തിരുവനന്തപുരം: നൂറു കണക്കിനു കുടുംബങ്ങളെ അനാഥമാക്കി കടന്നു പോയ ഓഖിയുടെ താണ്ഡവത്തിൽ ആശയറ്റു കഴിഞ്ഞവർക്ക് ആശ്വാസവുമായി ആദ്യമെത്തിയത് തിരുവനന്തപുരം ലത്തീൻ അതിരൂപതയായിരുന്നു. തമിഴ്നാട്ടിലെ തുത്തൂർ മുതൽ തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് വരെയായി 288 പേർക്കാണ് ഓഖിയിൽ ജീവാപായം സംഭവിച്ചത്. ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടെത്തി രോഗപീഡകളുമായി കഴിയുന്നവരും നിരവധി.
ഓഖിയിൽ ജീവൻ നഷ്ടപ്പെട്ടതത്രയും തിരുവനന്തപുരം അതിരൂപതയിൽപ്പെട്ടവർക്കു മാത്രമായിരുന്നു. ദുരന്തത്തിൽ പെട്ടവരുടെ കുടുംബങ്ങളെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരുന്നതിനായി തിരുവനന്തപുരം അതിരൂപത അഞ്ചു വർഷം നീളുന്ന വിപുലമായ പുനരധിവാസ പദ്ധതിക്കാണു രൂപം നല്കിയത്. സ്വന്തം നിലയ്ക്കും സർക്കാർ സഹായത്തോടെയുമുള്ള പദ്ധതികളായിരുന്നു വിഭാവനം ചെയ്തിരുന്നത്. ഇതോടനുബന്ധിച്ച് 100 കോടി രൂപയുടെ ഓഖി പുനരധിവാസ പദ്ധതികൾ തിരുവനന്തപുരം ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം പ്രഖ്യാപിച്ചു. സുമനസുകളുടെ സഹായം പ്രതീക്ഷിച്ചു കൊണ്ടായിരുന്നു തീരമക്കളുടെ കണ്ണീരൊപ്പാനുള്ള വിപുലമായ ഈ പദ്ധതികൾക്കു രൂപം നൽകിയത്.
ഓഖി പദ്ധതി നടപ്പിലാക്കുന്നതിനായി അതിരൂപതാ ആസ്ഥാനത്ത് വിപുലമായ ഓഫീസ് സംവിധാനത്തിനു തന്നെ രൂപം നല്കി. ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം രക്ഷാധികാരിയായ ഗവേണിംഗ് ബോഡിയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നത്. ഫാ. തിയോഡേഷ്യസ് ഡിക്രൂസ് കണ്വീനറാണ്.
ഇതിനു കീഴിൽ ഒന്പത് ഉപസമിതികൾ പ്രവർത്തിക്കുന്നു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യം, കുടുംബം, തൊഴിൽ തുടങ്ങിയ വിവിധ രംഗങ്ങൾക്കായാണ് ഉപസമിതികൾ. താഴേത്തട്ടിലെത്തുന്ന ആനിമേറ്റർമാർ വരെ ഈ സംവിധാനത്തിലുണ്ട്. ഓരോ കുടുംബത്തിലും എത്തിച്ചേരുന്ന ഈ സംവിധാനത്തിലൂടെയാണ് ഓഖി ദുരന്തബാധിതരിലെ സഹായത്തിന് അർഹരായവരെ കണ്ടെത്തുന്നതും സഹായങ്ങൾ എത്തിക്കുന്നതും. ഇടവകതലത്തിൽ വരെ സജീവമായ ഈ സംവിധാനത്തിലൂടെ യഥാർഥ ദുരന്തബാധിതരെ കണ്ടെത്താൻ സാധിക്കുന്നു.
ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം മുതൽ കുട്ടികൾക്കുള്ള വിദ്യാഭ്യാസസഹായവും ഭവന നിർമാണ പദ്ധതിയുമെല്ലാം അതിരൂപത ഏറ്റെടുത്തു. ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റവരുടെ ചികിത്സയും അവരുടെ കുടുംബങ്ങൾക്കു വേണ്ട അടിയന്തര സഹായവും മാനസികാഘാതത്തിൽ പെട്ടവർക്കു തുടർച്ചയായ കൗണ്സലിംഗുമെല്ലാം ഇതിന്റെ ഭാഗമാണ്.
കഴിഞ്ഞ ഒരു വർഷം അതിരൂപതയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി. ഇത് ഇപ്പോഴും തുടരുന്നു. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപം
ചുവടെ:
• ഓഖി ദുരന്തത്തിൽ പെട്ടു കഷ്ടതയനുഭവിക്കുന്നവരുടെ മക്കളുടെ തുടർവിദ്യാഭ്യാസത്തിനായി പദ്ധതി. ഇതുവരെ 59 വിദ്യാർഥികൾക്കു സഹായം നല്കിവരുന്നു. പഠനോപകരണ വിതരണം, പരിശീലന പരിപാടികൾ തുടങ്ങിയവ നടത്തിവരുന്നു.
• ദുരന്തത്തിൽ മരണമടയുകയോ കാണാതാകുകയോ ചെയ്ത 288 പേർക്കും അടിയന്തര ധനസഹായം.
• ദുരന്തബാധിത കുടുംബങ്ങളിലെ പെണ്മക്കളുടെ വിവാഹത്തിനു വേണ്ട ധനസഹായം.
• 200 കുടുംബങ്ങളെ സേവ് എ ഫാമിലി പദ്ധതിയിൽ അംഗങ്ങളാക്കി സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ. 198 കുടുംബങ്ങൾക്ക് ഓഖി ദുരിതാശ്വാസ ഫണ്ടിൽനിന്ന് മാസം 1000 രൂപ വീതം. സ്വയം തൊഴിൽ കണ്ടെത്താൻ സഹായം.
• ഭവനരഹിതരായ ദുരന്തബാധിതർക്കും സമാനസാഹചര്യങ്ങളിലുള്ളവർക്കും ഭവനവും സ്ഥലവും കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. തുത്തൂരിൽ മുപ്പതും തിരുവനന്തപുരത്ത് മുപ്പതും വീടുകളുടെ നിർമാണം പൂർത്തിയായി വരുന്നു.
• ദുരന്തത്തിൽ മരിക്കുകയോ കാണാതാകുകയോ ചെയ്തവരുടെ ആശ്രിതർക്കു നൽകേണ്ട തൊഴിൽ സംബന്ധിച്ച് സമ്മതപത്രം തയാറാക്കി സംസ്ഥാന സർക്കാരിനെ ഏൽപ്പിച്ചു.
• ദുരന്തത്തിൽനിന്നു സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു വന്നവർക്ക് സൗജന്യ ചികിത്സ, ഇൻഷ്വറൻസ് കാർഡ്, അടിയന്തര സാന്പത്തികസഹായം.
• അതിരൂപതയിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കിയ മൂന്നു പേർക്ക് തൊഴിൽ നല്കി. ഒഴിവു വരുന്ന മുറയ്ക്ക് അർഹരായവരെ നിയമിക്കാൻ നടപടി.
• വിവിധ മത്സ്യഗ്രാമങ്ങളിൽ ആരോഗ്യ പരിശോധനാ ക്യാന്പുകളും സൗജന്യ മരുന്നു വിതരണവും.
• ഓഖി ദുരന്ത പുനരധിവാസവുമായി ബന്ധപ്പെട്ട് പ്രത്യേക പദ്ധതി തയാറാക്കി കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കു നല്കി. അവ അംഗീകരിച്ചു നടപ്പിലാക്കാൻ വേണ്ട സമ്മർദം ചെലുത്തി, തുടർപ്രവർത്തനങ്ങൾ നടന്നു വരുന്നു.
• ദുരന്ത ആഘാതത്തിന്റെ കൃത്യവും വ്യക്തവുമായ വിവരങ്ങൾ ശേഖരിച്ചു ക്രോഡീകരിച്ച് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി പങ്കുവച്ച് അതിന്മേൽ നടപടികൾ സ്വീകരിക്കുന്നതിന് ഇടപെടലുകൾ നടത്തി വരുന്നു.
• ഓഖി ഫണ്ട് ആയി അതിരൂപത ആകെ സമാഹരിച്ചത് 8,14,20,506 രൂപ. ഇതിനകം ചെലവഴിച്ചത് 7,55,76,256 രൂപ.