ആ കുരുന്നുകളുടെ കണ്ണുകളിൽ നിറയെ ഭയമായിരുന്നു. മനസ്സിലെ ആശങ്കകളുടെ നിഴൽ മുഖത്ത് പ്രകടം. നിഷ്കളങ്കരായ 21 കുട്ടികൾ. പതിമൂന്നിനും പതിനഞ്ചിനും മധ്യേ പ്രായമുള്ളവരാണ്. ചിലർ വാഷ്ബേസിന്റെ താഴെ നിലത്ത്... കാൽമുട്ടുകളിൽ മുഖമമർത്തി... മറ്റു ചില കുട്ടികൾ വാഷ് റൂമുകളിലും... കർമ്മഭൂമി എക്സ്പ്രസ് ട്രെയിനിൽ മുംബൈ ക്രൈംബ്രാഞ്ചിലെ സ്പെഷൽ ജുവനൈൽ പോലീസ് യൂണിറ്റ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഈ കുട്ടികളെ കണ്ടെത്തിയത്. അക്കൂട്ടത്തിൽ എട്ടു പേർ നേപ്പാളിൽ നിന്നുള്ളവരാണ്. ശേഷിക്കുന്ന 13 കുട്ടികൾ ബിഹാർ സ്വദേശികളും.
ഫാക്ടറികളിലും വർക്ക്ഷോപ്പുകളിലും ചായക്കടകളിലും ജോലിക്ക് ആളുകളെ വിതരണം ചെയ്യുന്ന സംഘമാണ് ഈ കുട്ടിക്കടത്തിനു പിന്നിൽ. മുഹമ്മദ് സാദിഖ് ഹസൻ മൻസുരി, സുഖേശ്വർ ജാലി റാവത്ത്, മുഹമ്മദ് ഇഹലാക്ക് അമീർ ഹുസൈൻ, സഫർ അലി ഹാജി ഷേഖ്, അബ്ദുൾ ബാരിക്ക് അബ്ദുൾ ഗാനി ഷേഖ് എന്നിവരെ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ രണ്ടു പേരെ ഇനി കിട്ടാനുണ്ട്. ഇവർ ഒളിവിലാണ്. തികച്ചും ദരിദ്രസാഹചര്യത്തിലുള്ള കുടുംബങ്ങളിലെ അംഗങ്ങളാണ് ഈ കുട്ടികളെന്ന് പോലീസ് പറഞ്ഞു. ജീവിക്കാൻ യാതൊരു നിവൃത്തിയുമില്ലാത്ത കുടുംബങ്ങളെയാണ് കുട്ടിക്കടത്ത് സംഘം വല വീശുന്നത്. കുട്ടികൾക്ക് നല്ല ജോലിയും ഉയർന്ന വേതനവും വാഗ്ദാനം ചെയ്യും. പ്രതീക്ഷയോടെ മാതാപിതാക്കൾ കുട്ടികളെ ഈ തട്ടിപ്പു സംഘങ്ങൾക്കൊപ്പം അയക്കും. തിരിച്ചു വരാനാകാത്ത വലിയ കെണിയിലാണ് തങ്ങളുടെ പൊന്നുമക്കൾ അകപ്പെടാൻ പോകുന്നതെന്ന് ആ പാവങ്ങൾക്ക് അറിയില്ല
.
തട്ടിപ്പിനു പ്രേരണ ബോളിവുഡ് സിനിമയോ...?
ബോളിവുഡിൽ 2005- ലാണ് ബണ്ടി ഒൗർ ബബ്ലി എന്ന ചലച്ചിത്രം പുറത്തിറങ്ങിയത്. മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ നവനീതും ഭാര്യ സുനിത നായിക്കും ഈ ചിത്രം കണ്ടിരിക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസ് നിഗമനം. കോപാർ ഗ്രാമത്തിൽ നിന്നും മാത്രമായി ഈ ദന്പതികൾ തട്ടിയെടുത്തത് 13 ലക്ഷം രൂപ. പത്തു വയസ്സുകാരനായ മകനുമൊരുമിച്ച് ഇവർ വാടകയ്ക്ക് വീടെടുക്കും. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ സമീപവാസികളുമായി അടുത്ത സൗഹൃദബന്ധം സ്ഥാപിക്കും. സുനിത ഇക്കാര്യത്തിൽ ബഹുമിടുക്കിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഓരോ വീടുകളിലെയും പണത്തിന്റെയും ആഭരണങ്ങളുടെയും കൃത്യമായ വിവരം ശേഖരിക്കുകയാണ് ഈ അടുപ്പം സ്ഥാപിക്കലിന്റെ പിന്നിലെന്ന് അയൽവാസികൾ തിരിച്ചറിയുക വൈകിയായിരിക്കും. തക്കം നോക്കി ആ വീടുകളിൽ മോഷണം നടത്തി നവനീതും ഭാര്യയും സ്ഥലം കാലിയാക്കും. 20 ദിവസത്തിൽ കൂടുതൽ ഒരിടത്തും ഈ കുടുംബം താമസിച്ചിട്ടില്ലായെന്ന് പോലീസ് പറയുന്നു. ദന്പതികളുടെ ചിത്രം സ്ഥലത്തെ പ്രധാന ചുമരുകളിൽ പതിപ്പിച്ചുകഴിഞ്ഞു. മഹാരാഷ്ട്രയിലെ പല ഗ്രാമങ്ങളിലും ബാംഗ്ലൂർ, നാസിക് എന്നിവിടങ്ങളിലും ഇവർ ഈ കബളിപ്പിക്കൽ കാര്യക്ഷമമായി നടത്തിയതായി പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
പകൽ മോഷണം; രാത്രിവിശ്രമം ഫ്ളാറ്റിൽ
ഉത്തർപ്രദേശിൽ നിന്നും ജോലി അന്വേഷിച്ച് മുംബൈയിലെത്തിയ 27 കാരൻ ബ്രിജേഷ് യാദവ് മുംബൈ പോലീസിന്റെ ഉറക്കം കെടുത്തിയത് പല തവണ. മനസ്സിന് ഇഷ്ടപ്പെട്ട പണിയൊന്നും കിട്ടാതായപ്പോൾ ബ്രിജേഷ് തെരഞ്ഞെടുത്തതാണ് മോഷണം. പക്ഷെ, ബഹുനില മാളികകളിലും ഫ്ളാറ്റുകളിലും മാത്രമേ ഈ മോഷ്ടാവ് കയറുകയുള്ളൂ. എക്സോസ്റ്റ് ഫാനുകൾ ഇളക്കി മാറ്റിയാണ് അകത്തു കയറുക. മോഷണമുതലുമായി നേരെ എത്തുക മറ്റേതെങ്കിലും ആളൊഴിഞ്ഞ ഫ്ളാറ്റിലും. എന്തായാലും, അടുത്ത ഉദ്യമത്തിനുള്ള തയാറെടുപ്പിനിടയിൽ ബ്രിജേഷ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായി.
വിദേശികളും തട്ടിപ്പു സംഘാംഗങ്ങൾ
ബാങ്ക് കാർഡുകൾ ക്ലോണിംഗ് നടത്തുന്ന ആറംഗ സംഘത്തെ മുംബൈ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. എഴുന്നൂറോളം ആളുകളുടെ കാർഡ് വിവരങ്ങൾ അവരുടെ പക്കലുണ്ട്. എഴുപത് വ്യാജകാർഡുകൾ അവർ നിർമിച്ചു. നാൽപ്പത് സൈബർ ക്രൈം കേസുകൾ നിലവിൽ ഈ സംഘത്തിന്റെ പേരിലുണ്ടെന്നും ഇതിനോടകം രണ്ടു കോടിയോളം രൂപ സംഘം കൈക്കലാക്കിയതായും അധികൃതർ അറിയിച്ചു. കെനിയക്കാരനായ കോൽവെൽ ഹക്കിം എന്ന ആയോ അഡിഗണ് ഈ സംഘത്തിലെ മുഖ്യകണ്ണിയാണ്. കസ്തൂരാം സോളങ്കി (രത്നഗിരി), മദൻകുമാർ സന്തോസ (രാജസ്ഥാൻ), രമേഷ് ചന്ദ്രൻ (തമിഴ്നാട്), ദീപക് ഗെലോ(താനെ), ചന്ദൻസിംഗ് റാവു (രാജസ്ഥാൻ) എന്നിവരാണ് സഹായികൾ. മർച്ചന്റ് നേവിയിലെ ഒരു ഉദ്യോഗസ്ഥൻ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണമാണ് പ്രതികളെ പിടികൂടാൻ ഇടയാക്കിയത്. അദ്ദേഹം ഗ്രീസിലായിരുന്നപ്പോഴാണ് പരാതിക്ക് ആസ്പദമായ സംഭവം. ബാങ്ക് കാർഡ് മുംബൈയിലെ വീട്ടിലായിരുന്നു. പക്ഷെ, അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്നും 2.16 ലക്ഷം രൂപ പിൻവലിക്കപ്പെട്ടു. മുംബൈ സെൻട്രലിലെയും മാസഗണിലെയും എടിഎമ്മുകളിൽ നിന്നുമാണ് തുക പിൻവലിച്ചിരിക്കുന്നത്. ഷോപ്പിംഗിനും ഈ കാർഡ് ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെ സംഘാംഗങ്ങൾ ചെന്ന ഒരു ഷോപ്പ് കണ്ടെത്തിയ പോലീസ് അധികം വൈകാതെ പ്രതികളെ കുരുക്കി. പത്ത് മൊബൈൽ ഫോണുകൾ, നാല് ലാപ്ടോപ്പുകൾ, 97 കാർഡുകൾ, രണ്ട് കാർഡ് റീഡേഴ്സ്, ഒരു എടിഎം സ്വൈപ് മെഷീൻ, നാല് മിനി ഡാറ്റാ കളക്ടർ മുതലായവയും പ്രതികളിൽ നിന്നും പിടിച്ചെടുത്തു.
അജ്ഞാത കാമുകൻ തട്ടിയെടുത്തത് ലക്ഷങ്ങൾ...
മഹാരാഷ്ട്ര സ്വദേശിനിയായ 38 കാരി മാട്രിമോണിയൽ സൈറ്റിലൂടെയാണ് ഡൊണാൾഡ് വില്യമിനെ പരിചയപ്പെട്ടത്. ഭർത്താവുമായി അകന്ന് മാതാപിതാക്കളോടൊപ്പം കഴിയുകയായിരുന്ന യുവതിക്ക് ലണ്ടൻകാരനായ ഡൊണാൾഡുമായുള്ള സൗഹൃദം നന്നേ ബോധിച്ചു. കൊറിയറിലൂടെ യുവതിക്ക് അമൂല്യമായൊരു ഉപഹാരം അയച്ചിട്ടുണ്ടെന്ന് അയാൾ അറിയിച്ചു. ഉപഹാരം യുവതിക്ക് കൈപ്പറ്റണമെങ്കിൽ കൊറിയർ കന്പനിയിൽ കസ്റ്റംസ് ക്ലിയറൻസ്, തെറ്റായ ലേബൽ മുതലായ ആവശ്യങ്ങളുടെ പരിഹാരാർഥം തുക ഒടുക്കണമെന്നും പിന്നീട് വ്യക്തമാക്കി. പല പ്രാവശ്യമായി ഏകദേശം ഏഴു ലക്ഷം രൂപ കൊറിയർ കന്പനിയിൽ അടച്ചു. ഉപഹാരം കിട്ടിയില്ലെന്ന് മാത്രമല്ല, ഡൊണാൾഡിന്റെ സന്ദേശങ്ങളും തന്റെ സന്ദേശങ്ങൾക്കുള്ള പ്രതികരണങ്ങളും ലഭിക്കാതെയായപ്പോൾ സംശയം തോന്നിയ യുവതി പോലീസിന് പരാതി നൽകി. കബളിപ്പിക്കൽ വിദ്വാനായ ഡൊണാൾഡിനും അയാളെ സഹായിച്ച കൊറിയർ കന്പനിയിലെ രണ്ടു ജീവനക്കാർക്കും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
വൈവിധ്യങ്ങളായ കേസുകളാണ് മുംബൈ പോലീസിനു മുന്നിൽ ഓരോ ദിവസവും എത്തുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി വൻതുകകൾ മോചനദ്രവ്യം ആവശ്യപ്പെടുന്നത് നിത്യസംഭവമായിരിക്കുന്നു. കഴിഞ്ഞ ദിവസം കല്യാണിലെ ഒരു വീട്ടിൽ നിന്നും മോഷ്ടാക്കൾ കവർന്നത് പണവും ആഭരണങ്ങളും കൂടാതെ ലക്ഷങ്ങൾ വിലയുള്ള നായ്ക്കുട്ടികളെയുമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളും കുറവല്ല. മനപ്പൂർവമല്ലാത്ത നരഹത്യ മുതൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കൂട്ടക്കുരുതികൾ വരെ മുംബൈ പോലീസിന് തലവേദന സൃഷ്ടിക്കുന്നു.
ഗിരീഷ് പരുത്തിമഠം