വീണ്ടെടുക്കാം ജൈവകേരളം-1/തയാറാക്കിയത്: എം.വി. വസന്ത്
ഒരു നൂറ്റാണ്ടു കാലത്തിനിടെ കേരളം നേരിട്ട ഏറ്റവും രൂക്ഷമായ പ്രകൃതിദുരന്തം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രളയം സംസ്ഥാനത്തെ ജനസംഖ്യയുടെ ആറിൽ ഒന്നിനെ നേരിട്ടു ബാധിച്ചു.ഓഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ആഴ്ചയിൽ മാത്രം 256 ശതമാനം അധിക മഴയാണ് ഇവിടെ പെയ്തത്. നിറഞ്ഞൊഴുകുകയായിരുന്ന 54 അണക്കെട്ടുകളിൽ 35 എണ്ണം തുറന്നുവിടേണ്ടി വന്നതു ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.മണ്ണൊലിപ്പിനു പുറമെ പ്രളയകാലത്ത് ഇരുനൂറ്റിയന്പതിലേറെ പ്രദേശത്ത് ആയിരത്തിലധികം ഉരുൾപൊട്ടലുകളാണുണ്ടായത്. മണ്ണൊലിപ്പിന്റെ ദേശീയ ശരാശരി ഹെക്ടറിന് 16 ടണ് ആണെങ്കിൽ കേരളത്തിലിത് 30 മുതൽ 50 ടണ് വരെയാണ്.
നൂറ്റാണ്ടുകളായി പ്രകൃതിയൊരുക്കിയ ജൈവ വൈവിധ്യമാണ് പ്രളയത്തിലൂടെ നമുക്ക് നഷ്ടമായത്. ഇതുണ്ടാക്കുന്ന ആഘാതങ്ങളെ നാം വരുംകാലങ്ങളിൽ കരുതിയിരിക്കണം. നഷ്ടപ്പെട്ടതു പ്രകൃതിയുടെ സന്തുലിതാവസ്ഥയാണെന്നു തിരിച്ചറിയണം. ഇതു തിരിച്ചു പിടിക്കുന്നതാകണം, അല്ലെങ്കിൽ അതിലേയ്ക്കുള്ള തിരിച്ചുപോകലാകണം നവകേരള നിർമിതിയിലൂടെ നാം ലക്ഷ്യമിടേണ്ടത്. പ്രളയ ബാധിത പ്രദേശങ്ങളിൽ മാത്രമായി നവകേരള ജൈവ വൈവിധ്യ പുനർനിർമാണ പരിപാടികൾ ഒതുങ്ങിപ്പോകരുത്. സംസ്ഥാനത്തൊട്ടാകെ പുതിയ ജൈവ വൈവിധ്യ സംസ്കാരം ഉയർന്നു വന്നേ മതിയാകൂ. പുതുതലമുറയ്ക്കു നമുക്കു നല്കാനാകുന്ന നവകേരളവും ഇതു തന്നെയാണ്. ഇതിനു വഴിയൊരുക്കിയ പ്രളയത്തിന്റെ ആഴം മനസിലാക്കി വേണം നാം മുന്നോട്ടുപോകാൻ.
പ്രളയത്തിന്റെ ആഴം
കേരളത്തിലെ പ്രളയം 2018-ൽ ലോകം കണ്ട മഹാദുരന്തമെന്നാണ് അന്താരാഷ്ട്ര റിപ്പോർട്ട്. ആൾനാശം ഉൾപ്പെടെ മൊത്തം നഷ്ടം കണക്കാക്കിയാണിത്. സാന്പത്തിക നഷ്ടം മാത്രം കണക്കിലെടുത്താൽ ആഗോളദുരന്തങ്ങളിൽ നാലാമതാണ് ഓഗസ്റ്റിലുണ്ടായ പ്രളയം. ലോക കാലാവസ്ഥാ സംഘടന പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ.
1924- നു ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയം 54 ലക്ഷം പേരെ ബാധിച്ചു. 14 ലക്ഷം പേർക്ക് വീട് വിട്ടു പോകേണ്ടിവന്നു. സംസ്ഥാനത്തിന് 30,000 കോടി രൂപയുടെ സാന്പത്തിക നഷ്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. 483 പേർ മരിച്ചതായാണ് സംസ്ഥാനത്തിന്റെ കണക്ക്. ജപ്പാൻ, കൊറിയ, നൈജീരിയ എന്നിവിടങ്ങളിലുണ്ടായ പ്രളയവും പാക്കിസ്ഥാനിലുണ്ടായ ഉഷ്ണതരംഗവുമാണ് ആൾനാശത്തിന്റെ കാര്യത്തിൽ കേരളത്തിനു തൊട്ടുപിന്നിലുള്ളത്. 2017ൽ ഇന്ത്യയിലൊട്ടാകെ മഴക്കെടുതികളും മഴവെള്ളപ്പൊക്കമുണ്ടായതിലും ഏറെയാണ് കേരളത്തിലെ മഹാപ്രളയത്തിലുണ്ടായ നഷ്ടം.
കൃഷിനാശമുൾപ്പെടെ 18,279 കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യയിലൊട്ടാകെ കഴിഞ്ഞ വർഷമുണ്ടായതെന്നു കേന്ദ്ര ജലക്കമ്മീഷൻ വിലയിരുത്തുന്നു. കേരളത്തിൽ മാത്രം 20,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ജലക്കമ്മീഷന്റെ കണക്ക്. എന്നാൽ നഷ്ടം ഇതിലുമെത്രയോ അധികമാണെന്നു ലോകബാങ്കും യുഎന്നും കണക്കാക്കുന്നു.
പ്രളയത്തിലൂടെ 2603.88 ലക്ഷം രൂപയുടെ ജൈവവൈവിധ്യ നഷ്ടം സംഭവിച്ചതായി ഐക്യരാഷ്ട്രസഭയുടെ പഠനം വെളിപ്പെടുത്തുന്നു. വനശോഷണം, മണ്ണിടിച്ചിൽ, തണ്ണീർത്തടങ്ങളിലും ആവാസവ്യവസ്ഥയിലുമുണ്ടായ നഷ്ടം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ ദുരന്ത നിവാരണ പഠനകേന്ദ്രത്തിന്റെ റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്. പാടവും തണ്ണീർത്തടങ്ങളും നികത്തുന്നതടക്കമുള്ള പ്രവൃത്തികളിലൂടെ ഓരോ വർഷവും 11.87 കോടിയുടെ പാരിസ്ഥിതിക നാശം സംഭവിക്കുന്നുവെന്നും ഇവരുടെ റിപ്പോർട്ടിലുണ്ട്.
പ്രളയാനന്തര പ്രതിഭാസങ്ങൾ
പ്രളയാനന്തരം കേരളത്തിലെന്പാടും ഭീതിപ്പെടുത്തുന്ന പ്രതിഭാസങ്ങളാണ് ദൃശ്യമായത്. പലയിടത്തും വിണ്ടുനില്ക്കുന്ന ഭൂമിയ്ക്കടിയിൽ നിന്നും രൂപംകൊണ്ട ഉറവകൾ ഇപ്പോഴുമുണ്ട്. രണ്ടടിയോളം അകലത്തിലാണ് ഭൂമി പിളർന്നു നില്ക്കുന്നത്. പ്രളയത്തിന് പിന്നാലെ പുഴകളും കിണറുകളും വറ്റുന്ന പ്രതിഭാസം പല പ്രദേശത്തും കണ്ടുവരുന്നുണ്ട്.
വെയിലേറ്റ് കരിഞ്ഞു വീഴുന്നതു പോലെ ഉറുന്പുകൾ കൂട്ടത്തോടെ ചത്തു വീഴുന്നതും മണ്ണിനടിയിലെ ചൂട് സഹിക്കാനാകാതെ മണ്ണിരകൾ ചത്തൊടുങ്ങുന്നുവെന്നും ഇരുതലമൂരികൾ കൂട്ടത്തോടെ മണ്ണിനടിയിൽ നിന്നും പുറത്തേയ്ക്ക് വരുന്നുവെന്നുമുള്ള വാർത്തകൾ പുറത്തു വന്നിരുന്നു.
നീറുകൾ അഥവാ പുളിയുറുന്പ് വിഭാഗത്തിലെ ഉറുന്പുകളെ ചത്തനിലയിൽ കണ്ടെത്തിയതിനു പിന്നിൽ അന്തരീക്ഷത്തിലെ ചൂട് കൂടിയതാകാമെന്നാണ് നിഗമനം. എന്നാൽ ചൂട് സഹിക്കാൻ കഴിവുള്ള ജീവിയാണ് ഉറുന്പുകൾ. എന്നിട്ടും ഇതായിരുന്നു നാട്ടിലെ അവസ്ഥ. അന്തരീക്ഷത്തിലും മണ്ണിലും ഈർപ്പം കുറഞ്ഞതാണ് ഈ പ്രതിഭാസത്തിന് പിന്നിലെന്നും സൂര്യന്റെ പ്രകാശദൈർഘ്യം കൂടി ചൂട് വർദ്ധിച്ചതും കാരണമായി ശാസ്ത്രജ്ഞർ വിലയിരുത്തുന്നു.
സാധാരണ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയിൽ നിന്നും വ്യത്യസ്തമായി മലയോര മേഖലകളിൽ പലയിടത്തും ഉപരിതല ഭൂപാളികൾ നിരങ്ങിമാറുന്നതും ഭൂമി ആഴത്തിൽ വിണ്ടുകീറിയതും ദൃശ്യമായിരുന്നു.
അസാധാരണമായ മഴകഴിഞ്ഞ് ദിവസങ്ങൾ പിന്നിടുന്പോഴേക്കും ജലാംശം നഷ്ടപ്പെട്ട് ആവാസവ്യവസ്ഥയിലുണ്ടായ കടുത്ത വ്യതിയാനത്തെ തുടർന്ന് ചിലയിനം ഉരഗങ്ങളും ചെറുമൃഗങ്ങളും മറ്റും കൂട്ടത്തോടെ മനുഷ്യവാസ പ്രദേശങ്ങളിലേക്കും വീടുകളിലേക്കുതന്നെയും കൂട്ടത്തോടെ പ്രത്യക്ഷപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.
നിറഞ്ഞുകിടന്ന കിണറുകളിലും മറ്റു പ്രകൃതിദത്ത ജലസംഭരണികളിലും ജലവിതാനം കൊടുംവേനലിലെന്നപോലെ കുത്തനെ താഴ്ന്നതും കരകവിഞ്ഞൊഴുകിയിരുന്ന തോടുകളും നദികളും അതിവേഗം നേർത്തുവരുന്നതും ദൃശ്യമായിരുന്നു.
പ്രളയത്തിന് ശേഷം ആലപ്പുഴ ജില്ലയിൽ വെള്ളം കയറിയ പ്രദേശങ്ങളിലെ എല്ലാ കിണറുകളിലെയും ജലനിരപ്പ് ഗണ്യമായി താഴ്ന്നതായി ഭൂജല വകുപ്പ് നിരീക്ഷിച്ചു. ഇത്രയധികം മഴ പെയ്തിട്ടും വെള്ളം കയറിയിട്ടും കിണർ റീചാർജിങ് നടന്നില്ലെന്നും കിണർ ഡിസ്ചാർജിങ്ങാണ് നടന്നതെന്നും ഭൂജല വകുപ്പ് അധികൃതർ പറയുന്നു.പ്രകൃതിയിലെ മാറ്റങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചതു വനങ്ങളിലും തീരദേശങ്ങളിലും ജീവിക്കുന്ന ജനവിഭാഗങ്ങളെയാണ്. ചുറ്റുപാടുകളിൽ നിന്നും വിഭവങ്ങൾ ശേഖരിച്ചു ജീവിക്കുന്നവരാണ് ഈ വിഭാഗക്കാർ. കാലാവസ്ഥാവ്യതിയാനം ലഘൂകരിക്കാൻ കേരളത്തിനു സാദ്ധ്യമല്ലെങ്കിലും കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രാദേശിക ആഘാതം കുറയ്ക്കാൻ സംസ്ഥാനത്തിന്റെ നയങ്ങൾക്കു സാധിക്കും. ജലസ്രോതസ്സുകൾ ഇനിമുതൽ കയ്യേറ്റം ചെയ്യപ്പെടാതിരിക്കാനും മലിനീകരിക്കപ്പെടാതിരിക്കാനും സംസ്ഥാനം മുൻകൈയെടുക്കണം. ചതുപ്പുനിലങ്ങൾക്കു വലിയ അളവിൽ കാർബണ് സൂക്ഷിക്കാനുള്ള ശേഷി കൂടിയുണ്ട് എന്നതു കൂടി ഓർക്കേണ്ടതുണ്ട്. പശ്ചിമഘട്ടത്തിലെ വനങ്ങളും ജൈവവൈവിദ്ധ്യവും സംരക്ഷിക്കുന്നതിനു ശാസ്ത്രീയരീതികൾ അവലംബിക്കേണ്ടതുണ്ട്. അടുത്ത കാലത്തായി ഇന്ത്യയിൽ വർദ്ധിച്ചു വരികയാണ്. പ്രളയത്തേയും വരൾച്ചയേയും മാറിമാറി നേരിടേണ്ടി വരുന്ന അവസ്ഥ. കേരളത്തിന് അതിന്റെ സവിശേഷമായ ഭൂമിശാസ്ത്രം കാരണം ഈ ദുരന്തങ്ങൾ വലിയ അളവിൽ നേരിടേണ്ടി വന്നേക്കാം.
മണ്ണിലെ അമ്ലത കൂടി
മഹാപ്രളയത്തിനു ശേഷം കൃഷിഭൂമിയുടെ സന്തുലിതാവസ്ഥയെയും ജൈവഘടനയെയും പ്രതികൂലമായി ബാധിച്ചുവെന്നു പഠനറിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. വൻതോതിൽ മണ്ണിന്റെ അമ്ലത വർദ്ധിച്ചതായും ഫോസ്ഫേറ്റ്, പൊട്ടാസ്യം എന്നിവയുടെയും ബോറോണിന്റെയും സാന്നിധ്യം കുറഞ്ഞതു കൃഷിയെ സാരമായി ബാധിയ്ക്കുമെന്നുമാണ് മണ്ണ് പര്യവേക്ഷണ വകുപ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. അമ്ലതയുടെ തോത് കൂടിയതു വിളവിനെ ബാധിക്കുമെന്നത് കർഷകർക്ക് നെഞ്ചിടിപ്പേറ്റുകയാണ്. ഇരുന്പിന്റെയും സൾഫറിന്റെയും അംശം കൂടിയതും ആശങ്കപ്പെടുത്തുന്നു. മണ്ണിൽ ദീർഘസമയം വെള്ളം തങ്ങിനിന്നതും ജൈവാവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയതും മൂലകങ്ങൾ ഒലിച്ചുപോയതും പ്രളയാനന്തര കൃഷിയിടങ്ങളിലെ വളക്കൂറിനെ ബാധിക്കുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. മണലിന്റെയും മണൽത്തരികളുടെയും സൂക്ഷ്മപഠന റിപ്പോർട്ടുകളാണ് ഇനി വരാനുള്ളത്. പ്രളയാനന്തരം മണ്ണിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ആഴത്തിലുള്ള പഠനം ആവശ്യമാണെന്നു മന്ത്രി സുനിൽകുമാർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മണ്ണിലെ ഈ മാറ്റം കൃഷിയെ മാത്രമല്ല ആവാസ വ്യവസ്ഥയെ വരെ മാറ്റിമറിയ്ക്കും.
കായലിലെ മാറ്റങ്ങൾ
പ്രളയകാലത്ത് തിമിർത്തൊഴുകിയ നദികൾ ദിവസങ്ങൾ കഴിഞ്ഞതോടു കൂടി ജലനിരപ്പ് ശോഷിച്ച് ആറ്റിലെ മണൽ പരപ്പുകൾ തെളിയുന്ന സ്ഥിതിയിലേക്ക് എത്തിയിരുന്നു. പെരിയാർ, ഭാരതപ്പുഴ, പന്പ, മണിമലയാർ, മീനച്ചിലാർ എന്നീ നദികളുടെ എല്ലാം അടിത്തട്ട് തെളിഞ്ഞിട്ടുണ്ട്. ആറ്റിൽ മിക്ക കടവുകളിലും ചെളിയും പ്ലാസ്റ്റിക് വസ്തുക്കളും അടിഞ്ഞു കൂടിയിരിക്കുകയുമാണ്. കേരളത്തിലെ ഏറ്റവും വലിയ കായലായ വേന്പനാട്ടുകായലിലെ ജലനിരപ്പ് പ്രളയകാലത്ത് ഉയർന്നത് മൂന്നടിയോളം. പ്രളയാനന്തരം മൂന്നടി താഴുകയും മാലിന്യം കുന്നുകൂടുകയും ചെയ്തു. ആഴംകുറഞ്ഞ് പലയിടത്തും മണ്തിട്ടകൾ രൂപപ്പെട്ടു. മത്സ്യസന്പത്തും കക്കാ ശേഖരവും കുറഞ്ഞു. കണ്ടൽക്കാടുകളും സസ്യജാലങ്ങളും നശിച്ചു.
പന്പ, മണിമല, അച്ചൻകോവിൽ, മീനച്ചിൽ, മൂവാറ്റുപുഴ നദികളിലൂടെ ഒഴുകിയെത്തിയ മാലിന്യങ്ങൾ മുഴുവൻ പേറിനില്ക്കുകയാണ് വേന്പനാട്ടുകായൽ. പായലും പ്ലാസ്റ്റിക് മാലിന്യങ്ങളും മത്സ്യസന്പത്തിനു ഭീഷണിയായി. വളർത്തു മത്സ്യങ്ങൾ നാടൻ മത്സ്യങ്ങളെ കൊന്നുതിന്നുന്നു. കരമണ്ണ് ഒലിച്ചെത്തിയതാണ് ജലനിരപ്പ് കൂടുവാൻ കാരണമായതെന്നു പഠനങ്ങൾ വെളിപ്പെടുത്തുന്നു. പ്രളയത്തെ തുടർന്ന് ആയിരം മെട്രിക് ടണ്ണോളം വളർത്തുമത്സ്യങ്ങൾ ഒഴുകിയെത്തിയെന്നാണ് ഏകദേശ കണക്ക്. കായലിന്റെ നിറംമാറ്റത്തോടെ കരിമീനിന്റെ ലഭ്യതയിൽ കുറവു വന്നിട്ടുണ്ട്. കായലിന്റെ വിസ്തൃതി പകുതിയോളം കുറഞ്ഞതായും ആഴം 65 ശതമാനമായി കുറഞ്ഞതായും ജലസന്പത്ത് 40 ശതമാനവുമായെന്നാണ് വിലയിരുത്തൽ. 150 ഇനം മത്സ്യങ്ങളുണ്ടായിരുന്നത് 15 ആയി കുറഞ്ഞെന്നും പഠനങ്ങളിലുണ്ട്. വേന്പനാട്ടു കായലിനെ മാത്രമല്ല സംസ്ഥാനത്തെ മിക്ക കായലുകളെയും പുഴകളെയുമെല്ലാം പ്രളയം ബാധിച്ചിട്ടുണ്ട്.