ഇന്ത്യൻ സയൻസ് കോൺഗ്രസിന്റെ 106-ാം സമ്മേളനത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ യൂണിവേഴ്സിറ്റികൾ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയുണ്ടായി. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ വലിയ ചുവടുവയ്പുകൾ നാം നടത്തിയിട്ടുണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് വേണ്ടതുപോലെ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നതിന്റെ സൂചനയാണിത്. അമേരിക്കയിൽ 88 ശതമാനം ആളുകൾ ഉന്നതവിദ്യാഭ്യാസം നേടുന്പോൾ ഇന്ത്യയിൽ ഇതു വെറും അഞ്ചു ശതമാനമാണ്.
ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യം ഗവേഷണമാണെന്നുള്ളത് എടുത്തുപറയട്ടെ. ഗവേഷണമെന്നാൽ പുത്തൻ ആശയങ്ങളും അറിവുകളുമാണ്. സർവകലാശാലയിൽനിന്നു ലഭ്യമാകുന്ന പുത്തൻ അറിവുകൾ സാങ്കേതികവിദ്യയായി മാറുന്നു. ഈ സാങ്കേതികവിദ്യ വാണിജ്യ- വ്യവസായരംഗത്ത് പ്രയോജനപ്പെടുന്പോൾ അതിനു സാന്പത്തിക പ്രാധാന്യം കൈവരുന്നു. ഇങ്ങനെയാണ് ശാസ്ത്രസാങ്കേതികവിദ്യയിലൂന്നി പാശ്ചാത്യ നാടുകൾ സാന്പത്തികപുരോഗതി കൈവരിച്ചത്. ചുരുക്കത്തിൽ ഗവേഷണവും സന്പദ്വ്യവസ്ഥയും കൈകോർത്തുപോയെങ്കിലേ ഇന്നത്തെ ആഗോളവത്കൃതസമൂഹത്തിൽ സാന്പത്തികപുരോഗതി കൈവരിക്കാനാകൂ.
വളർച്ചയുടെ അടിത്തറ
ഗവേഷണത്തിലെ പുതുപുത്തൻ ആശയങ്ങൾ വാണിജ്യ ഉത്പന്നങ്ങളായി മാറണമെങ്കിൽ ധാരാളം പണം ഇതിനായി നിക്ഷേപിക്കണം. ഇവിടെയാണു സർവകലാശാലകളും വ്യവസായസ്ഥാപനങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ സാംഗത്യം. ഇന്നു ലോകമൊട്ടുക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്പദ്വ്യവസ്ഥയുടെ മികവുറ്റ പ്രകടനത്തിനായി പുത്തൻ അറിവുകളെ ഗവേഷണംവഴി കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ സർവകലാശാലാ ഗവേഷണം ഇന്നു രാജ്യത്തിന്റെ സാന്പത്തികവളർച്ചയുടെ അടിത്തറയാണ്. ആഗോളവത്കരണത്തിന്റെ ഗതിവേഗം കൂടുന്നതനുസരിച്ച് ഗവേഷണവും വികസനവും ഒന്നിച്ചുകൊണ്ടുപോകുന്നതിൽ സർവകലാശാലയുടെ പങ്ക് ഏറിക്കൊണ്ടിരിക്കും.
ഈ 21-ാം നൂറ്റാണ്ടിൽ വ്യക്തിജീവിതവും സാമൂഹ്യജീവിതവും സാങ്കേതികവിദ്യയെ ആശ്രയിച്ചാണു നിലകൊള്ളുന്നത്. വിദ്യാഭ്യാസവും ജോലിസാധ്യതയും സാങ്കേതികവൈദഗ്ധ്യവുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. ഇന്നു ജോലിയുടെ പ്രകൃതിയും ഉള്ളടക്കവും വളരെയേറെ മാറിയിട്ടുണ്ട്. ആയതിനാൽ എല്ലാ രാജ്യങ്ങളും റിസർച്ചിനും ഡെവലപ്മെന്റിനുമായി ധാരാളം പണം മാറ്റിവയ്ക്കുന്നു. പുത്തൻ സാങ്കേതികവിദ്യകൾ, പുതിയ ജോലിസാധ്യതകൾ രാജ്യത്തിനകത്തും പുറത്തും ധാരാളമായി വർധിപ്പിച്ചിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസം ഇന്ന് അറിവുനൽകുന്ന സുഖത്തിനുവേണ്ടി മാത്രമുള്ളതല്ല, മറിച്ചു സമൂഹത്തിൽ മുന്നേറാനുള്ള ഒരു ഉപാധികൂടിയാണ്. ലോകകന്പോളത്തിൽ മത്സരിക്കണമെങ്കിൽ അതിന്റെ സദ്ഫലങ്ങൾ നമുക്കുംകൂടി ലഭ്യമാകണമെങ്കിൽ നമ്മുടെ രാജ്യത്തിന്റെ വിദ്യാഭ്യാസ സന്പ്രദായത്തിൽ പരിവർത്തനങ്ങൾ വരുത്തിയേ മതിയാകൂ.
ഇന്ത്യയിലെ സർവകലാശാലകൾ ഗവേഷണത്തിനു വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ലായെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. നമ്മുടെ രാജ്യത്തു സയൻസിനും എൻജിനിയറിംഗിനുംകൂടി 8,500 ഡോക്ടറേറ്റുകൾ ഒരുവർഷം ഉണ്ടാകുന്പോൾ അമേരിക്കയിൽ ഇത് 25,000 ആണ്. അതുപോലെ അമേരിക്കയിൽ നാലുശതമാനവും യൂറോപ്പിൽ ഏഴു ശതമാനവും സയൻസ് വിദ്യാർഥികൾ ഡോക്ടറേറ്റ് ബിരുദം സന്പാദിക്കുന്പോൾ ഇന്ത്യയിൽ ഇത് 0.4 ശതമാനമാണ്.
സയൻസിൽ എന്നതുപോലെ ആർട്സ് വിഷയങ്ങളിലും ഗവേഷണത്തിന്റെ നിലവാരം പോരായെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. ആർട്സ് വിഷയങ്ങളിലെ ഗവേഷണ പ്രബന്ധങ്ങൾ പലപ്പോഴും വിവരണാത്മകമായി നിലകൊള്ളുന്നു. നേരേമറിച്ച് ഇവയെ വിശാലമായ സാമൂഹ്യ-രാഷ്ട്രീയ സാന്പത്തികമേഖലകളിലെ പ്രശ്നങ്ങളോടു ബന്ധിപ്പിക്കേണ്ടതുണ്ട്. ഇവിടെ പുതുതായി കണ്ടുപിടിക്കപ്പെട്ട കാര്യങ്ങൾ മേൽപറഞ്ഞ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുന്നവയായിരിക്കണം. തെക്കൻ ഏഷ്യയിലെ സാമൂഹ്യശാസ്ത്ര ഗവേഷണരംഗത്തെ പഠനങ്ങളിൽനിന്നു വെളിപ്പെട്ട ഒരു കാര്യം ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ വരുന്ന ഇന്ത്യൻ സർവകലാശാലകളുടെ ലേഖനം 25 ശതമാനം മാത്രമാണെന്നാണ്. ഇവിടെയും ജവഹർലാൽ നെഹ്റു സർവകലാശാല, മുംബൈ സർവകലാശാല, ഡൽഹി സർവകലാശാല എന്നിവയുടെ പേരുകൾ എടുത്തുപറയേണ്ടതുണ്ട്.
ഇന്ത്യയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഗവേഷണത്തിന്റെ കാര്യത്തിൽ പിറകോട്ടുപോകാൻ ഒരു കാരണം പണത്തിന്റെ അപര്യാപ്തതയാണ്. അതുപോലെതന്നെ സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളും അവരുടെ പ്രശ്നങ്ങളുമായും ഗവേഷണത്തെ ബന്ധപ്പെടുത്താത്തതും ഒരു പോരായ്മയാണ്. ഇന്ത്യയിലെ ഗവേഷണ വിദ്യാർഥികൾ വികസിത രാജ്യങ്ങളിലെ പ്രശ്നങ്ങളെയല്ല ഇവിടെ ഗവേഷണ വിഷയമാക്കേണ്ടത്, മറിച്ച് നമ്മുടെ പ്രാദേശിക ആവശ്യങ്ങളും ദേശീയപ്രശ്നങ്ങളുമായിരിക്കണം.
എല്ലാ സർവകലാശാലകളിലെയും വിദ്യാർഥികൾ ഒരുപോലെ ഗവേഷണത്തെ താത്പര്യപൂർവം സമീപിക്കുന്നുമില്ല. ചില സർവകലാശാലകളിൽ പിഎച്ച്ഡി ബിരുദം ഒന്നോ രണ്ടോ വർഷംകൊണ്ട് കിട്ടുന്പോൾ ചിലയിടങ്ങളിൽ നാലോ അഞ്ചോ വർഷംകൊണ്ടാണ് അതു കിട്ടുന്നത്. നമ്മുടെ ഗവേഷണബിരുദങ്ങളുടെ നിലവാരത്തെപ്പറ്റി സംശയങ്ങൾ ഉന്നയിക്കുന്നവരുമുണ്ട്.
ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ പാക്കിസ്ഥാനിലെയും ചൈനയിലെയും ഗവൺമെന്റുകൾ രണ്ടുവർഷംവരെ വിദേശത്തുപോയി പഠിക്കാനും ഗവേഷണം ചെയ്യാനും ധാരാളം ഫെലോഷിപ്പുകൾ നൽകുന്നുണ്ട്.അങ്ങനെ പോകുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിലെ പേരുകേട്ട പ്രഫസർമാരുടെ ശിക്ഷണം ലഭിക്കുന്നു. ഇതു ഭാവിയിൽ നല്ല ഗവേഷണ കൂട്ടുകെട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
മത്സരശേഷിയും റാങ്കിംഗും
രണ്ടു ദശാബ്ദങ്ങളായി വേൾഡ് ഇക്കണോമിക് ഫോറം ഓരോ രാജ്യത്തിന്റെയും സാന്പത്തിക മത്സരശേഷിയെപ്പറ്റിയുള്ള റിപ്പോർട്ടുകൾ തയാറാക്കുന്നുണ്ട്. ഓരോ രാജ്യത്തിന്റെയും സാന്പത്തിക പരിസ്ഥിതിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവും സാങ്കേതികപരമായ മേന്മയും അടിസ്ഥാനപ്പെടുത്തിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇവിടെ ഇന്ത്യയുടെ സ്ഥാനം അൻപതാമതാണ്. അവർ മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങൾപ്രകാരം നമ്മുടെ പ്രകടനം അത്ര മെച്ചപ്പെട്ടതല്ല, പ്രത്യേകിച്ച് പുതിയ ആശയങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും കാര്യത്തിൽ.
അന്തർദേശീയ തലത്തിൽ നടക്കുന്ന വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും ഒഴുക്കു കാരണം ലോകത്തൊട്ടുക്കുള്ള സർവകലാശാലകളുടെ റാങ്ക് നിശ്ചയിക്കുന്ന രീതിയും ഇന്നു നിലവിലുണ്ട്. ഇങ്ങനെ റാങ്ക് നിശ്ചയിക്കുന്ന രണ്ട് ഏജൻസികളിൽ ഒന്ന് ചൈനയിലെ ഷാങ്ഹായി ജിയാവോടോംങ് യൂണിവേഴ്സിറ്റിയും (എസ്ജെടിയു) രണ്ടാമത്തേത് ഇംഗ്ലണ്ടിലെ ടൈംസ് ഹയർ എഡ്യൂക്കേഷൻ സപ്ലിമെന്റുമാണ്. ഷാങ്ഹായി യൂണിവേഴ്സിറ്റിയുടെ ആഗോള റാങ്കിംഗ് പ്രകാരം ഇന്ത്യയിൽനിന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരു, ഐഐടി ഖരഗ്പുർ, കൽക്കട്ട യൂണിവേഴ്സിറ്റി എന്നീ മൂന്നു സ്ഥാപനങ്ങൾ മാത്രമാണ് ലോകത്തിലെ പ്രധാനപ്പെട്ട 500 സ്ഥാപനങ്ങളിൽപ്പെടുന്നത്. അതുപോലെ ടൈംസ് റാങ്കിംഗ് പട്ടികയിൽ ഐഐടി, ഐഐഎം, ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി എന്നിവ ലോകത്തിലെ മികച്ച 200 സർവകലാശാലകളിൽ സ്ഥാനംപിടിച്ചിട്ടുണ്ട്.
ഈ പട്ടികയിൽ ഏറ്റവും കൂടുതൽ സർവകലാശാലകൾ അമേരിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽനിന്നാണ്. ഏഷ്യൻ സർവകലാശാലകളിൽ പ്രധാനപ്പെട്ടവ ചൈന, ജപ്പാൻ, സിംഗപ്പൂർ, ഇസ്രയേൽ, മലേഷ്യ എന്നിവിടങ്ങളിലാണ്. ഒരു വലിയ രാജ്യമായ ഇന്ത്യക്ക് മത്സരയോഗ്യമായ കുറേ നല്ല സർവകലാശാലകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. എന്നാൽ, ഈ റാങ്കിംഗ് നൂറുശതമാനവും വിശ്വസനീയമാകണമെന്നില്ല എന്നു വിമർശനമുന്നയിക്കുന്നവരുമുണ്ട്.
ഗവേഷണരംഗത്ത് ഇന്ത്യയിലെ സർവകലാശാലകളും റിസർച്ച് ലബോറട്ടറികളും ബിസിനസ് കേന്ദ്രങ്ങളുമായി അധികം ബന്ധപ്പെടുന്നില്ലായെന്നുള്ളത് ഒരു പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗവേഷണവും സാന്പത്തികപുരോഗതിയും ഒന്നിച്ചുപോകണമെന്നുണ്ടെങ്കിൽ ഇതുപോലെ സഹകരിച്ചുള്ള പ്രവർത്തനങ്ങൾ അത്യാവശ്യമാണ്.
അമേരിക്കയിലും യൂറോപ്പിലും ബിരുദബിരുദാനന്തര തലങ്ങളിൽ വിദ്യാർഥികൾക്കു ഗവേഷണത്തിൽ താത്പര്യം ജനിപ്പിക്കുന്നതിനുള്ള പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പേരെടുത്ത എഴുത്തുകാരും ശാസ്ത്രജ്ഞരും മേൽപറഞ്ഞ വിദ്യാർഥികളുമായി ആശയവിനിമയം നടത്താറുണ്ട്. ഇന്ത്യൻ സർവകലാശാലകളിലും ഡിഗ്രി തലത്തിൽ ഗവേഷണ പരിചയം കൊടുക്കുന്നത് നല്ലതാണ്. ബിരുദാനന്തര തലത്തിലെങ്കിലും ഒരു ചെറിയ ഗവേഷണ പ്രബന്ധം വിദ്യാർഥികൾ തയാറാക്കണം.
പുതിയ സമീപനം
ഇന്ത്യാ ഗവൺമെന്റ് അടുത്തകാലത്തായി ഉന്നത വിദ്യാഭ്യാസരംഗത്തു ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനു ചില നല്ല കാര്യങ്ങൾ ചെയ്യുകയുണ്ടായി. ഗവേഷണത്തിനുള്ള ഇ-ജേർണലുകളും മറ്റും കൂടുതൽ സ്ഥാപനങ്ങൾക്ക് ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്. അതുപോലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്ക് ഉദാരമായി ഫണ്ടുകൾ ലഭ്യമാക്കുന്നുണ്ട്. ഉദാഹരണമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബംഗളൂരു, ഐഐടികൾ എന്നിവ. ഇന്ത്യയിലെ ആദ്യത്തെ മൂന്നു സർവകലാശാലകൾക്ക് (കൽക്കട്ട, മദ്രാസ്, ബോംബെ) 150 വർഷം പൂർത്തിയാക്കിയതിന്റെ പേരിൽ 100 കോടി രൂപ കൊടുക്കുകയുണ്ടായി.
നാഷണൽ നോളജ് കമ്മീഷൻ ഉന്നതനിലവാരമുള്ള 50 ദേശീയ സർവകലാശാലകൾ തുടങ്ങാൻ നിർദേശിച്ചിട്ടുണ്ട്. ലോകനിലവാരത്തിലുള്ള 14 സർവകലാശാലകൾ സ്ഥാപിക്കാനും ഉദ്ദേശ്യമുണ്ട്. ഇതുകൂടാതെ ആർട്സിനും സയൻസിനും ഗവേഷണത്തിൽ ഒരുപോലെ
പ്രാധാന്യം കൊടുക്കാൻ നാഷണൽ സയൻസ് ആൻഡ് സോഷ്യൽ സയൻസ് ഫൗണ്ടേഷൻ എന്ന ഏജൻസി തുടങ്ങണമെന്നും കമ്മീഷൻ ശിപാർശ ചെയ്തിട്ടുണ്ട്.
ഇന്ത്യയിൽ ബുദ്ധിസാമർഥ്യമുള്ളവർക്കു കുറവില്ല. നമ്മുടെ സോഫ്റ്റ്വേർ ഉത്പന്നങ്ങൾ ലോകത്തിൽവച്ചുതന്നെ ഏറ്റവും മികച്ചതാണ്. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സവിശേഷപ്പെട്ട കാർ ഇന്ത്യയിലാണ് ഉണ്ടാക്കിയതെന്നോർക്കണം.
അങ്ങനെ ഇന്നത്തെ ആഗോളവത്കൃത സമൂഹത്തിൽ ഉന്നതവിദ്യാഭ്യാസത്തിന് ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം എല്ലാ രാജ്യങ്ങളും കൽപ്പിച്ചുകൊടുക്കുന്പോൾ അതിൽ ഗവേഷണത്തിന് വളരെ നിർണായകമായ പങ്കുണ്ടെന്നു കാണാം. സാന്പത്തികവളർച്ചയിലും രാജ്യപുരോഗതിയിലും സർവകലാശാലകൾക്കും മറ്റു ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും വലിയ പ്രാധാന്യമുണ്ട്. നമ്മുടെ രാജ്യത്തും കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഇക്കാര്യം മനസിലാക്കി പുതിയ ഗവേഷണസംസ്കാരം വളർത്തിയെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഗവേഷണരംഗത്തേക്കു സ്വകാര്യനിക്ഷേപങ്ങളെ ആകർഷിക്കുകയും ലോകത്തിലെ ഇതര സർവകലാശാലകളുമായി സഹകരിച്ചു പ്രവർത്തിക്കുകയുംകൂടി ചെയ്യുന്പോൾ നമുക്കും കൂടുതൽ അഭിമാനത്തിനു വകയുണ്ടാകും. ഓർക്കുക, ഉന്നത വിദ്യാഭ്യാസം ഇന്ന് അന്തർദേശീയവത്കരിക്കപ്പെട്ടിരിക്കുകയാണ്.
ഡോ. എം.എം. മാത്യു
(ലേഖകൻ കോട്ടയം എം.വി. പൈലി ഫോറം ഫോർ ഹയർ എഡ്യൂക്കേഷൻ ഡയറക്ടറാണ്)