ആഴ്ചകൾക്കു മുന്പാണു നിലന്പൂരിൽ വാനും ബസും കൂട്ടിയിടിച്ചു ബന്ധുക്കളായ അഞ്ചു പേർ മരിച്ചത്. അപകടത്തിൽ കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ എട്ടുപേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ്രസവത്തെത്തുടർന്നു ആശുപത്രിയിൽ കഴിയുന്ന ഭാര്യയെയും കുഞ്ഞിനെയും സന്ദർശിച്ചശേഷം വാനിൽ മടങ്ങുകയായിരുന്നു അക്ബർ അലിയും ബന്ധുക്കളും. മന്പാട് പൊങ്ങല്ലൂർ പാലത്തിനുസമീപം റോഡിലെ കുഴി വെട്ടിച്ചു നീങ്ങാനുള്ള ശ്രമത്തിനിടയിൽ എതിരേ വന്ന ബസുമായി വാൻ കൂട്ടിയിടിക്കുകയായിരുന്നു. റോഡിലെ കുഴികൾ മരണക്കെണിയാകുന്ന വാഹനാപകടങ്ങളിൽ ഒന്നു മാത്രമാണിത്. കുഴിയിൽ വീണു ചെറുതും വലുതുമായ എത്രയെത്ര ദുരന്തങ്ങളാണു നമുക്കു ചുറ്റും ദിനംപ്രതി സംഭവിക്കുന്നത്.
സർവത്ര കുഴികൾ
നമ്മുടെ നാട്ടിൽ വർഷംതോറും റോഡുകൾ നന്നാക്കി ടാറിംഗ് നടത്തുന്നതു പതിവാണ്. കൃത്യമായ മാനദണ്ഡങ്ങളനുസരിച്ചാണു ടാറിംഗ് നടത്തുന്നതെന്നാണു വയ്പ്. എന്നാൽ, ടാറിംഗിനുശേഷം പെയ്യുന്ന ആദ്യമഴയിൽ തന്നെ റോഡിൽ വെള്ളക്കെട്ടു രൂപപ്പെടും. പിന്നാലെ ഗർത്തങ്ങളും. ടാറിളകി മെറ്റലും മണ്ണുമായി കാൽനടപോലും അസാധ്യമായ റോഡുകൾ നിരവധി. ഇതിനു ദേശീയപാതയെന്നോ സംസ്ഥാനപാതയെന്നോ ഗ്രാമീണ റോഡുകളെന്നോ വ്യത്യാസമില്ല. ഭൂമിയുടെ കിടപ്പിലും റോഡിന്റെ ചരിവില്ലായ്മയിലും പഴിചാരി അധികൃതർ രക്ഷപ്പെടാറാണു പതിവ്. പേരിനു ടാറിംഗ് നടത്തി""ഫണ്ട് തീർക്കുന്ന’’ സ്ഥിരം പരിപാടിയാണിത്.
കുഴികളിൽ വീണ് 50 മരണം
റോഡിലെ കുഴികളിൽ വീണു കേരളത്തിൽ വർഷംതോറും ശരാശരി 50 പേർ മരിക്കുന്നുണ്ടെന്നാണു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ കണക്ക്. 2013-ൽ 52 പേരും 2014-ൽ 49 പേരും 2015-ൽ 53 പേരും 2016-ൽ 54 പേരും കഴിഞ്ഞവർഷം 52 പേരും മരിച്ചു. റോഡിലെ കുഴികളിൽ വീണു രാജ്യത്ത് അഞ്ചുവർഷത്തിനുള്ളിൽ 11,691 പേർക്ക് ജീവഹാനി നേരിട്ടു. ഇതിൽ ഭൂരിപക്ഷവും ഇരുചക്രവാഹന യാത്രക്കാർ. കുഴികൾ മൂലം ഇക്കാലയിളവിൽ രണ്ടായിരത്തി മുന്നൂറോളം അപകടങ്ങളുണ്ടായി. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ മരണങ്ങളുണ്ടായത്. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയും.
സ്പീഡ് ബ്രേക്കറുകൾ
സ്പീഡ് ബ്രേക്കറുകളിൽ തട്ടി രാജ്യത്ത് കഴിഞ്ഞവർഷം 3,514 പേർ മരിച്ചു. കേരളത്തിൽ നാലു പേർ. റോഡുകളിലെ ഹംപുകളിൽ തട്ടി കഴിഞ്ഞവർഷം സംസ്ഥാനത്ത് 28 പേരും മരിച്ചു. അശാസ്ത്രീയമായി നിർമിച്ചിരിക്കുന്ന ഡിവൈഡറുകളും അപകടകാരികളാണ്. ഡിവൈഡറുകൾ തുടങ്ങുന്ന സ്ഥലത്താണു സാധാരണ അപകടങ്ങളുണ്ടാകുന്നത്. ഡിവൈഡറില്ലാത്ത ഭാഗത്തുനിന്നു പാഞ്ഞുവരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ അപ്രതീക്ഷിതമായിട്ടാണു ഡിവൈഡർ കാണുന്നത്. അപ്പോൾ പെട്ടെന്നു വെട്ടിത്തിരിക്കാനോ ബ്രേക്കിടാനോ കഴിയാതെ വരും. വണ്ടി ഡിവൈഡറിൽ ഇടിച്ചു കയറും. മലയാളിയുടെ അഭിമാനമായ മഹാനടൻ ജഗതി ശ്രീകുമാറിനു സംഭവിച്ച ദുരന്തം അത്തരത്തിലൊന്നായിരുന്നു. കേരളത്തിൽ ദേശീയ, സംസ്ഥാന പാതകളേക്കാൾ കൂടുതൽ അപകട മരണങ്ങൾ സംഭവിക്കുന്നത് ഇടറോഡുകളിലാണെന്നാണു പോലീസ് പറയുന്നത്. നിരീക്ഷണം ശക്തമാക്കിയതും കാമറകളും പരിശോധനകളും ഉള്ളതിനാലുമാണു ദേശീയ, സംസ്ഥാന പാതകളിൽ അപകടങ്ങൾ കുറയുന്നത്.
കണ്ണഞ്ചും പ്രകാശം
രണ്ടു വർഷം മുന്പാണ്. അന്തരിച്ച പ്രശസ്ത സംവിധായകൻ ഭരതന്റെ മകനും യുവസംവിധായകനുമായ സിദ്ധാർഥ് ഭരതൻ എറണാകുളത്ത് വൈറ്റില- പേട്ട റോഡിലൂടെ രാത്രിയിൽ കാറിൽ വീട്ടിലേക്കു പോകുകയായിരുന്നു. തൈക്കൂട്ടത്തിനടുത്തു വളവിലെത്തിയപ്പോൾ എതിരേ ഒരു മീൻ ലോറി പാഞ്ഞു വന്നു. ലോറിയുടെ ഹെഡ് ലൈറ്റിൽ നിന്നുള്ള കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം സിദ്ധാർഥിന്റെ കണ്ണിലേക്കു കുത്തിക്കയറി. അറിയാതെ കണ്ണൊന്നു ചിമ്മി. പെട്ടെന്നു കാറിന്റെ സ്റ്റിയറിംഗ് ഇടത്തേക്കു വെട്ടിച്ചു. അടുത്ത നിമിഷം കൊച്ചി മെട്രോയ്ക്കുവേണ്ടി നിർമിച്ച അരമതിലിലേക്കു കാർ ഇടിച്ചു കയറി. പിന്നെ ഒന്നും ഓർമയില്ല. ബോധം തിരിച്ചുകിട്ടിയപ്പോൾ ആശുപത്രി കിടക്കയിൽ. അമ്മയും നടിയുമായ കെപിഎസി ലളിത തൊട്ടരുകിൽ കരഞ്ഞുകൊണ്ടു നിൽക്കുന്നു. ആ സംഭവം ഓർക്കുന്പോൾ സിദ്ധാർഥ് ഇപ്പോഴും ഞെട്ടിവിറയ്ക്കും. ലോറിക്കാരൻ ഹെഡ് ലൈറ്റ് ഒന്നു ഡിം ചെയ്തിരുന്നെങ്കിൽ... രാത്രിയിലുണ്ടാകുന്ന അപകടങ്ങളിൽ ഏറിയ പങ്കും ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തതുകൊണ്ടാണെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാരണത്താൽ കഴിഞ്ഞ വർഷം 8,654 പേർ അപകടത്തിൽപ്പെട്ടു. 2017ൽ 4,771 പേരും.
എൽഇഡി ലൈറ്റുകൾ
എതിരേ വരുന്ന വാഹനങ്ങളിലെ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന ഹെഡ് ലൈറ്റുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. വിദേശ നിർമിത ഹാലജൻ ലൈറ്റുകൾ നിയമവിരുദ്ധമായി വാഹനത്തിൽ ഉപയോഗിക്കുന്നവരും നിരവധി. ഹെഡ് ലൈറ്റുകൾ ഹൈ ബീമിലിട്ട്, ഫോഗ് ലാംപുകളും തെളിച്ചാണു പലരുടെയും രാത്രി യാത്ര. മോട്ടോർ വാഹന നിയമമനുസരിച്ച് എതിരേ വാഹനം വരുന്പോഴും വളവിലും ഹെഡ് ലൈറ്റുകൾ ഡിം ചെയ്യണം. കനത്ത മഞ്ഞു വീഴ്ചയുള്ള സ്ഥലങ്ങളിൽ മാത്രമേ ഫോഗ് ലാംപുകൾ ഉപയോഗിക്കാൻ പാടുള്ളൂ. വാഹനങ്ങളിൽ 60 വാട്സിൽ കൂടുതലുള്ള ബൾബുകൾ നിരോധിച്ചിട്ടുണ്ട്. അമിത വെളിച്ചമുള്ള എൽഇഡി ലൈറ്റുകളാണ് അപകടമുണ്ടാക്കുന്നതിൽ മുന്നിലെന്നു പല സർവേകളിലും കണ്ടെത്തിയിട്ടുണ്ട്. ഹൈ ബീം ലൈറ്റുകളും ഹോണുകളും പാശ്ചാത്യ നാടുകളിൽ നിന്ദ്യവും ഹീനവുമാണ്. മഴക്കാലങ്ങളിൽ ഹൈ ബീം ലൈറ്റുകൾ അപകടസാധ്യത കൂട്ടും.
അനധികൃത പാർക്കിംഗ്
അപകടങ്ങളുണ്ടാക്കുന്നതിൽ അനധികൃത പാർക്കിംഗിനും വലിയ പങ്കുണ്ട്. തിരക്കുള്ള റോഡുകളിൽ, നിയമം ലംഘിച്ച്, തോന്നുംപടിയുള്ള പാർക്കിംഗ് മൂലം ട്രാഫിക് കുരുക്കുകളും അപകടങ്ങളും പതിവാണ്. ലോറികളും കാറുകളുമാണ് ഇക്കാര്യത്തിൽ മുന്നിൽ. ഓട്ടോക്കാരുടെ കാര്യവും വ്യത്യസ്ഥമല്ല. എവിടെയും നിറുത്തും. എതിലേയും പോകും. അല്പം സ്ഥലം കണ്ടാൽ അതിലെ വളച്ചെടുക്കുകയും ചെയ്യും. നിയമവും സിഗ്നലും അവർക്കു ബാധകമല്ല. വശങ്ങളിലും പുറകിലും പിന്നെ പറ്റാവുന്നിടത്തെല്ലാം ബാഗുകൾ തൂക്കി, നിറയെ കൊച്ചുകുട്ടികളുമായി കൂസലന്യേ തിരക്കേറിയ റോഡിലൂടെ പായുന്ന ഓട്ടോറിക്ഷകൾ നമ്മുടെ ചങ്കിൽ തീ കോരിയിടും. പൊതുനിരത്തുകൾ കൈയേറി കച്ചവടം നടത്തുന്നതും അപകടം വർധിപ്പിക്കാനിടയാക്കുന്നു. സൈക്കിൾ ടയറുകളിൽ ഉരുട്ടിക്കൊണ്ടുപോകുന്ന കച്ചവട വണ്ടികളും അനധികൃത തട്ടുകടകളും നിരത്തുകളുടെ ശാപമാണ്.
മരണ ദൂതുമായി ടിപ്പർ ലോറികൾ
റോഡിൽ മരണപ്പാച്ചിൽ നടത്തുന്ന ടിപ്പർ ലോറികളെ ദൂരെക്കാണുന്പോൾത്തന്നെ ജനങ്ങൾ ഓടിമാറും. റോഡരുകിൽ ഒതുങ്ങി നൽക്കുന്നവരെപ്പോലും ഇടിച്ചു തെറിപ്പിച്ച് പായുന്ന ടിപ്പറുകളുണ്ടാക്കുന്ന അപകടങ്ങൾക്കു കണക്കില്ല. രണ്ടു വർഷം മുന്പാണ്, കോഴിക്കോട് മുത്തേരി മൂശാരിയേട്ട് കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും തല്ലിക്കെടുത്തിയത് ഇത്തരത്തിലൊരു ടിപ്പറാണ്. അധ്യാപക ദന്പതികളായ പ്രസാദിന്റെയും ട്രീസയുടെയും രണ്ടു പെണ്മക്കൾ സ്കൂൾ ബസിൽ നിന്നിറങ്ങി വീടിന്റെ ഗേറ്റിലേക്കു കാലെടുത്തു വച്ചതേയുള്ളൂ. പാഞ്ഞെത്തിയ ടിപ്പർ ഇരുവരെയും വീടിന്റെ മതിലിനോടു ചേർത്ത് ഇടിച്ചമർത്തി. കണ്ടുനിന്നവർ അലറിക്കരഞ്ഞെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞു. 14 വയസുള്ള പ്രണയസാന്ദ്ര സംഭവസ്ഥലത്തും 11 വയസുള്ള സ്നേഹസാന്ദ്ര ആശുപത്രിയിലും മരിച്ചു. ആകെയുണ്ടായിരുന്ന രണ്ടു മക്കളും പോയതോടെ ഇരുവരും തളർന്നു വീണു. ഏറെക്കാലം കഴിഞ്ഞാണ് അവർ സാധാരണ നിലയിലെത്തിയത്.
അപകടങ്ങൾ പതിവായതോടെ രാവിലെ 9 മുതൽ 10 വരെയും ഉച്ചകഴിഞ്ഞു മൂന്നര മുതൽ നാലരവരെയും ടിപ്പറുകളുടെ ഓട്ടം നിരോധിച്ചിട്ടുണ്ടെങ്കിലും ആരും അതൊന്നും കാര്യമാക്കാറില്ല. വേനൽക്കാലത്ത് മണ്ണു നിറച്ചു റോഡിലൂടെ പായുന്ന ടിപ്പറിൽ നിന്നു പറക്കുന്ന പൊടി ബൈക്ക് യാത്രക്കാരുടെ കണ്ണിൽ വീണ് അപകടമുണ്ടാകുന്നതും സാധാരണം.
ഡോർ റോഡിലേക്കു തുറക്കുന്പോൾ
റോഡരുകിൽ വണ്ടി പാർക്ക് ചെയ്തശേഷം അശ്രദ്ധമായി റോഡിലേക്കു ഡോർ തുറക്കുന്നതുവഴിയുണ്ടാകുന്ന അപകടങ്ങൾ നിരവധിയാണ്. മറയൂരിൽ അമ്മയോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച 14 കാരൻ തരുണ് മരിച്ചത് അങ്ങനെയാണ്. അപ്രതീക്ഷിതമായി തുറന്ന കാറിന്റെ ഡോറിൽ തട്ടി മറിഞ്ഞ സ്കൂട്ടറിൽ നിന്നു തെറിച്ചു റോഡിൽ തലയിടിച്ചു വീണ തരുണ് പിന്നാലെയെത്തിയ ലോറി കയറി മരിക്കുകയായിരുന്നു. ഡോർ തുറക്കുന്നതിനു മുന്പു പിന്നിലും മുന്പിലും ഒന്നു നോക്കിയിരുന്നെങ്കിൽ...
ഹോണടി ശീലം
ട്രാഫിക് ജാം അല്ലെങ്കിൽ ബ്ലോക്കുണ്ടായാൽ നിറുത്താതെ ഹോണടിക്കുന്നതു മലയാളിയുടെ ശീലമാണ്. ഹോണടിച്ചാൽ വണ്ടി നീങ്ങില്ലെന്നറിയാമെങ്കിലും അതൊരു രസമാണ്. ഹോണടിക്കാൻ തുടങ്ങുന്നതിനു മുന്പ് ""എന്നും എപ്പോഴും’’ എന്ന സിനിമയിൽ മോഹൻലാൽ പറയുന്ന ഡയലോഗ് ഓർക്കുന്നതു നല്ലതാണ്. "" സർ, എന്റെ കാറിലെ പെട്രോൾ തീർന്നു പോയി. അതു വാങ്ങിച്ചോണ്ടു വന്ന് ഒഴിച്ചാലേ കാറെടുക്കാൻ പറ്റൂ. സാറിനു തിരക്കാണെങ്കിൽ പോയി പെട്രോൾ വാങ്ങി ഒഴിച്ചു കാർ മാറ്റിയിട്ടോളൂ. അതുവരെ ഞാൻ ഹോണടിച്ചോളാം’’.
ശബ്ദതീവ്രത 112 ഡെസിബെൽ
നിയമപ്രകാരം വാഹനത്തിൽ ഘടിപ്പിക്കാവുന്ന ഹോണിന്റെ ശബ്ദ തീവ്രത പരമാവധി 112 ഡെസിബെല്ലാണ്. ലോകാരോഗ്യ സംഘടന നിർദേശിക്കുന്നതനുസരിച്ച് ഒരു നിമിഷനേരത്തേക്ക് ഒരു മനുഷ്യന് താങ്ങാവുന്ന പരമാവധി തീവ്രത 140 ഡെസി ബെൽ. കുട്ടികൾക്കത് 120 ഉം. ആശുപത്രികൾ, ആരാധനാലയങ്ങൾ, കോടതി, സിവിൽ സ്റ്റേഷൻ, വിദ്യാലയങ്ങൾ എന്നിവയുടെ 100 മീറ്റർ ചുറ്റളവിൽ ഹോണ് പാടില്ലെന്നു നിയമമുണ്ട്. എയർ ഹോണുകൾ ഏറ്റവും കൂടുതൽ ദുരുപയോഗിക്കുന്നതു ബസുകളാണ്.
അജ്ഞാത വാഹനങ്ങൾ
അജ്ഞാത വാഹനങ്ങളിടിച്ചുണ്ടാകുന്ന മരണങ്ങളും നമ്മുടെ നാട്ടിൽ ഏറുകയാണ്. 2005 മുതലുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് അജ്ഞാതവാഹനമിടിച്ച് 1,778 പേർ മരിച്ചു. ഇടിച്ച വാഹനങ്ങളിൽ 5,757 എണ്ണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. അന്യസംസ്ഥാനങ്ങളിൽനിന്നു വരുന്ന പലവാഹനങ്ങളുടെയും പിന്നിലെ നന്പർ വായിക്കാനോ കുറിച്ചെടുക്കാനോ കഴിയാത്ത അവസ്ഥയിലാണ്. നിരീക്ഷണ കാമറകളിൽ പോലും നന്പർ വ്യക്തമാകാറില്ല. പിന്നിൽ ഗാർഡുകൾ പിടിപ്പിക്കണമെന്ന ചില സംസ്ഥാനങ്ങളുടെ നിബന്ധനയുടെ മറവിൽ നന്പർ പ്ലേറ്റ് പൂർണമായും മറച്ചിരിക്കുകയാണ്. നന്പർ തിരിച്ചറിയരുതെന്ന ഉദ്ദേശത്തോടെ നന്പർ പ്ലേറ്റ് മറച്ചു തുണികളും മാലകളും തൂക്കിയിടുകയും ചെയ്യും.
വാഹനയാത്രകൾ ഏറ്റവും സുരക്ഷിതവും സന്തോഷകരവുമാക്കാൻ നിരവധി നിയമങ്ങളും നിയന്ത്രണങ്ങളും നമുക്കുണ്ട്. എന്നാൽ, അവയൊന്നും പാലിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. അതുവഴി അപകടങ്ങളും മരണങ്ങളും നാൾക്കുനാൾ വർധിക്കുന്നു. നിരത്തുകളിൽ ഇനി കൂടുതൽ നിലവിളി ഉയരാതിരിക്കാൻ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
സ്കൂൾ ബസുകൾക്കുമുണ്ട് സുരക്ഷാനിർദേശങ്ങൾ
=സ്കൂൾ ബസുകളിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും പേരും ഫോണ് നന്പരുകളും സൂക്ഷിക്കണം.
= സ്പീഡ് ഗവേണർ വേണം. പരമാവധി വേഗത- 50 കിലോമീറ്റർ
= സ്വകാര്യ വാഹനമാണ് ഉപയോഗിക്കുന്നതെങ്കിൽ ഓണ് സ്കൂൾ ഡ്യൂട്ടി എന്ന് കറുത്ത പശ്ചാത്തലത്തിൽ നീല അക്ഷരത്തിൽ എഴുതണം.
= വാതിലുകൾക്കു പൂട്ട് വേണം.
= ആയ വേണം
=ഒരു വർഷത്തിൽ രണ്ടു തവണ ശിക്ഷിക്കപ്പെട്ട ഡ്രൈവറെ നിയോഗിക്കരുത്
= ഡ്രൈവർമാർക്കു കുറഞ്ഞത് 10 വർഷത്തെ പരിചയം അനിവാര്യം.
(അതിനെക്കുറിച്ച് നാളെ)
ജിമ്മി ഫിലിപ്പ്