“ലോക്ക്ഡൗണിൽ നിന്നു ലോക്കപ്പിലേക്കു’ പോകാൻ അവസരമുണ്ടാക്കരുത്!.
ഈ താക്കീത് കേരള മുഖ്യമന്ത്രിയുടേതായിരുന്നു. ലോക്ക്ഡൗണിൽ വീടുകൾക്കുള്ളിൽ അക്രമങ്ങൾ വർധിക്കുന്നതായുള്ള റിപ്പോർട്ടുകളുടെ വെളിച്ചത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
ലോക്ക്ഡൗണിൽ ഗാർഹിക പീഡനങ്ങൾ കൂടിയെന്നു കണക്കുകൾ വ്യക്തമാക്കുന്നു. കുട്ടികളും സ്ത്രീകളുമാണു മിക്ക ഗാർഹിക പീഡനങ്ങളിലും ഇരകൾ. ലോക്ക്ഡൗണ്‍ ആരംഭിച്ച മാർച്ച് 23 മുതൽ ഏപ്രിൽ 16 വരെയുള്ള 25 ദിവസങ്ങളിൽ ദേശീയ വനിതാ കമ്മീഷന് ഇമെയിൽ, വാട്സ്ആപ് മാർഗങ്ങളിലൂടെ ലഭിച്ച പരാതികളുടെ എണ്ണം 239 ആണെന്നു കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കിയിരുന്നു. അതു വരെയുള്ള പരാതികളുമായി താരതമ്യം ചെയ്യുന്പോൾ ലോക്ക്ഡൗണിലെ ഗാർഹിക പീഡനങ്ങളുടെ എണ്ണത്തിൽ 100 ശതമാനം വർധനവാണെന്നു കമ്മീഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു.
ദുരന്തകാലഘട്ടങ്ങളിൽ ഗാർഹിക പീഡനങ്ങൾ വർധിക്കുമെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വീടുകളിൽ കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുണ്ടാകുന്ന പീഡനങ്ങൾ, അതിക്രമങ്ങൾ അറിയിക്കാൻ സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എൻഎസ്എസ് ടെക്നിക്കൽ സെല്ലിന്റെ സഹായത്തോടെ ആരംഭിച്ച വാട്സ്ആപ് നന്പറിൽ രണ്ടു മാസം കൊണ്ടു വന്നത് 170 പരാതികളാണ്.
ഒന്നാം ലോക്ക്ഡൗണിൽ 330 കേസുകളിൽ ഇരകൾ കുട്ടികൾ
ഗാർഹിക പീഡനങ്ങളിൽ ഇരകളായി കുട്ടികളുമുണ്ടെന്നു ഇതു സംബന്ധിച്ച കേസുകളുടെ സ്വഭാവം വ്യക്തമാക്കുന്നു. ഒന്നാം ഘട്ട ലോക്ക്ഡൗണ്‍ തുടങ്ങിയ മാർച്ച് 24 മുതൽ അവസാനിച്ച ഏപ്രിൽ 14 വരെ കുട്ടികൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ കേരളത്തിൽ രജിസ്റ്റർ ചെയ്തത് 330 കേസുകളാണെന്നു ചൈൽഡ് ലൈൻ വ്യക്തമാക്കുന്നു.
ലോക്ക്ഡൗണ്‍ നാളുകളിൽ സംസ്ഥാനത്ത് കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമങ്ങളുമുണ്ടായി. ഇടുക്കിയിലും മലപ്പുറത്തും ലോക്ക്ഡൗണ്‍ കാലത്ത് ബാല വിവാഹത്തിനുള്ള ശ്രമവും നടന്നു. ഇക്കാലയളവിൽ 28 കേസുകളാണു കുട്ടികൾക്കു നേരെ ലൈംഗികാതിക്രമങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തത്. ശാരീരിക പീഡന പരാതിയിൽ 62 കേസുകളെടുത്തു. കുടുംബ പ്രശ്നങ്ങളെ തുടർന്നും കുട്ടികൾക്കു നേരെ അതിക്രമങ്ങളും ഉണ്ടായി. കുടുംബ പ്രശ്നങ്ങളെ തുടർന്നു കുട്ടികൾക്കു നേരെ നടന്ന അതിക്രമങ്ങൾക്കു 41 കേസുകളാണ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും ചൈൽഡ് ലൈൻ വ്യക്തമാക്കുന്നു.
സങ്കടമൊളിപ്പിച്ച ഇളം മനസുകൾ
കടുത്ത മദ്യപാനിയായ അച്ഛന്റെ പീഡനമുറകൾക്ക് ഇരയാവുന്നത് ആ പന്ത്രണ്ടു വയസുകാരനു പതിവാണ്. സ്കൂളിൽ പോകുന്പോൾ പകൽ അടിയും തൊഴിയും ഏൽക്കേണ്ടിവന്നിരുന്നില്ല എന്നതായിരുന്നു ആശ്വാസം. പഠനത്തിൽ വലിയ താത്പര്യമില്ലാത്ത അവനു സ്കൂളിൽ പോകുന്നതു സന്തോഷവും ആശ്വാസവുമാകുന്നതിന്റെ കാരണവും മറ്റൊന്നായിരുന്നില്ല.
അഛന്റെ അടികൊള്ളണ്ടല്ലൊ!
ലോക്ക്ഡൗണ്‍ സമയത്തു പകലും അവൻ അച്ഛന്റെ അടിയും തൊഴിയുമേറ്റു തളർന്നു. ഒപ്പം ശകാരവാക്കുകളും. അത് അവന്റെ മാനസിക നിലയെയും പ്രതികൂലമായി ബാധിച്ചു.... സ്കൂളിൽ പോകാനായിരുന്നെങ്കിൽ ഒരുപക്ഷേ...!
സൈക്യാട്രിക് ഒപിയിൽ എത്തിച്ച പന്ത്രണ്ടുകാരന്റെ കഥ പറഞ്ഞത് അങ്കമാലി മൂക്കന്നൂർ എംഎജിജെ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. അനു ശോഭ ജോസ്. ലോക്ക്ഡൗണിൽ വീടുകൾക്കുള്ളിൽ മാനസികമായും ശാരീരികമായും അവശതനയനുഭവിക്കുന്ന നൂറുകണക്കിനു കുട്ടികളെ കണ്ടുമുട്ടാനും അറിയാനും സാധിച്ചുവെന്ന് അവർ പറയുന്നു. ടി വിയോ ലാപ്ടോപ്പോ കിട്ടിയതുകൊണ്ടു മാത്രം തീരുന്നില്ല ഇവരുടെ പ്രശ്നങ്ങളെന്നതാണു കണ്ടുമുട്ടിയ കുട്ടികളിൽ നിന്നും മനസിലാകുന്നത്.
അച്ഛനും അമ്മയും ജോലിക്കു പോയിക്കഴിയുന്പോൾ ഫ്ളാറ്റിൽ ഒറ്റപ്പെടുന്ന പത്തു വയസുകാരൻ. സ്ഥിരം പോകുന്ന ഡേ കെയർ സെന്ററില്ല. കളിക്കാൻ പതിവ് കൂട്ടുകാരില്ല. ആ ഒറ്റപ്പെടലിന്റെ സങ്കടം അവനേ അറിയൂ. വിഷാദത്തിന്റെ കരിനിഴൽ അവന്റെ സ്വഭാവത്തെയും ബാധിച്ചു തുടങ്ങിയിരുന്നു.... അങ്ങനെ എത്രയോ പേർ.
യൂണിസെഫ് പറയുന്നത്
ഗാർഹിക സംഘർഷങ്ങൾ കുട്ടികളുടെ മാനസിനെയും സ്വഭാവത്തെയും സ്വാധീനിക്കുന്നതു സംബന്ധിച്ചു യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ടിന്റെ(യൂണിസെഫ്) പഠനമുണ്ട്. “ബിഹൈൻഡ് ക്ലോസ്ഡ് ഡോർസ്, ഇംപാക്ട് ഓഫ് ഡൊമസ്റ്റിക് വയലൻസ് ഇൻ ചിൽഡ്രൻ’ എന്ന യുണിസെഫ് ഡോക്യുമെന്റിൽ പഠനറിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്.
വീട്ടിലെ പ്രശ്നങ്ങൾ കുട്ടികളിൽ ഏകാഗ്രതക്കുറവും അന്തർമുഖത്വവും സൃഷ്ടിക്കുമെന്നു പഠനം പറയുന്നു. ഇതു മറ്റു മനോജന്യ രോഗങ്ങളിലേക്കും വഴി തെളിക്കാം. ഗാർഹികപീഡനത്തിന്റെ അന്തരീക്ഷത്തിൽ കുട്ടികൾക്കു വേണ്ട സ്നേഹവും വാത്സല്യവും ശിക്ഷണവും കൊടുക്കാൻ മാതാപിതാക്കൾക്കു സാധിക്കാതെ വരുന്നു. കുടുംബത്തിനു പുറത്ത് അംഗീകാരവും സ്നേഹവും തേടിപ്പോകുന്ന ഇവർ അപകടങ്ങളിൽപ്പെട്ടേക്കാം.
ഗാർഹിക അതിക്രമശീലം തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നതിന്റെ നിരക്ക് 40 ശതമാനമാണെന്നു പഠനങ്ങൾ പറയുന്നു.
കുടുംബത്തിനുള്ളിലെ കലഹങ്ങൾ, ഗാർഹിക പീഡനങ്ങൾ എന്നിവ അതിനു സാക്ഷികളാകുന്ന കുട്ടികളുടെ മാനസികനിലയെ പ്രതികൂലമായി ബാധിക്കുമെന്നു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റിലെ (ഐഎംജി) റിട്ട. ഫാക്കൽറ്റി പ്രഫ. ഡോ. നീന ജോസഫ് നിരീക്ഷിക്കുന്നു.
ഗാർഹിക അതിക്രമങ്ങൾക്കു നേർസാക്ഷികളായ കുട്ടികളിൽ അതു കടുത്ത മാനസിക സംഘർഷവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നു. ഇവിരിൽ ചിലർ ലൈംഗികചൂഷണത്തിന്റെ അപകടങ്ങളിലേക്കും ലഹരി വസ്തു കച്ചവടക്കാരുടെ കെണികളിലേക്കും പെട്ടുപോകാനിടയുണ്ടെന്നും അവർ പറഞ്ഞു.
വീട് വിദ്യാലയം
കുട്ടികൾക്കു പ്രഥമ വിദ്യാലയം കുടുംബം തന്നെയാണ്. മാതാപിതാക്കളും മുതിർന്നവരും പറയുന്നതു കേട്ടു പഠിക്കുന്നതിനേക്കാൾ അവർ ചെയ്യുന്നതു ചെയ്തു പഠിക്കാനും ശീലമാക്കാനുമാകും കുട്ടികൾക്കു കൂടുതൽ താത്പര്യം. കുടുംബത്തിലെ ജീവിതസാഹചര്യമാണു കുട്ടികൾക്കു ഫലപ്രദമായ ജീവിതപാഠപുസ്തകം. ഈ ജീവിതപശ്ചാത്തം കുട്ടിയുടെ മാനസികമായ വളർച്ചയെയും തളർച്ചയെയും സ്വാധീനിക്കും. കുഞ്ഞ് അമ്മയുടെ ഉദരത്തിൽ രൂപപ്പെടുന്ന ഘട്ടം മുതൽ വളർച്ചയുടെ ഘട്ടങ്ങളിലെല്ലാം ശരിയായ മാനസിക ആരോഗ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
അത്താഴം വെറും അത്താഴമല്ല
വീടുകളിൽ അത്താഴ സമയം കേവലം ഭക്ഷണം കഴിക്കൽ മാത്രമാകരുത്. അത്താഴത്തിനൊപ്പം സ്നേഹവും വിളന്പുന്ന ഉൗട്ടുമേശകൾ വീടുകളിൽ വേണം. മാതാപിതാക്കളും മക്കളും തമ്മിൽ സംവദിക്കാനുള്ള സുവർണ നിമിഷങ്ങൾ കൂടിയാകണം ഓരോ ദിവസത്തെയും അത്താഴം. അതിന് മക്കളും മാതാപിതാക്കളും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനുള്ള സമയവും സന്നദ്ധതയും ഉണ്ടാവുക തന്നെയാണു പ്രധാനം.
ഓരോ ദിവസത്തെയും തങ്ങളുടെ പുതിയ അനുഭവങ്ങൾ, സന്തോഷങ്ങൾ, സങ്കടങ്ങൾ, സംശയങ്ങൾ തുടങ്ങിയ കാര്യങ്ങൾ തുറന്നുപറയാൻ മാതാപിതാക്കൾ മക്കളെ പ്രോത്സാഹിപ്പിക്കണം. കുറ്റങ്ങളും കുറവുകളും കേട്ടു വിചാരണക്കുള്ള സമയമല്ലത്.
അവരോടു സഹാനുഭൂതിയോടെ ഇടപെടാനും തിരുത്താനും നേട്ടങ്ങൾക്കു പ്രോത്സാഹനം നൽകാനുമുള്ള സമയമാകണം. നല്ല ഉപദേശങ്ങളും ജീവിതാനുഭവങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങളും പ്രായോഗികജീവിതത്തെക്കുറിച്ചു പാഠങ്ങളും സ്നേഹപൂർവം പങ്കുവച്ചു നൽകാനുള്ള സമയമായിക്കൂടി നമ്മുടെ അത്താഴമേശകൾ മാറട്ടെ.
അരക്ഷിതം 1172433 കുടുംബങ്ങൾ!
സംസ്ഥാന സാമൂഹ്യ നീതിവകുപ്പ് അങ്കണവാടി അധ്യാപകരുടെ സഹായത്തോടെ 2019ൽ നടത്തിയ സർവേയുടെ ഫലം കേരളത്തെ ഞെട്ടിക്കുന്നതും നാണം കെടുത്തുന്നതുമാണ്.
കേരളത്തിലെ 11,72,433 കുടുംബങ്ങളിൽ കുട്ടികൾ സുരക്ഷിതരല്ലെന്ന നിരീക്ഷണമാണു സർവേ മുന്നോട്ടുവച്ചത്.
സർവേപ്രകാരം തിരുവനന്തപുരം ജില്ലയിലാണു സുരക്ഷിതമല്ലാത്ത കുടുംബങ്ങൾ ഏറെയുള്ളത്. എറണാകുളം തൊട്ടുപിന്നിലുണ്ട്.
യുഎൻ പഠനരേഖ
ഐക്യരാഷ്ട്രസഭ, കോമണ്‍വെൽത്ത്, ദേശീയ, സംസ്ഥാന വനിതാ കമ്മീഷനുകൾ എന്നിവയെല്ലാം ലോക്ക്ഡൗണ്‍ കാലത്തെ ഗാർഹിക പീഡനങ്ങളെപ്പറ്റി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ’ജസ്റ്റീസ് ഫോർ വുമണ്‍ അമിഡ്സ്റ്റ് കോവിഡ് 19’ എന്ന യുഎൻ ഡോക്യുമെന്റ് ലോക്ക്ഡൗണ്‍ സമയങ്ങളിലെ ഗാർഹിക പീഡനങ്ങൾ വർധിക്കുന്നതു സംബന്ധിച്ചു പറയുന്നുണ്ട്.
വീടുകളിൽ കുട്ടികൾക്കും സ്ത്രീകൾക്കും നേരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾക്കും സഹായങ്ങൾക്കുമായി ഹെൽപ് ലൈൻ നന്പറുകളിലേക്കു വിളിക്കുന്നവരുടെ എണ്ണത്തിൽ 25 മുതൽ 300 ശതമാനം വരെ വർധനവുണ്ടായിട്ടുണ്ടെന്നു കോമണ്‍വെൽത്ത് സെക്രട്ടറി ജനറൽ, പട്രീഷ്യ സ്കോട്ലൻഡ് വെളിപ്പെടുത്തിയിരുന്നു.
യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി) തെക്കൻ ഏഷ്യ പസഫിക്കിലെ ബലാൽസംഗക്കുറ്റം ചെയ്ത 10000 പുരുഷന്മാരിൽ ഒരു പഠനം നടത്തിയിരുന്നു. ഇവരിൽ പലർക്കും ഗാർഹിക അതിക്രമം നടന്നിരുന്ന വീടുകളിൽ ചെലവിട്ട ഒരു ബാല്യമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
ദേശീയ കുടുംബ ആരോഗ്യ സർവേ (എൻഎഫ്എച്ച്എസ് 2015-2016) റിപ്പോർട്ട്, കേരളത്തിലെ 14.3 ശതമാനം സ്ത്രീകൾ ജീവിത പങ്കാളിയുടെ പീഡനത്തിന് ഇരകളായെന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
(തുടരും)
- സിജോ പൈനാടത്ത്