ഒരേയൊരു ലക്ഷ്യത്തിലേക്കു ഭക്‌തലക്ഷങ്ങൾ
ഒരേയൊരു ലക്ഷ്യത്തിലേക്കു ഭക്‌തലക്ഷങ്ങൾ
ശബരിമല: ഇന്നു വൈകുന്നേരം പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതിയുടെ പുണ്യം നുകരാനുള്ള കാത്തിരിപ്പിലാണ് ഭക്‌തലക്ഷങ്ങൾ. ശബരിമല, സന്നിധാനം, പമ്പ, ചാലക്കയം, നിലയ്ക്കൽ തുടങ്ങി മകരജ്യോതി ദൃശ്യമാകുന്ന കേന്ദ്രങ്ങളെല്ലാം അയ്യപ്പഭക്‌തരെകൊണ്ടു നിറഞ്ഞിരിക്കുകയാണ്. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ, ആങ്ങമൂഴി – പഞ്ഞിപ്പാറ തുടങ്ങി ജ്യോതിദർശനം സാധ്യമായ സ്‌ഥലങ്ങളിലും ഭക്‌തരെത്തിത്തുടങ്ങി. ഒരു നിമിഷത്തെ പുണ്യദർശനത്തിനുള്ള തിരക്ക് നിയന്ത്രണവിധേയമാക്കി നിർത്താനും സുഖദർശനം സാധ്യമാക്കാനും ഏറെ ശ്രമങ്ങളാണ് വിവിധ വകുപ്പുകൾ നടത്തിയിരിക്കുന്നത്.

ശബരിമല സന്നിധാനത്തെ ജനത്തിരക്ക് നിയന്ത്രിക്കാൻ പമ്പയിലും സന്നിധാനത്തുമായി 50000 ഓളം പോലീസുകാരുണ്ട്. ഉപ്പുപാറ, പുല്ലുമേട് ഭാഗത്തും നിലയ്ക്കലിലും കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷാസംവിധാനം കുറ്റമറ്റതാക്കാനാണ് പോലീസ് ശ്രമം. സുരക്ഷ സംവിധാനങ്ങളും നിയന്ത്രണങ്ങളും പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. മരച്ചില്ലകൾ, കെട്ടിടങ്ങൾ എന്നിവയ്ക്കു മുകളിൽ കയറി ജ്യോതി ദർശിക്കാനുള്ള ശ്രമത്തെ തടയുന്നുണ്ട്.

ദർശനം കഴിഞ്ഞുള്ള മടക്കയാത്രയിലെ തിക്കും തിരക്കുമാണ് നിയന്ത്രിക്കേണ്ടതെന്നു പോലീസിനു നിർദേശം ലഭിച്ചിട്ടുണ്ട്. 1998ലെ പമ്പ ഹിൽടോപ്പ് ദുരന്തവും 2011ലെ പുല്ലുമേട് ദുരന്തവും സുരക്ഷസംവിധാനങ്ങളുടെ പാളിച്ചയായി ഇന്നും വിലയിരുത്തുന്നു. ഇത്തരം അപകടങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളാണ് എടുത്തിരിക്കുന്നത്. എഡിജിപി കെ.പത്മകുമാർ ശബരിമലയിൽ ക്യാമ്പു ചെയ്തു സുരക്ഷാ സംവിധാനങ്ങൾ നിരീക്ഷിച്ചുവരുന്നു. ഏത് അടിയന്തരസാഹചര്യവും നേരിടാനുള്ള സംവിധാനങ്ങളുമായി കേന്ദ്രസേനയും ശബരിമലയിലുണ്ട്. ഇതോടൊപ്പം റവന്യു ദുരന്തനിവാരണ സംവിധാനങ്ങളും സജ്‌ജമാണ്. ആംബുലൻസുകളും ഇതര സംവിധാനങ്ങളും ആരോഗ്യവകുപ്പും കരുതിയിട്ടുണ്ട്. പമ്പയിലേക്കുള്ള എല്ലാ പാതകളും ഇന്നു പകലും രാത്രി മുഴുവനും പോലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും കർശന നിരീക്ഷണത്തിലാണ്. ഗതാഗതനിയന്ത്രണത്തിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ച്യ്തെിട്ടുണ്ട്. തീർഥാടകരെ മടക്കിക്കൊണ്ടുപോകാനായുള്ള കെഎസ്ആർടിസ ബസുകൾ പത്തനംതിട്ടയിലെത്തിച്ചിട്ടുണ്ട്. പമ്പയിലെ ആവശ്യാനുസരണം ഇവ അയച്ചുതുടങ്ങി.

<യ> മാളികപ്പുറത്ത് എഴുന്നള്ളത്ത്

ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് മാളികപ്പുറത്തു നിന്നുള്ള എഴുന്നള്ളത്തിന് ഇന്ന് രാത്രി 9.30 ന് തുടക്കമാകും. തിരുവാഭരണഘോഷയാത്രയിൽ കൊണ്ടുവരുന്ന രണ്ട് പേടകങ്ങളിലെ ആഭരണങ്ങൾ അണിയിച്ച തിടമ്പാണ് എഴുന്നെള്ളിക്കുന്നത്. മകരവിളക്ക് മുതൽ നാല് ദിവസം പതിനെട്ടാംപടിവരെയും 18 ന് രാത്രി 9.30 ന് മാളികപ്പുറത്ത് നിന്ന് ശരംകുത്തിവരെയുമാണ് എഴുന്നള്ളത്ത്.

എഴുന്നള്ളത്തിന്റെ ഭാഗമായുള്ള കളമെഴുത്തും പാട്ടും ഇന്ന് തുടങ്ങും. മാളികപ്പുറത്ത് മണിമണ്ഡപത്തിലാണ് കളമെഴുത്ത്.

<യ> സംക്രമപൂജയ്ക്ക് അഭിഷേകത്തിനുള്ള നെയ്യുമായി കന്നിസ്വാമി

ശബരിമല: മകരസംക്രമപൂജ യ്ക്ക് അഭിഷേകം ചെയ്യാനുള്ള നെയ്യ്ത്തേങ്ങയുമായി കവടിയാർ കൊട്ടാരത്തിന്റെ പ്രതിനിധിയായി ഇത്തവണയും കന്നി അയ്യപ്പൻ സന്നിധാനത്തെത്തി. തിരുവന്തപുരം വലിയതുറ സ്വദേശി സത്യനാരായണ സ്വാമി (16)യാണ് കന്നികെട്ടുമായി പതിനെട്ടാം പടി ചവിട്ടിയത്. തിങ്കളാഴ്ച രാത്രി 7.30ഓടെ കൊട്ടാരം പ്രതിനിധി ഗുരു സ്വാമി രാം നാഥിനൊപ്പമാണ് സത്യനാരായണൻ ദർശനം നടത്തിയത്. കവടിയാർ കൊട്ടാരത്തിലെ ശ്രീ മൂലം തിരുനാൾ രാമവർമ രാജാവ് ക്ഷേത്ര ദർശനത്തിനു ശേഷം നവരാത്രിമണ്ഡപത്തിൽ നിന്നാണ് നെയ്യ്ത്തേങ്ങ നിറച്ചുനൽകിയത്. തലമുറകളായി രാജകുടുബത്തിൽ നിന്നാണ് മകരസംക്രമദിനത്തിൽ അയ്യപ്പ സ്വാമിയ്ക്ക് അഭിഷേകത്തിനായുള്ള നെയ്യ് തേങ്ങയെത്തിക്കുന്നത്. കവടിയാർ കന്നിസ്വാമിയും, ഗുരു സ്വാമിയും സന്നിധാനത്ത് എത്തി തന്ത്രി കണ്ഠരര് രാജീവരരെ സന്ദർശിച്ച് വിവരം അറിയിച്ചു.

മകരസംക്രമപൂജയ്ക്ക് അഭിഷേകം ചെയ്യാനുള്ള നെയ്യ് ത്തേങ്ങയുമായി പതിനെട്ടാംപടി ചവിട്ടാൻ സാധിച്ചത് അയ്യപ്പസ്വാമി നൽകിയ അപൂർവ സൗഭാഗ്യമാണെന്നും വരും വർഷങ്ങളിലും മല ചവിട്ടാൻ ആഗ്രഹമുണ്ടെന്നും കന്നിസ്വാമി പറഞ്ഞു. 41 നാൾ നീണ്ട കഠിനവ്രതത്തിനു ശേഷമാണ് സത്യനാരായണൻ മല ചവിട്ടിയത്.

തിരുവനന്തപുരം വലിയനട സെന്റ് ആന്റണീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് സത്യനാരായണൻ. കഴിഞ്ഞ 30 വർഷമായി രാജകുടുംബത്തിന്റെ പ്രതിനിധിയായി കന്നി അയ്യപ്പൻമാർക്ക് വഴികാട്ടിയാകാൻ കഴിഞ്ഞതിൽ അയ്യപ്പ സ്വാമിയോട് അകമഴിഞ്ഞ നന്ദിയുണ്ടെന്ന് ഗുരുസ്വാമി രാം നാഥ് പറഞ്ഞു.


<യ> പാതിരാത്രിയിലെ അവധി പ്രഖ്യാപനം, പൊല്ലാപ്പിലായത് സ്കൂൾ അധികൃതർ

പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് ഇന്നു പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്നലെ അർധരാത്രിയിലാണ് ജില്ലാ കളക്ടറുടെ തീരുമാനം വന്നത്. അവധി നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാരിന്റെ അനുമതി ആവശ്യമുണ്ടായിരുന്നെന്നും ഇതു ലഭ്യമാകാൻ വൈകിയതാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നും കളക്ടർ പറയുന്നു. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്.

ഇന്നലെ പകൽ മുഴുവൻ ഇന്ന് അവധിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ജില്ലയിലെ സ്കൂൾ അധികൃതർ. മകരപ്പൊങ്കൽ പ്രമാണിച്ച് നാളെ ജില്ലയിൽ നേരത്തെ അവധി നൽകിയിരുന്നു. ഇന്നു കൂടി അവധി ലഭിച്ചാൽ തുടർച്ചയായ രണ്ട് അവധിദിവസങ്ങളാണ് പലരും സ്വപ്നം കണ്ടിരുന്നത്. അവധി അന്വേഷിച്ച് ഇന്നലെ രാത്രിവരെയും കളക്ടറേറ്റിലും മാധ്യമ സ്‌ഥാപനങ്ങളിലും ഫോൺ വിളികളുടെ ഒഴുക്കായിരുന്നു. അവധി നൽകാത്തതിനെതിരെ ഇതിനിടെ ഒരുകൂട്ടർ ഫേസ് ബുക്കിലൂടെയും മറ്റും പ്രതിഷേധിച്ചു.

മുൻവർഷങ്ങളിൽ മകരവിളക്ക് ദിവസം ലഭിച്ചിരുന്ന അവധിയാണ് ഇത്തരത്തിൽ അന്വേഷണത്തിനു പ്രേരകമായത്. എന്നാൽ കഴിഞ്ഞവർഷം നബിദിനവും മകരവിളക്കും ഒരു ദിവസമായിരുന്നുവെന്നും 2013ൽ നൽകിയത് മകരപ്പൊങ്കലിന്റെ അവധിയായിരുന്നുവെന്നുമൊക്കെ കളക്ടറേറ്റിൽ നിന്നു വിശദീകരണമെത്തി.

മകരവിളക്കിനു പിറ്റേന്ന് യാത്രാപ്രശ്നങ്ങൾ ഉണ്ടാകാമെന്നതിനാൽ അവധി നൽകാറുണ്ടെന്നും അത് ഇത്തവണ ഉണ്ടെന്നും മറ്റൊരു വിശദീകരണം. ഇത്തരത്തിൽ അവധി ഉണ്ടാകില്ലെന്നറിഞ്ഞ് ഉറക്കത്തിലായവർ് രാവിലെ ഉണർന്നപ്പോൾ അവധി അറിയിപ്പ് ചാനലുകളിൽ കണ്ടതോടെ ആഹ്ലാദത്തിലായി. പക്ഷേ പല സ്കൂളുകളിലും വിവരം അറിയാൻ വൈകി. രാത്രി വൈകിയതിനാൽ പത്രങ്ങളിലേറെയും അവധി അറിയിപ്പുണ്ടായില്ല. ചാനൽ വാർത്ത കാത്തിരുന്ന് ഉറപ്പാക്കിയശേഷം സ്കൂൾ വാഹനങ്ങൾ പലരും തിരികെ വിളിച്ചു.

അവധി ഉറപ്പിക്കാനായി ഇതിനിടെ ഫോൺ കോളുകൾ പ്രവഹിച്ചു. വൈകികിട്ടിയ അവധി ചെറിയ പൊല്ലാപ്പുണ്ടാക്കിയെങ്കിലും ചോദിച്ചുവാങ്ങിയ അവധിയുടെ ആവേശത്തിലാണ് ഇന്ന് ജില്ലയിലെ സ്കൂളുകൾ.

<യ> പമ്പയിൽ നിന്ന് 1000 ബസുകൾ

ശബരിമല: മകരജ്യോതി ദർശിച്ച് തിരിച്ച് പോകുന്ന അയ്യപ്പഭക്‌തർക്കായി കെഎസ്ആർടിസി 1000 ബസുകൾ ഓടിക്കും. പമ്പ – നിലയ്ക്കൽ ചെയിൻ സർവിസ് ബസുകളും ദീർഘദൂരബസുകളും ജ്യോതിദർശനം കഴിഞ്ഞാലുടൻ ഓടിത്തുടങ്ങും. 350 ചെയിൻ സർവീസുകൾ ഉണ്ടാകും. ചെയിൻ സർവീസിന്റെ ഏറ്റവും മുന്നിൽ അലങ്കരിച്ച ബസാണ് സർവീസ് നടത്തുക. അയ്യപ്പഭക്‌തർ നിറയുന്ന മുറയ്ക്ക് ബസുകൾ നിലയക്കലിലേക്ക് ഓടിക്കും. റൂട്ട് നമ്പർ 100 ആണ് ചെയിൻ സർവീസിനുള്ളത്. അന്യസംസ്‌ഥാനക്കാർക്കു തിരിച്ചറിയാൻ കഴിയുന്ന രീതിയിലാണ് റൂട്ട് നമ്പർ ബസുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, കുമളി, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ആദ്യ റൗണ്ടിൽ 50 ബസുകൾ വീതം ക്രമീകരിച്ചിട്ടുണ്ട്. സംസ്‌ഥാനത്തെ വിവിധ ഡിപ്പോകളിൽ നിന്നുള്ള ബസുകൾ പത്തനംതിട്ടയിലെത്തിച്ചു തുടങ്ങി.

പത്തനംതിട്ടയിലെ ശബരിമല ഇടത്താവളം, റിംഗ് റോഡ് എന്നിവിടങ്ങളിലെ ബേസ് ക്യാമ്പിൽ നിന്നും എത്തിക്കുന്ന കെഎസആർടിസി ബസുകൾ പമ്പയിൽ ക്രമീകരിക്കും. യുടേൺ മുതൽ ചാലക്കയം വരെയുള്ള ഭാഗങ്ങളിലാണ് ബസുകൾ ക്രമീകരിക്കുക. കെഎസ്ആർടിസി ബസുകളുടെ ക്രമീകരണം ഉറപ്പാക്കുന്നതിന് വിവിധകേന്ദ്രങ്ങളിൽ മുതിർന്ന ഉദ്യോഗസ്‌ഥരെ നിയോഗിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ കെഎസ്ആർടിസി വർക്ക്സ് മാനേജർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

തിരക്ക് കണക്കിലെടുത്ത് അന്തർ സംസ്‌ഥാന ബസുകളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. പുല്ലുമേട്ടിൽ നിന്ന് ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്‌തർക്കായി കോഴിക്കാനം – കുമളി റൂട്ടിൽ 60 ബസുകളും അനുവദിച്ചിട്ടുണ്ട്. മകരജ്യോതിദർശനം കഴിയുമ്പോൾ തന്നെ ബസുകൾ പുറപ്പെടുവാൻ സാധിക്കുന്ന വിധത്തിലാണ് സജ്‌ജികരണങ്ങൾ ഒരുക്കിയിട്ടുള്ളതെന്ന് പമ്പ സ്പെഷൽ ഓഫീസർ എം.വി. മനോജ് പറഞ്ഞു.