വന്നു കയറിയ ആഫ്രിക്കൻ മുഷി അണക്കെട്ടുകളിൽ നിന്നും നദികളിലും തോടുകളിലും കുളങ്ങളിലും പെരുകുകയാണ്.
ആഫ്രിക്കൻ മുഷി, ഗോൾഡ് ഫിഷ്, നൈൽ തിലാപ്പിയ, മലേഷ്യൻ വാള, റെയിൻബോ ട്രോട്ട്, മൊസാംബിയൻ തിലാപ്പിയ, ഗൗര, റെഡ് ബില്ലീസ്, പിരാന, പാക്കു, സക്കർകാൻ ഫിഷ്, ബ്ലൂ ഗൗര, പ്ലേറ്റി, ഗ്രീൻസോർഡ് ടെയിൽ ഗപ്പി, ഗംബൂസിയ തുടങ്ങിയവ പെരുകിയതോടെ കായലിലും പുഴുകളിലും നാടൻ മീനുകൾക്ക് ഇടമില്ലാതായി.
തേക്കടി തടാകത്തിൽ തേക്കടി പാണ്ടൻ കൊയ്മ, കരിയാൻ, കരിന്പാച്ചി, ബ്രാഹ്മണകണ്ട, തേക്കടി കല്ലൊട്ടി, കടുവ കൊയ്മ തുടങ്ങിയ നാടൻ മീനുകൾ ആഫ്രിക്കൻ മുഷി പെരുകിയതോടെ ഭീഷണിയിലായി. ഇവ നാടനെ തിന്നുതീർക്കുന്നതിനൊപ്പം പരിസ്ഥിതിയെയും മാറ്റിമറിക്കുന്നു.
ഗപ്പിയും ഗംബൗസിയയും തിന്നുന്നത് മറ്റു മത്സ്യങ്ങളുടെ മുട്ടയാണ്. നാടൻ പ്രജനനം ഇതോടെ അന്യംനിൽക്കുന്ന സാഹചര്യമാണ്.
ആവോലി പോലെ തോന്നുമെങ്കിലും കുടിയേറിവന്ന പിരാന ഭീകരനാണ്. തെക്കേ അമേരിക്കയിലെ ആമസോണ്‍ നദിയിൽ നിന്നാണ് ഇവനെ കേരളത്തിലെത്തിച്ചത്. ചുവന്ന നിറവും ഉളിപോലെ കൂർത്ത പലനിരപ്പല്ലുകളും. ഏതു ജീവിയുടെയും രക്തം കുടിക്കും. കൂട്ടത്തോടെ ആക്രമിക്കും. വെള്ളത്തിലിറങ്ങുന്ന ഏതു ജീവിയെയും കൊന്നുതിന്നും. അലങ്കാര മത്സ്യം എന്ന ഓമനപ്പേരിൽ വാരിവിതച്ച പിരാന ആവാസ വ്യവസ്ഥയുടെ അടിത്തറ കുത്തിയിളക്കുകയാണ്. പെരിയാറ്റിലും ഭാരതപ്പുഴയിലും കല്ലായിപ്പുഴയിലുമൊക്കെ എത്തി പിരാന. ഭൂതത്താൻകെട്ടിൽനിന്നുള്ള വരവാണത്രെ പെരിയാറിലേക്ക്. അക്വേറിയത്തിലോ കുളത്തിലോ വളർത്തിയിരുന്ന പിരാന വെള്ളപ്പൊക്കത്തിൽ ഭൂതത്താൻ കെട്ടിൽ എത്തി പെരുകിയതാവാം. ഇടുക്കി, തേക്കടി ജലാശയങ്ങളിലേക്കും ഇവ കുടിയേറുകയാണ്.
വിദേശ ജീവികൾക്ക് ഇന്ത്യയിലേക്ക് പ്രവേശനാനുമതി നൽകുന്ന ഒൗദ്യോഗിക ഏജൻസിയായ നാഷണൽ കമ്മിറ്റി ഓണ്‍ എക്സോട്ടിക് സ്പീഷിസ് ആഫ്രിക്കൻ മുഷിയെ കൊണ്ടുവരുന്നതിന് 1997ൽ നിരോധനം ഏർപ്പെടുത്തിയതാണ്. ലോകത്തെവിടെയും വിദേശി വർഗങ്ങളുടെ സാന്നിധ്യം തദ്ദേശീയ ജൈവവ്യവസ്ഥയെ തകർത്ത അനുഭവമേയുള്ളു. ഉദാഹരണമാണ് ആഫ്രിക്കയിലെ വിക്ടോറിയ തടാകം.
കെനിയ, ഉഗാണ്ട, ടാൻസാനിയ എന്നിവിടങ്ങളിലെ ജീവിതം വിക്ടോറിയ തടാകത്തെ ആശ്രയിച്ചാണ്. അൻപത് വർഷം മുൻപ് മുന്നൂറ് ഇനം നാടൻ മീനുകൾ വിക്ടോറിയ തടാകത്തിലുണ്ടായിരുന്നു. ഉത്പാദന ക്ഷമത കൂടുതലുള്ള മീനുകളെ തടാകത്തിൽ നിക്ഷേപിച്ചതോടെ നാടൻ മത്സ്യങ്ങളുടെ സാന്നിധ്യം ഒരു ശതമാനമായി കുറഞ്ഞു.ഇന്ത്യയിൽ ഇതേവരെ മുന്നൂറിൽപരം വിദേശ ജനുസുകളെ നമ്മുടെ ജലസ്രോതസുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. അലങ്കാരം, അക്വേറിയം, കൊതുക് നിർമാർജനം തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാണ് ഇവയെ കേരളത്തിലെത്തിച്ചത്.
ആവാസവ്യവസ്ഥയുടെ തകർച്ചയുടെ ഫലമായി കടൽമത്സ്യങ്ങൾ പുഴയിലേക്കും കായലുകളിലേക്കും തോടുകളിലേക്കും കയറിവരാൻ കാരണമാകുന്നു. കടൽമത്സ്യമായ ചെന്പല്ലി അടുത്തയിടെ ഭാരതപ്പുഴയിൽ വലയിൽ കുടങ്ങി. അനധികൃത മണലെടുപ്പിനെ തുടർന്ന് പുഴയുടെ അടിത്തട്ട് താഴുകയും ജലവിതാനം കുറയുകയും ചെയ്തതോടെയാണ് കടൽ വെള്ളവും മത്സ്യങ്ങളും പുഴയിലേക്ക് എത്തുന്നത്.കടലിൽ കാണപ്പെടുന്ന ഇരുപതോളം മത്സ്യ ഇനങ്ങളുടെ സാന്നിധ്യമാണ് ഭാരതപ്പുഴയിൽ ഇപ്പോഴുള്ളത്. ചെന്പല്ലി, സ്രാവിൻ കുഞ്ഞുങ്ങൾ, മാന്തൽ, പാര, കണന്പ് തുടങ്ങിയവയാണ് ഭാരതപ്പുഴയിൽ വ്യാപകമായിരിക്കുന്നത്. മണലെടുപ്പിനെ തുടർന്ന് ഭൂഗർഭജലം പുഴയിലേക്ക് എത്താതാകുകയും കടൽവെള്ളം കൂടുതലായി കയറുകയും ചെയ്യുന്നു.
പൊന്നാനി മുതൽ പാലക്കാട് ജില്ലയിലെ പറളി വരെയുള്ള ഭാരതപ്പുഴയുടെ ഭാഗങ്ങളിൽ ഇരുപതോളം ഇനം കടൽമത്സ്യങ്ങളെ കണ്ടെത്തി. മണലൂറ്റലിനെത്തുടർന്ന് ഭാരതപ്പുഴ പലയിടങ്ങളിലും രണ്ടര മീറ്ററോളം താഴുകയും ശുദ്ധജലത്തിന്റെ സംഭരണം കുറയുകയും ചെയ്തിട്ടുണ്ട്. ഇത് കടൽവെള്ളം വ്യാപകമായി പുഴയിലെത്താൻ കാരണമായി.
പെരിയാർ, മൂവാറ്റുപുഴ, മീനച്ചിൽ, പന്പ, അച്ചൻകോവിൽ നദികളിൽ നീരൊഴുക്ക് വൻതോതിൽ കുറയുകയാണ്. ഉപ്പുവെള്ളത്തിൽനിന്ന് രക്ഷനേടാൻ ശുദ്ധജലമത്സ്യങ്ങൾക്ക് നദിയിലേക്ക് കയറുന്നതിന് തടയണകൾ തടസമായി. സംസ്ഥാനത്തു ലഭ്യമായ ശുദ്ധജലത്തിന്റെ നാൽപതു ശതമാനവും വേന്പനാട്ട് കായലിലാണ് ഒഴുകിയെത്തുന്നത്. കൈയേറ്റവും മാലിന്യവും ഉപ്പും ആവാസവ്യവസ്ഥയെ തകിടം മറിക്കുകയാണ്.
നൈട്രേറ്റ്, ഫോസ്ഫേറ്റ്, ലെഡ്, കാഡ്മിയം, സിങ്ക് എന്നിവയുടെ അളവും വർധിച്ചുവരുന്നു. മാലത്തിയോണ്‍ മുതൽ എൻഡോസൾഫാൻ സൾഫേറ്റ് വരെ 14 ഇനം കീടാശിനികളുടെ സാന്നിധ്യം വേന്പനാട്ടുകായലിലുണ്ട്.
(തുടരും)
നാടൊഴിയുന്ന നാട്ടുമീനുകൾ-2/ റെജി ജോസഫ്