ഗുണ്ടകൾ തെരുവുനായ്ക്കളെപ്പോലെയാണ്. ചോദിക്കാനുംപറയാനും പറ്റില്ല. എന്തും ചെയ്യും. എപ്പോൾ ചെയ്യുമെന്നുമാത്രം അറിയില്ല. നാട്ടിലെ തെരുവുഗുണ്ടകൾക്ക് എവിടേയും കയറിച്ചെന്നു ക്രൂരപീഡനം നടത്താം. തെരുവുനായ്ക്കൾക്കുവേണ്ടി വാദിക്കുന്നവർ മനുഷ്യജീവനു പ്രാധാന്യം നൽകുന്നുണ്ടോ എന്നു ചോദിക്കുന്നതുപോലെയാണ്. ഇത്തരം ഗുണ്ടകളെ അമർച്ച ചെയ്യാത്ത നിയമത്തേയും പോലീസിനേയും നമ്മളെന്തിനു തീറ്റിപ്പോറ്റണം എന്നുചോദിച്ചാൽ അങ്ങനെയാണല്ലോ മിക്കവാറും നമ്മുടെ നാട്ടുനടപ്പ് എന്നായിരിക്കും ഉത്തരം. പോലീസിനും രാഷ്ട്രീയക്കാർക്കും ഈ ക്രിമിനലുകൾ വേണ്ടപ്പെട്ടവരായിരിക്കാം. അതുകൊണ്ടാണ് ഇവർ ഇങ്ങനെ വിലസുന്നത്. ചിറയിൻകീഴിൽ പട്ടാപ്പകൽ തിരക്കേറിയ ജംഗ്ഷനിൽ ഗതാഗതം തടസപ്പെടുത്തി ഗുണ്ടകളുടെ അഭ്യാസപ്രകടനം. തലനാരിഴയ്ക്ക് അപകടം ഉണ്ടാകാതെ രക്ഷപ്പെട്ടയാൾ ചോദ്യം ചെയ്യാൻ തുനിഞ്ഞപ്പോൾ അതിക്രൂരമായി നിലത്തിട്ടു ചവിട്ടിയും ഇടിച്ചും മൃതപ്രായനാക്കി. പരാതി കൊടുത്തിട്ടും അനങ്ങാതെ പോലീസ്. സോഷ്യൽ മീഡിയയിലൂടെ സംഭവം പുറത്തുവന്നപ്പോൾ മാത്രം പോലീസിന്റെ ആക്ഷൻ. കോട്ടയത്തു മറ്റൊരു സംഭവത്തിൽ പത്തൊൻപതുകാരിയെയാണ് തെരുവുഗുണ്ട ക്രൂരമായി പീഡിപ്പിച്ചത്. മാതാപിതാക്കൾ ക്ഷേത്രത്തിൽ തൊഴാൻപോയ സമയത്താണ് ഗുണ്ട പെണ്കുട്ടിയെ പീഡിപ്പിച്ചത്. അയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇനി പ്രതിയെ രക്ഷിക്കാനും പെണ്കുട്ടിയേയും കുടുംബത്തേയും അപമാനിക്കാനുമായിരിക്കും നമ്മുടെ പോലീസും നിയമവും ശ്രമിക്കുക. മിക്കവാറും നമ്മുടെ പോലീസിന് ഗുണ്ടകളെ പേടിയാണ്. നമുക്കും കുടുംബമുള്ളതല്ലേ, വെറുതെ ഗുണ്ടയുടെ തല്ലുകൊണ്ടു നെഞ്ചുപഴുപ്പിക്കണോ എന്നായിരിക്കും പോലീസിന്റെമനോഭാവം. എന്നാൽ നല്ല ഉശിരുള്ള ആണുങ്ങളുമുണ്ട് പോലീസിൽ. അതുപക്ഷേ വെറും ന്യൂനപക്ഷംമാത്രം.ഈ ഗുണ്ടയും കുറെക്കഴിഞ്ഞ് വീണ്ടും ഇതുപോലെ നാട്ടിൽവിലസി നടക്കും.അതാണ് നമ്മുടെ നിയമത്തിന്റെ പരിരക്ഷ. ഗുണ്ടയെ അമർച്ചചെയ്യുന്നതു സിനിമയിലൂടെ കാണാനേ നമുക്കു യോഗമുള്ളൂ...എന്താണെന്നല്ലേ.
സുഹൃത്തിനെ തട്ടിയെടുത്ത് 50 ലക്ഷം വിലപേശി , കുടുംബം പോലീസിനെ അറിയിച്ചപ്പോൾ കൊന്നു തടാകത്തിൽ തള്ളിയ ക്രൂരവിനോദം ഉണ്ടായതു കഴിഞ്ഞ ദിവസമാണ്. രക്തബന്ധത്തെക്കാൾ സുഹൃദ് ബന്ധത്തിനു കട്ടികൂടുമെന്നു നമ്മൾ ചിലപ്പോൾ പറയുന്നത് കേവലം അധികപ്പറ്റാണെന്നു കാട്ടുകയാണ് ഇത്തരം സംഭവങ്ങൾ. കാലം പുരോഗമിക്കുകയും വികസനം മാനംമുട്ടുകയാണെന്നും ഉദ്ഘോഷിക്കുന്പോൾ തന്നെ ജീർണസംസ്കാരത്തിന്റെ നാഴികക്കല്ലുകൾ നമ്മൾ കുഴിച്ചിടുകയാണോ. ബന്ധങ്ങളും സൗഹൃദങ്ങളും പരിചയങ്ങളുമൊക്കെ അവസരത്തിനുള്ള ഏണികൾ മാത്രമാക്കുകയും അതാവാതെ വരുന്പോൾ ശത്രുക്കളാക്കുകയും ചെയ്യുന്ന വിരോധാഭാസം. മനുഷ്യനെ ചതിക്കാനുള്ള സാഹസികതയും വാസനാബലവുമൊക്കെയാണോ ആധുനിക മനുഷ്യന്റെ മിടുക്കെന്നു തോന്നിപ്പോകുന്നു.
ചിറയിൻകീഴിൽ സംഭവിച്ചത്...
കഴിഞ്ഞ വർഷം ഒരു ചെറുപ്പക്കാരനെ പട്ടാപ്പകൽ മുളവടി കൊണ്ട് അടിച്ചുകൊന്ന സ്ഥലത്തിനു തൊട്ടടുത്ത് മനസാക്ഷിയെ നടുക്കുന്ന മറ്റൊരു മർദനം കേരളം ദർശിച്ചത്. അടിയേറ്റു വീണ യുവാവ് ജീവൻ രക്ഷിക്കാൻ കേഴുന്പോൾ നോക്കിനിന്നു കാഴ്ചക്കാരായി മാറിയ നാട്ടുകാരുടെ നാടായി ചിറയിൻകീഴ് മാറുന്നു. വഴി തടസപ്പെടുത്തി റോഡിനു കുറുകെ ബൈക്കോടിച്ച യുവാക്കളെ ചോദ്യം ചെയ്ത കൊല്ലം കൊച്ചാലുംമൂട് സ്വദേശി എ സുധീറിനാണ് മർദനമേറ്റത്. ചിറയിൻകീഴ് മടപുരം എസ്എം ജംഗ്ഷനിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കേരളം മുഴുവൻ കണ്ടു. അനന്തു, ശ്രീക്കുട്ടൻ എന്നീ രണ്ടു പേർ ചേർന്നാണ് ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തി ചവിട്ടുകയും മർദിക്കുകയും ചെയ്തത്. അനന്തു ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കഴിഞ്ഞ വർഷവും ഈ പ്രദേശത്തിനടുത്ത് സമാനമായ മറ്റൊരു സംഭവമുണ്ടായത്. 2016ഫെബ്രുവരിയിൽ ചിറയിൻകീഴ് വക്കത്ത് ഷബീർ എന്ന യുവാവിനെ അക്രമിസംഘം ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലിക്കൊല്ലുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച വക്കം ഷബീർ വധ കേസിലെ നാലു പ്രതികൾക്ക് കഴിഞ്ഞ ദിവസം എട്ടു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കേസിലെ ഒന്നു മുതൽ നാല് വരെയുള്ള പ്രതികളായ സതീഷ്, സന്തോഷ്, ഉണ്ണിക്കുട്ടൻ എന്ന വിനായക്, വാവ എന്ന കിരൺകുമാർ എന്നിവരെയാണ് ശിക്ഷിച്ചത്. മനഃപൂർവമല്ലാത്ത നരഹത്യ, മാരകായുധം ഉപയോഗിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ശിക്ഷ വിധിച്ചത്. കേസിലെ ആറാം പ്രതി നിതിൻ എന്ന മോനുക്കുട്ടനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. കേസിലെ അഞ്ചാം പ്രതി രാജു ആത്മഹത്യ ചെയ്തിരുന്നു. പിഴത്തുക മരണപ്പെട്ട ഷെബീറിന്റെ അമ്മ നസീമയ്ക്ക് നൽകാനും ഉത്തരവിലുണ്ട്.
സെപ്റ്റംബർ 13നാണ് ഇപ്പോഴത്തെ സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ ജംഗ്ഷനിൽ അഭ്യാസപ്രകടനം നടത്തുന്നു. ഗതാഗതതടസമുണ്ടാക്കി ഇവർ ഇതു തുടരുന്നതിനിടെ മറ്റൊരു ബൈക്കിൽ ഇതുവഴിയെത്തിയ രണ്ടുപേരുമായി തർക്കമുണ്ടാകുന്നു. ഇവർ തർക്കം നിർത്തി മുന്നോട്ടു പോയെങ്കിലും സംഘം തടയുന്നു. വാക്കുതർക്കത്തിനു പിന്നാലെ രണ്ടാഗസംഘം യുവാവിനെ ക്രൂരമായി മർദിച്ച് അവശനാക്കുന്നു. നിലത്തു വീണ യുവാവിനെ ചവിട്ടുന്നു. സ്ഥലത്ത് ആളുകൾ കൂടിയെങ്കിലും ആരും സംഭവത്തിൽ ഇടപെട്ടില്ല. സംഭവസമയത്ത് പോലീസ് സാന്നിധ്യം ജംഗ്ഷനിൽ ഉണ്ടായിരുന്നില്ല. ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് മർദനമേറ്റ യുവാവ് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഒരു കടയിലെ സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പ്രതികളെ കണ്ടെത്താനും സംഭവം പുറംലോകം അറിയാനും ഇടയാക്കിയത്.
548 ക്രിമിനൽ ഗുണ്ടകൾ
പോലീസിലെ പല ഉന്നതരും ഈ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. പലപ്പോഴും ഇവർക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ സൃഷ്ടിക്കുന്നത് ഉന്നതർ തന്നെയാണ്. കേരളത്തിൽ ഇതുവരെ 548 പേരെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 200ൽ താഴെ പേരെ മാത്രമാണ് അറസ്റ്റുചെയ്തിട്ടുള്ളത്. മറ്റുള്ളവർ എവിടെപ്പോയി എന്ന് ചോദിച്ചാൽ പോലീസ് കൈമലർത്തിക്കാട്ടും. ജോലി കഴിഞ്ഞ് പാർക്കിൽ വിശ്രമിക്കുന്നവനെ കൊണ്ടുപോയി ഉരുട്ടിക്കൊല്ലുന്ന വീര്യമൊന്നും ഗുണ്ടകളുടെ നേരേ എടുക്കാൻ കേരള പോലീസിന് ധൈര്യം പോര.സംവരണം ആവശ്യമില്ലാതെ തന്നെ തങ്ങളുടെ സാന്നിധ്യം കേരളത്തിലെ വനിതാ ഗുണ്ടകളും ഉറപ്പിച്ചു കഴിഞ്ഞു. കേരളത്തിലെ ആദ്യ വനിതാ ഗുണ്ടയായി പ്രഖ്യാപിക്കപ്പെട്ടത് ശോഭ ജോണാണ്. കുപ്രസിദ്ധമായ തന്ത്രിക്കേസിലെ പ്രധാന സൂത്രധാരയായിരുന്ന ശോഭ ജോണ്. ഇവരുടെ പേരിൽ വ്യാജരേഖ ചമയ്ക്കൽ മുതൽ കൊലപാതകക്കേസുവരെയുണ്ട്. ഐ പി എസ് ഉദ്യോഗസ്ഥരുമായുള്ള ചങ്ങാത്തമാണ് ശോഭയുടെ ബിസിനസുകൾ വളരാൻ സഹായകരമായതെന്ന് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ സർക്കാർ ഒരു പ്രാഥമിക അന്വേഷണം പോലും നടത്തിയില്ല. ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും നിത്യ സംഭവമായി മാറുന്പോഴും ഇതൊന്നും അറിഞ്ഞ മട്ടിലല്ല സർക്കാർ. കേരളത്തിൽ അറിയപ്പെടുന്ന 250ൽ പരം ഗുണ്ടകളുണ്ടെങ്കിലും അവർക്കെതിരേ നടപടി ശക്തമാക്കാനോ ഇത്തരം സംഘങ്ങളെ വലയിലാക്കാനോ സർക്കാരിന് യാതൊരു താല്പര്യവുമില്ല. ഇനി പോലീസ് സ്വന്തം നിലയിൽ ആരെയെങ്കിലും അകത്താക്കിയാലോ, അവരെ ഇറക്കിവിടാൻ മുകളിൽ നിന്ന് വിളിവരും. ഗുണ്ടകൾക്കുള്ള രാഷ്ട്രീയബന്ധം വരെ സ്കാൻ ചെയ്തു നോക്കിയിട്ടു മാത്രമേ പോലീസ് ഇന്നു അറസ്റ്റ് ചെയ്യുകയുള്ളൂ. ഭരണകക്ഷിയുടെ ആളാണെങ്കിൽ പിന്നെ പറയാനില്ല. ഏതായാലും ആഭ്യന്തരവകുപ്പിലെ സ്ഥലം മാറ്റമെല്ലാം മറ്റു വകുപ്പിലെപ്പോലെ രാഷ്ട്രീയനിറം നോക്കിയാണ്.
വസ്തുതകൾ പരിശോധിച്ചാൽ കേരളത്തിൽ ഇനി അധോലോകങ്ങളുടെ കാലമാണ്. പൊതുജനങ്ങളുടെ ജീവിതം ഇത്തരം അധോലോകങ്ങൾ നിയന്ത്രിക്കും. പോലീസും നിയമവും നോക്കുകുത്തികളാകും. ഭരിക്കുന്നത് ഈ ഗുണ്ടകളുടെ പിണിയാളുകളാവും. എതിർക്കുന്നവർ അവശേഷിക്കാത്ത ഒരു സന്പൂർണ ആധിപത്യം.
ഗുണ്ടകളുടെ കുടിപ്പക
അധോലോകത്തിന്റെ കുടിപ്പക കുപ്രസിദ്ധമാണ്. എണ്ണമറ്റ സിനിമകൾക്ക് അത് വിഷയവുമായിട്ടുണ്ട്. മുംബെയിലും മറ്റും അധോലോകസംഘങ്ങൾ നടത്തുന്ന ഏറ്റുമുട്ടലുകൾ.ദേശീയ പത്രങ്ങൾക്കു പോലും ഹരം പകരുന്ന പരന്പരയ്ക്ക് വിഷയമാണ് പലപ്പോഴും. കേരളത്തിന്റെ തലസ്ഥാനവും ഒട്ടും വ്യത്യസ്തമല്ലെന്നാണ് സൂചനകൾ. ഗുണ്ടകൾക്ക് പരസ്പരം കൊന്ന് പകതീർക്കാൻ പോലീസ് തന്നെ ഇടനിൽക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. മൊട്ടമൂട് ഷാജിയെയും സഹായി വിനോദിനെയും ആസൂത്രിതമായി വകവരുത്തിയതിനു തൊട്ടു പിന്നാലെ മറ്റൊരു ഗുണ്ടാനേതാവ് ഗുണ്ടുകാട് സാബു പൊലീസ് വലയിലായതും ചേർത്തു വായിക്കേണ്ട വാർത്തയാണ്. എതിർസംഘത്തിന്റെ ആക്രമണഭീഷണിയിൽ ഏതു നിമിഷവും ജീവൻ നഷ്ടപ്പെട്ടേയ്ക്കാവുന്ന സ്ഥിതിയിലാണത്രേ സാബു. പൊലീസിന് പിടികൊടുത്ത് ജയിലിൽ കിടക്കുന്നതാണ് കൂടുതൽ സുരക്ഷിതമെന്ന് തിരിച്ചറിഞ്ഞ നേതാവ് വ്യാജ ഏറ്റുമുട്ടൽ സൃഷ്ടിച്ച് പൊലീസിന് പിടികൊടുത്തതാണത്രേ! തലസ്ഥാനത്ത്, ഗുണ്ടാ നേതാക്കൾ 24 പേരാണ് പരസ്പരം പകതീർക്കുന്നതിനിടയിൽ കാലപുരിയിലേയ്ക്ക് പോയത്. ഗുണ്ടുകാട് ഷാജി, എൽടിടിഇ കബീർ, വയറൻ ശെൽവൻ, കുന്നുകുഴി ഫ്രാൻസിസ്, പേട്ട കുട്ടൻ, മൊട്ട അനി, ജെറ്റ് സന്തോഷ്, മാണിക്യം വിനു, വെട്ടുകാട് ജോണി, പല്ലൻ ഗോപി എന്നിങ്ങനെ പോകുന്നു അവരുടെ പേരുകൾ. എൽടിടിഇ കബീറിനെ അട്ടക്കുളങ്ങര സബ് ജയിലിനു മുന്നിൽ വെച്ച് തലയിൽ ബോംബെറിഞ്ഞാണ് കൊന്നത്. ആ കേസിലെ പ്രതി കരാട്ടെ ഫാറൂഖ് ജയിലിലാണ്. ഈ പട്ടികയിൽ ഏറ്റവും ഒടുവിൽ ജീവൻ നഷ്ടപ്പെട്ട മൊട്ടമൂട് ഷാജിയുമായി ഗുണ്ടുകാട് സാബുവിന് ബിസിനസ് പങ്കാളിത്തമുണ്ടായിരുന്നു. ഷാജിയുടെ മൊബൈൽ ഫോണിൽ നിന്നും പൊലീസിന് കിട്ടിയ വിവരങ്ങൾ പലതും സിനിമാ ത്രില്ലറുകളെക്കാൾ അവിശ്വസനീയമാണ്. ഗുണ്ടകളെ നിലനിർത്തുന്നതും വളർത്തുന്നതും ഉയർന്ന പൊലസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളുമാണെന്ന ആരോപണം ശരിവെയ്ക്കുന്ന തെളിവുകളാണ് അന്വേഷണസംഘത്തിന് കിട്ടിയിരിക്കുന്നത്. ഷാജിയുമായി തലസ്ഥാന നഗരത്തിൽ മാത്രം ഇരുപതിലേറെ ഉദ്യോഗസ്ഥ·ാർക്ക് ഇടപാടുകളുണ്ടായിരുന്നു. മൊട്ടമൂട് ഷാജിയെ വെട്ടിക്കൊന്ന ദിവസം തന്നെ മറ്റൊരാക്രമണത്തിൽ ദീപുലാൽ എന്നയാളും കൊല്ലപ്പെട്ടിരുന്നു. ഇയാളെ കൊന്നത് അറിയപ്പെടുന്ന ഒരു നേതാവിന്റെ ഒത്താശയോടെയാണെന്ന് ദീപുലാലിന്റെ പിതാവ് ആരോപിച്ചിരുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ പൂർണ സഹായം ഉണ്ടെങ്കിൽ മാത്രമേ തലസ്ഥാനത്തെ ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കാൻ കഴിയൂ എന്ന് അന്വേഷണ സംഘത്തിനും അറിയാം. കഴക്കൂട്ടം മുതൽ കളിയിക്കാവിള വരെ പടർന്നു കിടക്കുന്ന വലിയൊരു മാഫിയാ സാമ്രാജ്യത്തിൽ ചെറുതും വലുതുമായി അനേകം ഗുണ്ടാസംഘങ്ങളുണ്ട്. നഗരജീവിതത്തിന്റെ സമാധാനം നശിപ്പിക്കുന്ന ഈ സംഘങ്ങളെ അമർച്ച ചെയ്യാൻ ഒരു ഭരണത്തിനും കഴിയാറുമില്ല.
( തുടരും)
സൂര്യനാരായണൻ