ദിവസങ്ങൾ നീണ്ട ഒപ്പറേഷനിൽ അധോലോകസംഘത്തിന്റെ അടിവേരിളകി. സംഘങ്ങളിലെ പല കൊടുംക്രിമിനലുകളും പോലീസ് വലയിലായി. ചെറുപ്പക്കാരായിരുന്നു ഈ സംഘത്തിലെ അംഗങ്ങളിൽ ഏറെയും.
ഇവരിൽനിന്നു ലഹരികടത്ത്, പെൺവാണിഭം, ക്വട്ടേഷൻ ആക്രമണം തുടങ്ങിയ രംഗങ്ങളിലെ വിലപ്പെട്ട വിവരങ്ങളാണു പോലീസിനു ലഭിച്ചത്.
ഇവർ ജയിലിൽ
മഞ്ചേശ്വരം കടമ്പാർ അടുക്കത്തുഗുരി മിയാ പാദു അബ്ദുൾ റഹിം (23), അടുക്കത്ത് ഗുരി മുഹമ്മദ് അഷ്ഫാഖ് (25), മീഞ്ച വില്ലേജ് കുന്തഡ്ക്ക കാലെച്ചാപ്പു ഫയാസ് എന്ന കൂവ ഫയാസ് (30), മങ്ങൾപ്പാടി കൊട്ട ഹൗസിൽ അബ്ദുൾ ലത്തീഫ് (32), മങ്ങൾപാടി ബെത്തെല അബ്ദുൾ ഷബീർ എന്ന ഷെബി (35), മഞ്ചേശ്വരം മീത്ത നടുക്ക സജ്ജാഫ് എന്ന സജ്ജാദ് (35), മിയാ പാദു ബെജങ്കള മുഹമ്മദ് ഷാക്കിർ (26), മീൻഞ്ച മജ്ബയിൽ എം.എം.ക്വാർട്ടേജിൽ ഇബ്രാഹിം മുനാസ് (21), പുത്തിഗെ സീതാംഗോളി ഫൈസൽ എന്ന ടയർ ഫൈസൽ (32), കടമ്പാർ മോർത്തന ഹൗസിൽ മുഹമ്മദ് അസ്ക്കർ (23), മഞ്ചേശ്വരം കുമ്പടാജെ മർപ്പാക്ക ഹൗസിൽ മുഹമ്മദ് ഷിഹാബ് (23), മഞ്ചേശ്വരം നീർച്ചാൽ സബിത മൻസിലിൽ ബദറുദീൻ (32), കുമ്പള അരിക്കാടി പി.കെ നഗറിൽ അബൂബക്കർ ഷെഫീഖ് (28), കയ്യാർ അറ്റ ഗോലി ഹമീദ് എന്ന ഗുജിരി അമ്മി എന്ന അറ്റ ഗോളി അമ്മി (28) എന്നിവരാണ് കേരള- കർണാടക പോലീസിന്റെ സംയുക്ത ഓപ്പറേഷനിൽ ജയിലിലായത്.
നടുറോഡിലെ കൊല
ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിൽ കോടതിയിൽനിന്നു കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വിശദമായി ചോദ്യംചെയ്തു. വിലപ്പെട്ട വിവരങ്ങളാണ് പോലീസിനു ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഈ സംഘത്തിനു ബന്ധമുള്ളതായും വ്യക്തമായിട്ടുണ്ട്. പ്രതികളെ ഓപ്പറേഷൻ നടന്ന പ്രദേശങ്ങളിൽ എല്ലാം കനത്ത കാവലിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
മംഗളൂരു ബി.സി റോഡിൽ വച്ചാണ് കാലിയ റഫീഖ് എന്ന അധോലോക നേതാവ് കൊല്ലപ്പെട്ടത്. കൊള്ളയും കൊലപാതകങ്ങളുംകൊണ്ട് ഒരു പതിറ്റാണ്ടിലേറെ കാലം മംഗളൂരു - കാസർഗോഡ് മേഖലയെ വിറപ്പിച്ച ക്രിമിനിൽ ജീവിതത്തിനാണ് അന്നു തിരശീല വീണത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും കർണാടകയിലുമായി കൊലപാതകം, വധശ്രമം, പിടിച്ചുപറി, ഗുണ്ടാ ആക്രമണം, സ്പിരിറ്റ് കടത്ത്, കവർച്ചാ തുടങ്ങി അൻപതോളം കേസുകളിൽ പ്രതിയായിരുന്നു കൊല്ലപ്പെടുമ്പോൾ കാലിയ.
ജീവൻ നഷ്ടമായ യാത്ര
കാസർഗോഡുനിന്നു മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാലിയ റഫീഖ് എന്ന റഫീഖ് കൊല്ലപ്പെടുന്നത്. കാസർഗോഡ്- കർണാടക അതിർത്തിയിലെ കുപ്രസിദ്ധനായ ഈ ഗുണ്ട തോക്കുകളും മറ്റ് ആയുധങ്ങളും വാങ്ങാൻ വേണ്ടിയായിരുന്നു മുംബൈയിലേക്കു പുറപ്പെട്ടതെന്നാണ് പോലീസ് കണ്ടെത്തിയത്. മരണം തൊട്ടു പിന്നിലുണ്ടെന്ന തിരിച്ചറിവിൽ തികഞ്ഞ ജാഗ്രതയോടെയാണ് റഫീഖ് ഒരോ ചുവടും മുന്പോട്ടു വച്ചിരുന്നത്. എന്നിട്ടും അയാൾ കൊല്ലപ്പെട്ടു.
(തുടരും)
തയാറാക്കിയത് : നവാസ് മേത്തർ