കളിപ്പാട്ടങ്ങളുടെ നഗരത്തിൽ ഒരു നാൾ...
കളിപ്പാട്ടങ്ങളുടെ നഗരത്തിൽ ഒരു നാൾ...
കളിപ്പാട്ടങ്ങളുടെ നഗരത്തിലേക്കാണ് യാത്ര; ടോയ്സ് സിറ്റി എന്ന് വിളിക്കുന്ന ചണപട്ടണത്തിലേക്ക്. കുട്ടിക്കാലം മുതൽക്കേ വല്ലാതെ മോഹിപ്പിച്ചിരുന്ന, ഇപ്പോഴും മോഹിപ്പിക്കുന്ന ചണപട്ടണം കളിപ്പാട്ടങ്ങളുടെ നഗരത്തിലേക്ക്. കർണാടകത്തിലെ ബംഗളൂരു റൂറൽ ജില്ലയിലാണ് കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആകർഷിക്കുന്ന മരം കൊണ്ട ുള്ള ചണപട്ടണം കളിപ്പാട്ടങ്ങൾ രൂപം കൊള്ളുന്നത്.

ഗോംബെഗാല ഊര് എന്നും ഈ കളിപ്പാട്ട നഗരം അറിയപ്പെടുന്നു. ബംഗളൂരു–മൈസൂർ ഹൈവേയിൽ ടോയ് സിറ്റിയൂടെ വലിയ ഹോർഡിംഗുകൾ കണ്ട ു യാത്രയ്ക്കിടയിൽ. ബംഗളൂരുവിൽ നിന്ന് ഏകദേശം അറുപത് കിലോമീറ്റർ നീളുന്ന യാത്രയുണ്ട ് ഈ കളിപ്പാട്ട നഗരത്തിലേക്ക്.

നിറങ്ങളുടെ ഉത്സവമാണ് ചണപട്ടണം കളിപ്പാട്ടങ്ങൾ. ഫിനിഷിംഗിലും വൈവിധ്യത്തിലും മറ്റു കളിപ്പാട്ടങ്ങൾ തോറ്റുപോകുന്ന മികവും ചണപട്ടണത്തിൻറെ കളിപ്പാട്ടങ്ങൾക്ക് പേരും പെരുമയും നൽകി.
ചണപട്ടണത്തിലെ പ്രധാനപ്പെട്ട കുടിൽ വ്യവസായമാണ് കളിപ്പാട്ട നിർമാണം. ഒരുപാട് നിറങ്ങളിൽ നീരാടി നിൽക്കുന്ന കളിപ്പാട്ടങ്ങൾ നിരത്തി വച്ച ഒരു കടയിലേക്ക് പതിയെ കയറി. മുന്നൂറോളം വീടുകളിൽ കുടിൽ വ്യവസായമായി കളിപ്പാട്ടങ്ങൾ നിർമിക്കുന്നണ്ടത്രേ. അന്പതോളം ചെറിയ ഫാക്ടറികളുമുണ്ട ്. ആറായിരത്തിലധികം പേർ ഈ തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നെല്ലാം ആ കച്ചവടക്കാരൻ വിശദീകരിച്ചു.

പേർഷ്യയിൽ നിന്നും ടിപ്പുസുൽത്താൻറെ ക്ഷണമനുസരിച്ചെത്തിയ ശിൽപ്പികൾ പ്രാദേശികരായ ശിൽപ്പികളെ ഇത്തരത്തിലുള്ള കളിപ്പാട്ട നിർമാണങ്ങൾ പഠിപ്പിച്ചു. ചണപട്ടണം കളിപ്പാട്ടങ്ങളുടെ പിതാവെന്നറിയപ്പെടുന്ന ബാവാസ് മിയാൻ തൻറെ ജീവിതം മുഴുവൻ ഈ കളിപ്പാട്ടങ്ങളുടെ പേരിനും പെരുമയ്ക്കായും നീക്കിവച്ചയാളാണ്. കളിപ്പാട്ടങ്ങളുടെ നിർമാണത്തിൽ ജപ്പാൻ സാങ്കേതിക വിദ്യ സ്വീകരിച്ച അദ്ദേഹം മികച്ച കളിപ്പാട്ടങ്ങൾ ചണപട്ടണത്തു നിന്നും സംഭാവന ചെയ്തു. പ്രാദേശിക കലാകാരൻമാരുടെ കലാപരമായ വളർച്ചയ്ക്ക് ഇത് ഏറെ സഹായിച്ചു.

അലങ്കാരങ്ങളോടു കൂടിയ രാജാവും രാജ്‌ഞിയും തലയാട്ടും ബൊമ്മയും അടുക്കള പാത്രങ്ങളുടെ കുഞ്ഞു മാതൃകകളും കുതിരയും മാനും മുയലും ഈശ്വര രൂപങ്ങളും വാഹനങ്ങളും പക്ഷികളും പാവക്കുട്ടികളും ചണപട്ടണം കളിപ്പാട്ടങ്ങളിൽ കാണാം.

ഇന്ത്യയിൽ ഇന്നു നടക്കുന്ന ഏത് എക്സിബിഷനിലും ചണപട്ടണം കളിപ്പാട്ടങ്ങളുണ്ടാകും. പനയോല കൊണ്ട് പൊതിഞ്ഞുണ്ടാക്കിയ ചെറിയ പെട്ടികൾക്കുള്ളിൽ അടുക്കള പാത്രങ്ങളുടെ സെറ്റും പന്പരങ്ങളും എല്ലാം ഒതുക്കി വച്ച ചണപട്ടണം കളിപ്പാട്ടങ്ങൾ ഇല്ലാത്ത എക്സിബിഷനുകൾ ഇന്ത്യയിലുണ്ടാവില്ല.


ഗുണമേൻമയിലും രൂപഭാവത്തിലും മികച്ച നിലവാരം പുലർത്തുന്നവയായതുകൊണ്ടു തന്നെ യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ ചണപട്ടണം കളിപ്പാട്ടങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട ്.
കനം കുറഞ്ഞ ചണപട്ടണം കളിപ്പാട്ടങ്ങളുടെ ആകർഷണം നിറങ്ങൾ തന്നെയാണ്. ഐവറി വുഡിലും മറ്റു മരങ്ങളിലും നിർമിക്കുന്ന കളിപ്പാട്ടങ്ങൾക്ക് വെജിറ്റബിൾ ഡൈ ഉപയോഗിച്ചാണത്രെ നിറം നൽകുന്നത്. തേക്കിലും റബ്ബർ മരത്തിലും പൈൻ വുഡിലും സിൽവർ വുഡിലും ഇപ്പോൾ ചണപട്ടണം കളിപ്പാട്ടങ്ങൾ രൂപം കൊള്ളുന്നുണ്ട്. പ്രകൃതി ദത്ത നിറങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട ് ഇവർ കളിപ്പാട്ടങ്ങളെ നിറങ്ങളിൽ നീരാടിക്കാൻ.

ചൈനയിൽ നിന്നുളള വിലകുറഞ്ഞ കളിപ്പാട്ടങ്ങളുടെ വരവോടെ ചണപട്ടണം കളിപ്പാട്ടങ്ങൾക്ക് ഡിമാൻറ് കുറഞ്ഞിരുന്നു. പല കലാകാരൻമാരും കളിപ്പാട്ട നിർമാണം വേണ്ടെന്നു വച്ച് മറ്റു ജോലികൾ തേടിപ്പോയി. എന്നാൽ ഇപ്പോൾ വീണ്ടും ചണപട്ടണം കളിപ്പാട്ടങ്ങൾ വിപണി പിടിച്ചെടുത്തിട്ടുണ്ട ്. കർണാടക ഹാൻഡിക്രാഫ്റ്റ്സ് ഡെവലപ്മെൻറ് കോർപറേഷൻറെ സഹായത്തോടും പിന്തുണയോടും ചണപട്ടണം കളിപ്പാട്ടങ്ങൾ തങ്ങളുടെ വിപണി തിരിച്ചുപിടിച്ചിരിക്കുകയാണ്.ആർട്ടിസാൻ ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പുതിയ കലാകാരൻമാർക്ക് പരിശീലനം നൽകാനായി സ്‌ഥാപിതമായതാണ്.

ആധുനിക യന്ത്രങ്ങളും ഇവർ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ദസറ നവരാത്രികാലത്താണ് ചണപട്ടണം കളിപ്പാട്ടങ്ങൾ ഏറ്റവുമധികം വിറ്റുപോകുന്നത്.

രണ്ടു വർഷം മുമ്പ് അമേരിക്കൻ പ്രസിഡൻറ് ഒബാമ റിപ്പബ്ലിക് ഡേ പരേഡ് കാണാൻ അതിഥിയായെത്തിയ സമയത്ത് പരേഡിൽ സ്റ്റേറ്റ് ടാബ്ലോ ആയി അവതരിപ്പിച്ചത് ചണപട്ടണം കളിപ്പാട്ടങ്ങളുടെ മാതൃകയായിരുന്നു. മിഷേൽ ഒബാമയ്ക്കു ചില ചണപട്ടണം കളിപ്പാട്ടങ്ങൾ സമ്മാനമായി നൽകുകയുമുണ്ടായി.

കളിച്ചു മതിയാകാതെ വീട്ടിലേക്ക് തിരിച്ചുവരുന്ന കുട്ടിയെ പോലെയായിരുന്നു മനസ് ചണപട്ടണത്തു നിന്നും മടങ്ങുന്പോൾ. ബംഗളൂരുവിലേക്ക് തിരികെ മടങ്ങുന്പോൾ ബാഗിനകത്ത് സൂക്ഷിച്ചുവച്ച ചണപട്ടണം കളിപ്പാട്ടങ്ങൾ കൈയിലെടുത്തു നോക്കി. തലയാട്ടുന്ന ബൊമ്മകൾ ബസിൻറെ വേഗത്തിൽ നിന്നുള്ള കാറ്റിൽ തലയാട്ടി... ചിരിച്ചുകൊണ്ട്...

–ഋഷി