കുരുവിപ്പെട്ടി നമ്മുടെപെട്ടി കടുവാപ്പെട്ടിക്കോട്ടില്ല... മലയാള സിനിമയുടെ ചിരിക്കുടുക്ക അടൂർഭാസിയാണ് ഈ പാട്ട് പാടിയത്. അൻപത്തിയൊന്നു വർഷം മുന്പ് 1966 ൽ പ്രദർശനത്തിനെത്തിയ സ്ഥാനാർത്ഥി സാറാമ്മ എന്ന സിനിമയിലെ പാട്ടുകളിലൊന്നാണിത്. ഇന്നും റേഡിയോയിൽ ഈ പാട്ട് കേൾക്കാനിഷ്ടപ്പെടുന്നവർ നിരവധി.
അന്നും ഇന്നും ഭരണത്തിലെത്താൻ തേനിൽ മുക്കിയെടുത്ത വെറും വാഗ്ദാനങ്ങൾ മാത്രമാണ് രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്ക് മുന്നിൽവയ്ക്കുന്നതെന്നതിന് ഇത്രയും മനോഹരമായ ഒരു ആക്ഷേപഹാസ്യ ചിത്രണം വേറെയില്ലെന്ന് തന്നെ പറയാം. വയലാർ രാമവർമ എഴുതിയ വരികൾക്ക് ഈണം നൽകിയത് എൽ.പി.ആർ.വർമ്മ. മുട്ടത്തുവർക്കിയുടെ നോവലിന് തിരക്കഥാരൂപം നൽകി സംഭാഷണമെഴുതിയത് എസ്.എൽ.പുരം സദാനന്ദൻ.
പഞ്ചായത്തിൽ കുരുവി ജയിച്ചാൽ നാടാകെ പൊന്നോണം, അരിയുടെ കുന്നുകൾ നാടാകെ, വനം പതിച്ചുകൊടുക്കും, എൻജിഒ മാർക്കെല്ലാം ഇന്നത്തെ ശന്പളം നാല് നാലിരട്ടി, തോട്ടുങ്കരയിൽ വിമാനമിറങ്ങാൻ താവളമുണ്ടാക്കും തുടങ്ങി ഓരോ വരിയിലും ചിരി പടർത്തിവിടുന്ന ഗാനം അതുപോലെ മനോഹരമായി തന്നെയാണ് സംവിധായകൻ കെ.എസ്.സേതുമാധവൻ ചിത്രീകരിച്ചത്. കുരുവിപ്പെട്ടിക്ക് വേണ്ടി വോട്ടുതേടി പാട്ടുപാടിയ ആൾ പണം കൂടുതൽ കിട്ടിയപ്പോൾ കടുവാപ്പെട്ടിക്ക് വേണ്ടിയും ഇതേ പാട്ടുമായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അതേ സിനിമയിൽ തന്നെ സിന്ദാബാദ്സിന്ദാബാദ് എന്നാരംഭിക്കുന്ന ഗാനവും അടൂർ ഭാസി ആലപിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഓർത്ത് ചിരിക്കാവുന്ന മലയാള സിനിമയിലെ ചില ചിരിഗാനങ്ങളിതാ. ഏതാണ്ട് 220 ൽപരം ചിരിപ്പാട്ടുകൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്. അതിൽ പുതുമ കുറയ്ക്കാത്ത ചില ഗാനങ്ങളെക്കുറിച്ച് മാത്രമാണിവിടെ പറയുന്നത്.
നയാപൈസയില്ല...
1960 ൽ കുഞ്ചാക്കോ നിർമാണവും സംവിധാനം നിർവഹിച്ച നീലി സാലി എന്ന സിനിമയിലെ നയാപൈസയില്ലാ കയ്യിലൊരു നയാപൈസയില്ല... എന്ന ഗാനം പാടിയത് മെഹബൂബ്. പി.ഭാസ്ക്കരൻ എഴുതി കെ.രാഘവൻ ഈണമിട്ട ഈ ഗാനം ഇന്നും പലരുടേയും ഹരമാണ്. 1963 ലാണ് എം.എസ്.മണി ഡോക്ടർ എന്ന ചിത്രം സംവിധാനം ചെയ്തത്. പി. ഭാസ്കരൻ എഴുതി ദേവരാജൻ ഈണം പകർന്ന് മെഹബൂബ് പാടിയ കേളെടി നിന്നെ ഞാൻ കെട്ടുന്ന കാലത്ത് നൂറിന്റെ നോട്ടുകൊണ്ടാറാട്ട്എന്ന ഗാനം ഇന്നത്തെ കാലത്ത് മൊബൈൽ ഫോണ് റിംഗ്ടോണാക്കുന്നവർ കൂടി ഉണ്ടെന്നോർക്കുന്പോഴാണ് ഹാസ്യ ഗാനങ്ങൾക്ക് ലഭിക്കുന്ന അംഗീകാരത്തെപ്പറ്റി ബോധ്യമാവുന്നത്. മെഹബൂബും നടി കോട്ടയം ശാന്തയും പാടിയ ഗാനരംഗത്ത് അഭിനയിക്കുന്നത് എസ്.പി. പിള്ളയും കോട്ടയം ശാന്തയും. എസ്പിയുടെ ഈ പാട്ട്പാടിക്കൊണ്ടുള്ള അഭിനയം മാത്രമുണ്ട് ഓർത്തുചിരിക്കാൻ.
ഒരു രൂപ നോട്ടുകൊടുത്താൽ ...
എ.ബി.രാജ് സംവിധാനം ചെയ്ത 1970 ലെ ലോട്ടറിടിക്കറ്റ് എന്ന സിനിമയിൽ ദക്ഷിണാമൂർത്തി ഈണം പകർന്ന ശ്രീകുമാരൻതന്പിയുടെ എല്ലാ പാട്ടുകളും എവർഗ്രീൻ ഹിറ്റുകളായി നിലനിൽക്കുന്നുണ്ട്. അടൂർഭാസി തന്നെ പാടി അഭിനയിച്ച ഒരു രൂപ നോട്ടുകൊടുത്താൽ ഒരു ലക്ഷം കൂടെപ്പോരും എന്ന ഗാനം കേൾക്കുന്നവരിൽ ആരുടെ ചുണ്ടത്താണ് ചിരി വിടരാതിരിക്കുക? ഭാസിയുടെ പ്രത്യേക ഭാവത്തോടെയുള്ള നൃത്തവും കൂടി ചേരുന്പോൾ തിയറ്ററിൽ അന്ന് പൊട്ടിയ ചിരിപ്പടക്കങ്ങളുടെ ശബ്ദം ഇന്നും പഴയ തലമുറയുടെ കാതിലുണ്ടാവും. എം.കുഞ്ചാക്കോ എക്സൽ പ്രൊഡക്ഷൻസിന് വേണ്ടി നിർമിച്ച അഗ്നിമൃഗം 1971 ലാണ് റിലീസായത്. അഗ്നിമൃഗം എന്ന പേരിൽ നാട്ടിൽ ഭീതി പടർത്തിയ കൊലയാളിയെ കണ്ടെത്താനെത്തുന്ന സിഐഡി സംഘത്തിന്റെ കഥയാണിത്.
വയലാർ എഴുതി ദേവരാജൻ സംഗീതം നൽകിയ "മരുന്നോ നല്ല മരുന്ന്...' പാടിയത് യേശുദാസും മാധുരിയും സംഘവുമാണ്. കൊലയാളികളെ പിടികൂടുന്നതിന് ലാടവൈദ്യൻമാരുടെ വേഷത്തിലെത്തുന്ന നസീർ, കെ.പി.ഉമ്മർ, അടൂർഭാസി, ആലുംമൂടൻ എന്നിവർ ചേർന്ന് നൃത്തം ചെയ്ത് പാടുന്ന മരുന്നോ നല്ല മരുന്ന്... മലയാളത്തിലെ എക്കാലത്തേയും മികച്ച ഹാസ്യ ഗാനങ്ങളിൽ ഒന്നാണ്. ഈ സിനിമ ഇറങ്ങിയ കാലത്ത് സിലോണ് റേഡിയോയിൽ എല്ലാദിവസവും എന്ന കണക്കിന് പ്രക്ഷേപണം ചെയ്യപ്പെട്ട ഒന്നായിരുന്നു മരുന്നോ നല്ല മരുന്ന്.
തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളി വണ്ടി
1971 ൽ തന്നെയാണ് എ.വിൻസെന്റ് സംവിധാനം ചെയ്ത ആഭിജാത്യം റിലീസ് ചെയ്തത്. പി.ഭാസ്ക്കരനും എ.ടി.ഉമ്മറും ചേർന്നൊരുക്കിയ ഗാനങ്ങളെല്ലാം ഇന്നും ഹിറ്റുകളായി നിലനിൽക്കുന്നുണ്ടെങ്കിലും കെഎസ്ആർടിസിയെ ആക്ഷേപിക്കാൻ ഏതാണ്ടെല്ലാവരും ഇന്നും ആശ്രയിക്കുന്നത് അടൂർഭാസി, അന്പിളി, ലതാരാജു എന്നിവർ ചേർന്ന് പാടിയ തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളി വണ്ടിഎന്ന ഗാനം തന്നെയാണ്. എസ്.പി.പിള്ളയും അടൂർഭാസിയും തന്നെയാണ് സ്വാഭാവിക ചിരി ഉയർത്തുന്ന ഗാനരംഗത്തിലും പ്രത്യക്ഷപ്പെട്ടത്.
അടൂർഭാസിയും തമിഴ്നടി മനോരമയും പാടിയ ഒരു ഹാസ്യഗാനം ജോണ് ഏബ്രഹാം ആദ്യമായി സംവിധാനം ചെയ്ത വിദ്യാർത്ഥികളേ ഇതിലേ ഇതിലേ എന്ന ചിത്രത്തിലുണ്ട്. ചിഞ്ചിലും ചിലുചിലും എന്ന ഗാനം അന്നത്തെ കാലത്ത് വലിയതോതിൽ ആസ്വദിക്കപ്പെട്ടിരുന്നു. വയലാറും എം.ബി. ശ്രീനിവാസനുമാണ് ഗാനശിൽപ്പികൾ. അടൂർഭാസി തന്നെ രചന നിർവഹിച്ച് പാടിയ ഒരു ഹാസ്യഗാനവും മലയാളത്തിലുണ്ട്. 1976 ലെ അമൃതവാഹിനി എന്ന സിനമയ്ക്ക് വേണ്ടിയാണത്. ഭാസിയോടൊപ്പം നടി ശ്രീലതയും ചേർന്നാണ് ഗാനമാലപിച്ചത്. സിനിമയിൽ ഇരുവർക്കുമൊപ്പം മീനയും റീനയും ഗാനരംഗത്തുണ്ട്. അങ്ങാടി മരുന്നുകൾ ഞാൻ ചൊല്ലിത്തരാമോരോന്നായ്എന്ന ഗാനം പാടി ഭാസിയും ശ്രീലതയും ചുവടുവെക്കുന്നത് ആരിലാണ് ചിരി പടർത്താത്തത്? ഭാസിയുടെ ആലാപന മികവും നീട്ടലും കുറുക്കലും വേഗവും ഒക്കെയാണ് ഒന്നാംതരം ഹാസ്യഗാനമായി ഈ പാട്ടിനെ നിലനിർത്തുന്നത്.
1974ൽ റിലീസായ അരക്കള്ളൻ മുക്കാൽകള്ളൻ എന്ന സിനിമയിലെ കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോഎന്ന ഗാനം ഇന്നും ചർച്ച ചെയ്യപ്പെടുന്നു.(രചന.പി.ഭാസ്കരൻ, സംഗീതം ദക്ഷിണാമൂർത്തി). റേഡിയോയിൽ അടുത്ത ഗാനം യൗവ്വനം ദാഹം എന്ന ചിത്രത്തിൽ നിന്ന് എന്ന് കേൾക്കുന്പോൾ തന്നെ കേൾക്കുന്നവർ ചിരിക്കാൻ തയ്യാറെടുത്ത് നിൽക്കുന്ന ഗാനമാണ് അച്ഛനിന്നലെ വല്ലാതൊരക്കിടി പറ്റി... എന്ന് തുടങ്ങുന്ന ഗാനം. കണിയാപുരം രാമചന്ദ്രൻ രചിച്ച ഗാനത്തിന് സംഗീതം പകർന്നത് എം.ജി.രാധാകൃഷ്ണൻ. പാടിയത് പി.ജയചന്ദ്രനും സംഘവും. സിനിമ ഒട്ടും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പാട്ട് സൂപ്പർ ഹിറ്റായി മാറി.
സുറുമ നല്ല സുറുമ...
1966 ൽ പി.എ.തോമസ് നിർമാണവും സംവിധാനവും നിർവഹിച്ച കായംകുളം കൊച്ചുണ്ണിയിലെ യേശുദാസ് പാടി അഭിനയിച്ച സുറുമ നല്ല സുറുമ(പി. ഭാസ്കരൻ - ബി.എ. ചിദംബരനാഥ്), 1975 ൽ ഡോ.ബാലകൃഷ്ണൻ സംവിധാനം ചെയ്ത ചന്ദനച്ചോലയിലെ മണിയാണ്ചെട്ടിക്ക് മണിമുട്ടായി(ഡോ. ബാലകൃഷ്ണൻ - കെ.ജെ. ജോയ്), 1967 ൽ എം.എ.വി.രാജേന്ദ്രൻ സംവിധാനം ചെയ്ത ഭാഗ്യമുദ്രയിലെ മാന്പഴക്കൂട്ടത്തിൽ മൽഗോവയാണുനീ (പി.ഭാസ്ക്കരൻ - പുകഴേന്തി), 1977 ൽ എ.ടി.രഘു സംവിധാനം ചെയ്ത സ്നേഹയമുനയിലെ പരിപ്പ് വടാ പക്ക് വട(യൂസഫലി - കെ.ജെ.ജോയ്), 1980 ൽ ഐ.വി.ശശി സംവിധാനം ചെയ്ത അങ്ങാടിയിലെ പാവാടവേണം മേലാടവേണം(ബിച്ചു തിരുമല - ശ്യാം), 1982 ലെ അഹിംസയിലെ ഞാനൊരു ദോബി അലക്കുജോലി(ബിച്ചു തിരുമല - എ.ടി.ഉമ്മർ) 1985 ലെ എ.ടി.അബു സംവിധാനം ചെയ്ത മാന്യമഹാജനങ്ങളേ എന്ന സിനിമയിലെ കണ്ടില്ലേ കണ്ടില്ലേ പെണ്ണിൻ സൈന്യം കണ്ടില്ലേ(പൂവ്വച്ചൽഖാദർ - ശ്യാം), 1980 ൽ അപ്പച്ചൻ സംവിധാനം ചെയ്ത തീക്കടൽ എന്ന ചിത്രത്തിലെ അടിച്ചങ്ങു പൂസായി (ബിച്ചു തിരുമല - ഗുണസിങ്ങ്), 1997 ലെ രാജസേനൻ സംവിധാനം ചെയ്ത കഥാനായകൻ എന്ന സിനിമയിലെ ഗുഡ്മോണിംഗ്ഗുഡ് മോണിംഗ് എല്ലാവർക്കും ഗുഡ്മോണിംഗ് (എസ്.രമേശൻനായർ - മോഹൻ സിതാര), 2007 ലെ എം.മോഹനൻ സംവിധാനം ചെയ്ത കഥ പറയുന്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനേ(അനിൽ പനച്ചൂരാൻ - എം.ജയചന്ദ്രൻ) ... എന്നിങ്ങനെ നീളുന്ന ലിസ്റ്റാണ് ഹാസ്യ ഗാനങ്ങളുടേത്.
അടൂർഭാസി മാത്രം 24 ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പട്ടം സദൻ 23 ഗാനങ്ങളുമായി തൊട്ട് പിറകിലുണ്ട്്. ജയറാം, കലാഭവൻമണി, ഇന്ദ്രൻസ്, കെപിഎസി ലളിത, ജനാർദ്ദനൻ എന്നിവരും ഗായകരുടെ ലിസ്റ്റിലുണ്ട്.
കെ.പി.രാജീവൻ