പി. ജയകൃഷ്ണൻ
മലയാളികൾ കഴിക്കുന്ന പച്ചക്കറികളിൽ മാരകമായ ഒരു ഡസനോളം പുതുതലമുറ കീടനാശിനികളുടെ സാന്നിധ്യം ഉണ്ടെന്ന് സംസ്ഥാന കൃഷിവകുപ്പും കാർഷിക സർവകലാശാലയും നടത്തിയ പഠനത്തിൽ തെളിഞ്ഞു. കഴിഞ്ഞ നാലു വർഷത്തിനിടയിൽ 80 ഇനം വിവിധ ഉത്പന്നങ്ങളുടെ 4800 സാന്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് പുതുതലമുറ കീടനാശിനികളുടെ സാന്നിധ്യം വ്യക്തമായത്.
ജൈവ ലേബലിൽ സ്വകാര്യ ഷോപ്പുകളിൽ വിറ്റഴിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും കീടാനാശിനിയുടെ സാന്നിധ്യം ഉണ്ടെന്നാണ് കണ്ടെത്തൽ. സംസ്ഥാനത്ത് വിറ്റഴിക്കുന്ന ഇത്തരം പച്ചക്കറി, പഴവർഗങ്ങളിൽ ഏഴ് പുതുനിര രാസകീടനാശിനികളുടെ സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തൽ. അഞ്ചിനങ്ങളിൽ സംസ്ഥാന സർക്കാർ നിരോധിച്ച കീടനാശിനികളുടെ സാന്നിധ്യവും കണ്ടെത്തി. എന്നാൽ വിഷ രഹിത പച്ചക്കറികളിൽ ഏറെയും നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായി ലഭിക്കുന്നവയായിരുന്നു. പുതിനയിലാണ് ഏറ്റവും അധികം വിഷാംശം കണ്ടെത്തിയത്. 62 ശതമാനം. ശരീരവും മനസും തണുപ്പിക്കാൻ ഏറ്റവും നല്ലതാണ് പുതിന ഉപയോഗിച്ചുള്ള പാനീയം. ഇതിലാണ് ഏറ്റവും കൂടുതൽ വിഷാംശം കണ്ടെത്തിയത്.
മലയാളിയുടെ ഭക്ഷണത്തിൽ ഏറെ പ്രാധാന്യമുള്ള പയറിൽ അടങ്ങിയ വിഷാംശം 45 ശതമാനമാണ്. പുതിന, മല്ലിയില, കറിവേപ്പില, ജീരകം എന്നിവയിൽ കേരളത്തിൽ നിരോധിച്ച പ്രൊഫെനോസിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. മാർക്കറ്റുകളിൽ ജൈവ ബ്രാൻഡിൽ വില്ക്കുന്ന കാപ്സിക്കം, ബജിമുളക്, മുന്തിരി, പാഷൻഫ്രൂട്ട് പിങ്ക്, ആപ്പിൾ എന്നിവയിലും പുതുനിര കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി.
ചുവപ്പ് കാപ്സിക്കത്തിൽ അഞ്ചുതരം കീടനാശിനികളാണ് പ്രയോഗിച്ചത്. മഞ്ഞ കാപ്സിക്കത്തിൽ നാഡീ രോഗമുണ്ടാക്കുന്ന ഇമിഡാ ക്ലോപ്രിഡ് അനുവദനീയമായ അളവിന്റെ 52 മടങ്ങാണ് കണ്ടെത്തിയത്. പൊതുജനങ്ങൾക്ക് വിഷരഹിതമായ പച്ചക്കറി ഉറപ്പാക്കാനുള്ള സേവ് ടു ഈറ്റ് പദ്ധതി പ്രകാരം കൃഷി വകുപ്പ് പുറത്തിറക്കിയ പരിശോധനാ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തലുകൾ.
ഡോ. തോമസ് ബിജു മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളായണി കാർഷിക കോളജിലെ പെസ്റ്റിസൈഡ് റസിഡ്യൂ ലാബിലെ പരിശോധനയിലാണ് മാരകമായ പുതുതലമുറ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയത്. നാലുവർഷം നീണ്ട ഗവേഷണങ്ങൾക്കു ശേഷം കൃഷി വകുപ്പും കാർഷിക സർവകലാശാലയും ചേർന്നാണ് പട്ടിക പ്രസിദ്ധീകരിച്ചത്. വിഷാംശമില്ലാത്ത 26 ഇനം പച്ചക്കറികളുടെ പട്ടികയും ഇതിലുണ്ട്.
വിഷാംശം തീണ്ടാത്ത പച്ചക്കറിയിനങ്ങൾ
കുന്പളം, മത്തൻ, പച്ചമാങ്ങ, പീച്ചിങ്ങ, ബ്രോക്കോളി, കാച്ചിൽ, ചേന, ഗ്രീൻപീസ്, ഉരുളക്കിഴങ്ങ്, സവാള, ബുഷ് ബീൻസ്, മധുരക്കിഴങ്ങ്, കൂന്പ്, മരച്ചീനി, ശീമച്ചക്ക, കൂർക്ക, ചതുരപ്പയർ, നേന്ത്രൻ, സുക്കിനി, ടർണിപ്, ഉള്ളിപ്പൂവ്, ചൈനീസ് കാബേജ്.
10 ശതമാനത്തിൽ കുറവുള്ളവ
മുരിങ്ങ, പടവലം, വഴുതന, ബീൻസ്, സാലഡ് വെള്ളരി, വെള്ളരി, വെണ്ടയ്ക്ക, കക്കിരി, കോവയ്ക്ക, തക്കാളി, വെള്ള കാബേജ്,
വിഷാംശം കൂടുതലുള്ള പച്ചക്കറികൾ
മഞ്ഞ കാപ്സിക്കം (42 ശതമാനം), മല്ലിയില (26), ചുവന്ന കാപ്സിക്കം (25), ബജി മുളക് (20), ബീറ്റ്റൂട്ട് (18), കറിവേപ്പില (17), പച്ചമുളക് (16), കോളിഫ്ളവർ (16), കാരറ്റ് (15), സാന്പാർ മുളക് (13), ചുവപ്പ് ചീര (12), അമരയ്ക്ക (12), പച്ച കാപ്സിക്കം (11), പച്ച ചീര (11), നെല്ലിക്ക (11), പാവയ്ക്ക (10).
മൂക്കാതെയും പഴുപ്പിക്കാം
ശരിക്കും പാകമാകാത്ത കായ്കനികൾ പഴുപ്പിക്കുവാനായി കാൽസ്യം കാർബൈഡും, അതുപോലുള്ള വിഷമയ രാസവസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. കായ്കൾ പഴുക്കുന്നതിന് അതാതു ചെടികൾ തന്നെ പുറപ്പെടുവിക്കുന്ന പ്രകൃതിദത്ത ഹോർമോൺ ആണ് എത്തിലിൻ. അതിനെ അനുകരിക്കുന്ന ഒന്നാണ് അസെറ്റിലിൻ. കാത്സ്യം കാർബൈഡ് ഈർപ്പവുമായി ചേരുമ്പോൾ അസെറ്റിലിൻ പുറപ്പെടുവിക്കുന്നു. ഇതിന്റെ അവശിഷ്ടത്തിലുള്ള ഘന ലോഹമുൾപ്പടെയുളള പദാർഥങ്ങൾ ആരോഗ്യത്തിന് അത്യധികം ഹാനികരമാണ്.
വാഴയ്ക്ക, ഓറഞ്ച്, ആപ്പിൾ, മുന്തിരി, എന്നുവേണ്ട വിപണിയിൽ ഇന്ന് ലഭ്യമായ ഏതാണ്ടെല്ലാ പഴങ്ങളും ഇങ്ങനെ കൃത്രിമമായി പഴുപ്പിച്ചവയാണ്. 60 80 ശതമാനം വരെ മൂപ്പ് ആകുമ്പോൾ പറിച്ച കാർബൈഡ് ഇട്ടു പെട്ടിയിൽ അടുക്കുന്നു. (ഈ മൂപ്പിൽ ആണ് ഫലങ്ങൾക്കെല്ലാം കൂടുതൽ തൂക്കം ഉള്ളത്). വില്പന കേന്ദ്രങ്ങളിലും വിപണന കേന്ദ്രങ്ങളിലും എത്തുമ്പോൾ ഇവ നല്ല നിറത്തിൽ നല്ല പാകമായ പഴങ്ങൾ എന്ന തോന്നൽ നൽകും.
അതുപോലെ പച്ചക്കറികളുടെയും പഴങ്ങളുടെയും ഒക്കെ പുതുമ നിലനിർത്താനായി ഉപയോഗിക്കുന്ന ഒരു രാസ വസ്തുവാണ് മീഥൈൽ സൈക്ലോപ്രൊപേൻ(1 എംസിപി). കായ്കനികളിലെ സ്വാഭാവിക എത്തിലീൻ പ്രവർത്തനത്തെ തടയുക മൂലം ഇവ പഴുത്തു പോകാതെ കാക്കുകയും ചെയ്യുന്നു.പാകം ചെയ്തു ലഭിക്കുന്ന ഭക്ഷണങ്ങളും കേരളത്തിൽ മനുഷ്യ ജീവന് കൂടുതൽ അപകടകാരികളായി മാറുകയാണ്. ഭൂരിഭാഗം ഹോട്ടലുകളും മറ്റും രോഗം വിളന്പുന്ന ഭോജനശാലകളായി മാറുന്ന സംഭവങ്ങളാണ് ഓരോ ദിവസവും മലയാളി കണ്ടുകൊണ്ടിരിക്കുന്നത്. പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത വാർത്തകൾ പ്രതിദിനം മാധ്യമങ്ങളിൽ നിറയുകയാണ്.
മാറ്റമില്ലാത്ത എണ്ണയും പതിവ് പൊരിക്കലും
ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും ഉപയോഗിക്കുന്നതാണ് മിക്ക ഹോട്ടലുകളിലേയും ബേക്കറികളിലേയും രീതി. ഈ പ്രവണത മാറ്റിയാലേ ഹോട്ടൽ ഭക്ഷണത്തിനുള്ള പ്രശ്നങ്ങൾ മാറുകയുള്ളൂവെന്ന് ആരോഗ്യ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഉപയോഗിച്ച എണ്ണയിൽത്തന്നെ വീണ്ടും ഭക്ഷ്യവസ്തുക്കൾ പൊരിച്ചെടുക്കുന്പോൾ കൊഴുപ്പിന്റെ അളവ് കൂടി വരും. ഇത് ശരീരത്തിന് ഏറെ ദോഷകരമാണെന്ന് ഡോക്ടർമാർ പറയുന്നു. സ്ഥിരമായി ഹോട്ടൽ ഭക്ഷണം കഴിക്കുന്നവർക്ക് അൾസർ പോലുള്ള രോഗങ്ങൾ വരുന്നതിന്റെ പ്രധാന കാരണം ഇതാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളിൽ പല ഹോട്ടലുകളിലും ഉപയോഗിച്ച എണ്ണ മാറ്റാതെ ആഴ്ചകളോളം ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.
ചായം ചേര്ത്ത മധുരഭക്ഷണം
പാല്, മുട്ട, മത്സ്യം, മാംസം ഇവകൊണ്ടുള്ളതും, ഇവയടങ്ങിയതും ആയ ഭക്ഷണ ഉത്പന്നങ്ങളാണ് വിപണിയിൽ ഇന്ന് ഏറ്റവും കൂടുതൽ വിറ്റുപോകുന്നത്. രുചിക്കും, മണത്തിനും ആകര്ഷണീയതയ്ക്കും വേണ്ടി ചേർക്കുന്ന മറ്റു ചേരുവകൾ എത്രമാത്രം പ്രശ്നകാരികളാണെന്ന് മനസിലാക്കാത്തതുകൊണ്ടാണ് ജനം കൂടുതൽ അതിലേക്ക് ആകർഷിക്കപ്പെടുന്നത്. അമരാന്ത് പോലെയുള്ള നിരോധിക്കപ്പെട്ട ചായങ്ങളും അജിനോമോട്ടോ നൽകുന്ന രുചി ആധിക്യവും എല്ലാം ആൾക്കാരെ ഇതുപോലുള്ള ഭക്ഷണശാലകളിലേക്ക് ആകർഷിക്കുന്നു.
രുചിയോടെ ഭക്ഷിക്കുന്ന ചില്ലി ചിക്കൻ, തന്തൂരി ചിക്കൻ, ചില്ലിഗോബി പോലുള്ളവയിൽ അമരാന്ത് എന്ന നിരോധിക്കപ്പെട്ട ചായം ഉണ്ട്. പായ്ക്കറ്റിൽ ലഭിക്കുന്ന മുന്തിയ ബ്രാൻഡ് കമ്പനികളുടെ ഉത്പന്നമാണെങ്കിൽ പായ്ക്കറ്റിനു പുറത്ത് ചേരുവകളുടെ ഏകദേശ വിവരം കൊടുത്തിരിക്കും. ഹോട്ടലിൽ നിന്നാണെങ്കിൽ ഇതൊന്നും മനസിലാക്കാനും സാധ്യമല്ല.
മലിനജലം
മലിന ജലം വീഴുന്നതിന്റെ അടിയിൽ വച്ചും മറ്റും പൊറോട്ടയ്ക്കും ചപ്പാത്തിക്കുമുള്ള മാവ് കുഴയ്ക്കുന്നത് പല സ്ഥലങ്ങളിലും പതിവാണ്. പല ഹോട്ടലുകളിലേയും ജോലിക്കാരെപ്പറ്റി പറയാത്തതാണ് നല്ലത്. ഭക്ഷണത്തിലെ മായത്തേക്കാൾ പ്രശ്നമാണ് അത് പാചകം ചെയ്യുന്ന ഹോട്ടൽ തൊഴിലാളികളുടെ ജീവിതാന്തരീക്ഷം. ടൈഫോയ്ഡ്, തൊലിപ്പുറത്തെ രോഗം, വൃത്തിയില്ലാത്ത കൈ ഇങ്ങനെ പോകുന്നു പല തൊഴിലാളികളും.
ഇതര സംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്ന ഹോട്ടലുകളിലാണ് ഇത്തരം പ്രശ്നങ്ങൾ ഏറെയുള്ളത്. ഹോട്ടലുകൾ രജിസ്റ്റർ ചെയ്യുന്നതിന് മുന്പായി ജോലിക്കാരുടെ ആരോഗ്യ സർട്ടിഫിക്കറ്റ് കാണിക്കണമെന്ന നിബന്ധന ഉണ്ടെങ്കിലും അതൊന്നും ഇപ്പോൾ ആരും നോക്കാറില്ല. മിക്ക ഹോട്ടലുകളിലും പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ അഡ്രസ് ഉൾപ്പെടെ വ്യക്തമായ ഒരു വിവരവും ഉടമസ്ഥൻ സൂക്ഷിക്കാറില്ല. മിക്ക ഹോട്ടലുകളിലെയും പ്രശ്നം ഇത്തരം അശ്രദ്ധകളാണെന്ന് പറയാതെ വയ്യ. (തുടരും)