തായണ്ണൻകുടിയിലെ പുനർജീവനം-1/ റെജി ജോസഫ്
മറയൂർ മലനിരകളിലെ ചിന്നാർ തായണ്ണൻകുടി പരന്പരാഗത വിത്തുകളുടെയും വിളകളുടെയും വിളനിലമാണിപ്പോൾ. കൈമോശം വന്നുപോയ വിത്തുകളെ തിരികെപ്പിടിച്ച് ഇവർ വനാവകാശ നിയമപ്രകാരം വനത്തിനുള്ളിൽ ലഭിച്ച ഭൂമിയിൽ കൃഷി ചെയ്യുന്നു. മുതുവാൻ ഗോത്രവാസികളുടെ കൂട്ടായ ശ്രമത്തിൽ ഇതോടകം 38 ഇനം വിത്തുകൾ കണ്ടെത്തി കൃഷി ചെയ്യുന്നു. ഈ വിളകളാണ് ഇപ്പോൾ ഗോത്രവാസികളുടെ പ്രധാന ഭക്ഷണം. തിരികെയെടുത്ത വിത്തുകൾ വനമേഖലയിലെ വിവിധ കുടികളിലേക്ക് കൈമാറുകയും ചെയ്യുകയാണിവർ.
ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ വനവും മലകളും അതിരിടുന്ന തായണ്ണൻകുടി. ഇവിടത്തെ വൈവിധ്യമാർന്ന കാർഷിക വിപ്ലവം ദേശത്തോളം പെരുമ നേടിക്കൊടുത്തിരിക്കുകയാണ്. ഇവരുടെ കൃഷി കണ്ടുപഠിക്കാൻ വിദേശികളും ഗവേഷകരും കാടുകയറി കുടിയിലെത്തുന്നുണ്ട്.
കൃഷിയിടത്തിലെ കാവൽപ്പുരയ്ക്കു മുന്നിൽനിന്ന് മുതുവാൻ മൂപ്പൻ ചന്ദ്രൻകാണി കാർഷിക അധ്വാനത്തിന്റെ വിജയകഥകൾ പറഞ്ഞു. ’ഈ പച്ചപ്പൊക്കെ ഞങ്ങൾ തിരികെ കൊണ്ടുവന്നവയാണ്. റാഗി, ചീര, ബീൻസ്, കിഴങ്ങ് എന്നിവയുടെ വിവിധ ഇനങ്ങൾ. വിളവിലും രുചിയിലും എല്ലാം വ്യത്യസ്തം. അപ്പനപ്പൂപ്പൻമാർ കാട്ടിൽ വിതച്ചിരുന്ന വിത്തുകൾ ഞങ്ങളുടെ തലമുറയ്ക്ക് കൈമോശം വന്നുപോയിരുന്നു. അവയെല്ലാം തിരികെയത്തിച്ച് വിതച്ചു വിളവെടുക്കുകയാണ്. ഒരു കൂരയിലും ഇപ്പോൾ പട്ടിണിയില്ല. പട്ടിണിമരണവുമില്ല’.
വിത്തുകളെ വീണ്ടെടുത്തു നടത്തുന്ന കാർഷിക വൈവിധ്യത്തിന് തായണ്ണൻകുടി സ്വന്തമാക്കിയ ബഹുമതികൾ ചെറുതൊന്നുമില്ല. പരന്പരാഗത വിത്തിനങ്ങളും കൃഷിരീതികളും പരിപാലിക്കുന്നതിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന 2018ലെ പ്ലാന്റ് ജിനോം സേവിയർ പുരസ്കാരം സ്വന്തമായിരിക്കുന്നു. കീർത്തിപത്രവും പത്ത് ലക്ഷം രൂപയുമാണ് തായണ്ണൻകുടിക്കു കിട്ടിയ ബഹുമതി. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാരിന്റെ മൂന്നു ലക്ഷം രൂപയുടെ കാർഷിക അവാർഡും ഇവർക്കു ലഭിച്ചു.
ജൈവവൈവിധ്യത്തിന്റെ വിളഭൂമിയാണ് തായണ്ണൻകുടി. പുറംലോകത്തിന് ഈ മലയോരം കൃഷിപാഠവുമാണ്. രാജ്യത്തുതന്നെ തനതു വിളകളെ പരിപാലിക്കുന്ന ആദിവാസി കൃഷിയുടെ ഭൂമിശാസ്ത്രം ഏറെ വിസ്മയകരം. മണ്ണിളക്കി വെറുതെ വിതയ്ക്കുന്ന വിത്തുകൾ നൂറും അതിലേറെയും മേനി വിളയുന്നു. കീടവും കീടനാശിനും ഈ ഇടത്തിലേക്ക് വരുന്നതുമില്ല.
മൂന്നാർ കുന്നുകൾക്കപ്പുറം സഹ്യന്റെ കിഴക്കൻചെരുവിൽ ചന്ദനവനങ്ങൾക്കു പ്രസിദ്ധമായ മറയൂർ. ഇതിനു മീതെ മലനിരകളും നിബിഡവനവും കാട്ടാറുകളും കാഴ്ചയുടെ വൈവിധ്യം തീർക്കുന്ന ചിന്നാർ. കേരള തമിഴ്നാട് അതിർത്തിയിൽ ചിന്നാറിൽനിന്ന് അഞ്ചു കിലോമീറ്റർ വനത്തിലൂടെ യാത്രചെയ്യണം തായണ്ണൻകുടിയിലെത്താൻ.
ചിന്നാർ പുഴയോരത്ത് തമിഴ്നാട്ടിലെ തൊണ്ടിമലയ്ക്കും കേരളത്തിലെ വണ്ട്മലയ്ക്കും വെള്ളക്കല്ല്മലയ്ക്കും മധ്യത്തിലുള്ള ആദിവാസി ഉൗരാണ് തായണ്ണൻകുടി. പുഴയിലെ വെള്ളം ചാലു കീറി കൃഷിയിടങ്ങളിലൂടെ സമൃദ്ധിയോടെ ഒഴുക്കുന്നു. പുറംലോകത്തെ ആശ്രയിക്കാതെ ഭക്ഷണത്തിൽ സ്വാശ്രയത്വം നിലനിർത്താനാകുന്ന ആദിവാസിഗ്രാമമാണിത്. വെള്ള റാഗി, മട്ടതേങ്ങൻ റാഗി, വെള്ളക്കിനി, പാലക്കിനി, മുട്ടി റാഗി, റൊട്ടി റാഗി, പച്ചമുട്ടി റാഗി, ചോലകന്പിളി റാഗി, അരക്കനാച്ചി റാഗി, കറുപ്പ് റാഗി, കാടന്പാറ റാഗി, മീൻ കണ്ണി, പൂവൻ റാഗി, കരിമുട്ടി റാഗി, നീലക്കണ്ണി റാഗി തിന, ചാമ, കുതിരവാലി, പുല്ലു തിന, കന്പൻ തിന, മുളിയൻ തിന, പുല്ലു ചാമ, വെള്ളതിന, കരുവരഗ, വെള്ളവരക്... തിരികെ മണ്ണിലെത്തിച്ച വിഭവങ്ങളുടെ പേരുകൾക്കൊടുവിൽ ചോമനും മാധവനും പറഞ്ഞു. ഇപ്പോഴും ഇവർ വിത്തുകളുടെ അന്വേഷണം തുടരുകയാണ്. നൂറിനം വിത്തുകളെങ്കിലും കൈമോശം വന്നു പോയിട്ടുണ്ട്. അതൊക്കെ തിരികെക്കൊണ്ടുവന്നു കൃഷിചെയ്യും.
ചന്ദ്രൻകാണി വിളവെടുപ്പിന്റെ കണക്കുകൾ പറഞ്ഞുകേൾപ്പിച്ചു. ’പതിനേഴര ടണ് ചോളവും മൂന്നര ടണ് ബീൻസും രണ്ടു ടണ് റാഗിയും കഴിഞ്ഞ കൃഷിയിൽ വിളവെടുത്തു. വേണ്ടിടത്തോളം ചീരകളും പയറും റാഗിയും വിളയിക്കുന്നു. വിളകൾ എല്ലാവരും വീതം വച്ചെടുക്കുകയാണ്’.
കുടങ്ങളിലും മുളങ്കുറ്റിയിലും മച്ചിലിലുമൊക്കെ കാണാതെ കിടന്ന വിത്തുകൾ നാളുകളുടെ ശ്രമഫലമായാണ് മുതുവാൻമാർ കണ്ടെത്തിയത്. പൂർവികർ സൂക്ഷിച്ചുവച്ചിരുന്ന വിത്തുകളായിരുന്നു ഇത്. കൈവിട്ടുപോയ കാർഷിക സംസ്കാരം അങ്ങനെ തിരികെ വന്നു. ചാമയും തിനയും റാഗിയും പയറും ചീരയുമൊക്കെ മാറിമാറി കൃഷിചെയ്യുന്നു. പുരുഷൻമാർക്കൊപ്പം സ്ത്രീകളും കൃഷിയിൽ സജീവമാണ്. കുടിലുകൾക്കുള്ളിൽ കുട്ടയിലും വട്ടിയിലും കുഴിയാലകളിലും തട്ടുകളിലുമൊക്കെ വിത്തും വിളവും ഇവർക്കു കരുതലായുണ്ട്. കപ്പ, കിഴങ്ങ് ഇനങ്ങളും ഇവിടെ സുലഫം. വനം വന്യജീവി വകുപ്പിന്റെ സഹകരണത്തിൽ വിത്തുകൾ സമീപ കുടികളിലേക്കു കൈമാറ്റം ചെയ്തുകൊണ്ടിരിക്കുകയാണിപ്പോൾ.
’മൂപ്പൻമാരും മൂപ്പത്തിമാരും വറുതി കാലത്തേക്കുള്ള ധാന്യങ്ങളും കിഴങ്ങുകളും കൂരകളിൽ കരുതി വയ്ക്കുമായിരുന്നു. റാഗിപ്പൊടി ഒരു നേരം കഴിച്ചാൽ ആ ദിവസത്തേക്കു വിശക്കില്ല. ഞങ്ങളുടെ കാരണവൻമാർക്ക് ആരോഗ്യവും ആയുസുമൊക്കെ കിട്ടിയത് ഈ വിഭവങ്ങൾ തിന്നാ. മൂപ്പൻമാരൊക്കെ നൂറു വയസിനു മുകളിൽ ജീവിച്ചാ മരിച്ചിട്ടുള്ളത്. ഇക്കാലത്തെ തീറ്റകളൊക്കെ ഗോത്രവാസികളുടെ ആരോഗ്യം കളഞ്ഞുകുളിച്ചതേയുള്ളു.’ കർഷകയായ ലക്ഷ്മി പറഞ്ഞു.
’ തമിഴ്നാട്ടിലെ തൊണ്ടിമല കയറി അവിടെയുള്ള കുടികളിൽ വരെ വിത്തുകൾ തേടിപ്പോയിരുന്നു. പച്ചമുട്ടി, പൂവൻറാഗി, കരിമുട്ടി, തൊങ്കൽ, നീലക്കണ്ണി, ശിരിഗേപ തുടങ്ങിയ വിത്തുകൾ വീണ്ടെടുക്കാനായി’-മാധവി സന്തോഷം പങ്കുവച്ചു. ജൈവ കൃഷിക്കു മേൽനോട്ടവും പരിപാലനവും വ്യാപനവുമൊക്കെ വനംവകുപ്പിന്റെ ആനമുടി വനവികസന ഏജൻസിയുടെ സഹകരണത്തോടെയാണ് നടത്തിപ്പോരുന്നത്.
പരന്പരാഗത ഭക്ഷണ രീതി കൈമോശം വന്നപ്പോഴൊക്കെ ആദിവാസികളുടെ ആരോഗ്യവും ആയുസും ക്ഷയിച്ചു. പ്രമേഹവും രക്തസമ്മർദവും അൾസറും സാധാരണമായി. സ്ത്രീകളിലും കുട്ടികളിലും വിളർച്ചയും. ഈ സാഹചര്യത്തിലാണ് പൂർവികരുടെ കൃഷിയും ഭക്ഷണവും തിരികെക്കൊണ്ടുവരാൻ വനംവകുപ്പ് മുന്നിട്ടിറങ്ങിയത്.
രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാത്ത കൃഷിയാണ് തായണ്ണൻകുടിയിൽ. തിരികെ കൊണ്ടുവന്ന വിത്തുകൾക്കു പുറമെ നാടൻ പച്ചക്കറികളും നെല്ലും കിഴങ്ങുകളും കൃഷി ചെയ്യുന്നു. ആദിവാസി വിഭവങ്ങളിൽ കാൽസ്യത്തിന്റെയും ധാതുക്കളുടെയും അളവ് അരിയേക്കാൾ ഏറെ കൂടുതലുണ്ട്. നൂറിലേറെ ഏക്കറിൽ ഇവിടെ പരന്പരാഗത കൃഷി മടങ്ങിവന്നിരിക്കുന്നു.
’പല വിത്തുകളും കൈയിൽകിട്ടുന്പോൾ അതിനു പേരില്ലായിരുന്നു. എന്തൊക്കെയെന്ന് തിരിച്ചറിവുമില്ലായിരുന്നു. കുടികളുടെയും കുട്ടികളുടെയുമൊക്കെ പേരിലാണ് വിത്തുകൾ തിരികെ വന്നത്. അവയൊക്കെ മണ്ണിൽ നട്ടു. ആദ്യമൊക്കെ വിത്തുകൾ കൂട്ടിക്കലർത്തി നടുകയായിരുന്നു. വിളവെടുപ്പായപ്പോൾ പല പേരുകളിട്ട് വിളകളെ വേർതിരിച്ചെടുത്തു. അതിനുശേഷം ഓരോ വിത്തിനവും വീതം വച്ചെടുത്തു കൃഷി വിപുലമാക്കി.’ ചന്ദ്രൻ കാണി കൂട്ടിച്ചേർത്തു.
ബീൻസ്, റാഗി, ചോളം തുടങ്ങി വിളകൾ മാറിമാറിയാണ് കൃഷിയിറക്കുന്നത്. സൂര്യകാന്തിയും നെല്ലും ഇടയ്ക്കിടെ നടുന്നുണ്ട്. നാട്ടറിവുകളും വിളകളും ഇവർ കൈമോശം വരാതെ സംരക്ഷിക്കുന്നു. വർഷത്തിലെ ആദ്യ കൃഷി ചോളം, റാഗി, വരക്, പുല്ലുചാമ, തിന, കപ്പ എന്നിവയാണ്. നെല്ല്, ബീൻസ് എന്നിവ രണ്ടാം കൃഷിയും.
(തുടരും)