കൈക്കൂലിയാണ് വില്ലൻ. പച്ചയ്ക്ക് കൈക്കൂലി ആവശ്യപ്പെടുന്ന സിലീഷിനെ പോലുള്ളവർ ഓരോ സർക്കാർ ഓഫീസുകളിലും അള്ളിപ്പിടിച്ചിരിക്കുന്നതിനാലാണ് കേരളത്തിൽ ഇത്തരമൊരു ദുരന്തം ഉണ്ടാകുന്നത്. എത്ര ശന്പള കമ്മീഷൻ പരിഷ്കരണങ്ങൾ വന്നാലും ഇവരെ ശന്പളം കൊണ്ട് മൂടിയാലും അഴിമതി തലയ്ക്കുപിടിച്ച ഏതാനും ചില ഉദ്യോഗസ്ഥരെ തളയ്ക്കാൻ കഴിയില്ല. സസ്പെൻഷൻ കാലത്തെ ശന്പളവും പറ്റി സസ്പെൻഷൻ കാലാവധി കഴിയുന്പോൾ ഇവർ തിരികെ സീറ്റിലെത്തും. വീണ്ടും കർഷകരോട് കൈക്കൂലി ആവശ്യപ്പെടുകയും ചെയ്യും.
സംഘടനയെ സമീപിച്ച് സർക്കാരിൽ സ്വാധീനം ചെലുത്തി സിലീഷിനെ പോലുള്ള അഴിമതി വീരന്മാർ സീറ്റിൽ മടങ്ങിയെത്തുകയാണ് പതിവ്.
ഭീമമായ തുകയാണ് ഇവർ കൈക്കൂലിയായി ചോദിച്ചുവാങ്ങുന്നത്. അതിനാൽ പലരും കൈക്കൂലി കൊടുക്കുവാൻ നിർബന്ധിതരാവുകയും അതിന്റെ പേരിൽ കടക്കെണിയിൽ അകപ്പെടുകയും ചെയ്യുന്നു. ജോയിന്റ് സർവെ നടക്കാത്തതും അഴിമതി ഉദ്യോഗസ്ഥർക്ക് ചാകരയായിരിക്കുകയാണ്. വർഷങ്ങളായി താമസിക്കുന്ന കർഷകരെ കുടിയിറക്കുമെന്ന ഭീഷണിയിലാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി കൂട്ടുന്നത്. സസ്പെൻഷൻ ഒരിക്കലും ശിക്ഷയല്ല. ജോയിയുടെ വീടിന്റെ ചുറ്റിലുമുള്ളവരുടെ കരം ഒടുക്കിക്കൊടുത്ത വില്ലേജ് ഓഫീസ് എന്തു പോരായ്മയാണ് ജോയിയുടെ ഭാര്യയുടെ പേരിലുള്ള ഭൂമിക്ക് കണ്ടെത്തിയതെന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു. വില്ലേജ് ഓഫീസിനെ സംബന്ധിച്ച് ധാരാളം പരാതികൾ കളക്ടർക്ക് ലഭിച്ചതാണ്. കളക്ടറുടെ ഉത്തരവുകളൊന്നും ഇവർ പാലിക്കുന്നില്ല.
കൈക്കൂലിക്കാരെ വെറുതെ വിടില്ലെന്നു മാറിമാറി വരുന്ന സർക്കാരുകൾ നമുക്ക് വാക്കു തരുന്നുണ്ട്. പക്ഷേ, എന്ത് സംഭവിക്കുന്നു. അവസാനം ഇപ്പോൾ ലാൻഡ് റവന്യു കമ്മീഷർ വില്ലേജ് ഓഫീസുകൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. വില്ലേജ് ഓഫീസുകളിൽ നികുതിയടയ്ക്കാനെത്തുന്നവർക്കുണ്ടാകുന്ന പ്രയാസങ്ങളും കാലതാമസവും ഒഴിവാക്കുന്നതിന് ലാൻഡ് റവന്യൂ കമ്മീഷണർ വില്ലേജ് ഓഫീസുകൾക്ക് നൽകിയ കർശന നിർദേശങ്ങൾ . ഇത് സ്വാഗതാർഹമാണ്. നിയമപരമായി ഭൂനികുതി സ്വീകരിക്കാൻ കഴിയുന്നതാണെങ്കിൽ അപ്പോൾ തന്നെ അത് സ്വീകരിച്ചു രസീത് നൽകുക, ഏതെങ്കിലും കാരണത്താൽ നികുതി സ്വീകരിക്കാൻ കഴിയാതെ വന്നാൽ അടുത്ത ദിവസം നൽകുക, നികുതി ഒടുക്കാൻ വരുന്നവരെ രണ്ട് തവണയിൽ കൂടുതൽ ഓഫീസിലേക്ക് വരുത്താതിരിക്കുക, സ്വീകരിക്കുന്നതിന് നിയമപരമായി എന്തെങ്കിലും തടസമുണ്ടെങ്കിൽ അക്കാര്യം അപേക്ഷയിൽ രേഖപ്പെടുത്തി ഭൂവുടമയെ ബോധ്യപ്പെടുത്തുകയും അത് പരിഹരിച്ചു കിട്ടുന്നതിനുള്ള പരാതി ഏതു തഹസിൽദാർക്ക് നൽകണമെന്നു വ്യക്തമായി അറിയിക്കുകയും ചെയ്യുക തുടങ്ങിയവയാണ് കമ്മീഷണർ ഇറക്കിയ ഉത്തരവിലുള്ളത്. വില്ലേജ് ഓഫീസുകളിൽ എത്തുന്നവരെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്.
ചെന്പനോട വില്ലേജ് ഓഫീസിൽ കരം സ്വീകരിക്കുന്നതിൽ ഉണ്ടായ ദുരനുഭവത്തെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് ഉത്തരവ്. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ മാസത്തിലൊരിക്കലെങ്കിലും മിന്നൽ പരിശോധന നടത്തണമെന്ന് വിജിലൻസ് ഡയറക്ടർ എസ് പിമാർക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. സർക്കാർ സേവനങ്ങൾ കൃത്യസമയത്ത് നിർവഹിച്ചു കൊടുക്കാതെ പൊതുജനത്തെ കഷ്ടപ്പെടുത്തുകയും അവരുടെ അധ്വാനവും സന്പത്തും സമയവും ദുർവ്യയം ചെയ്യിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ ദുഷ്പ്രവണത എല്ലാ സർക്കാർ ഓഫീസുകളിലുമുണ്ട്. സേവനങ്ങൾക്കായി സമീപിക്കുന്നവരെ വെറുതെ വട്ടം കറക്കുന്നു. ഓഫീസറില്ല, പിന്നെ വരൂഎന്നായിരിക്കും അപേക്ഷകളുമായി ചെല്ലുന്നയാൾക്ക് ആദ്യ ദിവസത്തെ മറുപടി. അടുത്ത ദിവസം ചെന്നാൽ വേറെന്തെങ്കിലും കാരണം പറഞ്ഞു മടക്കിയയ്ക്കും.
കേരളത്തിൽ പൂർത്തിയാക്കാനുള്ള റീസർവ്വേകൾ പൂർത്തിയാക്കണം. 1664 വില്ലേജുകളിൽ 884 വില്ലേജുകളിലെ റീസർവ്വേ മാത്രമാണ് പൂർത്തിയായത്. റീസർവ്വേ കഴിഞ്ഞിട്ടും പരാതിയും തീരുന്നില്ല. 2010 മുതൽ സർവ്വേയുമായി ബന്ധപ്പെട്ട് ഏഴര ലക്ഷം പരാതികളാണുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഒന്നര ലക്ഷത്തോളം പരിഹരിക്കാനുണ്ട്.
റവന്യു ഉദ്യോഗസ്ഥർക്കും പറയാനുണ്ട്?
ചോർന്നൊലിക്കുന്ന ഓഫീസുകൾ, ഇരിക്കാനോ നിൽക്കാനോ കഴിയാത്ത ഓഫീസുകൾ, ഫയലുകൾ നശിച്ചു കാണണമെന്നാഗ്രഹിക്കുന്ന ഭരണവർഗം. ഒരു രൂപ പോലും ഫണ്ട് തരാതെ ദുരിതാശ്വാസം പ്രഖ്യാപിക്കുന്ന വകുപ്പുകൾ, സർക്കാർ സംവിധാനത്തിൽ മാറ്റം വരുത്താതെ, നിയമത്തിൽ മാറ്റം വരുത്താതെ കർഷകരുമായി ശത്രുക്കളാക്കി മാറ്റുന്നു. എല്ലാവരും പൂർണരാണെന്നു ഞങ്ങൾ പറയുന്നില്ല. അതു പോലെ എല്ലാവരും കൈക്കൂലിക്കാരുമല്ല. പക്ഷേ, വായിക്കുന്ന നിങ്ങൾ അറിയണം. ജനങ്ങളുമായി ഏറ്റവും അടുത്ത ബന്ധം സ്ഥാപിക്കേണ്ട വില്ലേജ് ഓഫീസുകളിൽ ഒരെണ്ണം നല്ല കെട്ടിടത്തിലാണോ പ്രവർത്തിക്കുന്നത്. ഒരു കോഴിക്കൂട്ടിൽ കഴിയുന്നവരായി ഞങ്ങൾ മാറുന്നില്ലേ. എവിടെയെങ്കിലും ദുരന്തം ഉണ്ടായാൽ തിരുവനന്തപുരത്തിരുന്നു ദുരിതാശ്വാസം പ്രഖ്യാപിക്കുന്നവർ അറിയണം. ഒരു രൂപ എങ്കിലും സർക്കാർഫണ്ട് ഞങ്ങളുടെ കൈയിലേക്ക് നൽകിയതിനുശേഷമല്ല പ്രഖ്യാപനം നടത്തുന്നത്. ജില്ലാകളക്ടർ തഹസീൽദാറിനോടും തഹസീൽദാർ വില്ലേജ് ഓഫീസറോടു കല്പിക്കും പതിനായിരം അടിയന്തര സഹായം നൽകാൻ. എവിടെ നിന്നും എടുത്തു കൊടുക്കും. സ്വന്തം കൈയിൽ നിന്നും എടുത്തു കൊടുക്കും. കൈകൂലി വാങ്ങാത്ത ആളാണെങ്കിൽ മാസശന്പളത്തിൽ നിന്നും കൊടുക്കാമെന്നുറപ്പു നൽകി സഹപ്രവർത്തകരോടു കൈനീട്ടി വാങ്ങണം. ഈ പണം എന്ന് കിട്ടുമെന്ന് ആരെങ്കിലും അറിയുന്നുണ്ടോ? വൗച്ചർ തെറ്റാതെ എഴുതി എല്ലാ രേഖകളും ശേഖരിച്ചു നൽകിയാൽ ഒരു കാലത്ത് കിട്ടും. ദൈവം നിങ്ങൾക്കു നൽകുമെന്നു ജനം പറയുമായിരിക്കും. മാസത്തിൽ ഇത്തരം രണ്ട് സംഭവം അരങ്ങേറിയാൽ ജീവിതം കട്ടപ്പുറത്താകും. അതു പോലെ തന്നെ അയൽവാസികൾ തമ്മിൽ മരം മുറിപ്രശ്നം. അയൽവാസിയുടെ പറന്പിൽ നിൽക്കുന്ന മരം ചാഞ്ഞു നിൽക്കുന്നത് അയൽക്കാരന്റെ വീടിനു മുകളിൽ. പരാതിക്കാരന്റെകൈയിൽ പണമില്ല. ഉടമ മുറിക്കില്ലെന്ന വാശിയും. ആർഡിഒ കല്പിക്കുന്നതു വില്ലേജ് ഓഫീസറോട് നീതി നടപ്പിലാക്കാൻ. വില്ലേജ് ഓഫീസർ മരംമുറിക്കാരെ കണ്ടു പിടിച്ചു മരം മുറിക്കും. ചെലവ് മുഴുവൻ വില്ലേജ് ഓഫീസറുടെ പോക്കറ്റിൽ നിന്ന്. അവസാനം റവന്യു റിക്കവറി ചെയ്തു പണം പിടിക്കാം. എന്നു കിട്ടുമെന്നോർത്തുനോക്കുക. ഇത്തരം അവസ്ഥകളും ഞങ്ങൾ നേരിടുന്നുണ്ടെന്ന് അറിയുന്നതു നല്ലതാണ്.
ഇനിയൊരു ആത്മഹത്യ വേണ്ട
ഇനിയൊരു ആത്മഹത്യ കേരളത്തിൽ വില്ലേജ് ഓഫീസിലെ കെടുകാര്യസ്ഥതയുടെ പേരിൽ ഉണ്ടാകരുത്. ഇതിനു സർക്കാരും കൂടി മുന്നിൽ നിൽക്കണം. നമ്മൾ ഭൂമി വാങ്ങുന്നവരും ശ്രദ്ധിക്കണം. പുറന്പോക്കാണോ, മിച്ചഭൂമിയാണോ ആദിവാസി ഭൂമിയാണോ വനഭൂമിയാണോ എന്ന് ഒന്നു നോക്കുന്നതു നല്ലതാണ്. ഓഫീസിൽ എത്തുന്നവരെ സ്വീകരിക്കാനും അവരോടു മാന്യമായി പെരുമാറാനും അവരുടെ അപേക്ഷയിൽ കരുതലോടെ പെരുമാറാനും നമുക്ക് കഴിയണം. ശരിയാണ്. പലപ്പോഴും ഞാൻ ഓർത്തിട്ടുണ്ട്.എന്തു കൊണ്ടാണ് എന്റെ വില്ലേജ് ഓഫീസുകളൊന്നും വളരാത്തതെന്ന്. ജനത്തോടു ചേർന്നു നിൽക്കുന്നത്. പോലീസ് ഓഫീസർമാരെക്കാൾ പവറുള്ളവർ ഇരിക്കുന്ന ഓഫീസിനു എന്ത് പറ്റി. ചുറ്റുമുള്ള പഞ്ചായത്ത് ഉൾപ്പെടെയുള്ള ഓഫീസുകൾ രണ്ടും മൂന്നും നിലയായി. എന്റെ വില്ലേജ് ഓഫീസ് മാത്രം കോഴിക്കൂട് പോലെ. നനഞ്ഞു കിടക്കുന്നു. അതിൽ എന്റെ ജീവനുണ്ടെന്ന ഒരു ബോധ്യം നമുക്കുണ്ടാകണം.
21-ാം നൂറ്റാണ്ടായിട്ടും വില്ലേജുകൾക്ക് ഈ അവസ്ഥയാണെങ്കിൽ സർക്കാരിന്റെ കുറ്റമുണ്ട്. ഇതൊന്നും ശരിയാകരുതെന്ന് ആഗ്രഹിക്കുന്ന സർക്കാർ സംവിധാനത്തെ കുറ്റം പറയണം. വില്ലേജ് ഓഫീസർമാരും ജീവനക്കാരും അഴിമതിക്കാരും കൈക്കൂലി ക്കാരുമാണെന്നു കണ്ടെത്താൻ യാതൊരു പ്രയാസവുമില്ല.
വിജിലൻസുകാരും സ്പെഷൽബ്രാഞ്ചും എന്തിനാണ് നടക്കുന്നത്. ഒരു ദിവസം കൊണ്ടു ഏതെല്ലാം ജീവനക്കാർ അഴിമതിക്കാരാണെന്നു കണ്ടെത്താൻ എളുപ്പമാണ്. ഇതൊന്നും ആരും ചെയ്യുന്നില്ല.
ജോലി ചെയ്യാത്ത കള്ളനാണയങ്ങളെ കണ്ടെത്താൻ നമുക്ക് കഴിയണം. അത്തരമൊരു സംവിധാനം ഒരുക്കിയാൽ ഇവിടെ സാധാരണക്കാരൻ ആത്മഹത്യ ചെയ്യേണ്ടി വരില്ല. നീതി ലഭിക്കും. ചുവപ്പുനാടയിൽ കുരുങ്ങുന്ന പാഴ്ജന്മങ്ങളായി നമ്മൾ മാറില്ല.
(അവസാനിച്ചു)
ഭൂമിയിരിക്കട്ടെ, കരം വേണ്ട...
ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ നിർദേശം പൂർണമായി ഉൾക്കൊള്ളുന്ന എത്ര ഉദ്യോഗസ്ഥരാണ് നമ്മുടെ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഉള്ളത്. ഉദ്യോഗസ്ഥരുടെ മാനസിക പീഡനങ്ങളിൽ മനം നൊന്ത് ആത്മഹത്യകൾ ഉണ്ടാകുന്പോൾ മാത്രമാണ് സർക്കാരുകൾ എന്തെങ്കിലും നടപടികൾ പേരിന് വേണ്ടി സ്വീകരിക്കുന്നത്.
ഇപ്പോൾ റവന്യു വകുപ്പിൽ അനാസ്ഥയും അഴിമതിയും വർധിച്ച് വരുന്നുവെന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും മറ നീക്കി പുറത്ത് വരുന്നത്. സർക്കാരിന് ഉണരാൻ കർഷകനായ ജോയിയുടെ ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നു. കരം അടയ്ക്കാൻ കഴിയാത്തതിനാൽ ലോണ് എടുക്കാനും മക്കളുടെ വിവാഹം നടത്താനും സാധിക്കാതെയും കഴിയുന്ന ഒരു പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തെക്കുറിച്ച് സമൂഹം അറിയണം. സർക്കാർ പട്ടയം നൽകി അഞ്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും കരം അടയ്ക്കാൻ സാധിക്കാതെ കഴിയുന്ന രണ്ടായിരത്തിൽപരം വരുന്ന ജനത അധിവസിക്കുന്ന ഗ്രാമങ്ങളും നമ്മുടെ സംസ്ഥാനത്തുണ്ട്. തിരുവനന്തപുരം ജില്ലയിലെ വെള്ളറട, അന്പൂരി എന്നീ വില്ലേജുകളിൽ വർഷങ്ങളായി വീട് വച്ച് സ്ഥിരതാമസമാക്കിയവരാണ് ഇന്നും ദുരിതം അനുഭവിക്കുന്നത്.
വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും പതിറ്റാണ്ടുകളായി കയറിയിറങ്ങി ഉദ്യോഗസ്ഥരുടെ അനാസ്ഥയുടെ ഇരകളായി കഴിയുന്നത്. വെള്ളറട, മണലി, വട്ടം, കള്ളിമൂട്, അന്പൂരി എന്നീ പ്രദേശങ്ങളിലെ ജനങ്ങളാണ് സ്വന്തമായി വസ്തു കൈവശമുണ്ടായിട്ടും കരം അടയ്ക്കാനാകാതെ കഴിയുന്നത്. കരം അടയ്ക്കാൻ വില്ലേജ് ഓഫീസുകളിൽ എത്തുന്ന പാവപ്പെട്ട ജനങ്ങളെ റവന്യു അധികാരികൾ സാങ്കേതികത്വവും ന്യായങ്ങളും പറഞ്ഞ് മടക്കി അയക്കുന്നത്. ഇതു കാരണം പല മാതാപിതാക്കളും തങ്ങളുടെ പെണ്മക്കളെ വിവാഹം കഴിപ്പിച്ച് അയക്കാൻ ലോണ് എടുക്കാനോ സ്ത്രീധനമായി വസ്തു നൽകാനോ സാധിക്കാത്ത അവസ്ഥയിലാണ്. പെണ്മക്കളുടെ വിവാഹം നടത്താൻ സാധിക്കാതെ നിരവധി മാതാപിതാക്കൾ വിഷമത്തിൽ കഴിയുന്നുണ്ട്. കൂടാതെ വിവാഹത്തിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും പലരിൽ നിന്നും പണം പലിശയ്ക്ക് വാങ്ങേണ്ട അവസ്ഥയിലുമാണ്.
1957 കാലയളവിലും 1969 കാലയളവിലും സർക്കാർ രണ്ടായിരം പേർക്ക് കാണിപ്പറ്റ് പദ്ധതി പ്രകാരം വസ്തു നൽകിയിരുന്നു. അന്ന് പട്ടയവും നൽകിയിരുന്നു. എന്നാൽ റീ സർവെ വന്ന ശേഷം കരം സ്വീകരിക്കാതെ റവന്യു അധികൃതർ ഈ പ്രദേശവാസികളെ വലയ്ക്കുകയാണ്. പട്ടയ രേഖകൾ വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസുകളിലും അന്ന് ജനങ്ങൾ നൽകിയിരുന്നുവെന്ന് വ്യക്തമാക്കുന്നു. എന്നാൽ ഈ രേഖകൾ അധികൃതരിൽ നിന്നും നഷ്ടപ്പെട്ടുവെന്നും അതിന് ഓരോ കാരണങ്ങൾ പറഞ്ഞ് തങ്ങളെ റവന്യു അധികാരികൾ പതിറ്റാണ്ടുകളായി നടത്തിക്കുകയാണെന്നുമാണ് ജനങ്ങളുടെ പരാതി. പുതുതായി റീ സർവെ നടത്താൻ പഴയകാല പട്ടയവും സ്കെച്ചും രേഖകളും സമർപ്പിക്കണമെന്നാണ് റവന്യൂ, റീ സർവെ അധികൃതർ ആവശ്യപ്പെടുന്നത്. എന്നാൽ റവന്യു അധികാരികൾക്ക് വർഷങ്ങൾക്ക് മുൻപ് സമർപ്പിച്ച രേഖകൾ അവർ തന്നെ നഷ്ടപ്പെടുത്തിയെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്. ഭൂമിയുടെ രേഖകളുടെ പകർപ്പുകൾക്ക് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടെങ്കിലും രേഖകൾ കാണാനില്ലെന്ന മറുപടികളാണ് തങ്ങൾക്ക് നൽകിയിട്ടുള്ളതെന്നുമാണ് പ്രദേശവാസികളും ഇരകളും വ്യക്തമാക്കുന്നത്. അധികാരികളോട് വർഷങ്ങളായി തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചെങ്കിലും മാനുഷികവും നീതിയുക്തവുമായ നടപടി സർക്കാരിന്റെയും റവന്യു അധികാരികളുടെയും ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് ജനങ്ങൾ ആരോപിക്കുന്നു. ഗ്രാമീണ മേഖലകളിലെയും തീരപ്രദേശ മേഖലകളിലെയും വില്ലേജ് ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ മാനുഷിക പരിഗണന നൽകാത്ത പ്രവൃത്തികൾ ജനങ്ങളെ പ്രകോപിതരാക്കുന്നുവെന്നാണ് സാധാരണക്കാരുടെ അഭിപ്രായം.
അതേ സമയം വില്ലേജ് ഓഫീസുകളിൽ കരം അടയ്ക്കുന്നതിനും മറ്റ് സർട്ടിഫിക്കറ്റുകൾ വാങ്ങാനും എത്തുന്നവരെ നിരവധി തവണ നടത്തിച്ച് ബുദ്ധിമുട്ടിച്ചാൽ നടപടി സ്വീകരിക്കുമെന്ന് റവന്യു വകുപ്പ് തഹസിൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മതിയായ രേഖകൾ ഉണ്ടായിട്ടും ജനങ്ങളെ വലയ്ക്കുന്ന ഉദ്യോഗസ്ഥരോട് വിശദീകരണം തേടാനും കർശന നടപടിയെടുക്കാനും റവന്യു വകുപ്പ് തഹസിൽദാർമാർക്ക് നിർദേശം നൽകിയിരിക്കുകയാണ്.
എം.സുരേഷ് ബാബു