നടി ആക്രമിക്കപ്പെട്ട കേസിൽ കൃത്യമായ ഇടപെടലിലൂടെ നടൻ ദിലീപിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് കേരള പോലീസിന്റെ ചരിത്രത്തിൽ ഒരു പൊൻതൂവലാണ്. എന്നാൽ ഇതിനൊപ്പം കേരളജനതയ്ക്കിടയിൽ ചർച്ചാവിഷയമായിരിക്കുന്ന ഒരാൾ കൂടിയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ പെരുന്പാവൂർ സിഐ ബൈജു പൗലോസ്. പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ പ്രവർത്തനത്തിനൊപ്പം ഇദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും അന്വേഷണ ചാതുര്യവുമാണു കേസിൽ നിർണായകമായത്.
കേസിന്റെ ഗതി മാറിപ്പോകുന്ന പല ഘട്ടങ്ങളും ഉണ്ടായെങ്കിലും ഒടുവിൽ കേസ് നടൻ ദിലീപിലേക്ക് എത്തിച്ചതു സിഐ ബൈജു പൗലോസിന്റെ അന്വേഷണ മികവാണ്. വിവരങ്ങൾ പുറത്തുപോകാതെ സൂക്ഷിക്കാനുള്ള കഴിവും പ്രതിയോടുള്ള സൗമ്യമായ ഇടപെടലിലൂടെ വിവരശേഖരണം നടത്താനുള്ള അദ്ദേഹത്തിന്റെ മികവും പോലീസ് സേനാംഗങ്ങൾക്കിടയിൽ മാതൃകയാണ്. ആ കഴിവുതന്നെയാണു നടി ആക്രമിക്കപ്പെട്ട കേസിലും അന്വേഷണ ചുമതലയുടെ തലപ്പത്തേക്ക് ബൈജു പൗലോസിനെ എത്തിച്ചതും.
വ്യക്തമായ തെളിവുകൾ കിട്ടാതിരുന്ന സാഹചര്യത്തിൽ കേസ് അന്വേഷണം വഴിമുട്ടിയേക്കാവുന്ന അവസ്ഥയിലെത്തിയപ്പോഴാണ് ആലുവ പോലീസ് ക്ലബിലേക്ക് ചോദ്യം ചെയ്യലിനായി ദിലീപിനെയും നാദിർഷായേയും വിളിപ്പിച്ചത്. 13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനും പിന്നിലും ബൈജു പൗലോസിന്റെ കുശാഗ്രബുദ്ധിയുണ്ടായിരുന്നു. പല സ്ക്വാഡുകളായി തിരിഞ്ഞ് അന്വേഷണം നടത്തി സമഗ്രമായ വിവരങ്ങൾ കൃത്യതയോടെ ശേഖരിക്കാനായി. പരമ രഹസ്യമായി പഴുതുകളില്ലാത്ത തെളിവുശേഖരണത്തിലൂടെയാണു ദിലീപിനെ ഒടുവിൽ അറസ്റ്റ് ചെയ്തത്.
ജോർജേട്ടൻസ് പൂരത്തിന്റെ ലൊക്കേഷനിൽവച്ച് ദിലീപും പൾസർ സുനിയുമൊത്തുള്ള ചിത്രം കണ്ടെത്തിയതും കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ റെയ്ഡ് അതീവ രഹസ്യമായി നടത്തിയതും ബൈജു പൗലോസ് തന്നെയായിരുന്നു. രഹസ്യം ചോരാതിരിക്കാനായി അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അതുകൊണ്ടുതന്നെ പോലീസിലെ പല ഉന്നത ഉദ്യോഗസ്ഥർ പോലും ഈ വിവരങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നതാണു വാസ്തവം.
നാദിർഷായെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും ജയിലിൽനിന്ന് ഫോണ് ചെയ്തുവെന്നു പൾസർ സുനി പോലീസിനെ അറിയിച്ചപ്പോൾ തന്നെ ദിലീപിന്റെ ഇടപെടൽ പോലീസിനു വ്യക്തമായതായാണു സൂചന. എന്നാൽ യാതൊരു പിഴവും കൂടാതെ വേണം ദിലീപിനെ അറസ്റ്റു ചെയ്യാൻ എന്ന് ബൈജു പൗലോസിന് നിർബന്ധമുണ്ടായിരുന്നു. രാവിലെ മുതൽ ദിലീപിനെ കസ്റ്റഡിയിൽ എടുത്ത് നെടുന്പാശേരിയിലുള്ള ഒരു വീട്ടിൽ ചോദ്യം ചെയ്തതും അപ്രകാരമായിരുന്നു. വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർന്നു പോകാതെ ഒടുവിൽ അറസ്റ്റു രേഖപ്പെടുത്തുന്പോഴും എല്ലാത്തിനും ചുക്കാൻ പിടിച്ചത് സിഐ ബൈജു പൗലോസ് തന്നെയായിരുന്നു. എഡിജിപി ബി.സന്ധ്യ, ഐജി ദിനേന്ദ്ര കശ്യപ്, ആലുവ റൂറൽ എസ്പി എ.വി ജോർജ്, ക്രൈംബ്രാഞ്ച് എസ്പി സുദർശൻ എന്നിവർ സ്വതന്ത്ര്യമായി പ്രവർത്തിക്കാനുള്ള അവസരം ബൈജു പൗലോസിന് ഒരുക്കിക്കൊടുത്തത് കേസ് അന്വേഷണത്തിന്റെ മികവിലേക്ക് എത്തിച്ചു. അതുകൊണ്ടുതന്നെ ഉന്നത ഉദ്യോഗസ്ഥർക്ക് അന്വേഷണ വിവരങ്ങൾ കൈമാറുന്പോൾ മികവു പുലർത്താൻ ബൈജു പൗലോസും ടീം അംഗങ്ങളും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കേസ് അന്വേഷണത്തിന് ബൈജു പൗലോസിനെ സഹായിക്കാനായി പറവൂർ സിഐ ക്രിസ്പിൻ സാം, ആലുവ സിഐ വിശാൽ ജോണ്സണ്, അങ്കമാലി സിഐ മുഹമ്മദ് റിയാസ്, കളമശേരി സിഐ ജയകൃഷ്ണൻ, തൃപ്പൂണിത്തുറ സിഐ പി.എസ്. ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള ടീം അംഗങ്ങളുടെ കൂട്ടായ പ്രവർത്തനവുമുണ്ട്.
പോലീസ് സേനയിലെ സൗമ്യൻ
സിഐ ബൈജു പൗലോസിനെ കുറച്ചു പറയുന്പോൾ സേനാംഗങ്ങൾക്കിടയിൽ തന്നെ മതിപ്പാണ്. ആരെയും ചീത്തവിളിക്കാത്ത, ആരോടും വിരോധമില്ലാത്ത സൗമ്യനായ ഉദ്യോഗസ്ഥൻ... സഹപ്രവർത്തകർക്കിടയിൽ ബൈജു പൗലോസിനെ വ്യത്യസ്തനാക്കുന്നതും ഇതാണ്. ‘ഒരു പേന പോലും പ്രതിഫലമായി വാങ്ങാത്ത ഉദ്യോഗസ്ഥനാണ് ബൈജു സാറെന്ന്’ സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. പുകവലിയും മദ്യപാനവുമില്ലാത്ത അഴിമതിരഹിതനായ ഈ ഉദ്യോഗസ്ഥനെക്കുറിച്ചും പ്രതികളും നല്ലതുതന്നെയാണ് പറയാറുള്ളതെന്ന് പോലീസുകാർ പറയുന്നു.
ആഗ്രഹിച്ചു നേടിയ ഉദ്യോഗം
മുരുങ്ങൂർ മാച്ചാംപ്പിള്ളി പൗലോസ്-റോസിലി ദന്പതികളുടെ ഇളയമകനായ ബൈജു പൗലോസിന് ചെറുപ്പം മുതൽ പോലീസ് സേനയോട് താൽപര്യമുണ്ടായിരുന്നു. 2003-ൽ തിരുവനന്തപുരം കണ്ടോണ്മെന്റ് സ്റ്റേഷനിലായിരുന്നു എസ്ഐയായിട്ടുള്ള നിയമനം. വെള്ളൂർ പോലീസ് സ്റ്റേഷനിലായിരുന്നു ആദ്യ പോസ്റ്റിംഗ്. എയർപോർട്ട് എമിഗ്രേഷൻ വിഭാഗം, പുത്തൻവേലിക്കര പോലീസ് സ്റ്റേഷൻ, അങ്കമാലി പോലീസ് സ്റ്റേഷൻ, സ്പെഷൽബ്രാഞ്ച് എറണാകുളം, എയർപോർട്ട് എമിഗ്രേഷൻ വിജിലൻസ് വിഭാഗം എന്നിവിടങ്ങളിൽ എസ്ഐ ആയി പ്രവർത്തിച്ചു.
2011-ൽ തൃപ്പൂണിത്തുറ സിഐയായി ചുമതലയേറ്റു. നാലു വർഷത്തിനുശേഷം പെരുന്പാവൂർ സിഐയായി. ഇദ്ദേഹത്തിന്റെ ഏക സഹോദരൻ സാജു പൗലോസ് കൊടകര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറാണ്.
നിർണായകമായ കേസുകൾ
മികച്ച പോലീസ് ഉദ്യോഗസ്ഥനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ബൈജു പൗലോസിനു ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം തൃപ്പൂണിത്തുറ സിഐ ആയിരുന്ന സമയത്തു പല നിർണായകമായ കേസുകൾക്കും തുന്പുണ്ടാക്കാനായി. സാന്റിയാഗോ മാർട്ടിന്റെ ലോട്ടറി കേസിലും പ്രതികളെ അറസ്റ്റു ചെയ്തത് ഇദ്ദേഹമായിരുന്നു. ഡിഐജി ചമഞ്ഞ് പണം തട്ടിയ കേസിലെ നാരായണദാസിനെയും സംഘത്തെയും അറസ്റ്റു ചെയ്യാനായി. മോർച്ചറി ഷമീർ വധക്കേസ്, തൃക്കാക്കരയിൽ കാമുകനും ഭാര്യയും ചേർന്നു ഭർത്താവിനെ കൊന്ന കേസ്, പേട്ട ബാറിലുണ്ടായ കൊലപാതകം എന്നീ സംഭവങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ പ്രതികളെ പിടികൂടാനായത് ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡിന്റെ നേട്ടങ്ങളാണ്. നിരവധി അന്പലമോഷണ കേസുകളിലെ പ്രതിയായ സ്പൈഡർ രാജേഷിനെയും തമിഴ് മോഷ്ടാക്കളുടെ സംഘത്തെയും പിടികൂടാനായത് ഇദ്ദേഹത്തിന്റെ കേസന്വേഷണത്തിലെ മികവാണ്. നിരവധി മയക്കുമരുന്നു കേസുകളും പിടികൂടുകയുണ്ടായി.
തൃപ്പൂണിത്തുറ ജനമൈത്രി പോലീസ് സ്റ്റേഷനിൽ ജനമൈത്രി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി. സ്റ്റേഷനിലെ ലൈബ്രറിയുടെ പ്രവർത്തനം വിപുലമാക്കുകയും പ്രതിമാസ പുസ്തക ചർച്ചകളും പോലീസുകാർക്കായി മാനസികാരോഗ്യ ക്ലാസുകളും സംഘടിപ്പിച്ചത് എടുത്തു പറയത്തക്ക നേട്ടങ്ങളാണ്. 2016-ൽ പെരുന്പാവൂരിൽ ജിഷ വധകേസിന്റെ അന്വേഷണ സംഘത്തിൽ ഇദ്ദേഹവും ഉണ്ടായിരുന്നു. പെരുന്പാവൂരിൽ ഇന്റലിജൻസ് ഓഫീസർ ചമഞ്ഞ് വീട് റെയ്ഡ് ചെയ്ത സംഘത്തിലെ പ്രതികളെ അറസ്റ്റു ചെയ്തതും ഇദ്ദേഹമായിരുന്നു.
സീമ മോഹൻലാൽ