ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ഇന്ത്യ ഒറ്റക്കെട്ടാണ്. തീവ്രവാദത്തോടും ഭീകരപ്രവർത്തനത്തോടും സന്ധിയില്ല. രാജ്യത്തെ ഭിന്നിപ്പിക്കാനും തകർക്കാനുള്ള ഭീകരശ്രമങ്ങളെ നാമൊരുമിച്ചു തകർക്കണം. രാഷ്ട്രീയവും മതവും നമ്മെ ഭിന്നിപ്പിക്കരുത്. രാജ്യത്തിനെതിരായ ശത്രുക്കളെ നേരിടുന്നതിൽ എന്നും ഇന്ത്യ ഒന്നാണ്. ഹീനവും നിന്ദ്യവുമായ ഭീരുക്കളുടെ ഭീകരാക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇന്ത്യ മാത്രമല്ല, ലോകവും ഒന്നിക്കട്ടെ. ഐക്യരാഷ്ട്ര സഭയും അമേരിക്കയും ഉൾപ്പെടെ ലോകം ഇന്ത്യയോട് ഒപ്പമുണ്ടെന്നതും പ്രത്യാശയായി.
ജമ്മു കാഷ്മീരിൽ പുൽവാമയിലെ ഭീകരാക്രമണം ഇന്ത്യയിലെ 130 കോടി ജനതയ്ക്കു നേർക്കുള്ള അക്രമമാണ്. ഇന്ത്യയുടെ ആത്മാവിനു നേർക്കുള്ള ആക്രമണവുമാണ്. എല്ലാ ഭിന്നതകളും മറന്ന് രാജ്യം ഒന്നിക്കേണ്ടതിന്റെ അനിവാര്യത ഒരിക്കൽ കൂടി ബോധ്യപ്പെടുത്താനും പുൽവാമ അക്രമണം വഴിയൊരുക്കുന്നു. തീവ്രവാദം, അതാരുടേതായാലും എത്ര ചെറുതും വലുതുമായാലും ആരുടെ പിൻബലത്തോടെയായാലും ഒരുപോലെ എതിർക്കുകയും അപലപിക്കുകയും പരാജയപ്പെടുത്തുകയും വേണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്ഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും മന്ത്രിമാരും ഇതര നേതാക്കളും ഇന്നലെ പ്രകടിപ്പിച്ച ഐക്യവും നിശ്ചയദാർഢ്യവും കരുത്തും നൽകിയ സന്ദേശം വ്യക്തം. രാജ്യത്തിനെതിരായ അക്രമങ്ങളെ നേരിടുന്നതിൽ ഒരു തരത്തിലുമുള്ള ഭിന്നതയുമില്ല. രാജ്യത്തെ മുഴുവൻ ജനങ്ങളും ഒരേ മനസോടെയാണു ഭീകരാക്രമണങ്ങളെ നേരിടുന്നത്. അത്രയും നല്ലത്.
രാജ്യത്തിനുവേണ്ടി സ്വജീവൻ ബലികൊടുത്ത ജവാന്മാരുടെ ത്യാഗങ്ങൾക്കു വിലയുണ്ടായേ തീരൂ. വീരമ്യുത്യു വരിച്ചവരും സുരക്ഷ കാക്കുന്നവരുമായ എല്ലാ ഭടന്മാർക്കും ബിഗ് സല്യൂട്ട്.
• തിരിച്ചടിയായ വീന്പിളക്കൽ
2014നുശേഷം ഒരൊറ്റ വലിയ ഭീകരാക്രമണം പോലും രാജ്യത്ത് ഉണ്ടായിട്ടില്ലെന്നു പ്രതിരോധമന്ത്രി നിർമല സീതാരാമൻ വീന്പിളക്കിയതു കഴിഞ്ഞ മാസം 12നായിരുന്നു. ഇന്ത്യയിലെ സമാധാനം തകർക്കാൻ മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഭീകരർക്ക് ഒരവസരവും കൊടുക്കില്ലെന്നായിരുന്നു നിർമലയുടെ ഗീർവാണം. പ്രധാനമന്ത്രിയുടെ നയതന്ത്രജ്ഞത മൂലം പാക്കിസ്ഥാൻ ഒറ്റപ്പെട്ടുവെന്നും മന്ത്രി അവകാശപ്പെട്ടു.
പാക്കിസ്ഥാനെ ഒറ്റപ്പെടുത്തിയെങ്കിൽ പിന്നെ എന്തിനാണു പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുമെന്നു ധനമന്ത്രി ജയ്റ്റ്ലി ഇന്നലെ പറഞ്ഞത്? സുരക്ഷാകാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭയുടെ യോഗത്തിനു ശേഷം പ്രതിരോധമന്ത്രി നിർമലയെ കൂടെ നിർത്തിയാണ് ജയ്റ്റ്ലി ഇക്കാര്യം പറഞ്ഞതെന്നതും ശ്രദ്ധേയമായി.
ഇന്ത്യയുടെ ഭൂപടത്തിൽ പത്താൻകോട്ടും ഉറിയും എവിടെയാണെന്നു പറയുകയെന്നു മുൻ ആഭ്യന്തരമന്ത്രി പി. ചിദംബരം കഴിഞ്ഞമാസം നിർമലയോടു പറഞ്ഞതാണ്. 2014നു ശേഷം പത്താൻകോട്ടെയും ഉറിയിലെയും സൈനിക താവളങ്ങൾക്കു നേരെയും ശ്രീനഗറിലും നടന്ന ഭീകരാക്രമണങ്ങളുടെ തുടർച്ച മാത്രമാണു വ്യാഴാഴ്ച ജമ്മു കാഷ്മീരിലെ പുൽവാമയിൽ സംഭവിച്ചത്. ചുരുങ്ങിയത് 40 ജവാന്മാരുടെ വിലപ്പെട്ട ജീവനുകളാണു പുൽവാമയിൽ രാജ്യം ബലികൊടുത്തത്. എന്നിട്ടും നാം പാഠം പഠിച്ചിട്ടില്ല!
• വീഴ്ചകളുടെ ഉത്തരവാദിയാര്?
രാജ്യത്തെ തന്നെ ഏറ്റവും സുരക്ഷയുള്ള ജമ്മു- ശ്രീനഗർ ദേശീയ പാതയിൽ സന്പൂർണ സുരക്ഷാ സന്നാഹങ്ങളോടെ പോയ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേർക്കാണ് അക്രമം ഉണ്ടായത്. മുന്നിലും പിന്നിലും വശത്തും സുരക്ഷയോടെ നീങ്ങിയ സുരക്ഷാ ഭടന്മാരുടെ വാഹനവ്യൂഹത്തിലെ ബസ് ആണ് ഭീകരാക്രമണത്തിൽ തകർന്നത്. അതും വലിയൊരു ജീപ്പ് നിറയെ, 300 കിലോയിലേറെ സ്ഫോടക വസ്തുക്കളുമായി എത്തിയായിരുന്നു ഇത്ര വലിയ ഭീകരാക്രമണം നടത്തിയത്.
പാക്കിസ്ഥാനിലെ ജയ്ഷ് ഇ മുഹമ്മദ് ഭീകരസംഘടനയുടെ പരിശീലനത്തിലാണു കാഷ്മീരി യുവാവ് ചാവേറായി ഭീകരാക്രമണം നടത്തിയതെന്നതും നിസാരമല്ല. ഭീകരാക്രമണം തടയാൻ കഴിയാത്തതിൽ വീഴ്ചയുണ്ടായെന്നു ജമ്മു കാഷ്മീർ ഗവർണർ സത്യപാൽ മാലിക് തന്നെ തുറന്നുസമ്മതിച്ചു. രഹസ്യാന്വേഷണത്തിലെ വീഴ്ചയും അശ്രദ്ധയും അക്രമത്തിനു കാരണമായെന്നു ഗവർണർക്കു പറയേണ്ടിവന്നതു നിവൃത്തികേടു കൊണ്ടാണ്.
ഭീകരാക്രമണത്തിനായി കാഷ്മീരിലെ യുവാക്കൾക്കു പരിശീലനം നൽകാൻ പാക്കിസ്ഥാനിലെ ജയ്ഷ് ഇ ഭീകരർ അയച്ച അഫ്ഗാനിസ്ഥാൻ യുദ്ധവീരനായ പാക് ഭീകരൻ കാഷ്മീരിൽ എത്തിയതായി കഴിഞ്ഞ ജനുവരി മൂന്നിനു വലിയ വാർത്ത വന്നിട്ടും ഇതിനെതിരേ ഉറക്കംനടിച്ചതിന് ആരാണ് ഉത്തരവാദി? പാക്കിസ്ഥാനി ഭീകരനായ അബ്ദുൾ റഷീദ് ഗാസി എന്ന ഐഇഡി സ്ഫോടക വിദഗ്ധനെയാണു കാഷ്മീരി യുവാക്കൾക്കു പരിശീലനം നൽകാനായി ജമ്മു കാഷ്മീരിലേക്ക് അയച്ചതെന്നു കഴിഞ്ഞ മാസം ആദ്യം തന്നെ സുരക്ഷാ സേന വെളിപ്പെടുത്തിയതായി ദ പ്രിന്റ് പ്രസിദ്ധീകരിച്ച വാർത്തയിലുണ്ട്.
• അവഗണിച്ച മുന്നറിയിപ്പുകൾ
ജയ്ഷ് ഇ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ മരുമക്കളായ ഉസ്മാനെയും തൽഹ റഷീദിനെയും വെടിവച്ചു കൊന്ന ഇന്ത്യൻ സുരക്ഷാ സേനയുടെ നടപടിക്ക് പ്രതികാരം ചെയ്യാനാണ് മസൂദ് അസ്ഹർ തന്നെ തെരഞ്ഞെടുത്ത അബ്ദുൾ റഷീദ് ഗാസിയെ അതിർത്തി കടത്തി കാഷ്മീരിലേക്ക് അയച്ചത്. കഴിഞ്ഞ ഡിസംബറിൽ ഇയാൾ കാഷ്മീർ താഴ്വരയിൽ എത്തിയതായും ഏതു നിമിഷവും സുരക്ഷാ സൈനികർക്കു നേർക്ക് ഭീകരാക്രമണം ഉണ്ടായേക്കാമെന്നും റിപ്പോർട്ടിൽ കൃത്യമായി പറയുന്നു. മലയാളി പത്രപ്രവർത്തകനായ സ്നേഹേഷ് അലക്സ് ഫിലിപ്പിന്റേതാണ് ഈ വാർത്ത.
പുൽവാമയിലെ ഭീകരാക്രമണത്തിനു രണ്ടു ദിവസം മുന്പ് ജയ്ഷ് ഇ ഭീകരർ ഓണ്ലൈനിൽ പങ്കുവച്ച വീഡിയോയും കൃത്യമായ മുന്നറിയിപ്പായിരുന്നു. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഉപയോഗിച്ച് അഫ്ഗാനിസ്ഥാനിൽ നടത്തിയ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ. ജമ്മു- ശ്രീനഗർ ഹൈവേയിലെ പുൽവാമയിൽ വ്യാഴാഴ്ച വൈകുന്നേരം ഇതേ ഭീകരർ കൃത്യമായി നടപ്പാക്കിയ ഭീകരാക്രമണത്തിന്റെ പകർപ്പ്. ജമ്മു കാഷ്മീർ ക്രിമിനൽ അന്വേഷണ വിഭാഗം ഈ വീഡിയോയെക്കുറിച്ചു രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം കൈമാറുകയും ചെയ്തിരുന്നു.
ഇത്രയേറെ വ്യക്തമായ മുന്നറിയിപ്പുകൾ കിട്ടിയിട്ടും മുൻകരുതലുകളൊന്നും സ്വീകരിച്ചില്ലെന്നതു ഞെട്ടിക്കുന്നതാണ്. പൊറുക്കാനാകാത്ത വീഴ്ചയുമാണ്. പ്രത്യേക ഭീഷണി ഇല്ലെങ്കിൽ പോലും സുരക്ഷാ ഭടന്മാരുടെ നീക്കം നടക്കുന്പോൾ ശ്രീനഗറിലേക്കുള്ള തന്ത്രപ്രധാന ദേശീയ പാതയിൽ സ്വീകരിക്കേണ്ട കർശന സുരക്ഷ പോലും ഉണ്ടായില്ല. വലിയ സുരക്ഷയുള്ള ജമ്മു- ശ്രീനഗർ ദേശീയപാതയിൽ 300 കിലോ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനത്തിൽ ഒരു യുവഭീകരന് എത്താനായെന്നതും നടുക്കുന്ന വീഴ്ചയാണ്.
• തുടർക്കഥയാകുന്ന പിഴവുകൾ
കാണ്ഡഹാർ വിമാന റാഞ്ചൽ സംഭവത്തിന്റെ പേരിൽ 1999ൽ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ പ്രത്യേക വിമാനത്തിൽ വിട്ടയച്ച ഭീകരനാണ് മസൂദ് അസ്ഹർ. അന്നത്തെ വീഴ്ചയുടെ ആവർത്തനം ഇരുപതുവർഷത്തിനു ശേഷവും ഉണ്ടാകുന്നത് അക്ഷന്തവ്യമായ തെറ്റാണ്. മസൂദ് അസ്ഹറിന്റെ ജയ്ഷ് ഇ മുഹമ്മദ് എന്ന ഭീകരസംഘടനയാണ് ഇന്ത്യക്കെതിരേ തുടർച്ചയായ ഭീകരാക്രമണങ്ങൾ നടത്തുന്നത്.
പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെയും ചൈനയുടെയും പിന്തുണയോടെയാണ് മസൂദ് അസ്ഹർ പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് ഇന്ത്യക്കെതിരേ ഭീകരപ്രവർത്തനം മറയില്ലാതെ തുടരുന്നത്. കാഷ്മീരിനെ ഇന്ത്യയിൽ നിന്നു വേർപെടുത്തുകയെന്ന പ്രഖ്യാപിത ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജയ്ഷ് ഇ ഇന്ത്യയിൽ നടത്തിയ ഭീകരാക്രമണങ്ങൾ നിരവധിയാണ്. 2001ലെ പാർലമെന്റ്, 2016ലെ പത്താൻകോട്ട് ഭീകരാക്രമണങ്ങളുടെ പിന്നിലെ ശക്തിയായ അതേ ജയ്ഷ് ഇയാണ് പുൽവാമയിലെ അക്രമവും നടപ്പാക്കിയത്. ഇന്ത്യക്ക് നേരേ അക്രമം നടത്തിയവർക്ക് ഇനിയൊരിക്കൽകൂടി ആക്രമിക്കാനാകാത്ത തരത്തിൽ ചുട്ട മറുപടി നൽകുമെന്ന് പ്രധാനമന്ത്രി 2016ൽ തന്നെ പ്രഖ്യാപിച്ചതും മറക്കരുതല്ലോ. ജീവൻ ബലികൊടുത്ത സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന വാക്കും പാഴ്വാക്കായി. അതിർത്തി കടന്നുള്ള മിന്നലാക്രമണം പോലും പരസ്യപ്പെടുത്തി രാഷ്ട്രീയമായി മുതലെടുപ്പിനു ശ്രമിച്ചതും തെറ്റി. പുൽവാമയിൽ വ്യാഴാഴ്ച വൈകുന്നേരം ഉണ്ടായ ഭീകരാക്രമണത്തിനു ശേഷവും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പഴയ വാക്കുകളാണ് ആവർത്തിക്കുന്നത്.
• ആദ്യം വേണ്ടതു സ്വയംചികിത്സ
പാർലമെന്റിനും നേർക്കും മുംബൈയിലും പത്താൻകോട്ടും ഉറിയിലും പുൽവാമയിലും അടക്കം ഉണ്ടായ വലിയ ഭീകരാക്രമണങ്ങളുടെയെല്ലാം പിന്നിൽ പാക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനകളാണെന്നു വ്യക്തം. ചെറുതും വലുതുമായ വേറെ നിരവധി ഭീകരാക്രമണങ്ങളും ജമ്മു കാഷ്മീരിലുണ്ടായി. പാക് സൈന്യത്തിന്റെയും ഐഎസ്ഐയുടെയും നിയന്ത്രണത്തിൽ നിന്ന് അവരുടെ പ്രധാനമന്ത്രിക്കും മന്ത്രിസഭയ്ക്കും മോചനം ഇല്ലെന്നതും പുതിയ അറിവല്ല.
ഐക്യരാഷ്ട്രസഭയും അമേരിക്ക, റഷ്യ, ബ്രിട്ടൻ, യുഎഇ, കാനഡ, ഓസ്ട്രേലിയ, ഇന്ത്യ എന്നിവ മുതൽ പാക്കിസ്ഥാൻ വരെയുള്ള രാജ്യങ്ങളും ജയ്ഷ് ഇ മുഹമ്മദിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരമൊരു കൊടുംഭീകരനായ മസൂദ് അസ്ഹറിന് ഇപ്പോഴും ചൈനയുടെ പിന്തുണ ഉണ്ടെന്നതു നയതന്ത്രപരമായും പ്രതിരോധപരമായും ഇന്ത്യക്കു ക്ഷീണമാണ്. രഹസ്യാന്വേഷണം മുതൽ സുരക്ഷ വരെയുള്ള വീഴ്ചകൾക്കു സ്വയം ചികിത്സയാണ് ആദ്യം വേണ്ടത്. വാചകക്കസർത്തും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നടപടികളുമല്ല രാജ്യത്തിനു വേണ്ടത്.
• നീതിയും കരുതലും ഉറപ്പാക്കുക
രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് സർക്കാരും പ്രതിപക്ഷവും ജനതയാകെയും ഒറ്റക്കെട്ടായി നിന്ന് എല്ലാ തരത്തിലുമുള്ള തീവ്രവാദവും ഭീകരതയും പ്രോത്സാഹിപ്പിക്കുന്ന നടപടികൾ പൂർണമായി അവസാനിപ്പിക്കുകയാണു പ്രധാനം. തീവ്രവാദത്തിനും ഭീകരതയ്ക്കും മതത്തിന്റെയും ജാതിയുടെയും നിറം നൽകാനുള്ള ശ്രമങ്ങളും പാടില്ല. തീവ്രവാദികളും അക്രമികളും എല്ലാ വിഭാഗത്തിലുമുണ്ട്.
അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങളായാലും രാജ്യത്തിനകത്തെ തീവ്രവാദമായാലും മതത്തിന്റെയും കൊടിയുടെയും നിറം നോക്കാതെ കർക്കശമായ നടപടികളാണ് ആവശ്യം. അനീതിയും സാന്പത്തികമായ ഉച്ഛനീചത്വങ്ങളും കൂടുന്പോൾ തീവ്രവാദവും ഭീകരതയും വളരും. ജമ്മു കാഷ്മീരിലായാലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലായാലും മാവോയിസ്റ്റ് മേഖലകളിലായാലും ജനങ്ങൾക്ക് അർഹമായ നീതി ഉറപ്പാക്കുകയും സ്നേഹവും കരുതലും ഉണ്ടാവുകയും ചെയ്യേണ്ടതുണ്ട്.
• പുലരട്ടെ സമാധാനം, സുരക്ഷ
തെരഞ്ഞെടുപ്പ് അടുക്കുന്പോൾ യുദ്ധഭീതി വളർത്തി വോട്ടുതട്ടുന്ന നാണംകെട്ട തന്ത്രങ്ങൾ ആവർത്തിക്കപ്പെടരുത്. യുദ്ധക്കൊതിയും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പ്രത്യാക്രമണങ്ങളും ഒന്നിനും പരിഹാരമാകില്ല. ആണവശക്തികൾ തമ്മിലുള്ള യുദ്ധവും മനുഷ്യകുലത്തിന്റെ സർവനാശത്തിനാകും കാരണമാകുക. എന്നാൽ, പഴുതടച്ച് സുരക്ഷ ഒരുക്കുകയെന്നതു സർക്കാരിന്റെ മുഖ്യകടമയാണ്.
വർഗീയവും ജാതീയവും പ്രാദേശികവുമായി ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രസ്താവനകളും നടപടികളും എല്ലാവരും അവസാനിപ്പിച്ചേ മതിയാകൂ. തീവ്രവാദം മുളയിലേ നുള്ളേണ്ടതുണ്ട്. ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് മൂല്യങ്ങളിലേക്കുള്ള തിരിച്ചുപോക്കിലൂടെയേ നന്മയും പുരോഗതിയും സമാധാനവുമുള്ള ഭാരതം സൃഷ്ടിക്കാനാകൂ. സുരക്ഷയും സമാധാനവും ഉറപ്പാക്കിയാലേ സാന്പത്തികവും സാമൂഹ്യവുമായ പുരോഗതിയും വളർച്ചയും നേടാനാകൂ. രാജ്യവും ജനതയുമാകട്ടെ പ്രധാനം.