്വാധീനിക്കുന്ന ചിന്തകൾ, അറിവുകൾ, അനുഭവങ്ങൾ, സന്തോഷങ്ങൾ, സങ്കടങ്ങൾ, മുറിവുകൾ എന്നിവയെല്ലാം വ്യക്തിയുടെ വളർച്ചയെ സംബന്ധിച്ചു നിർണായകമാണ്. കുട്ടികളെ സംബന്ധിച്ചാകുന്പോൾ അവരുടെ മാനസികവളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ചു സവിശേഷമായ കരുതലും ശ്രദ്ധയും അനിവാര്യമാകുന്നു. വ്യത്യസ്ത കാരണങ്ങളാൽ ആകുലതകളുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്ന ജീവിതപരിസരങ്ങൾ നമ്മുടെ കുട്ടികൾക്കു മുന്‍പെന്നത്തേക്കാളും മാനസിക സംഘർഷങ്ങൾ പകർന്നുവയ്ക്കുന്നുണ്ട്.
കോവിഡ് 19ഉം അതിന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗണും മനുഷ്യനെ കുടുംബങ്ങളിലൊതുങ്ങാൻ നിർബന്ധിച്ചപ്പോൾ, നാട്ടിലും വിദ്യാലയത്തിലും കൂട്ടുകൂടിയുള്ള കളികളും പഠനവും യാത്രകളുമൊക്കെ പെട്ടെന്നൊരുനാൾ കുട്ടികൾക്കു നഷ്ടമായി.
മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം വീട്ടകങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിന്റെ സന്തോഷം അനുഭവിച്ച കുട്ടികളുണ്ട്. ഒപ്പം അതിനു പുറത്തുള്ള ലോകത്തോടു പുലർത്തേണ്ടിവന്ന സാമൂഹ്യ അകലം, കുട്ടികളുടെ മാനസിക സ്ഥിതിയെയും സ്വാധീനിച്ചിട്ടുണ്ടെന്നു മനസിലാക്കണം.
ആരാണു കുട്ടികൾ, എന്താണു മാനസികാരോഗ്യം?
ആരെയാണു കുട്ടികളെന്നു വിളിക്കേണ്ടത്? ഇന്ത്യയിലെ വിവിധ നിയമങ്ങൾ കുട്ടികൾ എന്നതിന്റെ നിർവചനത്തിൽ വ്യത്യസ്ത പ്രായവിഭാഗങ്ങൾ സൂചിപ്പിക്കുന്നുണ്ട്. യുഎൻ ഉടന്പടിയുടെ അടിസ്ഥാനത്തിൽ 18 വയസിൽ താഴെയുള്ള എല്ലാവരെയും കുട്ടികളായി കണക്കാക്കണമെന്നാണ് നിഷ്കർഷിക്കുന്നത്. കുട്ടികൾക്കു ശ്രദ്ധയും സംരക്ഷണവും ഉറപ്പാക്കുന്ന 2015 ലെ ബാലനീതി നിയമം (ജുവനൈൽ ജസ്റ്റീസ് ആക്ട് ) ഉൾപ്പെടെ വിവിധ കാലഘട്ടങ്ങളിലായി പത്തോളം ദേശീയ നിയമങ്ങളും, അത്രതന്നെ ദേശീയ, സംസ്ഥാന നയങ്ങളും നമ്മുടെ രാജ്യത്തു രൂപവത്കരിക്കപ്പെട്ടിട്ടുണ്ട്.
സ്വന്തം കഴിവുകൾ തിരിച്ചറിയുവാനും, ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളെ സധൈര്യം നേരിടാനും, അതുവഴി ഫലപ്രദമായ ഒരു സാമൂഹികജീവിതം നയിക്കാനുമുള്ള കഴിവിനെയാണു മാനസികാരോഗ്യം എന്നുപറയുന്നത്.
ലോകത്തിലെ 15.8 ശതമാനം കുട്ടികൾക്ക് മാനസികപ്രശ്നങ്ങളുണ്ടെന്നു പല രാജ്യങ്ങളിലായി നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നു. അമ്മയുടെ ഉദരത്തിൽ ജീവൻ രൂപപ്പെടുന്ന ഘട്ടം മുതലുള്ള സാഹചര്യങ്ങൾ കുഞ്ഞിന്റെ മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നുവെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
സംതൃപ്തിയും സന്തോഷവും നന്മയുള്ള ചിന്തകളും ഉള്ളിലുള്ള കുഞ്ഞിന്റെ മനോനിലയെ ക്രിയാത്മകമായി സ്വാധീനിക്കും.
കുട്ടികൾക്കുണ്ടാകാവുന്ന ചില മാനസിക പ്രശ്നങ്ങൾ
സോഷ്യൽ ഫോബിയ
പൊതുവേദികളിൽ ഇടപെടുക, എതിർലിംഗത്തിൽപ്പെട്ടവരുമായോ അപരിചിതരുമായോ സംസാരിക്കുക എന്നിവയൊക്കെ ബുദ്ധിമുട്ടായി കാണുക, ഇത്തരം ഘട്ടങ്ങളിൽ അമിതമായ നെഞ്ചിടിപ്പ്, നാവും ചുണ്ടുകളും വരളുക, വിറയൽ എന്നിവയുണ്ടാവുക എന്നിവ.
പാനിക് ഡിസോർഡർ
വെറുതെ ഇരിക്കുന്ന സമയങ്ങളിൽ ശക്തമായ നെഞ്ചുവേദന, ശ്വാസം മുട്ടൽ, നെഞ്ചിടിപ്പ്, അമിതവിയർപ്പ്, കണ്ണുകളിൽ ഇരുട്ടുകയറുക തുടങ്ങിയവ അനുഭവപ്പെടുകയും ശാരീരിക പരിശോധനകളിലും, ടെസ്റ്റുകളിലും അതിന്റെ ലക്ഷണങ്ങൾ പ്രകടമാകാതിരിക്കുകയും ചെയ്യുന്ന സ്ഥിതി.
’ഉത്കണ്ഠാ രോഗങ്ങൾ’
എന്തിനെക്കുറിച്ചും അമിതമായ ഉത്കണ്ഠയുണ്ടാവുന്ന ഈ മാനസികാവസ്ഥ കൗമാരപ്രായക്കാരിൽ ഏകദേശം 15 ശതമാനം പേർക്ക് ഉണ്ടെന്നു പഠനം.
സ്പെസിഫിക് ഫോബിയ
ഏതെങ്കിലും പ്രത്യേക സാഹചര്യത്തെ വല്ലാത്ത ആധിയോടെ സമീപിക്കുന്ന മാനസികാവസ്ഥ.
ഒബ്സെസീവ് കന്പൽസീവ് ഡിസോർഡർ
വീടിന്റെ കതകിന്റെ കൊളുത്തിട്ടശേഷം വീണ്ടും സംശയിച്ചു കൊളുത്തു വീണിട്ടുണ്ടോയെന്നു പലവട്ടം പോയി പരിശോധിക്കുക എന്നതു പോലെ ഒരേ കാര്യം അവർത്തിച്ചു ചെയ്തുകൊണ്ടിരിക്കുന്നവരെ ഈ ഗണത്തിൽപ്പെടുത്താം.
’സൊമറ്റൊഫോം ഡിസോർഡർ’
കൗമാരക്കാരിൽ മാനസിക സംഘർഷങ്ങളോടു ചേർന്നു വയറുവേദന, നടുവേദന, തലവേദന, ഛർദ്ദി തുടങ്ങിയവ പ്രകടമാക്കുന്ന അവസ്ഥയാണിത്.
(സൈക്യാട്രി വിഭാഗം, തിരുവനന്തപുരം മെഡിക്കൽ കോളജ്)
(തുടരും).
സിജോ പൈനാടത്ത്