വികസിത രാജ്യങ്ങൾ വാർഷിക ബജറ്റിന്റെ 20 ശതമാനത്തിലേറെ ആരോഗ്യപരിപാലനത്തിനായി നീക്കിവയ്ക്കുന്പോൾ ഇന്ത്യയിൽ ഇത് തീരെ അപര്യാപ്തം. വകയിരുത്തുന്ന തുകയിൽ ഏറിയ ഭാഗവും മരുന്നിനും ചികിത്സയ്ക്കും ചെലവിടുന്നു. ആരോഗ്യ ഗവേഷണത്തിനും ചികിത്സാ ഉപകരണനിർമാണത്തിനും മാറ്റിവയ്ക്കുന്ന തുകയാവട്ടെ തുച്ഛം. ഈ സാഹചര്യത്തിലാണ് യന്ത്രങ്ങളേറെയും ഇറക്കുമതി ചെയ്യേണ്ടിവരുന്നത്. പ്രമുഖ ആതുരാലയങ്ങളിൽ സ്കാനിഗ് ലാബുകളിൽ മാത്രമല്ല നവീന ഓപ്പറേഷൻ തിയറ്ററുകളും പൂർണമായി ഫോറിൻ ഉപകരണ സജ്ജമാണ്. എന്തിനേറെ ശസ്ത്രക്രിയാമേശയും കത്തിയും നൂലും വെന്റിലേറ്ററും ഇതര ഉപകരണങ്ങളുമൊക്കെ വിദേശി. പ്രവർത്തിക്കുന്ന കൈകൾ മാത്രം ഇന്ത്യൻ. അടിയന്തര പ്രാധാന്യം വേണ്ട ഈ മേഖലയിൽ ക്രിയാത്മകമായ ഒരു പദ്ധതിയും സർക്കാരുകൾക്കില്ലെന്നതാണ് ദുഃഖകരം.
വികസിത രാജ്യങ്ങളിലെ ബഹുരാഷ്ട്രകുത്തകകളെ പിൻതള്ളി ചൈന നടത്തുന്ന മുന്നേറ്റം ഇന്ത്യയും മാതൃകയാക്കണം. ചികിത്സാ യന്ത്രങ്ങളുടെ നിർമിതിയിൽ നിലവിലുള്ള ഇന്ത്യൻ കന്പനികൾ ആഗോളമത്സരത്തിൽ പിൻതള്ളപ്പെടുകയോ ഇല്ലാതാവുകയോ ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലാബുകളിലെയും പരിശോധനാ മുറികളിലേയും തിയറ്ററുകളിലെയും ചെറിയ യന്ത്രങ്ങളിൽ പോലും വിദേശ മുദ്രയാണ് ് കാണാനാവുക.
ബിപിഎൽ, എൽ ആൻഡ് ടി കന്പനികളുടെ ഇസിജി മോനിട്ടറുകൾ ഇന്ത്യയിലുണ്ട്. അതേ സമയം വെന്റിലേറ്റർ, എക്കോ, അൾട്രാസൗണ്ട് സ്കാനർ തുടങ്ങിയവയെല്ലാം ഇതേ കന്പനികൾ പുറത്തു നിർമിച്ചുകൊണ്ടുവരികയാണ്. ജെറ്റിംഗ്, ഡാവിഞ്ചി, മാക്വിറ്റ്, ഡ്രാഗർ ഫിലിപ്സ്, സീമൻസ് തുടങ്ങി മേഖലയിൽ ആഗോള ഭീമൻ കന്പനികൾ പലതുണ്ട്. ഇവിൽ പല കന്പനികളുടെയും ഒരു വർഷത്തെ വ്യാപാരം കേരളത്തിന്റെ വാർഷിക ബജറ്റിനെക്കാൾ വലുതാണെന്ന് അറിയുന്പോഴാണ് ചികിത്സാ യന്ത്രങ്ങളുടെ വാണിജ്യസാധ്യത നാം ഗൗരവത്തിലെടുക്കേണ്ടത്.
ചികിത്സാ സാമഗ്രികൾ നിർമിക്കുന്ന വിപ്രോ, ജി.ഇ, സോണി, ഫിലിപ്സ് കന്പനികൾക്കെല്ലാം ഇന്ത്യയിൽ വിതരണ ഏജൻസികളുണ്ട്. ആശുപത്രികൾക്കും ലാബുകൾക്കും സ്കാനിംഗ് സ്ഥാപനങ്ങൾക്കുമൊക്കെ നേരിട്ടോ ഏജൻസികളോ യന്ത്രങ്ങൾ എത്തിച്ചുകൊടുക്കുന്നു.
ഓരോ യന്ത്രവും വിലയിലും നിലയിലും മേൻമയിലും വ്യത്യസ്തമാണ്. വെന്റിലേറ്റർതന്നെ പല മോഡലുകളുണ്ട്. ഏഴു ലക്ഷം രൂപ മുതൽ അഞ്ചു ലക്ഷം വരെയാണ് വില. സ്കാനിംഗ് യന്ത്രങ്ങൾക്ക് 10 ലക്ഷം മുതൽ ഒരു കോടി വരെയാണ് നിരക്ക്.
ഹാർട്ട് ലംഗ്, മെഡ്രോണിക് മേക്കർ, ഇംപ്ലാന്റുകൾ, കാത്ത്ലാബ്, ലീനിയർ ആക്സിലറേറ്റർ, ഡയാലിസിസ് തുടങ്ങിയ അവശ്യ യന്ത്രങ്ങൾക്കെല്ലാം ഓരോ വർഷവും വില ഉയരുകയാണ്. ഇതനുസരിച്ച് രോഗനിർണയം, ചികിത്സ എന്നിവയുടെ നിരക്കും വർധിച്ചുവരും. ചികിത്സാ നിരക്കിൽ ഓരോ ആശുപത്രിയുടെയും നിലയും വിലയും അനുസരിച്ച് വ്യത്യാസം വരിക സ്വാഭാവികം. പാവങ്ങളുടെ രക്ഷയ്ക്ക് ആരോഗ്യമേഖലയിൽ സർക്കാർ സാന്നിധ്യവും പങ്കാളിത്തവും വർധിക്കാതെ തരമില്ലെന്നതാണ് സാഹചര്യം. കേരളത്തെക്കാൾ നിരക്ക് കൂടുതലാണ് സംസ്ഥാനത്തിനു പുറത്തെ വൻകിട സൂപ്പർ സ്പെഷാലിറ്റികളും സ്കാനിംഗ് കേന്ദ്രങ്ങളിലുമെന്നത് തിരിച്ചറിഞ്ഞിട്ടു വേണം ഇവിടത്തെ സ്വകാര്യ ആശുപത്രികളെ വിമർശിക്കാൻ. ശതകോടികളുടെ നിക്ഷേപമില്ലാതെ സ്വകാര്യമേഖലയിൽ ചികിത്സാലയങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാകില്ല എന്നതും ചെറുകിട ആശുപത്രികൾ ഏറെയും സാന്പത്തിക പ്രതിസന്ധിയിൽ വെന്റിലേറ്ററിൽ ജീവൻ നിലനിറുത്തുകയാണെന്നും തിരിച്ചറിയുന്പോഴാണ് സർക്കാർ നിക്ഷേപം ഈ മേഖലയിലുണ്ടാകേണ്ടതിന്റെ പ്രാധാന്യം വ്യക്തമാകുന്നത്.
രോഗനിർണയ ചികിത്സാ യന്ത്രങ്ങളുടെ വില മാത്രമല്ല ഓരോ കാലത്തും ഡോളർ വിലയിലുണ്ടാകുന്ന വ്യതിയാനം ഇറക്കുമതിയെ സാരമായി ബാധിക്കുന്നതായി വിതരണ ഏജൻസികൾ പറയുന്നു. ഉപകരണങ്ങൾ ഓർഡർ ചെയ്തശേഷം ഡോളർ നിരക്കിൽ വർധനവുണ്ടായാൽ ചെലവ് വീണ്ടും കൂടും. ഏറെ യന്ത്രങ്ങൾക്കും 12 ശതമാനം ജിഎസ്ടിയും അഞ്ചു ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും മൂന്ന് ശതമാനം ഇതര നികുതികളും ഉൾപ്പെടെ 18 ശതമാനത്തോളം നികുതി അടയ്ക്കാതെ യന്ത്രം നാട്ടിലെത്തില്ല. അതായത് ഒരു കോടി രൂപ വിലവരുന്ന യന്ത്രത്തിന് നികുതിമാത്രം 18 ലക്ഷം രൂപ. ഗതാഗതം, കയറ്റിറക്ക്, ഉറപ്പിക്കൽ തുടങ്ങിയ ചെലവുകൾ വേറെയും.
അതി സാങ്കേതിക മികവുള്ള ഉത്പന്നങ്ങൾക്ക് ഓരോ വർഷവും വില കൂടിക്കൊണ്ടിരിക്കും.
ശതകോടികളുടെ മുതൽമുടക്കിലും സാങ്കേതിക വിദ്യയിലും ഗവേഷണത്തിലും നിർമിക്കുന്ന യന്ത്രസാമഗ്രികൾക്ക് വില കൂടുക സ്വാഭാവികം. തന്നെയുമല്ല ചികിത്സാ ഉപകരണം എന്നാണ് മുദ്രയെങ്കിലും ഇവയെല്ലാം ലാഭത്തിനായി നിർമിക്കുന്ന വ്യവസായ സാമഗ്രികൾ തന്നെ.
ഒരേ ഉത്പന്നം അമേരിക്കയിൽ നിർമിക്കുന്നതും ചൈനയിൽ നിർമിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടായിരിക്കെ രണ്ട് രാജ്യത്തും ഉത്പാദിപ്പിക്കുന്ന സാമഗ്രി ഒരേ വിലയ്ക്ക് വിൽക്കണമെന്നു പറയാനാവില്ല്ല. ചികിത്സാ യന്ത്രങ്ങളും അനുബന്ധ ഉത്പന്നങ്ങളും ദിവസവും പുതുതായി കണ്ടുപിടിച്ചു കൊണ്ടിരിക്കുകയാണ്. തന്നെയുമല്ല ആഗോള കുത്തക കന്പനികളുടെ നിയന്ത്രണത്തിലും നിക്ഷേപത്തിലുമാണ് ഈ മേഖല മുന്നേറുന്നത്. ഇന്ത്യക്കാരാണ് വിദേശരാജ്യങ്ങളിലെ വൻകിട ചികിത്സായന്ത്ര കന്പനികളുടെ ഗവേഷണ നിർമാണ മേഖലയിലെ മാനവശേഷി എന്നറിയുന്പോഴാണ് എന്തുകൊണ്ട് ഇതൊക്കെ ഇവരുടെ പ്രാപ്തിയിൽ നമ്മുടെ നാട്ടിൽ നിർമിച്ചുകൂടാ എന്നു ചിന്തിച്ചുപോവുക. ഇവിടെയാണ് സർക്കാർ സംരംഭകരാകേണ്ടതിന്റെ പ്രസക്തി തിരിച്ചറിയേണ്ടത്. ഹൈദരാബാദിലും ബംഗളുരുവിലും മുംബൈയിലും ഡൽഹിയിലും ഉപകരണ നിർമാണം സജീവമാണ്. പക്ഷേ ഇതെല്ലാം സ്വകാര്യമേഖലയിലെ സംരംഭങ്ങളാണ്. ശ്രീചിത്ര പോലുള്ള വൻ സാധ്യതകളാണ് സർക്കാർ ഇവിടെ ആവിഷ്കരിക്കേണ്ടത്.
ആരറിയുന്നു കാലപ്പഴക്കം
കാലഹരണപ്പെട്ട ഉപകരണങ്ങൾ ഇപ്പോഴും രോഗം നിർണയിക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലാബുകളിൽ കാലാവധി കഴിഞ്ഞ ഉപകരണങ്ങൾ നീക്കം ചെയ്യാൻ ആരോഗ്യമന്ത്രി നിർദേശിച്ചിട്ടും കന്പനികൾ അവ എടുത്തുമാറ്റാൻ തയാറായില്ല. ഫലങ്ങൾ തെറ്റുമെന്ന് ഉറപ്പുണ്ടായിട്ടും 13 വർഷം വരെ പഴക്കമുള്ള ഉപകരണങ്ങളിൽ ഇപ്പോഴും പരിശോധന നടത്തുന്നു.
ഫലം മാറിയതിനെ തുടർന്നു കീമോ ചെയ്യേണ്ടി വന്ന വീട്ടമ്മയുടെ വേദന കേരളം കണ്ണീരോടെ നോക്കിക്കണ്ടതിനു പിന്നാലെയാണ് ഇതൊക്കെ. ചില ആശുപത്രികളിലും ലാബുകളിലും കാലഹരണപ്പെട്ട യന്ത്രങ്ങളിൽ ഇപ്പോഴും പരിശോധനകൾ നടക്കുന്നു. പലതും പ്രവർത്തനരഹിതം. ചിലത് തെറ്റായ ഫലം നൽകുന്നു. ചിലയിടങ്ങളിൽ പുതിയ യന്ത്രങ്ങളിൽ പലതും അറ്റകുറ്റപ്പണിയില്ലാതെയും മെക്കാനിക്കുകളില്ലാതെയും കിടന്നു നശിക്കുന്നു. സ്വകാര്യ ലാബുകളിലും സ്കാനിംഗ് കേന്ദ്രങ്ങളിലും പരിശോധനാ നിരക്കുകൾക്ക് ഏകീകരണമുണ്ടാക്കാൻ പോലും സംവിധാനമില്ല. പല സ്വകാര്യ ലാബുകളും സ്കാനിംഗ് കേന്ദ്രങ്ങളും രോഗികളെ കൊള്ളയടിക്കുകയാണ്. ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെ മെഡിക്കൽ ഉപകരണങ്ങളുടെയും ഇംപ്ലാന്റുകളുടെയും ഗുണനിലവാരം പരിശോധിക്കാൻ ഇക്കാലത്തും രാജ്യത്ത് വേണ്ടത്ര സംവിധാനങ്ങളില്ല. ഇംപ്ലാന്റുകൾ, സിടി സ്കാനിംഗ്, എംആർഐ ഉപകരണങ്ങൾ, ഡയാലിസിസ് എക്സ്റേ യന്ത്രങ്ങൾ, ബോണ് മാരോ സെൽ സെപ്പറേറ്റർ തുടങ്ങിയ ഉപകരണളെല്ലാം ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടവയാണ്. രാജ്യത്ത് ഉപയോഗിക്കുന്ന അയ്യായിരത്തോളം മെഡിക്കൽ ഉപകരണങ്ങളിൽ 23 എണ്ണം മാത്രമാണ് കൃത്യമായ പരിശോധനയ്ക്ക് നിലവിൽ വിധേയമാക്കുന്നത്.
ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഹിപ്പ് റീപ്ലെയ്സ്മെന്റിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട വിവാദമാണ് മെഡിക്കൽ ഉപകരണങ്ങളുടെ പരിശോധനയെ കുറിച്ചുള്ള ചർച്ച രാജ്യത്ത് സജീവമാക്കിയത്. അമേരിക്കൻ ബഹുരാഷ്ട്ര കന്പനി നിർമിക്കുന്ന ഉപകരണത്തിന്റെ നിലവാരം മോശമായതിനെ തുടർന്ന് ഡ്രഗ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് കർക്കശ പരിശോനാ തീരുമാനം കൈക്കൊണ്ടത്.വ്യാജൻ എന്നു പറയാനാകില്ലെങ്കിലും നിലവാരം കുറഞ്ഞ ഇംപ്ലാന്റുകൾ മെഡിക്കൽ വിപണിയിലുണ്ട്. വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ നിർമിക്കുന്ന വർക്ഷോപ്പുകളിൽ വരെ ഇംപ്ലാന്റുകൾ നിർമിക്കുന്നുണ്ടത്രെ. ഇതിൽ ഭൂരിഭാഗവും പഞ്ചാബിലെ ലുധിയാന, ജലന്ധർ, ഹരിയാനയിലെ കർണാൽ, മുംബൈയിലെ യുഎസ്എ എന്നറിയപ്പെടുന്ന ഉല്ലാസ് നഗർ സിന്ധു ആവാസ് കോളനി എന്നിവിടങ്ങളിൽ നിർമിക്കുന്നവയാണ്. കന്പനികളുടെ പേരുവിവരവും ഉപയോഗ കാലാവധിയും പുറംചട്ടയിൽ വ്യക്തമായിരിക്കില്ല.
രോഗികളുടെ ശരീരത്തിൽ ഘടിപ്പിക്കുന്ന ഉപകരണങ്ങളുടെ വിലയിൽ എന്തുകൊണ്ട് വ്യക്തതയുണ്ടാകുന്നില്ല. നിർമാണ ചെലവും വിലയും തമ്മിൽ ഒരു മാനദണ്ഡവുമില്ലാത്ത സ്ഥിതി. അസ്ഥി ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്ന കെ നെയിൽ, ഇന്റർ ലോക്കിംഗ് നെയിൽ, ഇന്റർ കോണ്ടയിലാർ നെയിൽ, സ്റ്റീൽ പ്ലേറ്റ്, സ്റ്റീൽ റോഡ് തുടങ്ങിയ സാധനങ്ങൾക്ക് എക്കാലവും കൊള്ളവിലയാണ്. പാവപ്പെട്ട രോഗികൾക്ക് ഒരിക്കലും ഇത് താങ്ങാനാവില്ല. പോളി ആക്സിസ് ലോക്കിംഗ്, ഫെർമെറൽ നെയിൽ, എൽ പ്ലേറ്റ്, ആന്റീരിയർ സെർവിക്കൽ വെർട്രിബ്രേ പ്ളേറ്റ് തുടങ്ങിയ ഉപകരണങ്ങളും വലിയ വിലയിലാണ് വിൽക്കുന്നത്.
സ്റ്റെൻഡ് വില കുറച്ചതോടെ സംസ്ഥാനത്ത് ബൈപാസ് ശസ്ത്രക്രിയകളുടെ എണ്ണത്തിൽ വർധനവുള്ളതായി ആക്ഷേപമുണ്ട്. ബൈപാസ് ശസ്ത്രക്രിയയ്ക്കു 1.25 ലക്ഷം മുതൽ മൂന്നു ലക്ഷം രൂപവരെയാണു നിരക്ക്. ഹൃദയ സ്റ്റെൻഡ് ഉത്പാദിപ്പിക്കാൻ 8000 രൂപ മാത്രമാണു കന്പനികൾക്കു ചെലവാകുന്നതെന്നിരിക്കെ ബ്രാൻഡഡ് കന്പനി 42,125 രൂപയ്ക്ക് ഇറക്കുമതി ചെയ്തിരുന്ന പൂർണമായും അലിഞ്ഞുപോകുന്ന സ്റ്റെൻഡുകൾ രോഗികൾക്ക് ലഭിച്ചിരുന്നത് ലക്ഷത്തിലേറെ നിരക്കിലായിരുന്നു.
മെഡിക്കൽ ഉപകരണങ്ങൾ എങ്ങനെ രോഗിയിൽ പ്രവർത്തിക്കുന്നു എന്നതു സംബന്ധിച്ച രഹസ്യാന്വേഷണം മിക്ക രാജ്യങ്ങളിലും നടക്കാറുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ ധാരാളമായി ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിൽ ഇതിനു കൂടുതൽ പ്രാധാന്യമുണ്ട്. ഇടുപ്പെല്ലിലെ കൃത്രിമാസ്ഥിഘടകത്തിന്റെ തകരാറുമൂലം ഒട്ടേറെ രോഗികൾ ബുദ്ധിമുട്ടിലായത് ഈയിടെ വിവാദമായിരുന്നു.
സ്റ്റെൻഡുകൾ ഉൾപ്പെടെയുള്ളവയ്ക്ക് എംആർപി രേഖപ്പെടുത്തി മാത്രമേ വിപണിയിൽ എത്തിക്കാവൂ എന്ന് 2017ൽ ദേശീയ ഒൗഷധ വില നിർണയ അഥോറിറ്റി നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇത് ഇന്നും പൂർണമായി നടപ്പാക്കാനായിട്ടില്ല. കൊള്ളവില നിയന്ത്രിക്കാൻ ഹൃദയ വാൽവ്, ഓർത്തോ ഇംപ്ലാന്റുകൾ എന്നിങ്ങനെ 22 ഇനങ്ങൾ എംആർപി രേഖപ്പെടുത്തിയ ശേഷം മാത്രമേ വിൽക്കാവൂ എന്നായിരുന്നു നിർദേശം. സിറിഞ്ച്, സൂചി, രക്തം ശേഖരിക്കുന്നതിനുള്ള ബാഗുകൾ എന്നിവയിലും എംആർപി രേഖപ്പെടുത്തിയിരിക്കണമെന്നു നിർദേശമുണ്ട്. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമായി നൂറു കണക്കിന് ഉത്പന്നങ്ങൾ വന്നുകൊണ്ടിരിക്കെ ചികിത്സാ വിപണിയിൽ ഇവയൊന്നും പ്രായോഗികമാകുന്നില്ല.
പുതിയ നിയമം അനുസരിച്ച് നിർമാണ തീയതി മുതൽ അഞ്ചുവർഷമാണ് ഉപകരണങ്ങളുടെ പരമാവധി കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഇതിലും കൂടുതൽ കാലാവധിക്കുള്ള അർഹത ബന്ധപ്പെട്ടവർ തെളിവുകൾ സഹിതം ബോധ്യപ്പെടുത്തണം. 90 ദിവസത്തിൽ കുറവ് കാലാവധിയുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്യണമെങ്കിൽ 40 ശതമാനം സമയമെങ്കിലും ബാക്കിയുണ്ടാകണം.90 ദിവസംമുതൽ ഒരുവർഷത്തിൽതാഴെ കാലാവധിയുള്ളവയ്ക്ക് ഇറക്കുമതിസമയത്ത് പകുതി കാലാവധി ബാക്കിയുണ്ടാകണം. ഒരു വർഷത്തിൽ കൂടുതലുള്ളവയ്ക്ക് ബാക്കിയുണ്ടാകേണ്ടത് 60 ശതമാനം കാലാവധിയാണ്. കവറിനുപുറത്ത് ഉപകരണത്തിന്റെ പേര്, ഉപഭോക്താവിന് തിരിച്ചറിയാൻ പാകത്തിലുള്ള വിവരം, നിർമാതാവിന്റെ വിശദമായ വിലാസം, കൃത്യമായ തൂക്കം അളവ്, ഉത്പാദനത്തീയതി, കാലാവധി, പരമാവധിവില എന്നിവയും രേഖപ്പെടുത്തണമെന്നത് നിർബന്ധമാണ്.
(തുടരും)
റെജി ജോസഫ്