കോട്ടയം: ഓണാഘോഷത്തോടനുബന്ധിച്ച് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന "നാട്ടിൻപുറങ്ങളിൽ ഓണമുണ്ണാം, ഓണസമ്മാനങ്ങൾ വാങ്ങാം' പദ്ധതിക്കു തുടക്കമായി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
പ്രദേശവാസികളുടെ നേതൃത്വത്തിൽ നടത്തുന്ന ചെറുകിട യൂണിറ്റുകളെയും റെസ്പോണ്സിബിൾ ടൂറിസം യൂണിറ്റുകളെയും ഏകോപിപ്പിച്ച് സഞ്ചാരികൾക്കായി ഓണം പാക്കേജുകൾ ഒരുക്കുന്നതാണ് ‘നാട്ടിൻപുറങ്ങളിൽ ഓണമുണ്ണാം, ഓണസമ്മാനങ്ങൾ വാങ്ങാം’ പദ്ധതി. കേരളത്തിലെത്തുന്ന വിദേശീയരും സ്വദേശീയരുമായ വിനോദസഞ്ചാരികൾക്ക് ഓണത്തിന്റെ തനതായ അനുഭവം ലഭ്യമാക്കുകയാണ് കേരള ടൂറിസം പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയിലെ പുതിയ തൊഴിലവസരങ്ങൾ വഴി ഗ്രാമീണ ജനതയ്ക്കുള്ള വരുമാനമാർഗം ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
പദ്ധതിയുടെ ഭാഗമായി താത്പര്യമുള്ള കുടുംബങ്ങൾക്ക് അവരുടെ വീടുകളിൽ സഞ്ചാരികളെ സ്വീകരിക്കാനും ഓണസദ്യ നൽകുന്നതിനും പദ്ധതി അവസരമൊരുക്കും. വീട്ടിൽ ഉൗണ്, ചായക്കടകൾ, ഹോട്ടലുകൾ എന്നിവ ഉൾപ്പെടെയുള്ള നാടൻ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം സഞ്ചാരികളെ ജൈവ പച്ചക്കറികൾ, ഖാദി വസ്ത്രം, പ്രാദേശിക ഉൽപ്പന്നങ്ങൾ, കരകൗശല ഉത്പന്നങ്ങൾ, നാടൻ പലഹാരങ്ങൾ എന്നിവ വാങ്ങാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ടൂറിസം സംരംഭകരോടൊപ്പം തന്നെ ചെറുകിട വ്യാപാരികൾക്കും പരന്പരാഗത കലാകാരന്മാർക്കും മികച്ച വരുമാനം നേടിക്കൊടുക്കാൻ സാധിക്കുന്ന പദ്ധതിയാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ തയാറാക്കിയിരിക്കുന്നത്.അത്തപ്പൂക്കളവും ഓണസദ്യയുമടക്കം ഓണാഘോഷങ്ങളുടെ തനതായ അനുഭവം വാണിജ്യസ്ഥാപനങ്ങളിൽനിന്നു വീടുകളിലേക്കും നാട്ടിൻപുറങ്ങളിലേക്കും പറിച്ച് നടനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. 126 വീടുകൾ, 63 ഹോംസ്റ്റേ, 34 റസ്റ്ററന്റുകൾ തുടങ്ങിയവ ഇതിനോടകം തന്നെ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. 650പേർ ഓണസദ്യക്ക് രജിസ്റ്റർ ചെയ്തു. 170 വിദേശി ടൂറിസ്റ്റുകളും 146 സ്വദേശി ടൂറിസ്റ്റുകളും പദ്ധതിയിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.
വയനാട്, കോവളം, കുമരകം, വൈക്കം, ബേക്കൽ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന പദ്ധതിക്കു രണ്ട് ഭാഗങ്ങളാണുള്ളത്. ‘ഓണം സ്പെഷൽ ഗ്രാമയാത്രകൾ’ എന്നു പേരിട്ടിരിക്കുന്ന ആദ്യഭാഗത്തിലൂടെ ഓണക്കാലത്ത് കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളെ പരിചയപ്പെടുത്തുകയാണ് ഉദ്ദേശം. ഗൈഡുമാരുടെ അകന്പടിയോടെയായിരിക്കും ഗ്രാമങ്ങളിലേക്ക് യാത്രകൾ സംഘടിപ്പിക്കുക. കൂടാതെ പ്രദേശത്തെ ഉത്തരവാദിത്ത ടൂറിസം സംരംഭങ്ങളിൽ നിന്ന് ഓണസമ്മാനങ്ങൾ നേടുകയും ചെയ്യാം.
ദേശീയ, അന്തർദേശീയ സഞ്ചാരികൾക്കൊപ്പം, പ്രവാസികളായ മലയാളി കുടുംബങ്ങളെയും, കേരളത്തിൽ നിന്നുള്ള കുടുംബങ്ങളെയും ഒരു പോലെ ആകർഷിക്കുന്ന പാക്കേജുകൾ ഓരോ സ്ഥലത്തെയും വിനോദസഞ്ചാര പ്രാധാന്യമുള്ള കേന്ദ്രങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് തയാറാക്കിയിട്ടുള്ളത്.പാക്കേജുകളോടൊപ്പം ഓരോ ഡെസ്റ്റിനേഷന്റെയും പ്രത്യേകതകൾക്കനുസരിച്ചുള്ള ഓണസമ്മാനങ്ങളായിരിക്കും സഞ്ചാരികൾക്കു നൽകുമെന്നും ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോർഡിനേറ്റർ കെ. രൂപേഷ് കുമാർ പറഞ്ഞു.
കേരളത്തിലെ ഗ്രാമങ്ങളിലെ തനത് ഓണഘോഷങ്ങൾ അതേപടി ടൂറിസ്റ്റുകളിലേക്ക് എത്തിക്കുകയാണ് രണ്ടാം ഭാഗത്തിന്റെ ലക്ഷ്യം. ഓണസദ്യ, തിരുവാതിരകളി തുടങ്ങിയവയോടൊപ്പം ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകൾക്കനുസരിച്ച് ശിക്കാര വള്ളയാത്ര, നാട്ടുവള്ളങ്ങളിലുള്ള യാത്ര, കയർ നിർമാണം, മീൻപിടിത്തം, കള്ളുചെത്ത്, മണ്പാത്ര നിർമാണം, നെയ്ത്ത് തുടങ്ങിയ പരന്പരാഗത തൊഴിലുകളും കേരളീയരീതികളും സഞ്ചാരികളെ പരിചയപ്പെടുത്തും.
2,000 രൂപ മുതൽ 8000 രൂപ വരെയാണ് വിവിധ പാക്കേജുകളുടെ നിരക്ക്. സൗജന്യ ഓണസമ്മാനങ്ങളും നൽകിയാണ് സഞ്ചാരികളെ യാത്രയാക്കുക. കുടുംബശ്രീ സംഘങ്ങൾ, കൈത്തറി നിർമാണ കേന്ദ്രങ്ങൾ, വീട്ടിൽ ഉൗണ് സംരംഭകർ തുടങ്ങിയവയ്ക്ക് ഗുണകരമാകും വിധമാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
ജിബിൻ കുര്യൻ