അമേരിക്കയിലെ കൊളോണും മലപ്പുറം ജില്ലയിലെ നിലന്പൂരും തമ്മിലെന്താണ് ബന്ധം. രണ്ടും മാജിക്കിന്റെ സ്വന്തം നാട്. ലോകഇന്ദ്രജാലത്തിന്റെ തലസ്ഥാനമാണ് കൊളോണ്. ജനകീയമാജിക്കിന്റെ അംബാസഡർമാരായ മഹാമാന്ത്രികരെയും എണ്ണമറ്റ മജീഷ്യൻമാരെയും സമ്മാനിച്ച നിലന്പൂരിനെ കേരളത്തിന്റെ കൊളോണെന്നു തന്നെ വിശേഷിപ്പിക്കാം. രാജ്യത്തെ മാജിക് ഭൂപടത്തിലേക്ക് കേരളം കൈപിടിച്ചുകയറിയത് നിലന്പൂരിനൊപ്പമാണ്. ഗോപിനാഥ് മുതുകാടും ആർ.കെ.മലയത്തും പ്രദീപ്കുമാറുമെല്ലാം നിലന്പൂർ എന്ന ഇന്ദ്രജാലദേശത്തിന്റെ മാന്ത്രികരത്നങ്ങളാണ്. ലോകമാജിക് വേദികളിൽ കേരളത്തിന് അഭിമാനമായി അവർ തലയുയർത്തി നിന്നപ്പോൾ നിലന്പൂരും അവരോടൊപ്പം വാനോളമുയർന്നു. നിലന്പൂർ പണ്ടുമുതലേ മാജിക്കിനു വളക്കൂറുള്ള മണ്ണാണ്. സാമൂതിരിമാരുടെ നേതൃത്വത്തിൽ കൊടിയേറുന്ന പാട്ടുത്സവപ്പറന്പിലാണ് നിലന്പൂരിൽ വികാസം പ്രാപിച്ച മായാജാലകലയുടെ വേരുകളുള്ളത്. പുറംനാടുകളിൽനിന്നെത്തുന്ന പാന്പാട്ടികളൂടെയും മരുന്നുവിൽപനക്കാരായ നാടോടികളുടെയും വയറ്റിപ്പിഴപ്പായിരുന്ന ചെപ്പടിവിദ്യകൾക്ക് കലയുടെ നിറം നൽകിയതും കേരളീയമായ തനതുശൈലി നൽകിയതും കേരളത്തിലെ മാജിക് കലയുടെ തലതൊട്ടപ്പനായ തിരുവേഗപ്പുറയിലെ പ്രഫ.വാഴക്കുന്നം നീലകണ്ഠൻ നന്പൂതിരിയാണ്. ആ കാലഘട്ടത്തിൽ മാജിക് എന്ന കല കേരളീയമായ ശൈലി ഉൾക്കൊണ്ട് വികാസം പ്രാപിക്കുകയായിരുന്നു. മാജിക്കിന്റെ ചരിത്രം ആരംഭിക്കുന്നത് നിലന്പൂർ കോവിലകത്തിൽ നിന്നാണെന്നു പറയാം. കോവിലകത്തിലെ തന്പുരാക്കൻമാരാണ് മാജിക്കിനെ വളരെയധികം പ്രോത്സാഹിപ്പിച്ചത്. വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിനോടനുബന്ധിച്ചു നടന്ന പാട്ടുത്സവത്തിൽ മാജിക്ക് പതിവ് കലാസാന്നിധ്യമായിരുന്നു.
പുതിയ മജീഷ്യൻമാരുടെ കരവിരുത് ജനങ്ങളുടെ ചർച്ചാവിഷയമായി. നാടകവും നൃത്തവും അരങ്ങേറുന്ന വേദികളിലേക്ക് കലാകാരന്മാരുടെ സഹായത്തോടെ ആ വിദ്യകൾ ഓരോന്നും വിപുലമായി. തീവണ്ടിയിലും കല്യാണപ്പന്തലിലും നാൽക്കവലകളിലും ആളുകൾ ആ കരവിസ്മയം കണ്ട് അന്പരന്നുനിന്നു. പള്ളിപ്പെരുന്നാളുകളുടെയും ആർട്സ് ക്ലബ്ബുകളുടെയും കലാ-സാംസ്കാരികസംഘടനകളുടെയും വേദികൾ മാജിക്കിനായി തുറന്നുകൊടുത്തു.
മുതുകാടിന്റെയും മലയത്തിന്റെയും പ്രദീപ്കുമാറിന്റെയും പേരുകൾ കേൾക്കുന്പോൾ തന്നെ ഏതൊരാളുടെയും മനസ്സിലേക്ക് നൂറുകണക്കിന് ഇന്ദ്രജാലപ്രകടനങ്ങൾ കയറിവരും. മാജിക്കെന്നാൽ ചെപ്പടി വിദ്യയും കണ്കെട്ടുമൊക്കെയാണെന്ന് നിസാരവൽകരിച്ചിരുന്ന കാലത്തുനിന്നു മാജിക്കിനെ ജനകീയമാക്കിയ നിലന്പൂരുകാർ. മാന്ത്രികന്റെ കൈയടക്കമാണ് മാജിക്കിൽ എല്ലാം. മാജിക്കിലെ നിഗൂഢത നീക്കി അതൊരു കലയാക്കി വളർത്തിക്കൊണ്ടുവന്നവർ. അന്ധവിശ്വാസങ്ങൾക്കെതിരെയും അനാചാരങ്ങൾക്കും ലഹരിക്കുമെതിരായി പടപൊരുതാനുള്ള ആയുധമാക്കി മാജിക്കിനെ ഉപയോഗിക്കാനും അവർ മുൻനിരയിലുണ്ടായിരുന്നു. മാജിക്കിനെ ആധുനികവത്കരിച്ചു. ഈ രംഗത്ത് ഒട്ടേറെ പുതുമകൾ സൃഷ്ടിക്കുകയും ചെയ്തു. മായാജാലമെന്ന കലയെ വിനോദത്തോടൊപ്പം വിജ്ഞാനവും പകർന്നു നൽകിയവരുടെ നാട്.
ഗോപിനാഥ് മുതുകാട്
നിലന്പൂരിന്റെ പെരുമയിൽ മുൻനിരയിലാണ് മഹാമാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ സ്ഥാനം. മാജിക്ക് എന്ന പദം കേൾക്കുന്പോൾ തന്നെ മലയാളികളുടെ മനസിൽ വരുന്ന മുഖം ഗോപിനാഥ് മുതുകാടാണ്. ജനകീയമാജിക്കിന്റെ രാജകുമാരനായി വിലസുകയാണ് അദ്ദേഹം. നിലന്പൂരിൽ നിന്നു മാജിക്കിന്റെ മാന്ത്രിക ലോകം സ്വപ്നം കണ്ടു നടന്നിരുന്ന ഒരു കുട്ടിയിൽ നിന്ന് ഗോപിനാഥ് മുതുകാട് എത്തിനിൽക്കുന്നത് മാജിക്കിലെ ഓസ്കർ എന്നറിയപ്പെടുന്ന ഇന്റർനാഷണൽ മെർലിൻ പുരസ്കാര നേട്ടത്തിൽ വരെയാണ്.കലയും ശാസ്ത്രവും എന്ന നിലയിൽ മാജിക്കിനെ പോഷിപ്പിക്കാനും പ്രചരിപ്പിക്കാനും മുതുകാട് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തെ മെർലിൻ അവാർഡിനു തെരഞ്ഞെടുത്തത്.
ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിച്ചുവരുന്ന മുതുകാടിന് മാജിക്കിനെ ആധുനികവൽകരിച്ചതിനും ഈ രംഗത്ത് ഒട്ടേറെ പുതുമകൾ സൃഷ്ടിച്ചതിനും ലോകമാന്ത്രിക സംഘടനയായ ഇന്റർനാഷണൽ ബ്രദർഹുഡ് ഓഫ് മജിഷ്യൻസിന്റെ വിശിഷ്ടാംഗീകാരവും മറ്റു നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങളുമായി ഇഴചേർത്ത് ഇത്രയധികം തീമുകൾ അവതരിപ്പിച്ച ഒരു മജീഷ്യൻ ഇന്ത്യയിൽ തന്നെ അപൂർവമാണ്.
ദേശീയോദ്ഗ്രഥനത്തിന്റെ പ്രചാരണത്തിനായും സാക്ഷരകേരളത്തിനായും അദ്ദേഹം മാജിക്കിനെ ഉപയോഗിച്ചു. 2007ൽ ശ്രീനഗറിൽ നിന്ന് കന്യാകുമാരിവരെ അദ്ദേഹം വിസ്മയ സ്വരാജ് യാത്ര നടത്തി. ദേശീയ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷിത്വം വരിച്ചവരുടെ ഓർമകളും പേറിയായിരുന്നു ആ യാത്ര. 2005ൽ ജമ്മുവിൽ നിന്ന് കന്യാകുമാരിയിലേക്ക് നടത്തിയ ഗാന്ധിമന്ത്ര മാന്ത്രിക യാത്ര മഹാത്മാഗാന്ധിയുടെ സന്ദേശങ്ങൾ പ്രചരിപ്പിക്കാനായിരുന്നു. 2002ലെ വിസ്മയ ഭാരത യാത്ര ദേശീയ അഖണ്ഡതയ്ക്കും മതസൗഹാർദത്തിനും വേണ്ടിയുള്ളതായിരുന്നു.
മുതുകാട് നേടിയെടുത്ത അംഗീകാരങ്ങളും ബഹുമതികളും ഏറെയാണ്. ബാല്യകാലത്തു തന്നെ മാജിക്കിനോടുള്ള അഭിനിവേശത്താൽ ഏഴാം വയസു മുതൽ മാജിക്ക് പരിശീലനം ആരംഭിച്ചു. 1985 മുതൽ പ്രഫഷണൽ മാജിക് രംഗത്ത് സജീവ സാന്നിധ്യമായ മുതുകാട് 1996ൽ ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാദമി സ്ഥാപിച്ചു. ഇതോടനുബന്ധിച്ചു തിരുവനന്തപുരത്ത് മുതുകാട് ആരംഭിച്ച മാജിക് തീംപാർക്കാണ് മാജിക് പ്ലാനറ്റ്. 2005ൽ തിരുവനന്തപുരം നഗരത്തെ വിസ്മയത്തിന്റെ കൊടുമുടി കയറ്റി തെരുവുമാന്ത്രികരുടെ സമ്മേളനം നടത്തിയതും മുതുകാടിന്റെ അക്കാദമിയുടെ നേതൃത്വത്തിലാണ്. പരന്പരാഗതമായി തെരുവിൽ മാജിക്ക് അവതരിപ്പിക്കുന്ന നൂറുകണക്കിന് മാന്ത്രികരാണ് ഇന്ത്യയുടെ പലഭാഗത്തും നിന്നായി തിരുവനന്തപുരം നഗരത്തിലെത്തിയത്. വിസ്മയമെന്ന പേരിൽ നടത്തിയ സമ്മേളനം വലിയ വിജയമായിരുന്നു.
ആർ.കെ.മലയത്ത്
സാമൂഹികബോധവത്കരണത്തിനു മാജിക്കിനെ ഉപയോഗിച്ച മാന്ത്രികപ്രതിഭയാണ് ആർ.കെ.മലയത്ത്. തിയറ്ററിന്റെ എല്ലാ സവിശേഷതകളും ഉൾപ്പെടുത്തിക്കൊണ്ടുള്ള മാജിക് പ്രദർശനത്തിന് തുടക്കം കുറിക്കുന്നത് മലയത്ത് രംഗത്തെത്തുന്നതോടെയാണ്. തന്റെ പ്രഫഷന്റെ അന്പതാംവാർഷികം ആഘോഷിക്കുന്ന ഈ മാന്ത്രികാചാര്യൻ സുവർണ വിസ്മയം 2018ന്റെ വേദിയിൽ നിന്നും മകൻ രാകിൻ മലയത്തിന് മാന്ത്രിക വടി കൈമാറിക്കൊണ്ടാണ് സ്റ്റേജ് മാജിക്കിന്റെ പടിയിറങ്ങിയത്.
ആയിരം വർഗീയ വിരുദ്ധ മാജിക് പ്രകടനങ്ങൾ കാഴ്ച്ചവച്ചതിൽ അഭിനന്ദിച്ച് നടൻ കമൽഹാസൻ മലയത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു. മാന്ത്രികം സിനിമയ്ക്കുവേണ്ടി മലയത്തിൽനിന്നും മാജിക് മോഹൻലാൽ പഠിച്ചിരുന്നു. കേരളത്തിൽ ആർ.കെ.മലയത്ത് രൂപംകൊടുത്ത് വികസിപ്പിച്ചെടുത്ത തിയേട്രിക്കൽ മാജിക് ഇന്ന് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ കൈവരിച്ചുകഴിഞ്ഞു. മലയത്തിന്റെ ശിഷ്യൻമാർ ഈ കലയെ കൂടുതൽ ജനകീയമാക്കിയതോടെ ഒരു മൾട്ടി എന്റർടെയ്ന്മെന്റ് ആർട്ടായി മാജിക് അംഗീകരിക്കപ്പെട്ടു. 1973ലാണ് ആർ.കെ.മലയത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി തിയട്രിക്കൽ മാജിക് ഗ്രൂപ്പ് രൂപം കൊള്ളുന്നത്. ആർ.കെ.മലയത്തിന്റെ മാജിക് ജീവിതത്തിന് 50 വർഷം തികഞ്ഞപ്പോൾ അത് കേരളത്തിലെ തിയട്രിക്കൽ മാജികിന്റെ 50 വർഷംകൂടിയായി മാറുകയായിരുന്നു. സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വിപുലമായ പരിപാടികൾ തന്നെ നടത്തിയിരുന്നു. 25 മാന്ത്രികർക്കും അഞ്ച് പിന്നണി പ്രവർത്തകർക്കും കൂടാതെ മാജിക്കുമായി ബന്ധപ്പെട്ട മികച്ച പുസ്തകത്തിനും അവാർഡ് നൽകി.
ദേശീയോദ്ഗ്രഥനവും സാമൂഹികപ്രതിബദ്ധയുള്ളതുമായിരുന്നു അദ്ദേഹത്തിന്റെ മാജിക്കുകൾ. മതസൗഹാർദവും ബോധവൽകരണവും എല്ലാം മാജിക്കിൽ വിഷയങ്ങളായി അവതരിപ്പിക്കുന്നു. വർഷങ്ങളുടെ ഗവേഷണത്തിന് ശേഷം കുട്ടികൾക്ക് മാത്രമായി പ്രത്യേകം രൂപകൽപന ചെയ്ത മൈൻഡ് ഡിസൈനിംഗ് വർക് ഷോപ്പും നടത്തുന്നുണ്ട്. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും പഠന വൈകല്യം ഇല്ലായ്മ ചെയ്യാനും ഓർമ ശക്തിയും ഏകാഗ്രതയും വർധിപ്പിക്കാനുമായി പ്രത്യേകം രൂപകൽപന ചെയ്തതാണ് ഈ പദ്ധതി. ശിഷ്ട ജീവിതം താൻ വികസിപ്പിച്ചെടുത്ത മൈൻഡ് ഡിസൈൻ എന്ന പരിപാടി നടപ്പിലാക്കുന്നതിനായി മാറ്റിവയ്ക്കുന്നു. വിദ്യാഭ്യാസവകുപ്പ് അംഗീകരിച്ച ഈ പരിപാടി ക്ക് തദ്ദേശസ്വയംഭരണ വകുപ്പ് സാന്പത്തിക സഹായവും നൽകുന്നുണ്ട്. വിവിധ സാംസ്കാരികസാമൂഹികസംഘടനകളിലും പ്രവർത്തിക്കുന്നു. വാഴക്കുന്നം നീലകണ്ഠൻ നന്പൂതിരിയാണ് അദ്ദേഹത്തിന്റെ ഗുരു.
ഭാര്യ നിർമല മലയത്ത്, മക്കളായ രാകിൻ മലയത്ത്, നികിൻ മലയത്ത് എന്നിവർ ഉൾപ്പെടുന്ന മാന്ത്രിക കുടുംബമാണ് മലയത്തിന്റേത്. ഇന്ത്യയിലെ ആദ്യത്തെ പ്രഫഷണൽ ലേഡി മജീഷ്യയാണ് നിർമല മലയത്ത്. മകൻ രാകിൻ മലയത്ത് ഇപ്പോൾ പ്രഫഷണൽ മജീഷ്യനാണ്.
നിലന്പൂർ പ്രദീപ്കുമാർ
നിലന്പൂർ പ്രദീപ്കുമാർ സാഹസിക ജാലവിദ്യകളാൽ പ്രശസ്തനായ മാന്ത്രികനാണ്. പ്രദീപ് കുമാറിന്റെ ഫയർ എസ്കേപ്പിന് ആരാധകർ ഒട്ടേറെയാണ്. മാജിക് ലോകത്തെ വിസമയമാണ് ഫയർ എസ്കേപ്പ്. കാണികളെ അന്പരപ്പിന്റെ മുൾമുനയിൽ നിർത്താനും ഒരു മജീഷ്യൻ എന്ന നിലയിൽ കഴിവ് ജനങ്ങളുടെ മുന്നിൽ പ്രകടിപ്പിക്കാനും കഴിയുന്ന ഒരു വിദ്യ കൂടിയാണ് ഫയർ എസ്കേപ്പ്. ചങ്ങലകൾ കൊണ്ട് ബന്ധിച്ച് മജീഷ്യനെ വൈക്കോൽ കൂനയ്ക്കുള്ളിലാക്കി തീ കൊളുത്തുകയും അതിൽ നിന്ന് രക്ഷപ്പെട്ട് വരുകയും ചെയ്യുന്നതാണ് സാധാരണ കണ്ടുവരുന്ന ഫയർ എസ്കേപ്പ്. എന്നാൽ പ്രദീപ് കുമാറിന്റെ ഫയർ എസ്കേപ്പ് ഇതിൽ നിന്ന് വ്യത്യസ്തമാണ്. അദ്ദേഹം നടത്തിയ ‘സൂപ്പർ ലൈവ് എസ്കേപ്പ് ’മാജിക് രംഗത്ത് തന്നെ ഒരു റിക്കാർഡ് ആണ്. കോഴിക്കോട് മുതലക്കുളം മൈതാനിയിലും, തൃശൂർ തേക്കിൻക്കാട് മൈതാനിയിലും നടത്തിയ ഈ സാഹസിക ജാലവിദ്യ ജനപ്രീതി നേടിയിരുന്നു.
പ്രദീപിനെ ഇരുന്പ് ചങ്ങലകളാൽ ബന്ധിപ്പിച്ച് 25 താഴുകൾ കൊണ്ട് പൂട്ടി ദേഹമാസകലം പടക്കങ്ങൾ കെട്ടിവരിഞ്ഞ് 25 സർപ്പങ്ങളും 100 കരിന്തേളുകളും ഒരു ചില്ലിൻ കൂട്ടിൽ നിക്ഷേപിച്ച ശേഷം ആ ചില്ല് പേടകം വൈക്കോൽ കൂനയിൽ വച്ച് കത്തിച്ചു. തുടർന്നു യാതൊരു പോറലുമേല്ക്കാതെ ജനമധ്യത്തിൽ പ്രത്യക്ഷപ്പെടുന്ന മജീഷ്യനെ കാണികൾ ഹർഷാരവത്തോടെയാണ് എതിരേറ്റത്. മാജിക് കലാകാരന്മാരുടെ മറ്റൊരു തുറുപ്പുചീട്ടാണ് ഹ്യൂമണ് വിഷ്വൽ കട്ടിംഗ്. മറ്റു മാന്ത്രികർ സഹായിയെ രണ്ടായി മുറിച്ചു കാണിക്കുന്പോൾ, മാന്ത്രികനായ പ്രദീപ് കുമാർ സ്വയം മുറിച്ച് മാറ്റിയാണ് കാണികളുടെ കയ്യടി നേടിയിരുന്നത്. പ്രദീപിന്റെ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ ജാലവിദ്യകൾ ഉൾപ്പെടുത്തി മാജിക് ഇന്ത്യ എന്ന കളർഫുൾ മാജിക് ഷോ ആയിരക്കണക്കിന് വേദികളെയാണ് ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയത്.
അമേരിക്കയിലെ ഇന്റനാഷണൽ ബ്രദർഹുഡ് ഓഫ് മജീഷ്യൻ സംഘടനയിലെ വിശിഷ്ടാംഗത്വവും , വാഴക്കുന്നൻ അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, കേരള സാംസ്കാരിക പരിഷത്തിന്റെ അവാർഡ് എന്നിവ നിലന്പൂർ പ്രദീപ് കുമാറെന്ന മജീഷ്യന്റെ കഴിവിന് ലഭിച്ച അംഗീകാരങ്ങളാണ്.
മത സൗഹാർദ സന്ദേശം, എയ്ഡ്സ് ബോധവത്കരണം, മദ്യപാനത്തിന്റെയും, പുകവലിയുടെയും ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ബോധവത്കരണം തുടങ്ങി കാലികപ്രാധാന്യമുള്ള വിഷയങ്ങളെ കുറിച്ചുള്ള ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന തന്റെ മാന്ത്രിക പരിപാടിയായ മാജിക് ഇന്ത്യയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രദീപ് കുമാർ "പ്രദീപ്സ് വേൾഡ് ഓഫ് മാജിക്' ആരംഭിച്ച ഗ്രൂപ്പിൽ 25 കലാകാരികലാകാരന്മാരുണ്ട്. മൂന്ന് പതിറ്റാണ്ട് പിന്നിട്ട തന്റെ മാന്ത്രിക ജീവിതത്തിൽ ഇന്ത്യയിലെ ഒട്ടുമിക്ക വേദികളിലും മാന്ത്രിക പ്രകടനം അവതരിപ്പിച്ചിട്ടുണ്ട്. പ്രദീപ് കുമാർ വാഴക്കുന്നം നീലകണ്ഠൻ നന്പൂതിരിയുടെ ശിഷ്യനാണ്. മായാജാലക്കാഴ്ചകളോടുള്ള പ്രദീപിന്റെ പ്രണയം ആരംഭിക്കുന്നത് കുട്ടിക്കാലത്ത് തന്നെയാണ്.
കുഞ്ഞുപ്രായത്തിൽ തന്നെ നിരവധി വേദികൾ കീഴടക്കിയ മജീഷ്യനാണ് അദ്ദേഹത്തിന്റെ മകൻ സാഗർ പ്രദീപ്. മൂന്നാം വയസിൽ മാജിക് അഭ്യസിക്കാൻ തുടങ്ങിയ സാഗർ അച്ഛന്റെ വേദികളിലും തിളങ്ങുന്ന താരമാണ്. കേരളത്തിന് പുറത്തും മാജിക് അവതരിപ്പിച്ചിട്ടുള്ള സാഗറിന്റെ മാന്ത്രികവിസ്മയങ്ങൾക്ക് ആരാധകരേറെയാണ്. നിലന്പൂർ സേതുമാധവൻ, ശ്രീരാം നിലന്പൂർ, നിലന്പൂർ ജോയി തെങ്ങുംതറയിൽ, അനീഷ് ടി.ജോയി, ശ്രീധരൻ മന്പാട്, സുധീർ ബാബു, ഹമീദ്ഖാൻ എടക്കര തുടങ്ങിയവരും നിലന്പൂരിന്റെ സ്വന്തം മജീഷ്യൻമാരാണ്.
രഞ്ജിത് ജോണ്