കല്ലറയൊരുക്കുന്ന ഇടിവണ്ടികള്‍ 2
നിങ്ങളെ കൊണ്ടു പോയില്ല എന്നുവച്ച് ഞങ്ങള്‍ക്കൊന്നുമില്ല, വേണമെങ്കില്‍ കയറിയാല്‍ മതി... ബംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള കല്ലട ബസ് യാത്ര ദുരനുഭവത്തിന്റെ ഒന്നര വര്‍ഷം മുമ്പുള്ള വെളിപ്പെടുത്തല്‍. കല്ലട ബസില്‍ നാട്ടിലേക്കു പോകുവാന്‍ എത്തിയ യാത്രക്കാരനെ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ പ്രസ്തുത ബസിലെ യാത്രാനുഭവം തുറന്നുപറഞ്ഞ് ഒന്നര വര്‍ഷം മുമ്പുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. പ്രഹ്ളാദ് രതീഷ് തിലകന് എന്ന യുവാവാണ് ബംഗളൂരുവില്‍ നിന്നു നാട്ടിലേക്കുള്ള ബസ് യാത്രയില്‍ തനിക്ക് നേരിട്ട ദുരനുഭവം വ്യക്തമാക്കിയത്.
ബസ് യാത്രയ്ക്കുള്ള ടിക്കറ്റ് യുവാവ് ഓണ്‍ലൈനിലാണ് ബുക്ക് ചെയ്തിരുന്നത്. ഇതില്‍ അവസാന സ്റ്റോപ്പായി നല്‍കിയിരുന്നത് കഴക്കൂട്ടം ആയിരുന്നു. ദുഃസഹമായ യാത്രയ്ക്കൊടുവില്‍ തിരുനല്‍വേലിക്കു സമീപത്തുവച്ച് ബസ് ബ്രേക്ക് ഡൗണ്‍ ആകുകയായിരുന്നു. പ്രസ്തുത ബസിലെ യാത്രക്കാരെ അതുവഴി വന്ന ചെന്നൈ- നാഗര്‍കോവില്‍ കല്ലട ബസില്‍ കയറ്റിവിട്ടു.നാഗര്‍കോവിലില്‍ ഇറങ്ങിയ യാത്രക്കാര്‍ക്ക് മറ്റൊരു കല്ലട ബസില്‍ തിരുവനന്തപുരത്തേക്കുള്ള യാത്രാ സൗകര്യം ഒരുക്കി. എന്നാല്‍, യാത്ര അവര്‍ തമ്പാനൂരില്‍ അവസാനിപ്പിക്കുകയും യാത്രക്കാരെ മുഴുവന്‍ അവിടെ ഇറക്കുകയും ആയിരുന്നു. തങ്ങള്‍ ടിക്കറ്റ് എടുത്തിരിക്കുന്നത് കഴക്കൂട്ടത്തേക്കാണെന്ന് ചൂണ്ടിക്കാട്ടിയവരോട് ബസ് കഴക്കൂട്ടം പോകില്ലെന്നും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കല്ലട ഓഫീസില്‍ പറയാനും പറഞ്ഞ് ജീവനക്കാര്‍ ആവശ്യത്തോട് കൈമലര്‍ത്തുകയായിരുന്നു. വലിയ ബാഗുകളും തൂക്കി കല്ലട ഓഫീസിലെത്തിയ യാത്രക്കാരെ കാത്തിരുന്നത് അടഞ്ഞുകിടക്കുന്ന ഓഫീസായിരുന്നു. ശേഷം കൈയിലെ കാശ് മുടക്കിയാണ് യാത്രക്കാര്‍ തിരുവനന്തപുരത്തു നിന്നും കെഎസ്ആര്‍ടിസി ബസില്‍ കയറി കഴക്കൂട്ടത്ത് ഇറങ്ങിയത്.
കല്ലട ബസില്‍ യാത്ര ചെയ്തവര്‍ക്കെല്ലാം ദുരിതക്കഥ പറയാനുണ്ടാകും. താമരശേരി സ്വദേശി അരുണ്‍ പറയുന്നതും വഴിയില്‍ ഇറക്കിവിട്ട കഥ തന്നെയാണ്. മൈസൂരുവില്‍ വച്ച് കേടായ കല്ലട ബസിലെ യാത്രക്കാരോട് മറ്റു വാഹങ്ങളില്‍ കയറി പോകാന്‍ ബസിലെ ജീവനക്കാര്‍ പറയുന്ന സംഭവമാണ് അരുണിനു പറയാനുള്ളത്. കേടായ ബസിനു പകരം ബദല്‍ സംവിധാനം ആവശ്യപ്പെട്ട യാത്രക്കാരോടാണ് വേണമെങ്കില്‍ മറ്റു വാഹനങ്ങളില്‍ കയറി പോകാന്‍ ബസിലെ ജീവനക്കാര്‍ പറഞ്ഞത്. ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന കല്ലട ബസാണ് മൈസൂരില്‍ നിന്നും മുപ്പതു കിലോമീറ്റര്‍ അപ്പുറത്ത് എസി കേടായിഎന്നു പറഞ്ഞ് നിര്‍ത്തിയിട്ടത്. തുടര്‍ന്ന് എസി ഇല്ലാതെ മൈസൂര്‍ വരെ എത്തി. അവിടെ നിന്നും യാത്രയ്ക്ക് വേണ്ടി മറ്റൊരു ബസ് വിട്ടുതരാം എന്നാണ് ജീവനക്കാര്‍ പറഞ്ഞത്. എന്നാല്‍, ബസ് വന്നില്ലെന്നു മാത്രമല്ല, കൈയിലെ പണം കൊടുത്തു മറ്റൊരു ബസില്‍ പോകേണ്ടിയും വന്നു.
നിയമം അനുസരിക്കാന്‍ മടിക്കുന്ന ഒരുകൂട്ടര്‍. അവര്‍ തോന്നുന്നതു പോലെ ഓടിക്കൊണ്ടിരിക്കും. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നതു പോലെ സര്‍വീസ് നടത്താന്‍ ഇവര്‍ക്കെല്ലാം അധികാരം ആരാണ് കൊടുത്തത് ? ഒരു സ്ഥലത്തുനിന്നും മറ്റൊരുസ്ഥലത്തേക്കു ബസുകള്‍ക്ക് ഓടാന്‍ പെര്മിറ്റുണ്ട്്. പക്ഷേ, ആളുകളെ പല സ്ഥലങ്ങളില്‍ നിന്ന് ഇറക്കി കയറ്റാന്‍ അധികാരമില്ല. കാണേണ്ട വരെ കാണേണ്ട രീതിയില്‍ കണ്ടാല്‍ ഏതൊരാള്‍ക്കും കേരളത്തില്‍ ബസ് സര്‍വീസ് നടത്താം. ആളുകളെ കൊന്നാലും ബസിലിട്ടു മര്‍ദിച്ചാലും യാത്രക്കാരികളെ ഉപദ്രവിച്ചാലും ചോദിക്കാന്‍ വരുന്നവന്റെ വായ പണം കൊണ്ടും സ്വാധീനം കൊണ്ടും മൂടാന്‍ കഴിയുന്ന മുതലാളിമാരാണ് കേരളത്തിലുള്ളത്. നികുതി വെട്ടിക്കാന്‍ ഭൂരിപക്ഷം ബസുകളും ബംഗളൂരുവിലും മറ്റു സംസ്ഥാനങ്ങളിലും രജിസ്റ്റര്‍ ചെയ്യും. ഇതെല്ലാം മലയാളികളുടെ ബസുകളാണ്. ചില സംഭവങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ലെങ്കില്‍ ഇവരുടെ അഹങ്കാരം ശമിക്കുകയില്ലെന്നതിന്റെ തെളിവു മാത്രമാണ് കല്ലട ബസിലെ മര്‍ദനം. സ്ത്രീകളെയും കുട്ടികളെയും വഴിയില്‍ ഇറക്കി വിടും, വഴിയെ പോകുന്നവരെ ബസിടിച്ചു കൊല്ലും, അമിത വേഗത്തില്‍ യാത്രക്കാര്‍ വിഷമിച്ചാല്‍ ഭീഷണിപ്പെടുത്തും. നികുതിവെട്ടിച്ചു സാധനങ്ങള്‍ ലോഡ് കണക്കിന് ഇറക്കുമതി ചെയ്യാന്‍ സാധിക്കും. എന്തിനു സ്ത്രീകളെ വരെ ഉപദ്രവിച്ചാലും തിരിച്ചൊരു വാക്കുപോലും പറയാന്‍ കഴിയാത്തവിധം കൂച്ചുവിലങ്ങിലാണ് ബസ് യാത്രക്കാര്‍.
വിവരാവകാശ രേഖ
കല്ലട ബസ് സര്‍വീസ് നടത്തിയിരുന്നത് നിയമ വിരുദ്ധമായെന്ന് വിവരാവകാശ രേഖ പറയുന്നു. പല ബസുകളും നിയമലംഘനത്തിനു പേരു കേട്ടവരാണ്. കല്ലടയ്ക്കു കോണ്‍ട്രാക്ട് കാരേജ് പെര്‍മിറ്റ് മാത്രമാണുള്ളത്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയെ വെല്ലുവിളിച്ചാണ് കല്ലട ട്രാവല്‍സ് സര്‍വീസ് നടത്തിയിരുന്നത്. ഒരു നിശ്ചിത സ്ഥലത്ത് നിന്നു മറ്റൊരു സ്ഥലത്തേക്ക് ആളുകളെ എത്തിക്കുന്ന വാഹനങ്ങള്‍ക്കു നല്കുന്ന പെര്‍മിറ്റാണ് കോണ്‍ട്രാക്ട് കാരേജ്. ടൂറിസ്റ്റ് ബസുകള്‍, ടാക്സികള്‍ എന്നിവ ഇതനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്. നിയമപ്രകാരം ഇത്തരത്തില്‍ മാത്രമാണ് കല്ലട ബസുകള്‍ക്കും സര്‍വീസ് നടത്താന്‍ കഴിയുക.
എന്നാല്‍, സ്റ്റേജ് കാരേജ് പെര്‍മിറ്റുള്ള കെഎസ്ആര്‍ടിസി - സ്വകാര്യ ബസുകളുടേതിനു സമാനമായ സര്‍വീസാണ് കല്ലട ബസുകള്‍ നടത്തിയിരുന്നത്. പോകുന്ന വഴിക്ക് നിര്‍ത്തി ആളുകളെ കയറ്റിയിറക്കി പോകാനുള്ള യാതൊരു അനുവാദവും കല്ലട ബസുകള്‍ക്കില്ല. എന്നാല്‍, ഓരോ പ്രധാന നഗരങ്ങളിലും പ്രത്യേക ബുക്കിംഗ് കൗണ്ടറുകള്‍ സ്ഥാപിച്ച് ആളുകളെ കയറ്റിയിറക്കി പോകുന്ന രീതിയിലാണ് കല്ലട ബസുകള്‍ സര്‍വീസ് നടത്തിയിരുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന്റെ സെക്ഷന്‍ 192 പ്രകാരമാണ് ബസിനെതിരേ നടപടി സ്വീകരിക്കുക.
സീസണ് കൊള്ള
ക്രിസ്മസ്, വിഷു, ഈസ്റ്റര്‍, ഓണം സീസണുകളില്‍ നാട്ടിലേക്കു തിരിക്കുന്ന ബംഗളൂരു മലയാളികളുടെ പോക്കറ്റ് കൊള്ളയടിക്കുകയാണ് അന്തര്‍ സംസ്ഥാന ബസ് ലോബികള്‍. വെബ്സൈറ്റില്‍ കാണിക്കുന്ന തുകയായിരിക്കില്ല ഇവര്‍ ഈടാക്കുക. സീറ്റില്ലെന്നുപറഞ്ഞു കൂടുതല്‍ തുക ഈടാക്കും. നിവൃത്തിയില്ലാത്തതിനാല്‍ പറയുന്ന തുക നല്കി യാത്ര ചെയ്യേണ്ട അവസ്ഥയാണ് ഉള്ളത്. ട്രെയിനുകള്‍ ആദ്യമേ ഫുള്‍ ആയതിനാല്‍ ആശ്രയം സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും മാത്രമാണ്.
അധികം യാത്രക്കാര്‍ ഉണ്ടെന്നു മനസ്സിലായാല്‍ വേറെ സ്പെഷല്‍ ബസുകള്‍ ഇറക്കാനും ഇവര്‍ തയാറുമാണ്. കോടീശ്വരനായ കെ.ആര്. സുരേഷ് കുമാറിന്റെ കല്ലട ട്രാവല്‍സ് പ്രവര്‍ത്തിക്കുന്നത് നിയമങ്ങളെ എല്ലാം കാറ്റില്‍ പറത്തിയാണ്. കേരളത്തില്‍ നിന്നും ഇതരസംസ്ഥാനങ്ങളിലേക്ക് സര്‍വ്വീസ് നടത്താനുള്ള നിയമപരമായ അവകാശമൊന്നും ഇവര്‍ക്കില്ല. എങ്കിലും ആരും ഒന്നും ചോദിക്കില്ല. കേരളത്തിലും തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും ഹൈദരാബാദിലുമെല്ലാം ഉന്നത സ്വാധീനം കല്ലടയ്ക്കുണ്ട്്. പോലീസിലും ഗതാഗത വകുപ്പിലും ഇവരുടെ കിമ്പളം വാങ്ങാത്തവര്‍ കുറവാണെന്നാണ് ആരോപണം. വാളെടുക്കാന്‍ വരുന്ന ഉദ്യോഗസ്ഥരെ സ്വാധീനം ഉപയോഗിച്ച് നിശബ്ദരാക്കുകയും ചെയ്യും. ഇതിന്റെ ബലത്തിലാണ് മൂന്ന് യുവാക്കളെ കല്ലട ബസില്‍ ഗുണ്ടകള്‍ തല്ലി ചതച്ചത്. ഇപ്പോള്‍ ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാവുകയാണ്.
കല്ലട ഗ്രൂപ്പിന് രണ്ട്് ട്രാവല്‍ സര്‍വീസാണുള്ളത്. ഒരെണ്ണം കല്ലട ട്രാവല്‍സ് സുരേഷ് കല്ലടയുടെ കീഴിലും, കല്ലട ജി4 ഗ്രൂപ്പ് മറ്റു നാലു സഹോദരങ്ങള്‍ ആയ സുനില്‍ കുമാര്‍, ശൈലേഷ് കുമാര്‍, സജീവ് കുമാര്‍, ശ്രീ സന്തോഷ് കുമാര്‍ എന്നിവരുടെ കീഴിലും. ഇതില്‍ ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത് സുരേഷ് കല്ലട ഗ്രൂപ്പ് ആണ്. സുരേഷ് കല്ലട ഗ്രൂപ്പിന് സ്കാനിയ, വോള്‍വോ, മെഴ്സിഡസ് ബെന്‍സ് മള്‍ട്ടി ആക്സില്‍ സെമി സ്ലീപ്പര്‍, സ്ലീപ്പര്‍ ബസുകള്‍ ഉണ്ട്്.
കൂടാതെ ധാരാളം എസി സ്ലീപ്പര്‍ ബസുകളും ഈ അടുത്ത കാലത്ത് ഓടിത്തുടങ്ങിയിരുന്നു. കേരളത്തിലെ ഒട്ടുമിക്ക നഗരങ്ങളില്‍ നിന്നും, നഗര പ്രാന്ത പ്രദേശത്തുനിന്നും ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, പോണ്ട ിച്ചേരി, തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ് സര്‍വീസ് നടത്തുന്നു. തമിഴ്നാട്ടില്‍ കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ നിന്നും ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു. എന്ത് നിയമപരമായ അവകാശമാണ് ഇവര്‍ക്ക് ഇതിനുള്ളതെന്ന് ആര്‍ക്കും അറിയില്ല.
രാത്രി കാലങ്ങളില്‍ അമിതവേഗത്തില്‍ പായുന്ന വോള്‍വോ ബസുകള്‍ കവര്‍ന്നെടുത്തത് നിരവധി ജീവനുകളാണ്. പല കേസുകളും എങ്ങുമെത്താതെ അന്വേഷണം തുടങ്ങിയയിടത്തു തന്നെ നില്‍ക്കുകയാണ് പതിവ്. രാത്രിയായതിനാല്‍ പല അപകടങ്ങള്‍ക്കും സാക്ഷികള്‍ ഉണ്ട ാവാറില്ല. അഥവാ ആരെങ്കിലും സാക്ഷികളായാല്‍ തന്നെ ആ സാക്ഷി പറയലിന് ആയുസും കുറവായിരിക്കും. 2014ല്‍ ഹരിപ്പാടിനടുത്ത് എതിരെ വന്ന മാരുതി കാറിലിടിച്ച് വോള്വോടൂറിസ്റ്റ് ബസ് യമപുരിക്കയച്ചത് അഞ്ച് ജീവനുകളാണ്. ഒരു കുട്ടിക്ക് അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. അമിത വേഗത്തിലായിരുന്ന ബസ് ഒരു കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കവെ എതിരെ വരികയായിരുന്ന മാരുതി കാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അമിതവേഗത്തിലെത്തിയ വോള്‍വോ ബസ് കാറിനെ ഇടിച്ചുതെറിപ്പിച്ചതിനും സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും കേസ് ഇതുവരെയും എങ്ങുമെത്തിയില്ല. 2017 സെപ്റ്റംബറില്‍ ചെങ്ങമനാട് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന സ്കൂള്‍ ബസിന് പിന്നില്‍ വോള്‍വോ ബസിടിച്ച് എട്ട് വിദ്യാര്ഥികള്ക്കുപരിക്കേറ്റിരുന്നു. (തുടരും)
സൂര്യനാരായണന്