വലിയ അപകടങ്ങൾ പലതും സംഭവിക്കുന്നതു രാത്രി യാത്രയിലാണ്. വെളിച്ചക്കുറവും ഉറക്കക്ഷീണവുമാണ് പലപ്പോഴും ഇതിന്റെ കാരണങ്ങൾ. എയർപോർട്ടുകളിൽ ബന്ധുമിത്രാദികളെയും മറ്റും യാത്രയാക്കുവാനായി വരികയും തിരികെ പോകുകയും ചെയ്യുന്ന വാഹനങ്ങളാണ് ഏറെയും അപകടങ്ങളിൽപ്പെടുന്നതായി കാണപ്പെടുന്നത്. രാത്രികാലങ്ങളിൽ വാഹനം ഓടിച്ച് ശീലമില്ലാത്ത ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങളാണ് കൂടുതൽ അപകടങ്ങളിൽപ്പെടുന്നത്. രാത്രികാലങ്ങളിൽ വാഹനം ഓടിക്കുന്പോൾ ഉറക്കം വരാതിരിക്കാനും ഉറക്കം വന്നാൽ വാഹനം നിർത്തിയിട്ട് അൽപസമയം ക്ഷീണം മാറ്റി, മുഖം കഴുകിയതിനുശേഷംമാത്രം യാത്ര തുടരുക.
പകൽ വെളിച്ചത്തിൽ കാണുന്നതുപോലുള്ള വ്യക്തത രാത്രിയിലില്ലെന്നുള്ളതാണ് ഡ്രൈവർക്ക് ആപത്തുകളുടെ സാന്നിധ്യം മനസിലാക്കാൻ പറ്റാത്തതിനു പ്രധാന കാരണം. എതിരേ വരുന്ന വാഹനത്തിന്റെ അകലവും വേഗവും കൃത്യമായി കണക്കാക്കാൻ മസ്തിഷ്കത്തിന് സാധിക്കില്ല. മാത്രമല്ല, കാഴ്ച ക്രമീകരിക്കുന്നതിനു കണ്ണുകൾക്ക് അധിക സമയവും വേണ്ടിവരും.
കണക്കുകൂട്ടൽ പിഴയ്ക്കുന്നു
അർധരാത്രിയും പുലർച്ചെയുമായാണു വിദേശ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളിലേറെയും നെടുന്പാശേരി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെലെത്തുന്നത്. ഈ സമയം കണക്കാക്കി വിമാനത്താവളങ്ങളിൽ എത്താൻ വാഹനം പറപ്പിക്കുന്നവരാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. പലരും അവസാന നിമിഷമാണു വാഹന യാത്രകൾ ആസൂത്രണം ചെയ്യുന്നതും സമയത്തെക്കുറിച്ചു കണക്കുകൂട്ടുന്നതും. വിമാനത്താവളത്തിലെത്താൻ വാഹനം അമിതവേഗത്തിലോടിക്കുന്നവർ അപകടത്തിലേക്കാണു സ്റ്റിയറിംഗ് തിരിക്കുന്നത്. കുടുംബാംഗങ്ങളെ മുഴുവൻ കൂട്ടിയോ സുഹൃത്തുക്കൾക്കൊപ്പമോ ആണ് പലരും വിമാനത്താവളത്തിലേക്കു പോകുന്നതും മടങ്ങുന്നതും.
എംസി റോഡിൽ ഒക്കലിനും വല്ലത്തിനും ഇടയിൽ കാരിക്കോട് വളവിൽ ഏതാനും ആഴ്ചകൾക്കുമുന്പുണ്ടായ അപകടം കേരളീയരുടെ കരളലയിച്ച സംഭവങ്ങളിലൊന്നാണ്. ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരും ഇടുക്കി ഏലപ്പാറ സ്വദേശികളുമായ അഞ്ചു യുവാക്കളാണു മരണത്തിന് കീഴടങ്ങിയത്. നെടുന്പാശേരി വിമാനത്താവളത്തിലേക്കു പോകുകയായിരുന്ന കാറും ആന്ധ്രയിൽനിന്ന് അയ്യപ്പഭക്തരുമായി ശബരിമലയ്ക്കു പോകുകയായിരുന്ന ടൂറിസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു. സുഹൃത്തിനെ മസ്കറ്റിലേക്കു യാത്രയാക്കാനായി പോകുംവഴിയായിരുന്നു അപകടം. മരിച്ചവരെല്ലാം ഏലപ്പാറയിലെ ഓട്ടോറിക്ഷ തൊഴിലാളികൾ എന്നതിനു പുറമേ കുടുംബങ്ങളുടെ അത്താണിയും. പുലർച്ചെ നെടുന്പാശേരിയിൽ എത്തുക ലക്ഷ്യമാക്കിയാണ് ഏലപ്പാറയിൽനിന്നു സംഘം പുറപ്പെട്ടത്. എന്നാൽ, പിറ്റേന്ന് വെളുപ്പിന് വീട്ടുകാർ കേട്ടത് തങ്ങളുടെ മക്കൾ ജീവനോടെയില്ലെന്ന വാർത്തയാണ്. ഇത്തരത്തിൽ നൂറുകണക്കിന് അപകടങ്ങളാണു രാത്രിയിൽ നടക്കുന്നത്. ഡ്രൈവറുടെ കണ്ണൊന്നു ചിമ്മിയാൽ അത് രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല, നഷ്ടമാകുക ഒരുപിടി സ്വപ്നങ്ങളാണ്. ഉറങ്ങിപ്പോകുന്നതുകൊണ്ടുണ്ടാകുന്ന അപകടങ്ങളേറെയും രാത്രിയായതിനാൽ ഡ്രൈവർമാർ ഒന്നോർക്കുക സമയം പ്രധാനമാണ്, പക്ഷേ ജീവിതം പരമപ്രധാനമാണെന്ന്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ഹെഡ്ലൈറ്റിൽ നോക്കരുത്
എതിരേ വരുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റിലേക്ക് നോക്കിയാൽ പ്രകാശത്തിന്റെ തീവ്രതമൂലം ഡ്രൈവർ കുറച്ചു സമയത്തേക്ക് അന്ധനായിപ്പോകും. രണ്ട് സെക്കൻഡ് പോലും കാഴ്ച മറയുന്നത് അപകടകരമാണ്. 80 കി.മീ വേഗത്തിൽപോകുന്ന ഒരു വാഹനം ഈ സമയംകൊണ്ട് 45 മീറ്റർ പോയിരിക്കും. അതായത് ഒരു ഫുട്ബോൾ കോർട്ടിന്റെ പകുതി ദൂരം. അതിനാൽ എതിരേ വരുന്ന വാഹനത്തിന്റെ ഹെഡ്ലൈറ്റിലേക്ക് നോക്കരുത്. റോഡിന്റെ ഇടതുവശം ചേർന്ന് ഓടിക്കുക.
2. വേഗം നിയന്ത്രിക്കുക
പകൽ സമയത്ത് വളരെ ദൂരെയുള്ള കാര്യങ്ങൾവരെ ഡ്രൈവർക്ക് നന്നായി കാണുവാൻ സാധിക്കും. എന്നാൽ, ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ അത്രയും ദൂരത്തിൽ കാണാൻ കഴിയില്ല. ചിലപ്പോൾ കടകളിലെയും മറ്റും ലൈറ്റുകൾ ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യും. എത്രദൂരം റോഡ് വ്യക്തമായി കാണാൻ കഴിയുമോ ആ ദൂരത്തിനുള്ളിൽ വാഹനം നിർത്തുവാൻ കഴിയുന്ന വേഗത്തിലേ ഓടിക്കാവൂ.
3. ക്ഷീണവും ജാഗ്രതക്കുറവും
ഉറക്കം മനുഷ്യന് ഒഴിവാക്കാനാകില്ല. അർധരാത്രിക്കുശേഷം വാഹനമോടിക്കുന്പോൾ ഡ്രൈവിംഗിലെ ശ്രദ്ധ കുറഞ്ഞുവരും. അപായകരമായ സാഹചര്യങ്ങളെ വ്യക്തമായി കാണുന്നതിനോ ഉചിതമായി പ്രതികരിക്കുന്നതിനോ ഡ്രൈവർക്ക് സാധിക്കില്ല. കൂടുതൽ ദൂരം ഡ്രൈവ് ചെയ്തിട്ടുള്ളവരാണെങ്കിൽ ഈ അവസ്ഥ കൂടുതലായിരിക്കും. ഡ്രൈവർ ഉറങ്ങിപ്പോയതുകൊണ്ടുണ്ടാകുന്ന അപകടങ്ങൾ ധാരാളം.
കണ്ണുകൾ കൂടെക്കൂടെ ചിമ്മുക, കണ്ണുകൾക്കു കനം കൂടുന്നതായി തോന്നുക, കോട്ടുവായിടുക, ശ്രദ്ധ നിലനിർത്താൻ കൈകാലുകൾ കൂടുതൽ ചലിപ്പിക്കുക, ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസം തോന്നുക, വാഹനത്തിനു പുറത്തുള്ള ലോകവുമായി ബന്ധമില്ല എന്ന തോന്നലുണ്ടാകുക തുടങ്ങിയവയാണു സൂചനകൾ.
ഉറക്കം വരുന്നുവെന്ന് തോന്നിയാൽ ഉടനെ വാഹനം റോഡിൽനിന്നും മാറ്റിനിർത്തി കുറച്ചെങ്കിലും ഉറങ്ങണം. ഉറങ്ങാൻ കഴിയില്ലെങ്കിൽ വാഹനം നിർത്തി 15 മിനിട്ട് വിശ്രമിച്ചാൽ ഉറക്കത്തിലേക്കു വഴുതി വീഴുന്നതു താത്ക്കാലികമായെങ്കിലും മാറിക്കിട്ടും. ഇല്ലെങ്കിൽ ഗുരുതര ഭവിഷ്യത്തായിരിക്കും നേരിടേണ്ടിവരിക.
ഉറക്കത്തിന്റെ മധ്യത്തിൽനിന്നുമുണർന്നു വാഹനം ഓടിക്കുന്നവരും അപകടമുണ്ടാക്കുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് ഉദ്യോഗസ്ഥരില്ലാത്തതും വാഹനം അമിതവേഗത്തിൽ ഓടിക്കാൻ ഡ്രൈവർമാരെ പ്രേരിപ്പിക്കുന്നു. രാത്രി പത്തു കഴിഞ്ഞാൽ ട്രാഫിക് സിഗ്നൽ വകവയ്ക്കാതെ വാഹനം ഓടിക്കുന്നതും ലൈറ്റുകൾ ഡിം, ബ്രൈറ്റ് ചെയ്യാൻ തയാറാകാത്തതും അപകടത്തിനിടയാക്കുന്നു.
4. ഓവർടേക്കിംഗ്
ഓവർടേക്കിംഗ് സമയത്ത് എതിരേ മറ്റൊരു വാഹനം വരുന്നുണ്ടെങ്കിൽ ഡ്രൈവർ കൂടുതൽ ജാഗ്രത പാലിക്കണം. എതിരേ വരുന്ന വാഹനത്തിന്റെ യഥാർഥ അകലം തെറ്റിദ്ധരിപ്പിക്കപ്പെടും. ഉദാഹരണത്തിന് 200 മീറ്റർ അകലെയുള്ള ഒരു വാഹനം ഒരു കി.മീ അകലത്തിലാണെന്നുതോന്നും.
5. മദ്യപിച്ച ഡ്രൈവർ
മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച ഡ്രൈവർ അവർക്കും മറ്റുള്ളവർക്കും ഒരേപോലെ ആപത്കരമാണ്. ഇത്തരക്കാരുടെ വാഹനത്തെ പ്രത്യേകം ശ്രദ്ധിക്കണം. ട്രാഫിക് ലെയിൻ ഇടയ്ക്കിടക്ക് മാറ്റിക്കൊണ്ടിരിക്കുക, കാരണമില്ലാതെ സ്പീഡ് കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യുക, ആവശ്യമില്ലാതെ വാഹനം നിർത്തുക, തെറ്റായ സിഗ്നലുകൾ കാണിക്കുക തുടങ്ങിയവ ഇത്തരക്കാർ ചെയ്യുന്ന ചില പ്രവൃത്തികളാണ്.
6. നിരീക്ഷണം
ഹെഡ്ലൈറ്റിന്റെ പരിധിക്കപ്പുറവും നിരീക്ഷണം നടത്തി നിഴൽ പോലുള്ള ഏതെങ്കിലും കറുത്ത രൂപമോ മറ്റോ ഉണ്ടോയെന്നു പരിശോധിക്കണം. ഇത്തരത്തിൽ നോക്കിയാൽ അടിയന്തര സാഹചര്യത്തിൽ വാഹനം നിർത്തുവാനുള്ള സമയം ലഭിക്കുന്നതാണ്.
7. ബ്രേക്ക് ഡൗണ്
രാത്രിയിൽ വാഹനം ബ്രേക്ക് ഡൗണായാൽ മറ്റ് വാഹനങ്ങൾക്കു മുന്നറിയിപ്പ് കൊടുക്കുന്നതിനു ഹസാർഡ് ലൈറ്റുകൾ പ്രകാശിപ്പിക്കണം. കൂടാതെ മുന്നറിയിപ്പ് സംവിധാനങ്ങൾ റോഡിൽവയ്ക്കുകയും ചെയ്യണം.
8. ഡിം ലൈറ്റ്
ഡ്രൈവിംഗിനിടെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. സ്ട്രീറ്റ് ലൈറ്റുള്ള സ്ഥലങ്ങളിൽ, ഒരു വാഹനത്തിന്റെ പിന്നിൽ പോകുന്പോഴും എതിർദിശയിൽനിന്നും മറ്റൊരു വാഹനം വരുന്പോഴേല്ലാം ഡിം ലൈറ്റിൽ ഓടിക്കണം.
9. ഇൻഡിക്കേറ്റർ ലൈറ്റ്
പിന്നിലെ വാഹനത്തിന് ഓവർടേക്കിംഗ് അനുമതിയായി പലരും വലത് ഇൻഡിക്കേറ്റർ ലൈറ്റ് പ്രകാശിപ്പിക്കാറുണ്ട്. എന്നാൽ ഇത് ചെയ്യരുത്.
10. വിൻഡ് സ്ക്രീൻ ഗ്ലാസ്/ഫോഗ്ലൈറ്റ്
ഹെഡ്ലൈറ്റുകളും വിൻഡ് സ്ക്രീൻ ഗ്ലാസും ക്ലീൻ ആയിരിക്കണം. ഫോഗ്ലൈറ്റ് ഉപയോഗിക്കേണ്ടിവരുന്പോൾ ഡിം ഹെഡ്ലൈറ്റിനോടൊപ്പം വേണം ഉപയോഗി ക്കാൻ.
റോബിൻ ജോർജ്