തിരുവനന്തപുരം: പ്രളയബാധിതർക്കുള്ള 10,000 രൂപയുടെ അടിയന്തര ധനസഹായ വിതരണവും വിമാനത്താവളങ്ങളിലും തുറമുഖത്തും കെട്ടിക്കിടക്കുന്ന സാധനസാമഗ്രികളുടെ വിതരണവും ഈ മാസം 29നകം പൂർത്തിയാക്കാൻ മന്ത്രിസഭാ ഉപസമിതി നിർദേശിച്ചു.
അടിയന്തര ധനസഹായവിതരണം കോഴിക്കോട്, വയനാട്, കണ്ണൂർ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ പൂർത്തിയായിട്ടുണ്ട്. 5.52 ലക്ഷം പേർക്ക് ഇതിനകം സഹായം നൽകിക്കഴിഞ്ഞു. പുതുതായി ലഭിച്ച അപേക്ഷകളിലാണ് സഹായം നൽകാൻ ഏറെയും ബാക്കിയുള്ളത്.
മേയ് 29 മുതൽ 439 പേരാണ് കാലവർഷക്കെടുതിയിൽ സംസ്ഥാനത്തു മരണമടഞ്ഞത്. ഇതിൽ 331 പേർക്ക് മരണാനന്തര ആനുകൂല്യം നൽകിക്കഴിഞ്ഞു. എഫ്ഐആർ, നിയമാനുസൃത ആശ്രിതർ ഉൾപ്പെടെയുള്ള രേഖകൾ ലഭ്യമാക്കുന്നതിലെ കാലതാമസം മൂലം നൂറോളം അപേക്ഷകൾ തീർപ്പ് കൽപ്പിക്കലിന്റെ വിവിധ ഘട്ടങ്ങളിലാണ്. കുടുംബശ്രീ മുഖേന വീട്ടമ്മമാർക്ക് ഒരു ലക്ഷം രൂപ പലിശ രഹിത വായ്പ നൽകുന്നതിന്റെ ഭാഗമായി 1,00,770 അപേക്ഷകളിൽ നടപടിക്രമങ്ങൾ പൂർത്തിയായി. ഇതുൾപ്പെടെ രണ്ട് ലക്ഷം അപേക്ഷകളിൽ ഒരാഴ്ചക്കകം നടപടി പൂർത്തിയാക്കും. ഓരോ വീട്ടിലെയും അടിയന്തര ആവശ്യങ്ങൾ കണ്ടറിഞ്ഞു പരമാവധി കടബാധ്യത കുറച്ചുകൊണ്ടാണ് ഒരു ലക്ഷം വരെയുള്ള വായ്പ നൽകുക.
എറണാകുളം ജില്ലയിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ഏഴ് അദാലത്തുകൾ സംഘടിപ്പിച്ചാണ് വിതരണം ചെയ്തത്. എറണാകുളത്ത് ഒക്ടോബർ 1 മുതൽ ഈ സേവനം തെരഞ്ഞെടുത്ത അക്ഷയകേന്ദ്രങ്ങൾ വഴി ലഭ്യമാക്കും. തൃശൂരിൽ 27 മുതൽ 30 വരെയും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഒക്ടോബർ ഒന്നു മുതൽ മൂന്നു വരെയും ഇത്തരത്തിൽ ഐടി അധിഷ്ഠിത അദാലത്തുകൾ സംഘടിപ്പിക്കും. മറ്റു ജില്ലകളിൽ ആവശ്യാനുസരണം അദാലത്തുകൾ നടത്തും.
എസ്എസ്എൽസി, പ്ലസ്ടു, ആധാർ, ചിയാക്, ഡ്രൈവിംഗ് ലൈസൻസുകൾ എന്നീ രേഖകളാണ് നഷ്ടപ്പെട്ടവയിലേറെയുമെന്നും വിലയിരുത്തലുണ്ടായി.
യോഗത്തിൽ മന്ത്രിമാരായ ഇ.പി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മാത്യുടി. തോമസ്, എ.കെ. ശശീന്ദ്രൻ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, സെക്രട്ടറി എം.ശിവശങ്കർ, റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാൾ, രജിസ്ട്രേഷൻ ഐജി കെ.എൻ. സതീഷ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ തുടങ്ങിയവർ പങ്കെടുത്തു.