തായണ്ണൻകുടിയിലെ പുനർജീവനം-2/ റെജി ജോസഫ്
വൈവിധ്യങ്ങൾ നിറഞ്ഞതാണ് ആദിവാസികളുടെ കൃഷി. ഒരു നുള്ളു രാസവളമോ കീടനാശിനിയോ തായണ്ണൻകുടിക്കാർ ഉപയോഗിച്ചിട്ടില്ല. വൻമലകൾ തട്ടുകളാക്കി ഓരോ കുന്നിലും തട്ടിലും ഓരോ ഇനം കൃഷി. കൊടുംവെയിലും പെരുമഴയും ഈ മഴനിഴൽപ്രദേശത്തെ ബാധിക്കാറില്ല. വളക്കൂറുള്ള ഈ കറുത്ത മണ്ണിൽ കാലിവളവും ഗോമൂത്രവും കൃഷിക്ക് ഉപയോഗിക്കാറുണ്ട്. കൃഷിയിടത്തെ പരിപാവനമായി കണക്കാക്കുന്ന തായണ്ണൻകുടിക്കാർ നഗ്നപാദരായി മാത്രമെ വിളഭൂമിയിൽ പ്രവേശിക്കൂ.
ഹരിതകാഴ്ചകളാണ് ഈ മഴനിഴൽക്കാടുകളിലേത്. പച്ചക്കതിരു വീശിയ റാഗി പാടങ്ങൾ. ചുവന്ന നാളങ്ങൾപോലെ തൊപ്പി ചീരകൾ. ചിന്നപൂസനിയും പാറ്റനക്കി മത്തനും സിരുമത്തനും. മഞ്ഞയും ചുവപ്പും നിറത്തിലുള്ള ചോളങ്ങൾ കുലയിട്ടു നിൽക്കുന്നു. വീടുകളോടു ചേർന്നു പശുക്കളേയും ആടുകളേയും കോഴികളേയും വളർത്തി പുതിയൊരു സംസ്കാരം വളർത്തിയെടുത്തിരിക്കുന്നു. എല്ലാ ഉൗരുകളിലുമുണ്ട് പശുക്കളും ആടുകളും. വളർത്തു മൃഗങ്ങളുടെ പാൽ അവയുടെ കുഞ്ഞുങ്ങൾക്കുള്ളതാണ്. മുതുവാൻമാർ ഇത് കറന്നുകുടിക്കില്ല. ഇത് കാടിന്റെ തനതു സംസ്കാരം.
ഏറെ രുചികരമാണ് വനവാസികളുടെ കാർഷിക വിഭവങ്ങൾ. ചോളം ഉപ്പുമാ, റാഗി അട, തേൻ തിന ഉണ്ട, റാഗി ഉപ്പുമാ, ചക്കര കപ്പ, ചോളം തേൻമാവ് പായസം, മുളയരി കഞ്ഞി, ചമ്മന്തി, മുളക്കൂന്പ് തോരൻ, മത്തൻ പുഴുക്ക് തുടങ്ങിയവയാണ് ഭക്ഷണം. ചെന്പരത്തി ജ്യൂസ്, ചീര തോരൻ, അത്തിക്കായ് തോരൻ, ചുണ്ടക്ക വറുത്തത് എന്നിങ്ങനെയും വിഭവങ്ങൾ. ചമ്മന്തിയുടെ വകഭേദങ്ങൾ അതിലേറെ രസകരം. ചീര ചമ്മന്തി, നെല്ലിക്ക ചമ്മന്തി, കുടന്പുളി ചമ്മന്തി, കാന്താരി ചമ്മന്തി.
ചുക്ക് കാപ്പി, മുളയരി കഞ്ഞി, മുളംകൂന്പ് തോരൻ, വരക് കഞ്ഞി, കന്പം കൂഴ്, ചീനി വാഴ കിഴങ്ങ്, മലക്കിഴങ്ങ്, ചക്കര വള്ളി കിഴങ്ങ്, ചെറുകിഴങ്ങ്, കപ്പ പായസം, തിന പായസം, മത്തങ്ങ പായസം, റാഗി അട തുടങ്ങി വേറെയും വിഭവങ്ങൾ.
ശേഖരിച്ചുകിട്ടിയ വിത്തുകൾ ഒരുമിച്ചാണ് വിതച്ചത്. കിളിർത്ത് ഫലമണിഞ്ഞപ്പോഴാണ് വൈവിധ്യം തിരിച്ചറിയാനായത്. വിളവെടുത്തശേഷം ഇനങ്ങൾ വേർതിരിച്ചെടുത്തു. ആദ്യം പച്ചമുട്ടി, പൂവന് റഗി, കരിമുട്ടി, തൊങ്കൽ, നീലക്കണ്ണി, ശിരിഗേപ തുടങ്ങിയ പരന്പരാഗത വിത്തുകൾ 14 സെന്റ് സ്ഥലത്താണ് ആദ്യം വിതച്ചത്. പിന്നീട് കൃഷി വൻമലകളുടെ താഴ്വാരങ്ങളിൽ നിറഞ്ഞു. തായണ്ണൻകുടിയിലെ കാർഷികവിപ്ലവത്തിന് ആദിവാസികൾക്കൊപ്പം നിലകൊള്ളുന്ന ചിന്നാർ അസിസ്റ്റന്റ് വൈൽഡ് ലൈഫ് ഓഫീസർ പി.എം പ്രഭു പറഞ്ഞു.
ആദിവാസികളുടെ തനത് പച്ചക്കറികളും കൃഷിചെയ്യുന്നുണ്ട്. പരിപാലനവും വിളവെടുപ്പുമെല്ലാം ആദിവാസികൾ തന്നെ. വിളവെടുപ്പിനുശേഷം വിത്തുമഹോത്സവം നടത്തി വിത്തുകൾ മറ്റ് കോളനികളിലേക്കും വ്യാപിപ്പിച്ചുവരുന്നു. സർക്കാരിൽനിന്നു കിട്ടിയ ലക്ഷങ്ങളുടെ പുരസ്കാരത്തുകയെല്ലാം കൃഷിവ്യാപനത്തിനായി തായണ്ണൻകുടിക്കാർ ചെലവഴിക്കുന്നു. ചിന്നാർ പുഴയിലെ വെള്ളത്തിൽ നിന്നു സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നു. എല്ലാ കുടിയിലും ഇപ്പോൾ ഹൈഡൽ വൈദ്യുതിയുണ്ട്. പകൽ വെള്ളം കൃഷിയിടങ്ങളിലേക്ക് ഒഴുക്കും. വൈകുന്നേരം നീരൊഴുക്കു നിറുത്തി വൈദ്യുതി ഉത്പാദനം. കാട്ടാനയും കാട്ടുപോത്തും കുരങ്ങും കൃഷി നശിപ്പിക്കാതിരിക്കാൻ ചുറ്റും മുൾചെടിവേലിയുണ്ട്. മലയുടെ എല്ലാ കോണുകളിലും മുള കെട്ടിയ പുല്ലുമേഞ്ഞ കാവൽപ്പുരകളും. രാത്രി കാവൽപ്പുരകളിൽ ആളുണ്ടാവും. കാട്ടുമൃഗങ്ങൾ വന്നാൽ പന്തം കത്തിച്ചും പാട്ടകൊട്ടിയും ഓടിച്ചുവിടും.
മാറിമാറി കൃഷിയിറക്കുന്നതിനാൽ പ്രത്യേകിച്ചു വളം വേണ്ടതില്ലെന്നാണ് കർഷകനായ മാധവൻ പറയുന്നത്.
കാട്ടുവിഭവങ്ങളുടെ തിരിച്ചുവരവാണ് വനരുചി എന്ന ആദിവാസി ഭക്ഷണ മേളകൾ. റാഗിയും തിനയും ചാമയും വരകും വെന്നിക്കിഴങ്ങും നൂറാനും ചന്ദനക്കിഴങ്ങും ചീരയും കൊണ്ടുള്ള പഴയകാല രൂചിയുടെ മേളയാണ് വനരുചി.
ചിന്നാറിന്റെ കവാടത്തിൽ നക്ഷത്ര ആമയുടെ രൂപത്തിലുള്ള ഇക്കോ ഷോപ്പിൽ തായണ്ണൻകുടിക്കാരുടെ കാട്ടുതേൻ, ചോളപ്പൊടി, റാഗിപ്പൊടി, കാട്ടിലെ വിഭവങ്ങൾകൊണ്ടുള്ള അച്ചാറുകൾ, പുൽ തൈലം, ചന്ദനത്തിരി എന്നിവയും വിൽക്കുന്നു. മികച്ച കർഷകരിലൊരാളായ കാശി കൃഷിയിടത്തിലൂടെ നടന്ന് വിളകളുടെ വിശേഷങ്ങൾ വിശദീകരിച്ചു.
റൊട്ടി, ഉപ്പുലസി, കുഞ്ചിക്കാരി, ചോലക്കന്പിള, തൊങ്ങൽ, ചങ്കിലി, അരകനാസി, മീങ്കണ്ണി, മട്ടി, പാലാക്കിണി, കറുപ്പ്, സിരു കോറാൻ, വെള്ള റാഗി, ഉണ്ടപ്പൂവൻ, മുട്ടിതിന, കന്പൻ, മുളയൻ, വെള്ള, പുല്ലു തിനചാമ, വെള്ള ചാമ കടുക്, ചിന്ന കടുക് വരക്, കരു വരക് ചോളം, കോവിൽചെട്ടി ചോളം, ചെഞ്ചോളം, മഞ്ഞച്ചോളം ബീൻസ്, കീരവാണി, മഞ്ചക്കൊടി, മുരിങ്ങ ബീൻസ് അമര, കോഴിക്കാൽ, അമര ചീര, ചിന്ന പൂസനി, പെരിയ പൂസനി, പാറ്റനക്കി മല്ലി, മല മല്ലി തുടങ്ങിയ ജൈവസ്വത്തിനുടമയാണ് കാശി.
ഒരു വർഷത്തിൽ രണ്ട് കൃഷിയിറക്കും. ആദ്യ കൃഷിയിൽ ചോളം, റാഗി, വരക്, പുല്ലുചാമ, തിന, കപ്പ രണ്ടാം വിളയായി നെല്ല്, ബീൻസ്, മറ്റ് ശീതകാല പച്ചക്കറികൾ. എല്ലാം നല്ല വിളവ്.
കുടികളിലേക്കു വേണ്ട വിളവുകൾ എടുത്തശേഷം ബാക്കി വനംവകുപ്പിന്റെ സഹകരണത്തോടെ വിൽപ്പന നടത്തും. തൂക്കത്തിലും വിലയിലും ചൂഷണമുണ്ടാകാതിരിക്കാൻ വനംവകുപ്പ് ശ്രദ്ധചെലുത്തും. വനം വകുപ്പ് ഞങ്ങൾക്കൊപ്പമുണ്ട്. വനം വകുപ്പിന്റെ കീഴിൽ പുനർജീവനം എന്ന പദ്ധതിയിലൂടെയാണ് പരന്പരാഗത വിത്തിനങ്ങൾ ശേഖരിച്ചതും കൃഷി ചെയ്തതും. മൂന്നാർ വനംവകുപ്പ് വാർഡൻ ആർ.ലക്ഷ്മി, ചിന്നാർ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി.എം.പ്രഭു എന്നിവരുടെ നേതൃത്വത്തിലാണ് പുനർജീവനം. കാർഷിക സർവ്വകലാശാലയിലെ ബൗദ്ധികാവകാശ സെൽ വേണ്ട സാങ്കേതിക സഹായം നല്കുന്നു.
പച്ചമുട്ടിയും, കരിമുട്ടിയും, സിരുകേപ്പയും, നീലക്കണ്ണിയും, കന്പിളിയും, വിരലുകൊളുത്തിയും, പുത്തലസ്സിയും, പൂവൻ രാഗിയും, പാലക്കിണിയും, പൊങ്ങും, റൊട്ടിയും, മീങ്കണ്ണിയും, കരിംകണ്ണിയും, തൊങ്ങലും മട്ടക്കാവയുമെല്ലാം സമൃദ്ധിയുടെ കാഴ്ചയാണ്. ചുവന്ന നാളങ്ങളായി തൊപ്പി ചീരകൾ കതിർ നീട്ടിനിൽക്കുന്നു. ചിന്നപൂസനിയും, പാറ്റനക്കി മത്തനും, സിരുമത്തനും ഇലകൾക്കിടയിൽ ഇളം മഞ്ഞയും പച്ചയും നിറങ്ങൾ കാണിച്ചു വിളഞ്ഞു കിടക്കുന്നു. മഞ്ഞയും, ചുവപ്പും ചോളങ്ങൾ വിളവെടുക്കാറായിട്ടുണ്ട്. കേരള കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെൽ ഇവിടം സന്ദർശിച്ചു നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷം മൂന്ന് ലക്ഷം രൂപയുടെ അവാർഡ് ലഭിച്ചത്. പിന്നാലെ കേരള കാർഷിക സർവകലാശാലയുടെ ബൗദ്ധിക സ്വത്തവകാശ സെല്ലാണ് പ്ലാന്റ് ജിനോം സേവിയർ അവാർഡിന് അപേക്ഷ സമർപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റിൽ കേന്ദ്രകൃഷിമന്ത്രാലയത്തിന്റെ കീഴിലുള്ള കാർഷിക വൈവിധ്യങ്ങളുടെയും കർഷക അവകാശങ്ങളുടെയും സംരക്ഷണ അഥോറിട്ടി രജിസ്ട്രാർ ജനറൽ ഡോ. ആർ.സി. അഗർവാൾ, അസിസ്റ്റന്റ് രജിസ്ട്രാർ ഡോ. നാഗരത്തിന, ഡോ. സി.ആർ. എൽസി, ഡോ. ജോസഫ് ജോണ് എന്നിവർ ഇവിടം സന്ദർശിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദേശീയ കാർഷിക പുരസ്കാരം തായണ്ണൻകുടിയെ തേടിയെത്തിയത്.
(അവസാനിച്ചു)
ചിത്രങ്ങൾ: അനൂപ് ടോം