അവണൂരിലെ "ഹരിമുരളീയം' വീട് നിറയെ നെറ്റിപ്പട്ടങ്ങളാണ്. സ്വർണ വർണമാർന്ന നെറ്റിപ്പട്ടങ്ങളുടെ വേറിട്ട കാഴ്ചകളാണിവിടെ. ധരം എടക്കുളം എന്നറിയപ്പെടുന്ന ഹരിമുരളീയത്തിലെ 62കാരനായ മുരളീധരൻ എന്ന ആർട്ടിസ്റ്റാണ് നെറ്റിപ്പട്ടംകൊണ്ട് വീട് അലങ്കരിച്ചിരിക്കുന്നത്. നൂറു കണക്കിനു നെറ്റിപ്പട്ടങ്ങളാണ് ലോക് ഡൗണ് കാലത്ത് നിർമിച്ചത്.
ബുദ്ധമതത്തിന്റെ സംഭാവനയാണു നെറ്റിപ്പട്ടവും മുത്തുക്കുടയും. ചൂരപ്പൊളി, നാഗപടം, വണ്ടോട് എന്നിങ്ങനെ വിവിധതരം നെറ്റിപ്പട്ടങ്ങൾ പാരന്പര്യമനുസരിച്ചാണു നിർമിച്ചിരിക്കുന്നത്. ചന്ദ്രക്കല, കൂന്പൻ കിണ്ണം, വട്ടക്കിണ്ണം, എടക്കിണ്ണം, നിറക്കിണ്ണം, ചെറു കുമിള, കലഞ്ഞി എന്നിവയും നെറ്റിപ്പട്ടത്തിൽ ഒരുക്കി ഭംഗിയാക്കിയിട്ടുണ്ട്.
കൂടാതെ, ലക്ഷ്മി പാർവതി ഗോളകം, ത്രിമൂർത്തികൾ, നടുവിൽ സരസ്വതി, താഴെ ഗണപതി, ഏറ്റവും മുകളിൽ പഞ്ചഭൂതങ്ങൾ, ദേവഗണങ്ങളും, കഥകളി രൂപങ്ങളും, തിറ രൂപങ്ങളും, മയിൽ പീലിയും, ഘടികാരവും, പുസ്തകങ്ങളുമൊക്കെ നെറ്റിപ്പട്ടങ്ങളിൽ കാണാം.
സാധാരണ നെറ്റിപ്പട്ടത്തിൽ ഉപയോഗിക്കുന്ന സാമഗ്രികൾ തന്നെ ഉപയോഗിച്ചു കട്ടിയുള്ള തുണിയിലാണു നെറ്റിപ്പട്ടങ്ങൾ ഒരുക്കിയിട്ടുള്ളത്. ആചാരപ്രകാരം നിർമിച്ച സ്വർണ വർണമുള്ള നെറ്റിപ്പട്ടങ്ങൾ ആരെയും ഒന്നു കൊതിപ്പിക്കും. കനംകുറഞ്ഞ മരം കൊണ്ടും നെറ്റിപ്പട്ടം തയാറാക്കിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ ആർട്ട് ക്രാഫ്റ്റ് ജോലികളിൽ നിറസാന്നിധ്യമായിരുന്നു മുരളിധരൻ.
തൃശൂർ നഗരത്തിലെ ഒരു കളർ ലാബിൽ 12 വർഷമായി ജോലി ചെയ്തു വരികയാണ്. ഫോട്ടോഗ്രഫിയിൽ 40 വർഷത്തെ അനുഭവസന്പത്തുണ്ട്. മുരളീധരന്റെ കുടുംബത്തിലെ എല്ലാവരും ഇത്തരം രംഗത്തു സജീവമാണ്.
എഫ്എം റേഡിയോയിൽ സേവനം അനുഷ്ഠിക്കുന്ന ഭാര്യ യശോദ ക്ലേമോഡലിംഗിലും വാട്ടർ കളറിലും പ്രാവീണ്യം നേടിയിട്ടുണ്ട്. മൂത്ത മകൻ ഹരികൃഷണൻ ഗ്രാഫിക്സ് ഡിസൈനറും രണ്ടാമൻ ഹരികുമാർ ഫൈനാർട്സ് കോളജ് വിദ്യാർഥിയുമാണ്.
1991 ൽ തൃശൂർ പൂരത്തിനു നിലപ്പന്തലിനു പകരം പെയിന്റിംഗിലൂടെ അലങ്കാരപ്പന്തൽ ബോർഡുകൾ വച്ച് ഭംഗിയാക്കിയത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ലോക് ഡൗണിൽ വീട്ടിലിരുന്ന് ഉണ്ടാക്കിയ മനോഹരങ്ങളായ നെറ്റിപ്പട്ടങ്ങൾ വിൽക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ.