ആര്ക്കും വേണ്ടാതെ കര്ഷകര്-4 / റ്റി.സി. മാത്യു
കർഷകരുടെ വിഷയം വരുന്പോൾ എല്ലായിടത്തും മടുപ്പാണ്. തടസങ്ങളുമാണ്.
കാർഷികവായ്പ എഴുതിത്തള്ളാമെന്നു പറഞ്ഞാൽ കോലാഹലമായി. അതു ചീത്ത ധനശാസ്ത്രമാണ്. ചീത്തശീലം പഠിപ്പിക്കലാണ്. ഇനി ആരും വായ്പ തിരിച്ചടയ്ക്കാതെ വരും. സർക്കാർ ബജറ്റ് താളംതെറ്റും. ഇങ്ങനെയിങ്ങനെ കുറ്റങ്ങൾ മാത്രം.
അപ്പോൾ ശരിയായ ശീലം എന്താണ്?
അലോകിന്റെ കഥ
ഒരു ഉദാഹരണം. മുംബൈയിലെ ഒരു കന്പനിയാണ് അലോക് ഇൻഡസ്ട്രീസ്. വസ്ത്രനിർമാണമാണു പണി. ഉത്പന്നത്തിൽ പകുതിയോളം കയറ്റുമതി ചെയ്യുന്നു. കന്പനി കുറേനാളായി കടക്കെണിയിലാണ്. 29,600 കോടി രൂപ ബാങ്കുകാർക്കു നൽകാനുണ്ട്. പാപ്പർ നിയമപ്രകാരം (ഐബിസി) ഉള്ള നടപടികളായി. കന്പനി വിൽക്കാൻ നടപടിയെടുത്തു. വർഷം 14,000 കോടി രൂപ വിറ്റുവരവുള്ള കന്പനിയുടെ ലിക്വിഡേഷൻ വിലയായി നിശ്ചയിച്ചതു 4200 കോടി രൂപ. റിലയൻസ് ഇൻഡസ്ട്രീസും ജെഎം ഫിനാൻഷ്യൽ എന്ന ധനകാര്യ കന്പനിയും കൂടി അലോകിനെ വാങ്ങാമെന്ന് ഏറ്റു.
അവർ നൽകുന്നത് 5050 കോടി രൂപ. ബാങ്കുകൾക്കു കിട്ടാനുള്ള തുകയുടെ 17 ശതമാനം കിട്ടും. ബാക്കി 83 ശതമാനം എഴുതിത്തള്ളണം.
വേറെയും അലോകുമാർ
ഇത് ഒരു കന്പനിയുടെ കാര്യമല്ല. രണ്ടുവർഷം മുന്പ് റിസർവ് ബാങ്ക് 12 വലിയ കന്പനികളെ പാപ്പർ നടപടികളിലേക്ക് അയപ്പിച്ചു. 12 കന്പനികളും കൂടി 2,29,180 കോടി രൂപയാണു ബാങ്കുകൾക്കു നൽകാനുള്ളത്. അതിലൊന്നായിരുന്നു അലോക് ഇൻഡസ്ട്രീസ്. വേറൊന്നു ഭൂഷണ് സ്റ്റീൽ. ബാധ്യത വെറും 47,000 കോടി രൂപ. ഭൂഷണെ ടാറ്റാ സ്റ്റീൽ വാങ്ങി. ബാങ്കുകൾക്കു 35,000 കോടി രൂപ കിട്ടി. നഷ്ടം 25 ശതമാനം.
എല്ലാ കന്പനികളുടെയും നടപടി തീർന്നിട്ടില്ല. ഗവണ്മെന്റ് കണക്കാക്കുന്നത് മൊത്തം ബാധ്യതയിൽ 53 ശതമാനം തിരിച്ചുകിട്ടും എന്നാണ്. 47 ശതമാനം പോകും. 1.07 ലക്ഷം കോടി രൂപ നഷ്ടമാകും എന്നർഥം.
മനസിലാകാത്ത കണക്ക്
ബാങ്കുകൾ എഴുതിത്തള്ളിയ കടങ്ങളുടെയൊന്നും കണക്കുകൾ ഇവിടെ പറയുന്നില്ല. പക്ഷേ, കർഷകർക്കു മനസിലാകാത്ത ചില കണക്കുകൾ ഉണ്ട്.
പന്ത്രണ്ടു കന്പനികളെ പാപ്പർ നടപടിക്കു വിധേയമാക്കിയപ്പോൾ 1.07 ലക്ഷം കോടി നഷ്ടം. കന്പനി മാനേജുമെന്റുകളുടെ പിടിപ്പുകേടോ കെടുകാര്യസ്ഥതയോ വെട്ടിപ്പോ ഒക്കെയാകാം കാരണം. പക്ഷേ, അതുവഴി ബാങ്കുകൾക്കു നഷ്ടം വന്നു. അതിൽ ഭൂരിഭാഗവും പൊതുമേഖലാ ബാങ്കുകൾ. അവയുടെ നഷ്ടം നികത്താൻ സർക്കാർ നികുതിപ്പണം നൽകുന്നു.
അതു നല്ലത്! നല്ല ധനശാസ്ത്രം!
കർഷകരുടെ ദുരിതമകറ്റാൻ പതിനായിരക്കണക്കിനു കോടി ചെലവാക്കിയാൽ ചീത്ത! ചീത്ത ധനശാസ്ത്രം!
ഇതു കർഷകർ മനസിലാക്കാത്ത കണക്കാണ്. വ്യവസായിയുടെ കുടിശിക എഴുതിത്തള്ളുന്നതു നല്ലത്. കർഷകന്റേത് എഴുതിത്തള്ളുന്നതു ചീത്ത.
സബ്സിഡിയുടെ പിന്നിൽ
രാസവളം സബ്സിഡിക്കായി കേന്ദ്രസർക്കാർ പ്രതിവർഷം 70,000 കോടി രൂപ ചെലവാക്കുന്നു. ഇതു കർഷകരുടെ ക്ഷേമത്തിനുള്ള ചെലവായാണു പറയുന്നത്. എന്നാൽ, യാഥാർഥ്യം എന്താണ്?
രാസവളനിർമാണശാലകൾക്കു നിശ്ചിത ലാഭം ഉറപ്പുവരുത്തുന്നവിധം വിൽപ്പനവില നിശ്ചയിക്കാൻ അധികാരമുണ്ട്. മൂലധനത്തിനു 12 ശതമാനം മുതൽ 20 ശതമാനം വരെ ലാഭം ഉണ്ടാകുന്നവിധം വില നിശ്ചയിക്കും. അതായതു കന്പോളാധിഷ്ഠിതമല്ല വില. പ്രകൃതിവാതകവില സർക്കാർ നിശ്ചയിക്കുന്നു. അത് എണ്ണക്കന്പനിക്കു നിശ്ചിത ശതമാനം ലാഭമുണ്ടാക്കാൻവേണ്ടി നിർണയിക്കുന്നതാണ്. ആ വാതകം ഉപയോഗിച്ചുണ്ടാക്കുന്ന രാസവളത്തിന് ഓരോ കന്പനിയുടെയും മൂലധനത്തിനനുസരിച്ചു ലാഭം നിർണയിക്കുന്നു.
ആർക്കുവേണ്ടി? കന്പനിക്കുവേണ്ടി. പക്ഷേ, ഉപയോഗിക്കുന്നതു കർഷകന്റെ പേര്.
ഇതുതന്നെയാണു പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിർണയരീതിയും.
സർക്കാരിനു നിയന്ത്രണമുള്ള എല്ലാ വിലനിർണയത്തിലും ലാഭത്തോത് ഭദ്രമാക്കുന്നു.
കർഷകനു പാടില്ല
പക്ഷേ, കർഷകർക്ക് ഇങ്ങനെയൊന്ന് അനുവദിക്കാൻ ആരും തയാറില്ല. ലാഭം പോട്ടെ. ആനുകാലികമായ വിലവർധനപോലും കർഷകരുടെ ഉത്പന്നങ്ങൾക്ക് അനുവദിക്കുന്നതിന് എല്ലാവരും എതിരാണ്.
മൻമോഹൻസിംഗ് സർക്കാരിന്റെ കാലത്ത് 2009-13ൽ ഖാരിഫ് ഉത്പന്നങ്ങളുടെ സംഭരണവില പ്രതിവർഷം ശരാശരി 19 ശതമാനം കൂട്ടി. ഇതാണു വലിയ വിലക്കയറ്റത്തിനു കാരണമായതെന്നു വലിയ വിമർശനമുണ്ടായി.
ബിജെപി 2017ൽ മത്സരിച്ചത് 2009ലെ സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിലെ പല ശിപാർശകളും പ്രകടനപത്രികയിൽ ചേർത്തുകൊണ്ടാണ്. അതിൽ പ്രധാനം സംഭരണവില ഉത്പാദനച്ചെലവിനേക്കാൾ 50 ശതമാനം കൂടുതലാകണം എന്നായിരുന്നു. പക്ഷേ, ഭരണം കിട്ടിയപ്പോൾ നരേന്ദ്ര മോദി ഉദ്യോഗസ്ഥരുടെയും ആസ്ഥാന വിദ്വാന്മാരുടെയും ഉപദേശമാണു കേട്ടത്. തന്മൂലം 2014-17 കാലത്തു പ്രതിവർഷം നാലു ശതമാനം തോതിലേ സംഭരണവില കൂട്ടിയുള്ളൂ.
2018ൽ രാഷ്ട്രീയ തിരിച്ചടി വന്നതോടെ കഥ മാറി. കഴിഞ്ഞ ഖാരിഫ് കാലത്തെ സംഭരണവില 24 ശതമാനം കൂട്ടി. പക്ഷേ, കതിരിൽവച്ച വളം രാഷ്ട്രീയനേട്ടം ഉണ്ടാക്കിയില്ല. നാലുവർഷം തുച്ഛമായ വർധനമാത്രം നൽകിയതു കർഷകർ മറന്നില്ല.
നഗരത്തിൽനിന്നു ഗ്രാമങ്ങളിലേക്കു ധനം
സംഭരണവില കൂടുന്പോൾ നടക്കുന്നത് എന്താണ്? സർക്കാരിന്റെ സംഭരണ ഏജൻസികൾക്ക് ഉത്പന്നം വിൽക്കാൻ കർഷകർ ഉത്സാഹിക്കും. അപ്പോൾ സ്വകാര്യ കന്പനികളും അതിനു തുല്യമോ കൂടിയതോ ആയ വില നൽകാൻ തയാറാകും. അല്ലെങ്കിൽ അവർക്ക് ഉത്പന്നം കിട്ടില്ല. സംഭരണം വർധിച്ചതുമൂലം 2009 മുതലുള്ള വർഷങ്ങളിൽ ഫുഡ് കോർപറേഷൻ ഗോഡൗണുകൾ നിറഞ്ഞുകവിഞ്ഞ് ധാന്യം സൂക്ഷിക്കാൻ പ്ലാസ്റ്റിക് ടെന്റുകൾ വരെ ഉണ്ടാക്കി.
സംഭരണവില കൂടുന്പോൾ നഗരങ്ങളിൽനിന്നു ഗ്രാമങ്ങളിലേക്കു കൂടുതൽ പണം എത്തും. അപ്പോൾ ഗ്രാമീണർ കൂടുതൽ സാധനങ്ങൾ - വസ്ത്രം, സ്വർണം, വാഹനങ്ങൾ വാങ്ങും. കെട്ടിടങ്ങൾ പണിയും. ഗ്രാമങ്ങളിലും നഗരങ്ങളിലും സാന്പത്തിക ഉണർവുണ്ടാകും.
സംഭരണവില കുറച്ചുനിർത്തിയപ്പോൾ ഗ്രാമങ്ങളിലെ മിച്ചധനം കുറഞ്ഞു. ഗ്രാമീണർ കുറച്ചു സാധനങ്ങൾ മാത്രം വാങ്ങി. ഗ്രാമങ്ങളിലും പട്ടണങ്ങളിലും പണി കുറഞ്ഞു. വീണ്ടും എല്ലായിടത്തും വരുമാനം കുറഞ്ഞു.
വളർച്ച വേണ്ടേ?
സംഭരണവില കൂടുന്പോൾ ഭക്ഷ്യവിലകൾ കൂടും. വിലക്കയറ്റം വർധിക്കും. പലിശനിരക്ക് കൂടും. ചിലപ്പോൾ സർക്കാരിന്റെ കമ്മിയും കൂടും. അങ്ങനെയൊന്നും സംഭവിക്കരുതെന്നു ധനശാസ്ത്രജ്ഞരും ഉദ്യോഗസ്ഥമേധാവികളും പറയും. പക്ഷേ, ഗ്രാമങ്ങളിൽ കൂടുതൽ പണം എത്തുന്നതുമൂലം ഉണ്ടാകുന്ന സാന്പത്തിക ഉണർവും-വളർച്ചയും അവർ കാണുന്നില്ല. തൊഴിലും സന്പത്തും വർധിക്കാൻ സംഭരണവില കൂട്ടുന്നതു സഹായിക്കുമെന്നർഥം. അതിനു നൽകേണ്ടിവരുന്ന ചെറിയ വിലയാണു വിലക്കയറ്റം.
എട്ടു ശതമാനം വളർച്ചയും എട്ടു ശതമാനം വിലക്കയറ്റവുമാണ് ആറു ശതമാനം വളർച്ചയും നാലു ശതമാനം വിലക്കയറ്റവും എന്ന അവസ്ഥയേക്കാൾ നല്ലതെന്ന് എല്ലാവർക്കുമറിയാം. പക്ഷേ, കർഷകർക്കു പണം നൽകുന്നതിനോട് പലർക്കും എതിർപ്പാണ്.
ധാന്യസംഭരണത്തിൽ മാത്രമല്ല ഇതു കാണുന്നത്. കേരളത്തിലെ റബർവിലസ്ഥിരത പദ്ധതിയിലെ കാര്യവും ഇങ്ങനെതന്നെ. കർഷകർക്കു റബറിനു നിശ്ചിത വരുമാനം ഉറപ്പാക്കുന്ന പദ്ധതിക്കു തുരങ്കങ്ങൾ പല ഭാഗത്തുനിന്നുണ്ടായി.
വായ്പ എഴുതിത്തള്ളലായാലും സംഭരണമായാലും വിലസ്ഥിരതയായാലും ഇൻഷ്വറൻസായാലും കർഷകർക്കുവേണ്ടിയുള്ളതാകുന്പോൾ പ്രശ്നങ്ങളാണ്. കന്പനികളെയും ബാങ്കുകളെയും കൊള്ളയടിച്ചു പോകുന്നവരുടെ ചെയ്തികൊണ്ടു കുഴപ്പമില്ല, കോടിക്കണക്കിനു കർഷകർക്കു ചെറിയ ആശ്വാസം നൽകുന്നതാണു കുഴപ്പം എന്നു തോന്നും ഇതെല്ലാം കാണുന്പോൾ.