പാലക്കാട് ഒറ്റപ്പാലം സ്വദേശി മിഥുൻ ഘോഷ് മരിച്ചതു വെറും ബൈക്ക് അപകടത്തിലായിരുന്നില്ല. ബംഗളുരൂ- ഹൂബ്ലി ദേശീയ പാതയിൽ, ചരക്ക് ലോറിയെ മറികടക്കുന്നതിനിടയിൽ മറ്റൊരു ലോറിയിലിടിച്ചുണ്ടായ ആ ദുരന്തം, ഒരു ബൈക്ക് റൈഡ് ചലഞ്ചിൽ പങ്കെടുക്കുന്നതിനിടയിലാണ്. റൈഡർമാരുടെ രാജ്യാന്തര സംഘടനായ അയണ്‍ ബട് അസോസിയേഷനിൽ അംഗത്വം ലഭിക്കാനുള്ള ചലഞ്ച്. അംഗത്വം ലഭിക്കണമെങ്കിൽ സംഘടന നൽകുന്ന ഓണ്‍ലൈൻ ചലഞ്ചുകളിൽ ഒന്നേറ്റെടുത്തു വിജയകരമായി പൂർത്തിയാക്കണം. ചെറുപ്പത്തിന്റെ ആവേശത്തിൽ ചലഞ്ച് ഏറ്റെടുത്താൽ അതു ചിലപ്പോൾ ബ്ലൂ വെയിൽ ചലഞ്ച് പോലെ മരണത്തിലേക്കുള്ള വിളിയായി മാറാം.
ഓണ്‍ലൈൻ ചലഞ്ചുകൾ
1000 മൈൽ 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കുന്ന സാഡിൽ സോർ 1000, 1600 കിലോമീറ്റർ 24 മണിക്കൂർകൊണ്ട് പൂർത്തിയാക്കുന്ന സാഡിൽ സോർ 1600 k, 1500 മൈൽ 36 മണിക്കൂറിനുള്ളിൽ ഓടിയെത്തുന്ന ബണ്‍ ബർണർ, 2500 കിലോമീറ്റർ 36 മണിക്കൂർ കൊണ്ട് പൂർത്തിയാക്കുന്ന ബണ്‍ ബർണർ 2500 k, 1500 മൈൽ 24 മണിക്കൂർ കൊണ്ട് ഓടിയെത്തുന്ന ബണ്‍ ബർണർ 1500 ഗോൾഡ് തുടങ്ങിയവ ആ ചലഞ്ചുകളിൽ ചിലതുമാത്രം. എൻജിനിയറിംഗ് വിദ്യാർഥിയായിരുന്ന മിഥുൻ ഏറ്റെടുത്തത് ഇതിൽ ആദ്യത്തേത്. ചലഞ്ച് തുടങ്ങുന്നതിനു തൊട്ടുമുന്‍പു കിലോമീറ്റർ റീഡിംഗും പൂർത്തിയാക്കിയതിനുശേഷമുള്ള റീഡിംഗും ഓണ്‍ ലൈനിലൂടെ അയണ്‍ ബട് അസോസിയേഷന് അയച്ചുകൊടുക്കണം. 1984-ൽ അമേരിക്കയിൽ രൂപം കൊണ്ട ഈ സംഘടന പരുക്കന്മാരായ റൈഡേഴ്സ് എന്നാണു വിശേഷിപ്പിക്കപ്പെടുന്നത്.
ഹരമാകുന്ന മത്സരയോട്ടം
യാത്രയോട് വല്ലാത്ത കന്പം തോന്നുന്പോഴാണു ചലഞ്ചുകളും മത്സരയോട്ടങ്ങളും ഹരമാകുന്നത്. ഇരുചക്രവാഹനങ്ങളെ പ്രണയിക്കുന്ന ചെറുപ്പക്കാർക്ക് അതൊരു ലഹരിയാണുതാനും. പ്രായം ഇരുപതുകളിലാണെങ്കിൽ പിന്നെ പറയുകയും വേണ്ട. എൻജിനിയറിംഗ് വിദ്യാർഥിയായിരുന്ന മിഥുൻ അത്തരത്തിലൊരാളായിരുന്നു. സാഹസികതയെ വല്ലാതിഷ്ടപ്പെട്ടിരുന്ന ചെറുപ്പക്കാരൻ.
വാഹനം ഒരു സഞ്ചാരോപകരണമാണെന്നുള്ള കാര്യം പലപ്പോഴും ഇക്കൂട്ടർ മറക്കുന്നു. അവർക്ക് ഇതൊരു കായികോപകരണമാണ്. അമിതവേഗതയാണ് ഡ്രൈവിംഗ് വൈദഗ്ധ്യത്തിന്റെ അളവുകോലെന്ന മിഥ്യാധാരണയും ഇവർ വച്ചുപുലർത്തുന്നു. ചെറുപ്പത്തിൽ കാർ റേസിംഗ് പോലുള്ള കംപ്യൂട്ടർ ഗയിം കളിച്ച് ശീലിച്ചവർക്ക് അമിതവേഗം ശൈലിയായി സ്വീകരിക്കാനുള്ള പ്രവണത ഏറെയാണുതാനും.
സൂപ്പർ ബൈക്കുകൾ
അടുത്തകാലം വരെ 100 സിസി ബൈക്കുകളായിരുന്നു ഇന്ത്യൻ റോഡുകളിൽ നിറഞ്ഞിരുന്നത്. എന്നാൽ, വിദേശരാജ്യങ്ങളിലെ വിലകൂടിയ വലിയ ബൈക്കുകളിൽ ഇന്ത്യൻ യുവത്വം കണ്ണുവച്ചുതുടങ്ങിയതോടെ അവ കടൽ കടന്ന് ഇവിടെയുമെത്തി. 900 സിസിവരെ ശേഷിയുള്ള സൂപ്പർ ബൈക്കുകളാണ് ഇപ്പോൾ യുവാക്കളുടെ സ്വപ്നം. അവയിൽ പലതിനും ലക്ഷങ്ങൾ വില വരും. 150-200 സിസിയുള്ള കംമ്യൂട്ടർ ബൈക്കുകൾ സാധാരണയായി. ഇടിമിന്നിലിന്റെ വേഗത്തിൽ ചെത്തിപ്പറക്കുന്നതിലാണു പുതുതലമുറയ്ക്കു കന്പം."ആളെക്കൊല്ലി’ എന്നു വിളിപ്പേരുള്ള ഒരു പ്രത്യേക ഇനം സൂപ്പർ ബൈക്ക് കേരളത്തിൽ മുന്നൂറോളം എണ്ണം മാത്രമാണുള്ളത്. അതിൽ 114 എണ്ണവും അപകടത്തിൽപ്പെടുകയും ചെയ്തു. ഇതിൽ എഴുപതോളം അപകടങ്ങളിൽ മരണമോ ഗുരുതരമായ പരിക്കുകളോ സംഭവിച്ചിട്ടുണ്ട്.
ഒരു ബൈക്കിൽ മൂന്നുപേർ
ഒരു ബൈക്കിൽ രണ്ടുപേർ എന്നതു പഴങ്കഥയായി. മൂന്നു പേരില്ലാത്ത ബൈക്കുകൾ കാണുന്നതുതന്നെ ചുരുക്കം. അള്ളിപ്പിടിച്ചിരുന്ന് ഇടത്തും വലത്തും നോക്കാതെ മുന്നിൽ പോകുന്ന വണ്ടികൾക്കിടയിലൂടെ അമിതവേഗത്തിൽ ചെത്തിക്കയറിപ്പോകുന്ന മൂവർ സംഘത്തെ ഭയത്തോടെയല്ലാതെ എങ്ങനെ നോക്കിക്കാണാനാകും. ഒന്നു ബ്രേക്കിട്ടാൽ മതി പിന്നിലുള്ളവൻ തെറിച്ചു റോഡിൽ വീഴും. ഒന്നുകിൽ മരണം. അല്ലെങ്കിൽ ആജീവനാന്തം കട്ടിലിൽ. അടുത്ത കാലത്ത് പത്തനംതിട്ട ജില്ലയിലെ ഇലവന്തൂരിൽ അമിത വേഗത്തിൽ പാഞ്ഞ ബൈക്കിൽനിന്നു തെറിച്ച യുവാവ് ചെന്നു വീണതു സമീപത്തെ വീടിന്റെ ഗേറ്റിന്റെ ഗ്രില്ലിനിടയിൽ. ഫയർഫോഴ്സ് എത്തി ഗ്യാസ് കട്ടർ ഉപയോഗിച്ചു ഗ്രിൽ മുറിച്ചു മാറ്റിയാണു യുവാവിനെ ആശുപത്രിയിലെത്തിച്ചത്. തലയോട്ടി രണ്ടായി പിളർന്ന യുവാവ് ആശുപത്രിയിലെത്തി അധികം കഴിയുന്നതിനു മുന്‍പു മരിച്ചു.
അമിതവേഗം
അമിതവേഗത്തിന് അനുയോജ്യമല്ല നമ്മുടെ നിരത്തുകളെങ്കിലും കഴിഞ്ഞവർഷം അതേകുറ്റത്തിനു പിടിയിലായത് 6462 പേർ. ട്രാഫിക് നിയമം ലംഘിച്ചും സിഗ്നൽ തെറ്റിച്ചും വാഹനമോടിച്ചതിന് വേറെ 5663 പേരും പിടിയിലായി. മദ്യപിച്ച് വാഹനമോടിച്ച 9938 പേരും മൊബൈൽ ഫോണിൽ സംസാരിച്ച് വണ്ടിയോടിച്ചതിന് 6642 പേരും കുടുങ്ങി. ഇതിൽ ഭൂരിപക്ഷവും ഇരുചക്രവാഹനയാത്രക്കാരാണ്. രണ്ടു പേരെ പിന്നിലിരുത്തി, കഴുത്ത് ചരിച്ച് മൊബൈൽ ഫോണിൽ സംസാരിച്ച് ബൈക്ക് ഓടിക്കുന്ന യുവാക്കൾ പതിവ് കാഴ്ച.
മൊബൈൽ ഫോണ്‍
കേരളത്തിൽ വാഹനമോടിക്കുന്നവരിൽ അഞ്ചിൽ മൂന്നു പേരും ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഫോണിൽ സംസാരിക്കുന്നവരാണെന്നു നിസാൻ കണ്ടക്ടഡ് ഫാമിലി സർവേയിൽ കണ്ടെത്തുകയുണ്ടായി. കാർ നിർമാതാക്കളായ നിസാൻ ഇന്ത്യയും കാന്താർ ഇന്ത്യൻ മാർക്കറ്റ് റിസർച്ച് ബ്യൂറോയും ചേർന്ന് 20 സംസ്ഥാനങ്ങളിലാണ് സർവേ നടത്തിയത്. അമിത വേഗം, ഡ്രൈവിംഗിനിടയിലെ ഫോണ്‍ ഉപയോഗം എന്നിവയെക്കുറിച്ചായിരുന്നു സർവേ. കേരളത്തിൽ 60 ശതമാനം പേർ അമിത വേഗത്തിൽ വാഹനമോടിക്കുന്നവരാണെന്നും സർവേയിൽ കണ്ടെത്തി. അമിത വേഗത്തിന്റെ പര്യായമായ സൂപ്പർ ബൈക്കുകളുടെ വില്പന നിയന്ത്രിക്കാത്തതും അപകടങ്ങൾ വർധിപ്പിക്കുന്നതിനു കാരണമാണ്.
മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്പോൾ ഡ്രൈവിംഗിൽ നിന്നു കുറഞ്ഞത് 30 ശതമാനം ശ്രദ്ധ നഷ്ടപ്പെടും. അതുകൊണ്ടുതന്നെ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നതു കർശനമായി വിലക്കിയിട്ടുണ്ട്. ഡ്രൈവർ മൊബൈൽ ഫോണിൽ നോക്കുന്പോൾ കുറഞ്ഞത് ഒരു സെക്കൻഡെങ്കിലും ശ്രദ്ധ അതിൽ മാത്രമായിരിക്കും. അപ്പോൾ ഡ്രൈവർ റോഡ് കാണാതെ വണ്ടി ഒരു സെക്കൻഡ് മുന്നോട്ടു നീങ്ങും. അപകടമുണ്ടാകാൻ അതു ധാരാളം. മൊബൈൽ ഫോണിൽ സംസാരിച്ചു വണ്ടിയോടിച്ചതുമൂലം കഴിഞ്ഞവർഷം 4976 അപകടങ്ങളുണ്ടായി. 2138 പേർ മരിച്ചു. 4746 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ലൈസൻസ് റദ്ദാക്കും
അമിതവേഗം, അമിത ഭാരം കയറ്റൽ, മദ്യപിച്ചു വാഹനമോടിക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ്, മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് തുടങ്ങിയ ശ്രദ്ധയിൽപ്പെട്ടാൽ ഡ്രൈവറെ താത്കാലികമായോ സ്ഥിരമായോ വാഹനം ഓടിക്കുന്നതിൽ നിന്നു വിലക്കാൻ മോട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതു മൂന്നു മാസമോ ആറു മാസമോ ഒരു വർഷമോ എന്നു തീരുമാനിക്കാൻ ലൈസൻസിംഗ് അഥോറ്റിക്ക് അധികാരവുമുണ്ട്. തുടർച്ചയായി നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കുകയും ചെയ്യാം. കഴിഞ്ഞവർഷം ഇക്കാരണത്താൽ സംസ്ഥാനത്ത് 12,138 പേരുടെ ലൈസൻസുകൾ റദ്ദാക്കി.
മരിക്കുന്നത് 1000 പേർ
ഇരുചക്രവാഹനാപകടങ്ങളിൽ വർഷംതോറും സംസ്ഥാനത്ത് ആയിരത്തിലധികം പേരാണു മരിക്കുന്നത്. 2017-ൽ 1371 ഉം 16-ൽ 1474ഉം 15-ൽ 1305 ഉം പേർ മരിച്ചു. മൂന്നു കൊല്ലംകൊണ്ട് 45,805 പേർക്കു പരിക്കേൽക്കുകയും ചെയ്തു. കന്പനി പുറത്തിറക്കുന്ന വാഹനത്തിന്റെ ഘടനയിലും രൂപത്തിലും മാറ്റം വരുത്തുന്നതു പുതുതലമുറയുടെ രീതിയാണെങ്കിലും അത് അപകടം വിളിച്ചുവരുത്തുമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇരുചക്രവാഹനങ്ങളിലാണ് ഇത്തരം മാറ്റങ്ങൾ വ്യാപകമായി കാണുന്നത്. കേന്ദ്രസർക്കാരിന്റെ കണക്കനുസരിച്ച് അമിത വേഗം മൂലമുണ്ടാകുന്ന അപകടങ്ങളിൽ വർഷംതോറും എഴുപതിനായിരത്തോളം പേർ മരിക്കുന്നുണ്ട്. ഇതിൽ 40 ശതമാനവും ഇരുചക്രവാഹന യാത്രക്കാരാണ്. അവരിൽ ഭൂരിപക്ഷവും 18നും 35നും ഇടയിൽ പ്രായമുള്ളവരും. കഴിഞ്ഞവർഷം ഇരുചക്രവാഹനാപകടങ്ങളിൽ മരിച്ചവരിൽ 65 ശതമാനത്തിനും ഹെൽമറ്റ് ഉണ്ടായിരുന്നില്ല.
റിയർവ്യു മിറർ ഉപയോഗിക്കാനുള്ള വിമുഖതയും ബൈക്ക് അപകടങ്ങൾ വർധിക്കുന്നതിനു കാരണമാണ്. പലരും ബൈക്ക് വാങ്ങിയാൽ ഉടൻ റിയർവ്യു മിറർ അഴിച്ചു മാറ്റും. ബ്രേക്ക് ചെയ്യുന്പോഴോ, മുന്നിലോ വാഹനത്തെ മറികടക്കുന്പോഴോ വലത്തേക്കു തിരിയുന്പോഴോ മിററിന്റെ അഭാവം ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും. പിന്നിലേക്കു തിരിഞ്ഞു നോക്കേണ്ടി വരുന്നതിനാലാണ് അപകടങ്ങൾ ഉണ്ടാകുന്നത്.
അപകടത്തിൽ മരിക്കുന്നവരേക്കാൾ വേദനയുണ്ടാക്കുന്നതാണു പരിക്കേറ്റവരുടെ ജീവിതങ്ങൾ. അത്തരം ജീവിതങ്ങൾ നമുക്കു ചുറ്റും എത്രയെങ്കിലുമുണ്ട്. ശരീരം മുഴുവൻ തളർന്നു അനങ്ങാനാവാതെ കിടക്കുന്നവർ, ചക്രക്കസേരയിൽ ജീവിതം തള്ളി നീക്കുന്നവർ, ബോധം നഷ്ടപ്പെട്ട് വർഷങ്ങളായി കോമയിൽ കഴിയുന്നവർ, സ്മൃതി നാശം സംഭവിച്ചവർ, പഴയ രൂപം നഷ്ടമായവർ... അങ്ങനെ എത്രയെത്ര പേർ. ഒരു നിമിഷത്തെ ആവേശംകൊണ്ടോ ഒരു നിമിഷാർധത്തെ അശ്രദ്ധകൊണ്ടോ സംഭവിച്ച വലിയ പിഴകൾക്കു ജീവിതം വിലയായി കൊടുക്കേണ്ടി വരുന്നവരാണിവർ. (അതിനെക്കുറിച്ച് നാളെ)
ജിമ്മി ഫിലിപ്പ്