ആഭ്യന്തര യാത്രക്കാർക്കായി രാജ്യാന്തര മികവുകളോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഭ്യന്തര ടെർമിനൽ ടി1 ഒരുങ്ങുന്നു. ആറുലക്ഷത്തിലധികം ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോടെ പണികഴിപ്പിക്കുന്ന ഒന്നാം ടെർമിനൽ മാർച്ച് അവസാനത്തോടെ പ്രവർത്തനമാരംഭിക്കും. രാജ്യാന്തര യാത്രക്കാർക്ക് ലഭ്യമാക്കിയിട്ടുള്ളതുപോലെ ആഭ്യന്തര യാത്രക്കാർക്കും ഏറ്റവും മികച്ച സൗകര്യങ്ങളൊരുക്കാൻ 160 കോടി രൂപ മുടക്കിയാണ് സിയാൽ ഒന്നാം ഇന്റർനാഷണൽ ആഭ്യന്തര ടെർമിനൽ ആക്കുന്നത്.
ആഭ്യന്തര വ്യോമയാനരംഗത്തുണ്ടാകുന്ന വൻ വളർച്ച മുൻനിർത്തി അടുത്ത 20 വർഷത്തേക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് ഒന്നാം ടെർമിനൽ വികസിപ്പിക്കുന്നത്. നിലവിൽ ആഭ്യന്തര സർവീസുകൾ നടത്തുന്ന ടെർമിനലിന്റെ (ടി 2) ആറിരട്ടിയിലധികം വിസ്തൃതിയും ആധുനിക സജ്ജീകരണങ്ങളും പുതിയ ടെർമിനലിൽ ഉണ്ടാകും. ടി 2 വിൽ ഒരു മണിക്കൂറിൽ കൈകാര്യം ചെയ്യാവുന്ന യാത്രക്കാരുടെ പരമാവധി എണ്ണം 800 ആണെങ്കിൽ ഒന്നാം ടെർമിനൽ പ്രവർത്തനം തുടങ്ങുന്നതോടെ ഇത് നാലായിരം ആയി ഉയരും. രാജ്യാന്തര ടെർമിനലായ ടി-3 യ്ക്കും സമാനശേഷിയാണുള്ളത്. സിയാലിന്റെ പുതിയ രാജ്യാന്തര ടെർമിനൽ ടി3 കഴിഞ്ഞ ഏപ്രിൽ മുതലാണ് പൂർണമായി പ്രവർത്തനം ആരംഭിച്ചത്.
പ്രവർത്തനം മൂന്നു നിലകളിൽ
നിലവിലെ ആഭ്യന്തര ടെർമിനലിൽ ആഗമനവും പുറപ്പെടലും ഒരേ നിരപ്പിൽനിന്നാണെങ്കിൽ ടി-വണ് മൂന്ന് നിലകളിലായാണ് പ്രവർത്തിക്കുന്നത്. 2.42 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള താഴത്തെ നിലയിൽ ചെക്ക്-ഇൻ ഡിപ്പാർച്ചർ, അറൈവൽ ബാഗേജ് ഏരിയ എന്നിവയ്ക്കായി മാറ്റിവച്ചിട്ടുണ്ട്. 56 ചെക്ക്-ഇൻ കൗണ്ടറുകൾ ഇവിടെയുണ്ടാകും. നിലവിലെ ആഭ്യന്തര ടെർമിനലിൽ ഇത് 29 ആണ്. ഭക്ഷണശാലകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, മെഡിക്കൽ റൂം എന്നിവയും താഴത്തെ നിലയിലുണ്ട്. നിലവിലെ ആഭ്യന്തര ടെർമിനലിൽ എയ്റോ ബ്രിഡ്ജ് സംവിധാനമില്ല. എന്നാൽ ടി ഒന്നിൽ ഇത് പരിഹരിക്കപ്പെടുന്നു. ഒന്നാം നിലയിൽ സുരക്ഷാ പരിശോധനാ സൗകര്യവും ഗേറ്റുകളുമുണ്ട്. എയ്റോബ്രിഡ്ജ് സൗകര്യമുള്ള ഏഴ് ഗേറ്റുകൾ ഉൾപ്പെടെ 11 ഗേറ്റുകളിലേക്ക് ഇവിടെനിന്നാകും പ്രവേശനം. ആയിരത്തിലധികം പേർക്ക് ഇവിടെ ഇരിപ്പിടമുണ്ടാകും. കടകൾ, പ്രാർഥനാമുറി, റിസർവ് ലോഞ്ച്, ബേബി കെയർ റൂം എന്നിവയും ഒന്നാം നിലയിലുണ്ടാകും.
2.18 ലക്ഷം ചതുരശ്രയടിയാണ് ആകെ വിസ്തൃതി. 90,000 ചതുരശ്രയടി വിസ്തീർണമുള്ള രണ്ടാം നിലയിൽ, ടി-3യിൽ ഉള്ളതുപോലെ ഫുഡ് കോർട്ട്, എക്സിക്യൂട്ടീവ് ലോഞ്ച്, ബാർ എന്നിവ സജ്ജീകരിക്കും. അനുബന്ധ സൗകര്യങ്ങൾക്കായി 62,000 ചതുരശ്രയടി സ്ഥലം കൂടി സിയാൽ വികസിപ്പിക്കുന്നുണ്ട്. ടെർമിനലിനായി ഒരുക്കുന്ന ആധുനിക അകച്ചമയ സംവിധാനങ്ങളുടെ ഭാഗമായി മുഴുവൻ ഫാൾസ് സീലിംഗും തറയും മാറ്റുന്നുണ്ട്.
പരിശോധനകൾ സെക്കൻഡുകൾക്കകം
വിമാനത്തിനുള്ളിൽനിന്ന് ഏറ്റവും വേഗത്തിൽ യാത്രക്കാരെ ഗ്രൗണ്ട് ഫ്ളോറിലുള്ള അറൈവൽ മേഖലയിൽ എത്തിക്കാനായി റാന്പുകൾ നിർമിക്കുന്നുണ്ട്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷന്റെ ഏറ്റവും പുതിയ നിർദേശപ്രകാരമുള്ള ഇൻ ലേൻ ബാഗേജ് ഹാൻഡ്ലിംഗ് സംവിധാനമാണ് സിയാൽ ഒന്നാം ടെർമിനലിൽ ഒരുക്കുന്നത്. തുടക്കംമുതൽ തന്നെ രണ്ട് സിടി മെഷീൻ ഉപയോഗിച്ച് ബാഗേജുകൾ സ്കാൻ ചെയ്യും. ഓരോ ബാഗിന്റേയും ദ്വിമാന ചിത്രങ്ങൾ പരിശോധകന് കാണാൻ കഴിയുന്ന തരത്തിൽ, 45 സെക്കൻഡ് കൊണ്ട് ബാഗ് പരിശോധന പൂർത്തിയാക്കുന്ന വിധത്തിലാണ് ബാഗേജ് ഹാൻഡ്ലിംഗ് സംവിധാനം ഒരുക്കിയിട്ടുള്ളത്. അമേരിക്കൻ വ്യോമയാന സുരക്ഷാ ഏജൻസിയായ ടിഎസ്എ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കൊപ്പമാണ് ഒന്നാം ടെർമിനലിന്റെ ബാഗേജ് സംവിധാനം ഒരുക്കുന്നത്. അറൈവൽ ഭാഗത്ത് നിലവിലുള്ള രണ്ട് കണ്വേയർ ബെൽറ്റുകൾക്ക് പകരം ടി-വണ്ണിൽ നാല് ബെൽറ്റുകളുണ്ടാകും. ഇവയ്ക്ക് മൊത്തം 68 മീറ്ററാണ് ഓരോന്നിന്റേയും നീളം. റിസർവ് ലോഞ്ച്, ഷോപ്പിംഗ് ഏരിയ, പ്രീ പെയ്ഡ് ടാക്സി കൗണ്ടർ എന്നിവ അറൈവൽ മേഖലയിലുണ്ട്.
അഗ്നിശമന സന്നാഹങ്ങൾക്കായി മാത്രം 6.67 കോടി രൂപ
അത്യാധുനിക അഗ്നിരക്ഷാ സംവിധാനമാണ് ഒന്നാം ടെർമിനലിൽ ഒരുക്കുന്നത്. ടെർമിനലിന്റെ മൊത്തം മേഖലയും ഫയർ ഹൈഡ്രന്റ് സംവിധാനത്തിന്റെ പരിധിയിലുണ്ടാകും. തീ കണ്ടാൽ സ്വയം ജലം പന്പുചെയ്യുന്ന രണ്ടായിരത്തോളം സ്പ്രിങ്ക്ളറുകൾ ടെർമിനലുകളിലാകെ ഘടിപ്പിച്ചുവരുന്നു. ഏറ്റവും സുരക്ഷിതമായ രീതിയിൽ അഗ്നിശമന സന്നാഹങ്ങൾ ഒരുക്കാൻ മാത്രം 6.67 കോടി രൂപയാണ് സിയാൽ ചെലവിടുന്നത്. എട്ട് ലിഫ്റ്റുകൾ, നാല് എസ്കലേറ്ററുകൾ, വിമാനത്തിന്റെ ആഗമന-പുറപ്പെടൽ വിവരങ്ങൾ തത്സമയം കാണിക്കുന്ന 168 ഫ്ളൈറ്റ് ഡിസ്പ്ലേ സിസ്റ്റം, 800 സുരക്ഷാ കാമറകൾ എന്നിവയും ഒന്നാം ടെർമിനലിൽ ഉണ്ടാകും.
ബഹുദൂരം മുന്നിൽ
സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിലെ ആഭ്യന്തര ടെർമിനലുകളുമായി താരതമ്യം ചെയ്താൽ അടിസ്ഥാന സൗകര്യമുൾപ്പെടെയുള്ള കാര്യങ്ങളിൽ വളരെ മുൻപന്തിയിലാണ് കൊച്ചി രാജ്യാന്തര വിമാനത്താവളം.
തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിന്റെ വിസ്തൃതി 99,000 ചതുരശ്ര അടിയാണ്. മണിക്കൂറിൽ 400 യാത്രക്കാരെ കൈകാര്യം ചെയ്യാവുന്ന ടെർമിനലിലൂടെ 2016-17 വർഷം കടന്നുപോയ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 16 ലക്ഷമാണ്. മുൻവർഷത്തേക്കാൾ 26.2 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോഴിക്കോട് വിമാനത്താവളത്തിലാകട്ടെ ആഭ്യന്തര ടെർമിനലിന്റെ വിസ്തൃതി 62,000 ചതുരശ്ര അടി മാത്രമാണ്. മണിക്കൂറിൽ 250 യാത്രക്കാരെ കൈകാര്യം ചെയ്യാനാകും.
2016-17 സാന്പത്തിക വർഷം 4.24 ലക്ഷം ആഭ്യന്തര യാത്രികരാണ് കോഴിക്കോട് വിമാനത്താവളത്തെ ആശ്രയിച്ചത്. മുൻവർഷത്തേക്കാൾ 13.9 ശതമാനം വർധനവാണ് ആഭ്യന്തര യാത്രികരുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്.
കൊച്ചിയിൽ പുതിയ ആഭ്യന്തര ടെർമിനൽ നിലവിൽവരുന്നതോടെ വിസ്തൃതി ആറു ലക്ഷം ചതുരശ്ര അടിയായി ഉയരും. മണിക്കൂറിൽ 4000 യാത്രക്കാരെ കൈകാര്യം ചെയ്യാനും സാധിക്കും. 2016-17 ൽ 39.43 ലക്ഷം ആഭ്യന്തര യാത്രികർ കൊച്ചി വിമാനത്താവളത്തെ ആശ്രയിച്ചപ്പോൾ മുൻവർഷത്തേക്കാൾ 26.7 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പ്രതിവാരം 394 ആഭ്യന്തര സർവീസുകളാണുള്ളത്. ഡൽഹിയിലേക്കാണ് ഏറ്റവുമധികം സർവീസുകളുള്ളത്. 93 സർവീസുകളാണ് കൊച്ചിയിൽനിന്ന് ഡൽഹിക്കുള്ളത്.
കൊച്ചിയിൽനിന്നു പ്രമുഖ നഗരങ്ങളിലേക്കുള്ള പ്രതിവാര സർവീസുകൾ
അഗത്തി 7
അഹമ്മദാബാദ് 14
ബംഗ്ളൂരു 67
കോഴിക്കോട് 7
ചെന്നൈ 42
ഡൽഹി 93
ഹൈദരാബാദ് 48
ലക്നൗ 6
മുംബൈ 64
പുണെ 13
കോൽക്കത്ത 7
ജയ്പൂർ 7
തിരുവനന്തപുരം 19
ആകെ 394
ആഭ്യന്തര യാത്രക്കാരുടെ കഴിഞ്ഞ പത്തു വർഷത്തെ എണ്ണം
(ലക്ഷത്തിൽ)
2007-08 15.67
2008-09 13.52
2009-10 17.13
2010-11 19.85
2011-12 21.35
2012-13 19.65
2013-14 21.14
2014-15 26.83
2015-16 31.29
2016-17 39.43
കഴിഞ്ഞ പത്തു വർഷത്തെ ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം
2007-08 22833
2008-09 22125
2009-10 23476
2010-11 22615
2011-12 22817
2012-13 21252
2013-14 24082
2014-15 26855
2015-16 27901
2016-17 31136
റോബിൻ ജോർജ്