അടിപിടി, കത്തിക്കുത്ത്, കൊലപാതകം, മോഷണം...പ്രായമായവർ അവരുടെ ചെറുപ്രായത്തിൽ കേട്ടിരുന്ന കുറ്റകൃത്യങ്ങൾ ഇതൊക്കെയായിരുന്നെങ്കിൽ ആധുനിക കാലഘട്ടത്തിൽ ഇവയുടെ രൂപവും ഭാവയും മാറുകയാണ്. പുറത്തിറങ്ങാതെ ഒരാളെ വ്യക്തിഹത്യ നടത്തുകയും അക്കൗണ്ടുകളിൽനിന്നു പണം അപഹരിക്കുകയും ചെയ്യുന്ന സൈബർ ആക്രമണങ്ങൾ അത്ര ചെറുതാക്കി കാണാൻ വരട്ടെ. വരും നാളുകളിൽ നമ്മൾ ഉൾപ്പെടെ ഏവരും അഭിമുഖീകരിക്കേണ്ടിവരുന്ന ഏറ്റവും വലിയ പ്രശ്നവും സൈബർ ആക്രമണങ്ങളാകാം. ഇവ തടയുന്നതിനോ, ആക്രമണം നടന്നാൽ എത്രയുംവേഗം പ്രതികളെ പിടികൂടുന്നതിനോ ആവശ്യമായ ആധുനിക സൗകര്യങ്ങൾ അന്വേഷണ സംഘത്തിന് ഇല്ലായെന്നുള്ളതും വസ്തുതയാണ്. ഇതു തട്ടിപ്പിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. സൈബർമേഖല എന്നാൽ ക്രിമിനൽ മേഖല എന്നായി മാറുകയാണിന്ന്. സൈബർ മേഖലവഴി പണം തട്ടിപ്പ്, പെണ്വാണിഭം, വ്യക്തിഹത്യ ഇവയ്ക്കെല്ലാം ചടുലമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്.
അത്ര ചെറുതല്ല കൊച്ചി
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സൈബർ ആക്രമണം നടക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് എറണാകുളം. കഴിഞ്ഞ പത്തുമാസത്തിനിടെ കൊച്ചി സിറ്റി പോലീസിന്റെ പരിധിയിലുള്ള മൂന്നോളം സ്ഥാപനങ്ങളിൽനിന്നായിമാത്രം നഷ്ടമായത് അരക്കോടിയിലധികം രൂപയാണ്. ഇ-മെയിൽ വഴിയായിരുന്നു തട്ടിപ്പ്. ഇതു സംബന്ധിച്ച് കൊച്ചി സിറ്റി പോലീസിന്റെ സൈബർ സെൽ വിഭാഗം അന്വേഷിച്ചുവരികയാണ്.
കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന തട്ടിപ്പിൽ ഒരു സ്ഥാപനത്തിൽനിന്നു മുപ്പതു ലക്ഷം രൂപയാണു ഹാക്കർമാർ തട്ടിയെടുത്തത്. ഈ വർഷം മറ്റു രണ്ടു സ്ഥാപനങ്ങളിൽനിന്നായി ഇതിൽ കൂടുതൽ തുകയും തട്ടിയെടുത്തു. സംഭവത്തെപ്പറ്റി സൈബർ സെൽ അധികൃതർ പറയുന്നത് ഇപ്രകാരം. ദിവസവും ലക്ഷങ്ങളുടെ പണമിടപാട് നടത്തുന്ന സ്ഥാപനങ്ങളിലാണ് സൈബർ ആക്രമണം നടന്നിട്ടുള്ളത്. ഉപഭോക്താക്കളായ മറ്റ് സ്ഥാപനങ്ങളുമായി ദിവസവും ഇ-മെയിൽ വഴിയാണ് തട്ടിപ്പിന് ഇരയായ സ്ഥാപനങ്ങൾ ബന്ധപ്പെട്ടുകൊണ്ടിരുന്നത്.
ഇ-മെയിൽ വിവരങ്ങൾ ഹാക്കർമാർ ചോർത്തി. പിന്നീട് ഇതേ പേരിൽ വേഗത്തിൽ തിരിച്ചറിയാൻ സാധിക്കാത്ത തരത്തിൽ ഇ-മെയിൽ വിലാസം ഹാക്കർമാർ തിരുത്തി നൽകി. തങ്ങളുടെ സ്ഥാപനത്തിന്റെ മെയിൽ വിലാസം മാറ്റിയെന്നും ഇനി പണമിടപാട് സംബന്ധിച്ച വിവരങ്ങൾ പുതിയ വിലാസത്തിൽ നൽകിയാൽ മതിയെന്നും ഇ-മെയിൽവഴി അറിയിച്ചു.
ഇത്തരത്തിൽ വിവരങ്ങൾ കൈമാറിയപ്പോഴാണു സ്ഥാപനങ്ങളുടെ പണം നഷ്ടമായതെന്നു സൈബർ സെൽ അധികൃതർ പറഞ്ഞു. ഇതിനുപുറമെ കഴിഞ്ഞ മാസം നടന്ന സൈബർ ആക്രമണത്തിൽ കൊച്ചി സിറ്റിയിൽ പ്രവർത്തിക്കുന്ന മൂന്നു സ്ഥാപനങ്ങളുടെ ഫയലുകളും ഹാക്കർമാർ കവർന്നു. ഈ സ്ഥാപനങ്ങളുടെ വെബ്സൈറ്റും സെർവറുമാണു ഹാക്ക് ചെയ്തത്. ഇതു സംബന്ധിച്ച അന്വേഷണവും സൈബർ സെൽ നടത്തിവരികയാണ്. ഈ സ്ഥാപനങ്ങളിൽനിന്നു പണം നഷ്ടമായിട്ടില്ലെന്ന് അധികൃതർ പറയുന്നു. അതേസമയം, മുൻ വർഷത്തെ അപേക്ഷിച്ച് കൊച്ചി സിറ്റി പോലീസ് പരിധിയിൽ സൈബർ കേസുകളുടെ എണ്ണം വർധിക്കുകയാണ്. ഈ വർഷം മെയ്മാസം വരെ റിപ്പോർട്ട് ചെയ്തതു 570 കേസുകളാണ്. നവ മാധ്യമങ്ങൾ വഴി വ്യക്തിഹത്യ നടത്തുന്നത് ഉൾപ്പെടെയുള്ള പരാതികൾ ഇക്കൂട്ടത്തിൽപ്പെടും. വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികൾക്കു പുറമെ സൈബർ സെല്ലിൽ നേരിട്ടു ലഭിക്കുന്ന പരാതികളും ഇതിൽപ്പെടുന്നു.
കഴിഞ്ഞ വർഷം ആയിരത്തിൽ താഴെമാത്രം കേസുകൾ റിപ്പോർട്ട് ചെയ്തിടത്താണ് ഈ വർഷം അഞ്ചു മാസത്തിനിടെമാത്രം കേസുകളുടെ എണ്ണം അഞ്ഞൂറിലധികമായത്. സംസ്ഥാനത്ത് ഒടിപി നന്പർ ചോർത്തി പണം തട്ടിയെടുക്കുന്നതും ഇന്റർനെറ്റ് കോളിലൂടെ കബളിപ്പിക്കുന്നതും ഏറി വരികയാണെന്ന് അധികൃതർ പറയുന്നു. വെള്ളി, ശനി ദിവസങ്ങളിലാണ് ഒടിപി നന്പർ വഴിയുള്ള തട്ടിപ്പ് ഏറെയും നടത്തുന്നത്. ഈ ദിവസങ്ങളിൽ ശരാശരി അഞ്ച് മുതൽ എട്ടുവരെ കേസുകൾ വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഞായറാഴ്ച അവധിയായതിനാൽ തട്ടിപ്പിന് ഇരയായവർ പരാതിപ്പെടുന്നതു വൈകുമെന്ന കണക്കുകൂട്ടലിലാകാം ഈ ദിവസങ്ങളിൽ തട്ടിപ്പ് കൂടുതലാകാൻ കാരണമെന്നും അധികൃതർ വിശദീകരിക്കുന്നു.
സൈബർ പോലീസ് കേൾക്കുന്ന "നാടൻ ഭാഷകൾ’
സേവന ദാതാക്കളെ നിയന്ത്രിക്കാത്തിടത്തോളം കാലം സൈബർ കുറ്റകൃത്യങ്ങൾ കുറയ്ക്കുക ശ്രമകരമാണെന്നാണു സൈബർ പോലീസ് അധികൃതർ പറയുന്നത്. സൈബർ ആക്രമണം നടത്തിയശേഷം സൈബർസെൽ അധികൃതരെ ഫോണിൽ വിളിച്ച് വെല്ലുവിളിക്കുന്ന ഹാക്കർമാരുമുണ്ട്. ഏതാനും നാളുകൾക്കുമുന്പ് കൊച്ചിയിൽ നടന്ന സൈബർ ആക്രമണത്തിനു പിന്നാലെ സൈബർ സെല്ലിലേക്കു ഫോണിൽ വിളിച്ച് തനി നാടൻ ഭാഷ പറഞ്ഞ ഹാക്കറിനെ കണ്ടെത്തുവാനുള്ള അന്വേഷണവും പതിവുപോലെ നടക്കുകയാണെന്നാണ് അധികൃതർ പറയുന്നത്.
വിവരങ്ങൾ തേടിയപ്പോൾ ഫോണ് കോളെത്തിയത് രാജ്യത്തിനു പുറത്തുനിന്നാണെന്നു കണ്ടെത്തിയെങ്കിലും തുടർ നടപടി ഒന്നുമായിട്ടില്ല. സേവന ദാതാക്കളുടെ സേവനം ലഭിച്ചാൽ മാത്രമേ തുടർ നടപടികൾ നടക്കൂ. നിർഭാഗ്യവശാൽ സേവന ദാതാക്കളിൽനിന്നു വിവരങ്ങൾ ലഭിക്കുകയെന്നതു നിലവിൽ ശ്രമകരവും കാലതാമസവും ഉണ്ടാക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്. വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ കന്പനികളിൽനിന്നു വിവരങ്ങൾ ലഭിക്കാൻ അപേക്ഷ നൽകി മൂന്നാഴ്ചവരെ കാത്തിരിക്കേണ്ട ഗതികേടിലാണു സൈബർ സെൽ വിഭാഗം. ഇതിനു പുറമെ മൊബൈൽ സേവന ദാതാക്കളിൽനിന്നും വിവരം ലഭിക്കുക എളുപ്പമല്ല. എത്രയും വേഗം വിവരം ലഭിക്കേണ്ട കേസുകളിൽ ഇവരുടെയെല്ലാം സമയത്തിനായി കാത്തിരിക്കണം.
നിസാരമായ കാര്യങ്ങളുടെ പേരിൽ പോലീസ് അപേക്ഷ തിരസ്ക്കരിക്കുന്നതും പതിവ്. ഇതേത്തുടർന്നു പല കേസുകളുടെ അന്വേഷണവും വഴിമുട്ടും. ഹാക്കർമാർ കേരളത്തിനു പുറത്താണെന്നു കണ്ടെത്തിയാൽ തുടർനടപടി ഇഴയും. സംസ്ഥാനത്തും ഹാക്കർമാരുടെ പ്രവർത്തികൾ ചെറുതല്ലെങ്കിലും എല്ലായ്പോ ഴും തങ്ങൾക്കു തലവേദന സൃഷ്ടിക്കുന്നത് കേരളത്തിനു പുറത്തുനിന്നുള്ളവരാണെന്നാണു അധികൃതർ പറയുന്നത്. ചില മലയാളികളുടെ കൈകൾ ഇത്തരം പ്രവർത്തികൾക്കു പിന്നിലുണ്ടെങ്കിലും പിടികൂടുക അസാധ്യം. നിലവിൽ വാട്സ് ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ നവമാധ്യമങ്ങൾ വഴി ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടന്നാൽ ഇതിനു പിന്നാലെ ദിവസങ്ങൾ സഞ്ചരിച്ചാൽ മാത്രമേ പ്രതികളെ പിടികൂടാൻ സാധിക്കൂ. എന്നാൽ, സേവന ദാതാക്കളെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ വളരെ വേഗത്തിൽതന്നെ പ്രതികളെ ചൂണ്ടിക്കാട്ടാൻ സാധിക്കും. ഇതിനായി രാജ്യാന്തര നിയമം ഉണ്ടാക്കേണ്ടിയിരിക്കുന്നു. തട്ടിപ്പുകളിൽ പെടുന്നവരെ സഹായിക്കുന്നതിനായി ബാങ്കിംഗ്, പേയ്മെന്റ് വാലറ്റ്, ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഗ്രൂപ്പ് ആരംഭിച്ചെങ്കിലും പ്രയോജനമില്ലെന്നതാണു സത്യം.
നമ്മുടെ ഓരോ ഇടപെടലുകളും പ്രവർത്തനങ്ങളും ഫേസ്ബുക്കിലും വാട്സ് ആപ്പിലും ഇ-മെയിലിലും ഇന്റെർനെറ്റിലുമൊക്കെ നിഗൂഢമായി അവശേഷിക്കപ്പെടുന്നതാണ്. അതെല്ലാം കർക്കശമായ സൈബർ നിയമങ്ങളുടെ നിഷേധിക്കാനാകാത്ത തെളിവുകളായി മാറുകയും ചെയ്യുന്നു. സംശയം തോന്നുന്നവരുടെ ഓണ്ലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള നിയമ പരിരക്ഷ വിദേശത്തെ അന്വഷണ ഏജൻസികൾക്കുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ ഇത് തുലോം തുച്ഛമാണ്.
സ്ത്രീകൾ ജാഗ്രതൈ
സൈബർ ലോകത്ത് വളരെ സൗകര്യപ്രദമായ ഒരു ഇരിപ്പിടം എല്ലാ വ്യക്തികൾക്കും ലഭിക്കുന്നുണ്ട്. എന്നാൽ, ഇവ നന്നായി ഉപയോഗിക്കുന്നവർ വളരേ കുറവാണെന്നുമാത്രം. സ്ത്രീകൾക്കെതിരേയുള്ള സൈബർ ആക്രമണം ദിനംപ്രതി വർധിക്കുകയാണ്. സ്ത്രീകളുടെ ജീവിതം തകർക്കുന്ന തരത്തിലുള്ള ആക്രമണങ്ങൾപോലും അരങ്ങേറുന്നു.
ഈയിടെ ഇത്തരത്തിലുള്ള ഒരു പരാതി കൊച്ചി സിറ്റി പോലീസ് സൈബർ സെൽ വിഭാഗത്തിനു ലഭിച്ചു. ഒരു യുവതിയുടെ പേരിൽ വ്യാജ വാട്സ് ആപ്പ് ചാറ്റ് രൂപപ്പെടുത്തിയായിരുന്നു ആക്രമണം. യുവതിയുടെ മാനസിക നിലപോലും തകരുന്നതിന് ഇടയാക്കിയതായിരുന്നു ഈ ആക്രമണം. ഇത്തരം ആക്രമണം നമുക്ക് നേരെയും ഉയരാമെന്നാണ് അധികൃതർ പറയുന്നത്. അപരിചിതർ ഉൾപ്പെടെ ഏതെങ്കിലും ഫോണ് കോളിലൂടെയും ഇ-മെയിൽ വഴിയോ ബന്ധപ്പെടുന്പോൾ ഒരു തരത്തിലുമുള്ള വിവരങ്ങൾ കൈമാറരുത്. ഇത്തരത്തിൽ കൈമാറുന്നതിലൂടെയാണു തട്ടിപ്പുകളിൽ അധികവും നടക്കുന്നത്. വീട്ടമ്മമാർ ഉൾപ്പെടെയുള്ള സ്ത്രീകളെ ഇത്തരത്തിൽ പറ്റിക്കാൻ എളുമപ്പാണ്. ഇതാണ് സൈബർ മേഖലയിൽ ഇവർക്കെതിരേ ആക്രമണം കൂടാനുള്ള കാരണങ്ങളിലൊന്ന്. സ്ത്രീകൾക്ക് ഇതിന്റെ ആഴമോ ഭീഷണികളോ തിരിച്ചറിയാനാവുന്നില്ല.
ശരിയായ ചിന്ത ആവശ്യം
വിവര സാങ്കേതിക വിദ്യയുടെ സാധ്യതകളെപ്പറ്റി നമ്മുടെ അവബോധം പ്രായോഗിക തലത്തിൽനിന്നുകൊണ്ടുള്ളതാകണം. അപകടം ഉണ്ടാകുമെന്നു കരുതി ഒരാളും റോഡിലൂടെ നടക്കാതിരിക്കുനില്ല, വാഹനം ഒടിക്കാതിരിക്കുന്നില്ല, ശ്രദ്ധയോടെ ചെയ്താൽ അപകടം ഒഴിവാക്കാൻ കഴിയുമെന്ന ബോധമാണു രൂപപ്പെടുത്തേണ്ടത്. സൈബർ ഇടപെടലുകൾ നടത്തുന്പോഴും ഇതുപോലുള്ള ബോധം രൂപപ്പെടേണ്ടതുണ്ട്.
തനിക്കു വിദ്വേഷമുള്ളവർക്കുനേരേ ഏതു വിധേനയും സൈബർ ആക്രമണം നടത്താമെന്ന ചിന്തയിലാണു പലരും. പുതിയ വാർത്തകൾ നിർമിക്കപ്പെടുന്നതിനും കിംവദന്തികൾ പടർന്നു പിടിക്കുന്നതിനും പരസ്പരം കലഹിക്കാനും വിവാദങ്ങൾ സൃഷ്ടിക്കാനുമൊക്കെ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നത്. ആടിനെ പട്ടിയാക്കാനും പട്ടിയെ ആടാക്കാനുമുള്ള സൂത്രപ്പണികളൊക്കെ കൃത്യമായി അറിയാവുന്ന തന്ത്രശാലികളായ ഒരു സംഘം തന്നെ പലപ്പോഴും ഇത്തരം ജോലികൾക്കു നിയമിക്കപ്പെടാറുണ്ടെന്നതാണു സത്യം.
ഇന്റർനെറ്റോ മൊബൈൽ ഫോണോ ഇല്ലാതെ ഒരു ദിവസം പോലും തള്ളിനീക്കാൻ പറ്റാത്ത അവസ്ഥയിലേക്കാണ് നാം എത്തിയിരിക്കുന്നത്. നല്ലൊരു ശതമാനം ആശയവിനിമയവും ഇത്തരം മാധ്യമങ്ങളെ അശ്രയിച്ചുമിരിക്കുന്നു. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആശയ വിനിമയം ഇന്നു വളരെയധികം വർധിച്ചു കഴിഞ്ഞു. അതിനനുസരിച്ച് സാമൂഹ്യ മാധ്യമങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ടുള്ള സൈബർ കുറ്റകൃത്യങ്ങൾ പലരൂപത്തിലും ഭാവത്തിലും ഏറിവരികയാണ്. സൈബർ കുറ്റങ്ങളുടെ വളർച്ചയാകട്ടെ ആഗോള കുറ്റകൃത്യങ്ങളുടെ 35 ശതമാനത്തിലേറെയെന്നാണു കണക്ക്.
ഒരു മിനിട്ടിൽ 150ൽ അധികം ഇരകളാണു സൈബർ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രധാനമായ ഒരു വസ്തുത സൈബർ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നു എന്നതാണ്. ഒരു രാജ്യത്തിലിരുന്നുകൊണ്ടു മറ്റൊരു രാജ്യത്ത് കുറ്റകൃത്യത്തിലേർപ്പെടാൻ കഴിയും. ഓരോ രാജ്യത്തിലെയും സൈബർ നിയമങ്ങളിൽ വ്യത്യാസമുണ്ട്. നമ്മുടെ രാജ്യത്തും ശക്തമായ സൈബർ നിയമങ്ങളുണ്ടായാൽ ആക്രമണം ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
റോബിൻ ജോർജ്