വിശന്നുപൊരിയുന്ന ഒരു വയറുപോലും ഉണ്ടാകരുതെന്ന ലക്ഷ്യവുമായി എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കിയ "നുമ്മ ഉൗണ് ’ വിശപ്പുരഹിത നഗരം പദ്ധതി രാജ്യത്തിനാകെ മാതൃകയാകുന്നു. പണമില്ലെങ്കിലും ഇനി ആരും വിശന്ന് നടക്കുകയോ ആരുടെയും മുന്നിൽ കൈ നീട്ടുകയോ ചെയ്യരുതെന്ന ലക്ഷ്യവുമായി തെരഞ്ഞെടുത്ത ഹോട്ടലുകളിൽനിന്ന് ആവശ്യക്കാർക്കു സൗജന്യമായി ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതിയാണ് നുമ്മ ഉൗണ് പദ്ധതി. എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള മുൻകൈയെടുത്ത് ആവിഷ്കരിച്ച പദ്ധതിക്ക് കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ മന്ത്രി എ.സി. മൊയ്തീനാണു തുടക്കം കുറിച്ചത്. പെട്രോനെറ്റ് എൽഎൻജി ഫൗണ്ടേഷനും കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുമാണു പിന്തുണ നൽകുന്നത്.
ആദ്യഘട്ടത്തിൽ കൊച്ചി നഗരത്തിൽ മാത്രമായിരുന്നു പദ്ധതിയെങ്കിൽ രണ്ടാം ഘട്ടമായി ഈ വർഷം മേയ് 11 മുതൽ ജില്ല മുഴുവൻ നുമ്മ ഉണ് വ്യാപിപ്പിച്ചു. കൂപ്പണുകളുടെ എണ്ണം 300 ആയി ഉയർത്തുകയും ചെയ്തു. ഏതാനും മാസം മുതൽ കൂപ്പണുകളുടെ എണ്ണം വീണ്ടും വർധിപ്പിച്ചു. നിലവിൽ പ്രതിദിനം 500 പേർക്കാണു സൗജന്യമായി ഉച്ചഭക്ഷണം ലഭിക്കുന്നത്. ആദ്യഘട്ടത്തിൽ ജില്ലാ കളക്ടറേറ്റിലും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്നുമായി നിത്യേന 100 കൂപ്പണുകളാണു നൽകിയിരുന്നത്. നാല് ഹോട്ടലുകളാണ് ഈ ഘട്ടത്തിൽ സഹകരിച്ചത്. നിലവിൽ 39 ഹോട്ടലുകളാണു പദ്ധതിയിൽ സഹകരിച്ചുവരുന്നത്.
കൂപ്പണുകൾ നൽകി തെരഞ്ഞെടുത്ത ഹോട്ടലുകളിൽനിന്നു സൗജന്യമായി മികച്ച നിലവാരത്തിലുള്ള ഭക്ഷണം ലഭിക്കുന്നതാണു പദ്ധതി. താലൂക്ക് ആസ്ഥാനങ്ങൾ, കെഎസ്ആർടിസി സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, താലൂക്ക് ആശുപത്രികൾ തുടങ്ങിയ പൊതുസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണു പദ്ധതി വികസിപ്പിച്ചത്. ഇവിടങ്ങളിലുള്ള കൗണ്ടറിനു സമീപത്തെ ഒന്നോ രണ്ടോ അതിലധികമോ ഹോട്ടലുകൾ തെരഞ്ഞെടുത്തതു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷനാണ്. ഉച്ചയ്ക്ക് 12 മുതൽ രണ്ടു വരെ കൂപ്പണും 12 മണി മുതൽ രണ്ടര വരെ ഉൗണും ലഭിക്കും. അവധി ദിവസങ്ങളിലും ഉൗണിനു മുടക്കമുണ്ടാകില്ല. അർഹരായവർക്കു മാത്രമേ കൂപ്പണ്‍ ലഭിക്കുകയുള്ളു. ഒന്നിലധികം കൂപ്പണുകളോ ഭക്ഷണം പാഴ്സലായോ ലഭിക്കില്ല. ചിലയിടങ്ങളിൽ വെജിറ്റേറിയൻ ഉൗണാണു നൽകുന്നത്. മറ്റു ചില ഹോട്ടലുകളിൽ മീൻ കറി ഉൾപ്പെടുത്തിയ ഉൗണും നൽകുന്നുണ്ട്. വെജിറ്റേറിയൻ ഉൗണാണ് പദ്ധതിയുടെ ഭാഗമായി നൽകുന്നതെങ്കിലും ചില ഹോട്ടലുകൾ അവരുടെ താത്പര്യ പ്രകാരണമാണ് സ്പെഷൽ വിഭവങ്ങളും വിളന്പുന്നത്.
കളക്ടറുടെ ഇടപെടലിലൂടെ പുത്തൻ ആശയം
കളക്ടറേറ്റിൽ വിവിധ ആവശ്യങ്ങൾക്കായെത്തുന്ന സാധാരണക്കാരിൽ ചിലർ ഉച്ചഭക്ഷണ സമയത്തു പുറത്തു പോകാതെ സന്ദർശക സീറ്റുകളിൽ തന്നെ ഇരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട കളക്ടറുടെ ഇടപെടലുകളാണ് ഈ പുത്തൻ പദ്ധതിയിലേക്കു വാതിൽ തുറന്നത്. ഉച്ചഭക്ഷണം കഴിക്കാത്തതിന്റെ കാരണം തിരക്കിയ കളക്ടർക്കു തിരിച്ചറിയാൻ കഴിഞ്ഞത് അവരിൽ പലർക്കും പുറത്തു പോയി ഉച്ചഭക്ഷണം കഴിക്കാൻ സാന്പത്തിക ശേഷിയില്ലാത്തവരാണെന്നായിരുന്നു. തുടർന്ന് ഇത്തരക്കാർക്കായി ഏതെങ്കിലും പദ്ധതി ആവിഷ്കരിക്കണമെന്ന ആലോചനയാണ് വിശപ്പുരഹിത പദ്ധതിയിലേക്ക് എത്തിയത്. കളക്ടറേറ്റിലും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും പരീക്ഷണാർഥം തുടങ്ങിയ സൗജന്യ ഉൗണ് കൂപ്പണ്‍ വിതരണം പ്രയോജനകരമാണെന്നു കണ്ടതോടെ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കുകയായിരുന്നു. ഉള്ളവനും ഇല്ലാത്തവനും ഒരു വിവേചനവുമില്ലാതെ ഒരേ തീൻ മേശയിലിരുന്നു വേണം ഭക്ഷണം കഴിക്കേണ്ടതെന്നതിനാലാണ് പാഴ്സലായി ഉൗണ് നൽകേണ്ടതില്ലെന്നും അധികൃതർ തീരുമാനിച്ചത്.
മറുചോദ്യങ്ങളും ഉയരുന്നു
പദ്ധതിയെ കുറിച്ച് നല്ല വാക്കുകൾ പറയുന്പോഴും ചില ചോദ്യങ്ങളും ഇതിനെതിരേ ഉയരുന്നുണ്ട്. പദ്ധതിയുടെ ഇതുവരെയുള്ള ഗുണഭോക്താക്കൾ അതിന്റെ യഥാർഥ അവകാശികൾ തന്നെയായിരുന്നോയെന്നുള്ളതാണു പ്രധാന ചോദ്യം. വിശപ്പ് മാറ്റാൻ യാതൊരു വഴിയും ഇല്ലാത്തവരാണോ ഇതുവരെയുള്ള ഗുണഭോക്താക്കളെന്നു വ്യക്തമായി പറയാൻ അധികൃതർക്കും സാധിക്കുന്നില്ല. സൗജന്യമായി കിട്ടുന്നതു വാങ്ങാൻ ആവേശം കാണിക്കുന്നവരുണ്ടെന്നും ഇക്കാര്യത്തിൽ കർശനമായ മേൽനോട്ടം അധികാരികൾ നടത്തണമെന്ന ആവശ്യവും ഉയരുന്നു. കൈയിൽ കാശുണ്ടായിട്ടും വെറുതെ കിട്ടുന്നതല്ലേ എന്നു കരുതി കൂപ്പണ്‍ സംഘടിപ്പിച്ച് ഭക്ഷണം കഴിക്കുന്നവരുമുണ്ട്. ഇവരെയൊക്കെ നിയന്ത്രിച്ച് അർഹരിലേക്ക് പദ്ധതി കൂടുതൽ വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. ഭിക്ഷയാചിക്കുന്നവർക്കും അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്കും കൂപ്പണ്‍ നൽകാൻ മടി കാണിക്കുന്ന ചിലർ കാണാൻ "ലുക്കു’ള്ളവർക്കും നല്ല വസ്ത്രം ധരിച്ചെത്തുന്നവർക്കും കൂപ്പണ്‍ നൽകുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. ഇത്തരം പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അർഹതപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചുവരുന്നതായും അധികൃതർ പറയുന്നു. ഭിക്ഷാടന മാഫിയ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘങ്ങൾ, മദ്യത്തിനും മയക്കു മരുന്നിനും അടിമയായവർ എന്നിവരെ പദ്ധതിയുടെ ഭാഗമാക്കേണ്ടതില്ലെന്നുമാണു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
അഭിനന്ദനം രാഷ്ട്രപതി ഭവനിൽനിന്നും
പദ്ധതിയെക്കുറിച്ചു കേട്ടറിഞ്ഞു രാഷ്ട്രപതി ഭവനിൽനിന്നുവരെയാണ് അഭിനന്ദനം പ്രവഹിച്ചത്. പദ്ധതിയെക്കുറിച്ചു കേട്ടറിഞ്ഞ രാഷ്ട്രപതിയുടെ സെക്രട്ടറി സഞ്ജയ് കോത്താരി ക്ഷണിച്ചതനുസരിച്ചു കളക്ടർ മുഹമ്മദ് സഫീറുള്ള രാഷ്ട്രപതിഭവനിലെത്തി പദ്ധതി സംബന്ധിച്ചു വിശദമായ വിവരണം നൽകിയത് ഏതാനും മാസംമുന്‍പാണ്. നിലവിൽ 39 ഹോട്ടലുകളിൽനിന്നാണു "നുമ്മ ഉൗണ് ’ ലഭിക്കുന്നത്. കൂപ്പണ്‍ വിതരണം ചെയ്തിരുന്ന കൗണ്ടറുകളുടെ എണ്ണം 13ൽ നിന്ന് ഇരുപതായും ഉയർത്തിയിട്ടുണ്ട്. കൂപ്പണിൽ നിർദേശിച്ചിട്ടുള്ള ഹോട്ടലുകളിൽ പോയി ഉൗണു കഴിക്കാം.
പദ്ധതി ഇനിയും കൂടുതൽ വളരണമെന്നാണ് അധികൃതർതന്നെ പറയുന്നത്. പണമില്ലാത്തതു കൊണ്ട് ഒരാളും വിശന്നിരിക്കാത്ത ജില്ലയായി എറണാകുളം വരും നാളുകളിൽ മാറണമെന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. അർഹതയുള്ളവർക്കെല്ലാം പദ്ധതിയുടെ ഗുണം ലഭിക്കണമെന്നാണ് അധികൃതർ പറയുന്നത്. അനർഹർ ദയവു ചെയ്ത് പദ്ധതിയുടെ പ്രയോജനം കൈപ്പറ്റുന്നതിൽനിന്ന് പിൻമാറണമെന്നും അധികൃതർ വ്യക്തമാക്കുന്നു. നൂറുകണക്കിനുപേരാണ് ഒരു നേരത്തെ ഭക്ഷണത്തിനായി വിവിധ സ്ഥലങ്ങളിൽ അലയുന്നത്. ഇവരെ പട്ടിണിയിൽനിന്നും കരകയറ്റാൻ ഇത്തരത്തിൽ മാതൃകയായി നിരവധി പദ്ധതികൾ ഇനിയും ഉയർന്നുവരേണ്ടതുണ്ട്.
എറണാകുളം ജില്ലയിൽ കൂപ്പണ്‍ ലഭിക്കുന്ന കൗണ്ടറുകൾ
കാക്കനാട് ജില്ലാ കളക്ടറേറ്റ്, സൗത്ത് റെയിൽവേ സ്റ്റേഷൻ, കൊച്ചി താലൂക്ക് ഓഫീസ്, വൈപ്പിൻ മാലിപ്പുറം സിഎച്ച്സി, കുന്നത്തുനാട് താലൂക്ക് ഓഫീ സ്, പറവൂർ താലൂക്ക് ഓഫീസ്, ആലുവ കെഎസ് ആർടിസി സ്റ്റാൻഡ്, എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് (പോലീസ് എയ്ഡ്പോസ്റ്റ്), മൂവാറ്റുപുഴ പോലീസ് എയ്ഡ്പോസ്റ്റ് (കച്ചേരിത്താഴം), കോതമംഗലം പോലീസ് എയ്ഡ് പോസ്റ്റ്, എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ, അങ്കമാലി റെയിൽവേ സ്റ്റേഷൻ, വൈറ്റില ഹബ് (എയ്ഡ് പോസ്റ്റ്), പെരുന്പാവൂർ മുനിസിപ്പൽ ഓഫീസ്, കണയന്നൂർ താലൂക്ക് ഓഫീസ്, മട്ടാഞ്ചേരി സർക്കാർ ആശുപത്രി, മൂവാറ്റുപുഴ താലൂക്ക് ഓഫീസ്, അങ്കമാലി കെ എസ്ആർടിസി സ്റ്റാൻഡ്, മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡ്, പിറവം സർക്കാർ ആശുപത്രി.
റോബിൻ ജോർജ്