ഉയർന്ന വേതനമുള്ള ഒരു ജോലി ആഗ്രഹിക്കാത്ത ആരുണ്ട്..? അതും സിംഗപ്പൂരിൽ... പലരെയും പോലെ ആ 31 പേരും അങ്ങനെ ആഗ്രഹിച്ചു... ഉള്ളിൽ ആ സ്വപ്നത്തെ താലോലിച്ചു. ജോലി വാഗ്ദാനം ചെയ്ത വ്യക്തിക്ക് ആവശ്യപ്പെട്ട തുക നൽകുകയും ചെയ്തു. 14 വർഷം മുന്പാണ് സംഭവം. എല്ലാപേരും ചേർന്ന് നൽകിയത് 33 ലക്ഷം രൂപ. പിന്നീടുള്ള വർത്തമാനങ്ങൾ അവരാരും ഓർമിക്കാൻ ഇഷ്ടപ്പെടാത്തവയും. ഈ യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ വിരുതനെ കഴിഞ്ഞ ദിവസം മുംബൈ പോലീസിലെ ഇക്കണോമിക് ഒഫൻസസ് വിംഗ് (ഇഒഡബ്ല്യു) അറസ്റ്റ് ചെയ്തു. ക്യാപ്റ്റൻ എന്നറിയപ്പെടുന്ന മുഹമ്മദ് സുൽത്താൻ അബൂബക്കർ ഖാദിർ ഷെയ്ഖ് ആണ് പിടിയിലായത്.
കഥ ഇങ്ങനെ...
ലെക്സിസ് മാരിടൈം സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ മുഹമ്മദ് ഷെയ്ഖിന് ഒരു കന്പനിയുണ്ടായിരുന്നു. അന്ധേരി വെസ്റ്റിലെ ന്യൂ ലിങ്ക് റോഡിലുള്ള ആദർശ് നഗറിൽ ഒരു ഓഫീസും. പഠനം കഴിഞ്ഞ് തൊഴിൽ എന്ന സ്വപ്നവുമായി നാട്ടിൽ അലഞ്ഞുതിരിഞ്ഞ പല ഉദ്യോഗാർഥികളും ഈ ഓഫീസിൽ കയറിയിറങ്ങാറുണ്ടായിരുന്നു. സിംഗപ്പൂരിൽ മർച്ചന്റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് തുടക്കം കുറിച്ചത് അക്കാലത്താണ്. പ്ലേസ്മെന്റ് നടപടികളുടെ ഭാഗമായി ഉദ്യോഗാർഥികൾ നാലു മാസത്തെ ഫയർ ആൻഡ് സേഫ്റ്റി കോഴ്സ് പഠിക്കണം. കോഴ്സിന് ചെലവ് 65,000 രൂപ. ജോലി കിട്ടുമല്ലോ, നാലു മാസം കാത്തിരുന്നാൽ മതിയല്ലോ എന്നിങ്ങനെയുള്ള വിചാരങ്ങൾ ശക്തമായപ്പോൾ നല്ലൊരു ശതമാനം പേരും കടം വാങ്ങിയും ആകെയുള്ള ആഭരണങ്ങൾ പണയും വച്ചും വിറ്റുമൊക്കെ ഇല്ലാത്ത തുക ഉണ്ടാക്കി. കോഴ്സ് പൂർത്തിയായി. പഠനം വിജയകരമായി പൂർത്തിയാക്കിയ ഉദ്യോഗാർഥികളെ അനുമോദിച്ച കന്പനി സിംഗപ്പൂരിലെ പുതിയ ജോലി സാഹചര്യങ്ങളെക്കുറിച്ച് വിവരിച്ചു. ടൂറിസ്റ്റ് വിസയും നൽകി സിംഗപ്പൂരിലേക്ക് പറക്കാൻ നിർദേശിച്ചു. വീട്ടുകാരോടും കൂട്ടുകാരോടും നാട്ടുകാരോടും യാത്ര പറഞ്ഞ് സിംഗപ്പൂരിൽ ചെന്ന ഉദ്യോഗാർഥികൾ തങ്ങൾക്ക് നിയമനം ലഭിച്ചിരിക്കുന്ന തൊഴിൽസ്ഥാപനത്തെക്കുറിച്ച് തിരക്കിയപ്പോഴാണ് നടുക്കുന്ന സത്യം തിരിച്ചറിഞ്ഞത്. സിംഗപ്പൂരിലെന്നല്ല, ലോകത്തൊരിടത്തും അങ്ങനെ ഒരു കന്പനിയോ തൊഴിൽദാതാവോ ഇല്ല. വിസയുടെ കാലാവധി അവസാനിച്ചപ്പോൾ മറ്റു പോംവഴികളൊന്നുമില്ലാതെ അവർ ഇന്ത്യയിലേക്ക് മടങ്ങിപ്പോന്നു.
ഉദ്യോഗത്തട്ടിപ്പു വീരൻ പിടികിട്ടാപ്പുള്ളി...
നാട്ടിലെത്തിയ 31 ഉദ്യോഗാർഥികൾ ചേർന്ന് മുംബൈ ഓഷിയാര പോലീസ് സ്റ്റേഷനിൽ ഒരു പരാതി സമർപ്പിച്ചു. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ വിരുതനും കന്പനിക്കും എതിരെയുള്ള പരാതിയിൽ പോലീസ് അന്വേഷണവും ആരംഭിച്ചു. മുഹമ്മദ് സുൽത്താൻ അബൂബക്കർ ഖാദിർ ഷെയ്ഖിനോടൊപ്പം ഭാര്യ മുനീസയും കേസിൽ പ്രതി ചേർക്കപ്പെട്ടു. പിന്നീട് മുംബൈ പോലീസിലെ ഇക്കണോമിക് ഒഫൻസസ് വിംഗിലേയ്ക്ക് കേസ് കൈമാറി. 2006 -ൽ പോലീസ് മുനീസയെ അറസ്റ്റ് ചെയ്തു. പക്ഷെ, അപ്പോഴേക്കും ഷെയ്ഖ് രാജ്യത്തു നിന്ന് തന്നെ രക്ഷപ്പെട്ടിരുന്നു. തുടർന്ന് പോലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി. ഓരോ വർഷവും ഇത് പുതുക്കി. സിബിഐ യും ഇന്റർപോളും ഉൾപ്പെടെയുള്ള വിദേശ ഏജൻസികളെയും ഇതോടനുബന്ധിച്ച് പോലീസ് ബന്ധപ്പെട്ടു കൊണ്ടേയിരുന്നു. ഇക്കഴിഞ്ഞ മെയ് പത്തിന് സിംഗപ്പൂർ പോലീസിൽ നിന്ന് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയത്തിൽ ഒരു ഇ -മെയിൽ സന്ദേശം ലഭിച്ചു. ഷെയ്ഖിനെ അവർ പിടികൂടിയെന്നായിരുന്നു സന്ദേശം. അതിന്റെ അടിസ്ഥാനത്തിൽ മുംബൈ പോലീസിൽ നിന്നുള്ള അന്വേഷണ സംഘം സിംഗപ്പൂരിലെത്തി. ഷെയ്ഖ് ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി. ഷെയ്ഖിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നതു സംബന്ധിച്ച വിവരങ്ങളും സിംഗപ്പൂർ പോലീസിനെ ബോധ്യപ്പെടുത്തി. ഒടുവിൽ, നടപടിക്രമങ്ങൾ പൂർത്തിയാക്കി മുംബൈ പോലീസ് ഷെയ്ഖിനെ അറസ്റ്റ് ചെയ്തു. സിംഗപ്പൂരിനു പുറമേ ശ്രീലങ്ക, മലേഷ്യ, ദുബായ്, ഇൻഡോനേഷ്യ എന്നിവിടങ്ങളിലും നിത്യസഞ്ചാരിയായിരുന്ന ഷെയ്ഖിനെതിരേ വേറെ തട്ടിപ്പു കേസുകളുണ്ടോ എന്നതും പോലീസിന്റെ അന്വേഷണത്തിൽപ്പെടുന്നു.
സർക്കാർ വകുപ്പിൽ ജോലി, ഉത്തരവ് വ്യാജം...
വ്യാജ നിയമന ഉത്തരവ് അനുസരിച്ച് സർക്കാർ ജോലിയിൽ പ്രവേശിപ്പിക്കാൻ വരെ പദ്ധതികൾ തയാറാക്കിയ കൽപ്പേഷ് രാമകൃഷ്ണ സേവകും ഉദ്യോഗത്തട്ടിപ്പിന്റെ സൂത്രധാരിലൊരാളാണ്. വിവിധ വകുപ്പുകളിൽ ശിപായി ജോലി മുതൽ വ്യത്യസ്തമായ തസ്തികകളിൽ നിയമനം സാധ്യമാക്കുന്നതുമായി ബന്ധപ്പെട്ട് 75 ലക്ഷത്തോളം രൂപയാണ് പലരിൽ നിന്നും ഇയാൾ കൈക്കലാക്കിയതെന്ന് പോലീസ് പറയുന്നു. അതേസമയം, തട്ടിപ്പിനിരയായ ചില ഉദ്യോഗാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കണക്കാക്കിയ തുക മാത്രമാണിതെന്നും അന്വേഷണ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കി. പോലീസുകാർ ഉൾപ്പെടെ ഈ തട്ടിപ്പിന്റെ കണ്ണിയിലെ അംഗങ്ങളായിരുന്നു. കബളിപ്പിക്കപ്പെട്ടവരിലും പോലീസുകാരുണ്ടെന്നതും മറ്റൊരു യാഥാർഥ്യം. മറ്റു വകുപ്പുകളിൽ മികച്ച ജോലി വാഗ്ദാനം ചെയ്താണ് ഇക്കൂട്ടരിൽ നിന്നും തുക കൈപ്പറ്റിയതത്രെ.
ആകെത്തുകയുടെ 64 ശതമാനം വരെ കമ്മിഷൻ
അഞ്ഞൂറോളം ഉദ്യോഗാർഥികളിൽ നിന്നായി കോടികൾ തട്ടിയെടുത്ത 16 പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിട്ട് അധിക കാലമായില്ല. വിദ്യാസന്പന്നരായ പ്രതികളുടെ പക്കൽ നിന്നും 148 സിപിയു, 64 മോണിറ്ററുകൾ, 21 സെൽഫോണുകൾ, പത്തു വാക്കി- ടോക്കികൾ, രണ്ട് ലാപ്ടോപ്പുകൾ എന്നിവയും പിടിച്ചെടുത്തു. തട്ടിപ്പിനു പിന്നിലെ മുഖ്യ ബുദ്ധികേന്ദ്രങ്ങൾക്കായുള്ള തെരച്ചിൽ പോലീസ് തുടരുകയാണ്. നോയിഡ കേന്ദ്രമാക്കിയായിരുന്നു ഈ സംഘത്തിന്റെ പ്രവർത്തനം. കമ്മിഷൻ ഏജന്റുകളായും ചിലർ പ്രവർത്തിച്ചു. ഉദ്യോഗാർഥിയെ വലവീശി കൊണ്ടുവരികയും പറഞ്ഞുറപ്പിച്ച തുക മുഴുവൻ കൈമാറുകയും ചെയ്താൽ 64 ശതമാനം വരെ കമ്മിഷൻ കൊടുത്തിരുന്നതായും പറയപ്പെടുന്നു. വ്യാജ വെബ്സൈറ്റുകളിലൂടെയാണ് ഇവർ ഉദ്യോഗാർഥികളെ വീഴ്ത്തുന്നത്. വലിയ തുകകൾ ശന്പളമായി ലഭിക്കാൻ സാധ്യതയുള്ള ജോലി പ്രതീക്ഷയുണ്ടോ എന്നൊക്കെയുള്ള പരസ്യവാചകങ്ങളിൽ ചിലർ കുടുങ്ങും. പലയിടത്തു നിന്നായി ശേഖരിക്കുന്ന ഡാറ്റകളുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥിയെ ടെലിഫോണിലൂടെ ബന്ധപ്പെടുന്ന രീതിയും ഇവർക്കുണ്ടായിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമും ഇവർ തന്ത്രപരമായി വിനിയോഗിച്ചിരുന്നുവെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
കൈനിറയെ കാശ് വാരാം...
യൂറോപ്പിലേക്ക് മറൈൻ എഞ്ചിനീയർമാരെ ആവശ്യമുണ്ട് എന്ന പരസ്യം നവമാധ്യമങ്ങളിലൂടെ കാണാനിടയായ ബംഗളൂരൂ അശോക് നഗർ സ്വദേശി സുമേഷ്കുമാറിന് നഷ്ടമായത് ലക്ഷങ്ങളാണ്. സഹോദരനു ഉദ്യോഗത്തിനു വേണ്ടി പരസ്യത്തിലെ മൊബൈൽ നന്പരിൽ ബന്ധപ്പെട്ടപ്പോൾ ലഖ്നൗ സ്വദേശിയെന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് സംസാരിച്ചത്. പാസ്പോർട്ടും യോഗ്യതകൾ തെളിയിക്കുന്ന രേഖകളും ഏജന്റ് നിർദേശിച്ച വിലാസത്തിൽ അയച്ചുകൊടുത്തു. ഇസ്താംബൂളിൽ ഉദ്യോഗത്തിൽ പ്രവേശിക്കാനായുള്ള നടപടികൾ പൂർത്തിയായെന്നും രണ്ടു ലക്ഷത്തോളം രൂപ ഒരു ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നുമുള്ള നിർദേശമുണ്ടായി. തുക ഒടുക്കി ദിവസങ്ങൾക്കുള്ളിൽ തന്നെ വിസയും നിയമന ഉത്തരവും ലഭിച്ചു. പക്ഷെ, എല്ലാം വ്യാജമായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. ബംഗളൂരുവിലെ സൈബർ പോലീസ് വിഭാഗത്തിൽ പരാതിയുമെന്ന ചെന്ന സുമേഷിനോട് സമാനമായ നിരവധി സംഭവങ്ങൾ ഈയിടെ മിക്കയിടത്തും രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന വിവരവും അധികൃതർ ഓർമ്മിപ്പിച്ചു. ഐടി, ഓട്ടോമൊബൈൽ, ആതുരസേവനം മുതലായ മേഖലകളുമായി ബന്ധപ്പെട്ടാണ് ഇത്തരം തട്ടിപ്പു പരസ്യക്കാർ വിലസുന്നത്. ഇന്റർവ്യൂവോ ടെസ്റ്റോ യാതൊന്നുമില്ലാതെ വൻകിട കന്പനികളിൽ നിയമനം പ്രാപ്തമാകുമെന്ന മോഹന വാഗ്ദാനത്തിൽ കുരുങ്ങുന്പോൾ, നഷ്ടമാകാൻ പോകുന്ന ലക്ഷങ്ങളെക്കുറിച്ച് പലരും ചിന്തിക്കാറില്ല. പല രൂപത്തിലും തട്ടിപ്പുകൾ രാജ്യത്ത് വ്യാപകമാണ്. താനും തന്റെ ഏറ്റവും അടുത്ത പരിചയക്കാരനോ ബന്ധുവോ ഇരകളായാലും ചിലർ പഠിക്കില്ലായെന്നതാണ് കൗതുകകരമായ വസ്തുത. കേരളത്തിലും പല ജോലി തട്ടിപ്പുകളും നിക്ഷേപ തട്ടിപ്പുകളുമൊക്കെ പുറത്തുവരുന്നു. ഉദ്യോഗ നിയമനത്തിനായി സാന്പത്തിക ഇടപാടുകൾ നടത്താറില്ലെന്ന് പല പ്രമുഖ കന്പനികളും വ്യക്തമാക്കിയിട്ടുമുണ്ട്. ആവർത്തിക്കുന്ന വിദേശജോലി തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ സിംഗപ്പൂർ അടക്കമുള്ള രാജ്യങ്ങൾ ഇതുസംബന്ധിച്ച് ജാഗ്രതാ നോട്ടീസ് പ്രസിദ്ധീകരിക്കുകയും ചെയ്തു. മത്സരങ്ങളുടെ ഇക്കാലത്ത് ഒരു ജോലി എന്നത് എല്ലാ പേർക്കും ആശ്വാസകരമാണ്. പ്രത്യേകിച്ചും സാന്പത്തിക സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്ന ഉദ്യോഗങ്ങൾ. എന്നാൽ കുറുക്കുവഴിയിലൂടെ അത് നേടാൻ പ്രയത്നിക്കുന്പോഴാണ് കളി കാര്യമാകുന്നത്.
ഗിരീഷ് പരുത്തിമഠം